അന്ധയും ബധിരയും മൂകയുമായ ഒരാൾക്ക് ഈ ഭൂമിയിൽ എങ്ങനെ ജീവിക്കാനാകും. മറ്റുള്ളവരുടെ ആശയവിനിമയത്തെ ഉൾക്കൊള്ളാനോ സ്വന്തം ആശയങ്ങളെ പ്രകടിപ്പിക്കാനോ കഴിയാത്ത അവസ്ഥ. പിന്നെങ്ങനെ ജീവിക്കും. അതിനുള്ള ഉത്തരമാണ് കണ്ണൂർ തലശേരിക്കടുത്ത കുണ്ടുചിറ എന്ന സ്ഥലത്തെ സിഷ്ന ആനന്ദ് എന്ന മിടുമിടുക്കി. ഇന്ന് സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസ് കൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ളാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും.
അദ്ഭുതം എന്ന കേവലവാക്കിനപ്പുറത്താണ് ഇന്ന് സിഷ്നയുടെ ജീവിതം. പ്രതിസന്ധികൾ ഓരോന്നോരോന്നായി കടന്നുവന്നപ്പോഴും തളരാതെ പൊരുതിമുന്നേറിയ സിഷ്ന അതുകൊണ്ടുതന്നെ നമ്മുടെ ഹെലൻ കെല്ലറാണ്.
സിഷ്നയുടെ പിറവി
1990ലാണ് ആനന്ദ കൃഷ്ണൻ പ്രീതയെ വിവാഹം കഴിക്കുന്നത്. അക്കാലത്ത് മുംബൈയിൽ സ്വന്തമായി മെഷീൻ ഡിസൈൻ ചെയ്യുന്ന വർക്ക്ഷോപ്പ് നടത്തുകയായിരുന്നു ആനന്ദകൃഷ്ണൻ. 1992ലാണ് ഇവർക്ക് ആദ്യ കൺമണിയായി സിഷ്ന പിറക്കുന്നത്. എന്നാൽ മാസം തികഞ്ഞ പ്രസവത്തോടെയല്ലായിരുന്നു സിഷ്ന ഭൂമിയെ സ്പർശിച്ചത്. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പോകാൻ ഒരുങ്ങിയെങ്കിലും വീട്ടിൽ തന്നെയാണ് പ്രീത പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ഡോക്ടർ പരിശോധിച്ച് പറഞ്ഞു- "കുഞ്ഞിന് തൂക്കം കുറവാണ്, ഹൃദയത്തിനും ചില കുഴപ്പങ്ങളുണ്ട്. ഹൃദയത്തിന് ഓപ്പറേഷൻ വേണ്ടിവരും, എന്നാൽ അതിപ്പോൾ ചെയ്യേണ്ട. കുഞ്ഞ് തൂക്കംവച്ച് ഉഷാറാകട്ടെ'.
ഇരുട്ട് പരക്കുന്നു
കാലം കടന്നുപോയപ്പോഴാണ് അവർ മറ്റൊരു സത്യമറിയുന്നത്. കുഞ്ഞിന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചിരിക്കുന്നു. ഉടൻ മധുരയിലെ ആശുപത്രിയിലേക്ക് യാത്രപുറപ്പെട്ടു. അങ്ങനെ കുഞ്ഞിന് മൂന്ന് മാസം പ്രായമായപ്പോൾ ആദ്യ ഓപ്പറേഷൻ ഇടത്തേ കണ്ണിന് നടത്തി. ഓപ്പറേഷൻ വിജയകരമായിരുന്നു. നാലാം മാസം വലത്തെ കണ്ണിനും ഓപ്പറേഷൻ ചെയ്തു. എന്നാൽ ആ ഓപ്പറേഷൻ വിജയിച്ചില്ല. കുഞ്ഞിന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും ഇല്ലാതായി.
കാഴ്ച മാത്രമായിരുന്നില്ല പ്രശ്നം. വളർച്ചയിൽ മറ്റ് കുഞ്ഞുങ്ങൾ കാണിക്കുന്ന ശാരീരിക ചലനങ്ങളൊന്നും സിഷ്ന കാണിക്കുന്നില്ല. ഒരിടത്ത് കിടത്തിയാൽ അവിടെത്തന്നെ. തിരിയാനോ മറിയാനോ ഇഴഞ്ഞ് നീങ്ങാനോ കഴിയാറില്ല. അതിനാൽ ആറാം മാസം മുതൽ മൂന്നര വയസുവരെ ഫിസിയോതെറാപ്പി ചെയ്തു.
അക്കാലത്താണ് സിഷ്നയുടെ മറ്റൊരു പ്രശ്നം മാതാപിതാക്കൾ മനസിലാക്കുന്നത്. അവൾക്ക് കേൾവിശക്തിയില്ല. പടക്കം പൊട്ടിക്കുന്പോഴോ മറ്റ് വലിയ ശബ്ദങ്ങളുണ്ടാകുന്പോഴോ സിഷ്നയിൽ കാര്യമായ പ്രതികരണങ്ങളില്ല. കേൾവിശക്തിയില്ലാത്തതിനാൽ സംസാരിക്കാനുമാകില്ല. അതിനിടെ രണ്ടാം വയസിൽ ഹൃദയത്തിന് ഓപ്പറേഷൻ നടത്തി.
സിഷ്നയ്ക്ക് ആറ് വയസാകുന്പോഴാണ് പുതിയ പ്രതിസന്ധി ഉണ്ടാകുന്നത്. ഇടത്തേ കണ്ണിന് ഗ്ലൂക്കോമ ബാധിച്ചിരിക്കുന്നു. വീണ്ടും മധുരയിലെ ആശുപത്രിയിൽ ചെന്നു. മൂന്നു തവണയാണ് ഇടത്തേ കണ്ണിന് ഓപ്പറേഷൻ ചെയ്തത്. എല്ലാം പരാജയമായിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ ഓപ്പറേഷൻ ചെയ്യുന്പോൾ അനസ്തേഷ്യ നല്കി പൂർണതോതിൽ മയക്കിയിരുന്നില്ല. ചെറിയ തോതിൽ മാത്രമാണ് അനസ്തേഷ്യ കൊടുത്തിരുന്നത്. അതിനാൽ ബോധം വരുന്പോൾ കണ്ണിലെ വേദനയാൽ സിഷ്ന മണിക്കൂറുകളോളം അലറിക്കരഞ്ഞു. ദിവസം കഴിയുന്തോറും ഇടത്തേ കണ്ണിന്റെ കാഴ്ച കുറഞ്ഞുകുറഞ്ഞു വന്നു. അങ്ങനെ പത്താം വയസിൽ അവൾ പൂർണ അന്ധയായി. കണ്ണുകളിൽ വെളിച്ചത്തിന്റെ ചെറുതിരിപോലുമില്ല. എല്ലാം ഇരുട്ട്. എങ്കിലും ബാല്യത്തിലെ ഉപയോഗിച്ചു തുടങ്ങിയ കണ്ണട കൂട്ടുണ്ട്.
യാത്ര തുടങ്ങുന്നു
ഒരിക്കൽ മുംബൈയിലെ ആശുപത്രിയിൽ സിഷ്നയെ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ ഒരു ഡോക്ടർ ആനന്ദിനോട് ചോദിച്ചു -"കണ്ണ് കാണില്ല, ചെവി കേൾക്കുകയോ സംസാരിക്കുകയോ ചെയ്യില്ല, ഹൃദയത്തിനും പ്രശ്നമുണ്ട്. ഇങ്ങനെയൊരു കുഞ്ഞിനെ എങ്ങനെ വളർത്തിവലുതാക്കും'. ആനന്ദ് ഒന്നു ചിരിച്ചു, എന്നിട്ട് മകളെ നോക്കിയിട്ട് പറഞ്ഞു - " എന്റെ ഈ കൈവിരലുകൾ അവളുടെ കണ്ണുകളും കാതുകളുമാണ്. ഈ വിരൽ പിടിച്ച് അവൾ സംസാരിക്കും. എന്റെ ജീവിതം അവളുടെ ജീവിത വിജയമായിരിക്കും'.
സിഷ്നയുടെ ജീവിതയാത്രയുടെ ആരംഭമായിരുന്നു ആ വാക്കുകൾ. കണ്ണീരണിഞ്ഞ് മാറ്റിനിർത്തിയില്ല അച്ഛൻ ആ മകളെ. നെഞ്ചോട് ചേർത്ത് ഒപ്പം നടത്തി. തന്റെ കാഴ്ചകൾ അവൾക്ക് നല്കി. തന്റെ വാക്കുകൾ അവൾക്കായി സംസാരിച്ചു.
അതിന്റെ തുടക്കമായിരുന്നു നാലാം വയസിൽ മുംബൈയിലെ ബൈക്കുളയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള സിഷ്നയുടെ യാത്ര. ബൈന്തറിലാണ് ആനന്ദും കുടുംബവും താമസിച്ചിരുന്നത്. അവിടെ നിന്ന് 60 കിലോമീറ്റർ അകലെ ബൈക്കുളയിലാണ് ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ട്. അമ്മ പ്രീതയാണ് സിഷ്നയെയും ഒക്കത്തെടുത്ത് അവിടേക്ക് പോയിരുന്നത്. രാവിലെ ആറരയ്ക്ക് വീട്ടിൽനിന്നു പുറപ്പെടും. രണ്ട് ട്രെയിൻ മാറിക്കയറണം. ഒന്പതരയോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുക. ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ളാസ്. അമ്മ പ്രീത ക്ളാസ് കഴിയുന്നതുവരെ അവിടെയിരിക്കും. കുഞ്ഞിനെയുമെടുത്ത് തിരിച്ച് വീട്ടിലെത്തുന്പോൾ സമയം മൂന്നു മണി കഴിഞ്ഞിരിക്കും.
സിഷ്നയ്ക്ക് എട്ട് വയസായപ്പോൾ കുടുംബം നാട്ടിലേക്ക് വന്നു. നാട്ടിൽ സ്ഥിരതാമസമാക്കാം എന്നായിരുന്നു ഉദ്ദേശ്യം. അതിനായ് ആനന്ദ് മുംബൈയിലെ തന്റെ വർക്ക്ഷോപ്പിലെ ഉപകരണങ്ങൾ നാട്ടിലെത്തിച്ചു. മാടപ്പീടികയിൽ ഒരു വർക്ക്ഷോപ്പു തുടങ്ങി. സിഷ്നയെ തലശേരിയിലെ ഡെഫ് സ്കൂളിൽ ചേർത്തു. അക്കാലത്താണ് സിഷ്നയുടെ കണ്ണിൽ നിന്നും വെളിച്ചം എന്നെന്നേക്കുമായി അപ്രത്യക്ഷമായത്. ഡെഫ് സ്കൂളിൽ സിഷ്നയെപോലുള്ള കുട്ടികൾക്ക് പഠിക്കാൻ സാധിക്കില്ല. അതുകൊണ്ട് സിഷ്നയെ വീണ്ടും മുംബൈയിലെ ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു.
എല്ലാം വിരൽത്തുന്പിൽ
മൊബൈൽ ഫോണിലേയും കംപ്യൂട്ടറിലേയും ടെക്സ്റ്റ് മെസേജുകൾ പവർ ബ്രെയ് ലി എന്ന ഉപകരണം വഴി ബ്രെയ്ൽ ലിപിയിലേക്ക് മാറ്റിയാണ് സിഷ്ന വായിക്കുന്നത്. അവ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാനും സിഷ്നയ്ക്ക് സാധിക്കും. സിഷ്നയ്ക്ക് ഒരു സഹോദരനുണ്ട് വൈഷ്ണവ്. തലശേരി വടക്കുന്പാട് സ്കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ്. കളിചിരി പറഞ്ഞ് ചേച്ചിക്ക് കാഴ്ചയുടെ പുതുലോകം തുറക്കാൻ അവനും കൂട്ടിനുണ്ടിപ്പോൾ.
ചുവടുകൾ പിഴയ്ക്കാതെ
2017ലാണ് ആനന്ദും കുടുംബവും വീണ്ടും നാട്ടിലെത്തുന്നത്. മുംബൈ ഉപേക്ഷിച്ച് ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം. മാടപ്പീടികയിലെ തന്റെ വർക്ക്ഷോപ്പിലെ ഉപകരണങ്ങൾ ആക്രി വിലയ്ക്ക് വിറ്റു. ഇപ്പോൾ മകളോടൊപ്പമാണെന്നും. ഇവിടെ കിവീസ് പോസിറ്റീവ് അക്കാദമി എന്നൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ട് ആനന്ദ്. മകൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനും താത്പര്യമുള്ളവരെ പഠിപ്പിക്കാനുമാണ് ഉദ്ദേശ്യം.
ഒരു ദിവസം സിഷ്ന അച്ഛനോട് പറഞ്ഞു - "എനിക്ക് നൃത്തം പഠിക്കണം'. കേൾക്കുന്നവർക്ക് അസാധ്യം എന്ന ഒറ്റവാക്കിൽ ആ ആഗ്രഹത്തെ കെടുത്താം. കാരണം, കണ്ടുകൊണ്ടു പഠിക്കാൻ കണ്ണുകളില്ല, കേട്ടുകൊണ്ട് പഠിക്കാൻ കാതുകളുമില്ല. എന്നാൽ ഇതുവരെ മകളോട് നോ എന്ന് പറയാത്ത അച്ഛൻ ഇതിനും നോ എന്ന് പറഞ്ഞില്ല. പകരം മകളെ പ്രോത്സാഹിപ്പിച്ചു.
പിണറായിയിലെ വിദ്യ എന്ന നൃത്താധ്യാപികയോട് കാര്യം പറഞ്ഞു. ആദ്യം ഉപേക്ഷ പറഞ്ഞെങ്കിലും പിന്നീട് ടീച്ചർ ആ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായി. ശിവദം ശിവ നാമം... എന്നു തുടങ്ങുന്ന സിനിമാ ഗാനം തെരഞ്ഞെടുത്തു. അച്ഛൻ ഈ ഗാനത്തിന്റെ വരികൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തു. എന്നിട്ട് അത് ബ്ലൂടൂത്ത് വഴി പവർ ബ്രെയ് ലിയിലേക്ക് അയച്ചു. അത് ബ്രെയ്ൽ ലിപിയിൽ മാറ്റപ്പെട്ടതോടെ സിഷ്നയ്ക്ക് വായിച്ചെടുക്കാനായി.
അങ്ങനെ മകൾ തൊട്ട് മനസിലാക്കിയ ഓരോ വരിയുടേയും അർഥം അച്ഛൻ തന്റെ വിരൽ സ്പർശത്താൽ പറഞ്ഞുകൊടുത്തു. പിന്നീട് ടീച്ചർ വരികൾക്കൊപ്പിച്ച് സിഷ്നയെ ചുവടുകൾ പഠിപ്പിച്ചു. അങ്ങനെ കണ്ണൂരിൽ നടന്ന ചടങ്ങിൽ ടീച്ചർക്കൊപ്പം സിഷ്ന വേദിയിൽ നൃത്തം അവതരിപ്പിച്ചു.
ഇങ്ങനെ പരിമിതികളെ വെല്ലുവിളിച്ച് സിഷ്ന കാണിച്ച അദ്ഭുതങ്ങൾ നിരവധിയാണ്. തന്റെ കാഴ്ചയ്ക്ക് പിടിതരാത്ത പലതും സിഷ്ന നിർമിക്കുന്നു. കുട, മാറ്റ്, കടലാസ് കൊണ്ട് പൂവ്, പേന അങ്ങനെ പലതും. അച്ഛന്റെ വിരൽ തുന്പിലൂടെയാണ് സിഷ്ന ഇവയുടെ നിറവും ആകൃതിയും മനസിലാക്കി നിർമിക്കുന്നത്. കൂടാതെ ഇപ്പോൾ സ്കൂളുകളിൽ മോട്ടിവേഷൻ ക്ളാസ് നടത്താൻ പോകാറുണ്ട്. ന്യൂഡൽഹി, ബാംഗളൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന വിവിധ സെമിനാറുകളിൽ പ്രസംഗിച്ചു.
അതിജീവനത്തിന്റെ ഭാഷ
അങ്ങനെ അച്ഛന്റെയും അമ്മയുടെയും വിരൽതുന്പിൽ സ്വരുക്കൂട്ടിയ ഭാഷകൾ തൊട്ട് സിഷ്ന ലോകത്തെ അറിഞ്ഞു. അവളുടെ ആഗ്രഹങ്ങൾക്ക് ഒപ്പംനടന്ന് അവർ പുതിയ കാഴ്ചകളും ശബ്ദങ്ങളും കേൾപ്പിച്ചു. എന്നാൽ, ഒരു പരിഭാവം മാത്രം. അത് സിഷ്നയുടേതാണ്. തന്റെ കഴിവുകൾ ഇത്തരം ശാരീരികവൈകല്യമുള്ളവർക്ക് പകർന്നുകൊടുക്കാൻ സിഷ്ന ഒരുക്കമാണ്. എന്നാൽ അതിനുള്ള സാഹചര്യം സിഷ്നയ്ക്ക് ലഭിക്കുന്നില്ല. കേരളത്തിലായാലും ലോകത്തെവിടെയായാലും തന്റെ മകളുടെ കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ മകളുമായി എവിടെ പോകാനും ഈ അച്ഛൻ തയാറാണ്. അങ്ങനെ സാധിച്ചാൽ പ്രതിസന്ധികളിൽപ്പെട്ട് ജീവിതം വഴിമുട്ടിയവർക്ക് അതൊരു ഊർജമാകുമെന്നുറപ്പ്, അതിജീവനത്തിലുള്ള ഊർജം.
ഷിജു ചെറുതാഴം
ചിത്രങ്ങൾ: ജയ്ദീപ് ചന്ദ്രൻ