സാധാരണക്കാർക്കു മുന്നിൽ ചിറ്റിലപ്പള്ളിയച്ചൻ ഒരു വിസ്മയമാണ്. രണ്ടു പതിറ്റാണ്ട് ശരീരം തളർന്നു കിടന്നിട്ടും ജീവിതത്തിൽ ഒരിക്കലും തളരാതിരുന്ന പുരോഹിതൻ. ചലനമറ്റു കിടക്കുന്പോഴും ഒരു ദിവസം പോലും മുടങ്ങാതെ ബലിയർപ്പിച്ചിരുന്ന പുരോഹിതൻ. ജീവിതത്തിന്റെ നടുമുറ്റത്തു നിൽക്കുന്പോഴാണ് ഇരിങ്ങാലക്കുട രൂപതയിലെ പുണ്യ വൈദികൻ ഫാ.ജോസ് ചിറ്റിലപ്പള്ളിയെ തേടി ആ വാഹനാപകടം എത്തിയത്. വലിയ ജീവിതസാക്ഷ്യം നൽകിയതിനു ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്.
ഡിവൈൻ ധ്യാനകേന്ദ്രത്തിലെ അച്ചന്റെ കിടപ്പു മുറിയോടു ചേർന്നുള്ള ചാപ്പലിൽ ദിവസവും ദിവ്യബലി അർപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ""ശരീരമാകെ തളർന്നെങ്കിലും കൈയും നാവും തളരാത്തതുകൊണ്ട് എനിക്കു ദിവ്യബലി അർപ്പിക്കാമല്ലോ''- അദ്ദേഹം പലരോടും പറഞ്ഞിട്ടുള്ള വാചകമാണിത്.
""ദൈവം എനിക്ക് നൽകിയിട്ടുള്ളതും കൃതജ്ഞത പ്രകാശിപ്പിക്കാൻ കഴിയാത്തുമായ സഹായവും അനുഗ്രഹവുമല്ലേ ഇത്.’’ അദ്ദേഹം ഒരുദിവസം പറഞ്ഞു. അവിശ്വസനീയതയോടെ ഞാൻ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. പരിഭവങ്ങളൊന്നും ഇല്ലാത്ത സന്തോഷത്തിന്റെ തിളക്കം മാത്രമായിരുന്നു അവിടെ.
രണ്ടു പതിറ്റാണ്ടായി ശയ്യാവലംബിയായി ജീവിച്ച് എല്ലാ പൗരോഹിത്യ ശുശ്രൂഷകളും പൂർത്തികരിച്ചാണ് ഫാ.ജോസ് ചിറ്റിലപ്പള്ളി യാത്രയാകുന്നത്.
യുവത്വത്തിന്റെ പ്രസരിപ്പോടെ പറന്നു നടന്നു ശുശ്രൂഷ ചെയ്യുന്ന കാലത്ത് 2002 മേയ് 17ന് ഹരിപ്പാടുണ്ടായ വാഹനപകടത്തിലാണ് അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റത്. സഹനങ്ങളെ സമ്മാനങ്ങളാക്കി സ്വീകരിക്കുന്ന ഒരു മനുഷ്യനെയാണ് പിന്നെ ചിറ്റിലപ്പള്ളിയച്ചനിൽ കണ്ടത്. എല്ലാ വേദനയും സഹിച്ച് ദിവസവും ദിവ്യബലി അർപ്പിച്ചു. തന്നെ തേടി വരുന്നവരുടെ കുന്പാസാരം കേട്ടു. വ്യക്തിപരമായ ഉപദേശങ്ങൾ തേടി വരുന്നവരെ ആശ്വസിപ്പിച്ചു. രണ്ടു പതിറ്റാണ്ടായി ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വിശുദ്ധ സാന്നിധ്യമായിരുന്നു അദ്ദേഹം, ജീവിക്കുന്ന ഒരു രക്തസാക്ഷിയായി, ഏവർക്കും നന്മയായി.
സ്വയം ബലി അർപ്പിക്കാനാവാത്ത ദിവസങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക സങ്കടം. അടുത്ത കാലത്തായി ബെഡ് സോർ കടുത്തു ഇരിക്കാൻ തീർത്തും വയ്യാതെ വന്നപ്പോൾ അദ്ദേഹം അനുഭവിച്ചത് രോഗത്തിന്റെ സങ്കടമായിരുന്നില്ല, വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിയാത്തതിന്റെ സങ്കടമായിരുന്നു. എന്നിട്ടും എല്ലാവരെയും അന്പരപ്പിച്ചുകൊണ്ടു കഴിഞ്ഞ മാസം ഒരു ദിവസം അച്ചൻ ബലി അർപ്പിച്ചു.
എന്തേ ഇത്ര സാഹസികമായി ബലി അർപ്പണമെന്നു പലരും ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ""ഇന്നു ഞാൻ തിരുവസ്ത്രം (ളോഹ)ആദ്യമായി ധരിച്ച ദിനമാണ്. കോട്ടയം മേജർ സെമിനാരിയിൽ വച്ചായിരുന്നു അത്. എന്തു സന്തോഷമായിരുന്നു അന്ന്. ഈശോ എന്നെ വേർതിരിച്ചു മാറ്റുന്നു എന്നതിനു സഭ തന്ന അംഗീകാരം. അതുകൊണ്ട് ഇന്നു ബലി അർപ്പിക്കണമെന്നു മനസ് വല്ലാതെ നിർബന്ധിച്ചു..'' തുടർന്ന് ഏതാനും ദിവസം കൂടി ബലി അർപ്പിച്ചെങ്കിലും അച്ചനു തുടരാനായില്ല. ശരീരം അതുപോലെ തളർന്നിരുന്നു.
ഉച്ചയ്ക്ക് 12ന് അച്ചന്റെ കിടപ്പുമുറിയോടു ചേർന്നുള്ള അൾത്താരയിൽ അദ്ദേഹം അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുന്നതിനെ വലിയ ദൈവാനുഭവമായിട്ടായിരുന്നു പലരും കണ്ടിരുന്നത്. അങ്ങ് ഞങ്ങൾക്കു നല്കിയിട്ടുള്ളതും എന്നാൽ, കൃതജ്ഞത പ്രകാശിപ്പിക്കാൻ കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി സകല സഹായങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞു മുടിചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു എന്നു പ്രാർഥിക്കുന്പോൾ വീൽ ചെയറിലിരുന്നു ബലിയർപ്പിക്കുന്ന അച്ചന്റെ കണ്ണുകളിലേക്കു ഞാൻ നോക്കാറുണ്ട്. മിക്കവാറും കണ്ണടച്ചാവും പ്രാർത്ഥന. തുറക്കുന്പോൾ ആ കണ്ണുകളിൽ ദൈവത്തെ കണ്ട തിളക്കം..
1954 നവംബർ ഒന്നിന് എടത്തുരുത്തി ചിറ്റിലപ്പള്ളി ആന്തോണി മറിയം ദന്പതികളുടെ മകനായി ജനിച്ചു. തൃശൂർ രൂപതാ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. 1979 ഡിസംബർ 27ന് വൈദികനായി.
""1990 ഡിസംബർ എട്ടിലെ കന്യാസ്ത്രീകളുടെ ധ്യാനം മുതൽ ഞാൻ ഡിവൈനിൽ സഹായി ആയിട്ടുണ്ടായിരുന്നു''- ഫാ.ജോസ് ചിറ്റിലപ്പള്ളി പറഞ്ഞു. ഞാൻ അസിസ്റ്റന്റ് വികാരിയായിരുന്ന മതിലകത്ത് 1990ൽ നായിക്കംപറന്പിലച്ചന്റെയും പനക്കലച്ചന്റെയും നേതൃത്വത്തിൽ പോപ്പുലർ മിഷൻ ധ്യാനം തുടങ്ങിയപ്പോൾ ആരംഭിച്ച ബന്ധം പിന്നെ മുറിഞ്ഞിട്ടില്ല.
എയ്ഡ്സ് രോഗികളെ സംസ്കരിക്കാൻ ആരും സെമിത്തേരി തരാത്ത കാലത്ത് അച്ചൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകപ്പള്ളിയിൽ ഡിവൈനിലെ അഭയകേന്ദ്രത്തിൽ മരിച്ച എയ്ഡ്സ് രോഗിയുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ട്.
2002 ലാണ് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്റെ അനുവാദത്തോടെ ഡിവൈനിൽ മുഴുവൻ സമയ ശുശ്രൂഷയ്ക്കെത്തിയത്. 2002 മേയ് 15 മുതൽ തമിഴ്നാട്ടിലെ തൂത്തുരിൽ ഡിവൈൻ നടത്തിയ ധ്യാനത്തിൽ സഹായിയായിരുന്നു. ഫാ. ആന്റണി പയ്യന്പള്ളിയാണ് ധ്യാനം നയിച്ചത്. ബുധനും വ്യാഴവും അവിടെ ക്ലാസ് എടുത്തശേഷം അച്ചൻ മേയ് 17ന് രാത്രി ഡിവൈനിലേക്കു മടങ്ങും വഴി അച്ചന്റെ വാഹനം പുലർച്ചെ മൂന്നിന് ഹരിപ്പാട്ട് ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഡ്രൈവർക്കു വലിയ അപകടം പറ്റിയില്ല. അച്ചന്റെ ഓർമ പോലും നഷ്ടമായി. ആലപ്പുഴ ആശുപത്രിയിലാക്കി. അവിടെനിന്നു തൃശൂർ മെട്രോപ്പോലിത്തൻ ആശുപത്രിയിലേക്ക്. നാലു മാസം അവിടെ കിടന്നു. നിരവധി ശസ്ത്രക്രിയകൾക്കു വിധേയനായി. ആശുപത്രിയിൽനിന്ന് അദ്ദേഹത്തെ ഡിവൈനിലേക്കു കൊണ്ടുവന്നു.
കിടക്കയിലായിരിക്കുന്പോഴും സ്വന്തം മെത്രാനോട് ഏറെ സ്നേഹവും ആദരവും അദ്ദേഹം പ്രകടിപ്പിച്ചു. ബിഷപ് മാർ ജയിംസ് പഴയാറ്റിലും ബിഷപ് മാർ പോളി കണ്ണുക്കാടനും ഇടക്കിടെ അദ്ദേഹത്തെ മുറിയിലെത്തി കണ്ടു കുശലം പറഞ്ഞിരുന്നു. പിന്നീട് കാണുന്പോൾ എത്ര സന്തോഷത്തോടെയാണ് അദ്ദേഹം ബിഷപ് കാണാൻ വന്നതിനെക്കുറിച്ചു വിവരിച്ചിരുന്നത്! മാർ പോളി കണ്ണിക്കാടനുമായി അദ്ദേഹം അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും വലിയൊരു സാക്ഷ്യമാണ് അദ്ദേഹത്തിന്റെ വേർപാടോടെ നമുക്കു മുന്നിൽനിന്നു മറയുന്നത്.
ടി.ദേവപ്രസാദ്
രണ്ടു പതിറ്റാണ്ട് തളർന്നു കിടന്നിട്ടും തളരാതിരുന്ന ചിറ്റിലപ്പള്ളിയച്ചൻ യാത്രയായി
06:48 PM Aug 11, 2019 | Deepika.com