അയ്യായിരം കോടി ഒരു നിസാര തുകയെന്ന് ആരും പറയില്ല. അത്രയും ഒന്നിച്ചു കിട്ടിയാൽ വേണ്ടെന്നും പറയില്ല. പക്ഷെ ഇതുരണ്ടും പറഞ്ഞവരാണ് മലബാറിലെ പുരാതന മുസ്ലിം കുടുംബമായ കേയിക്കാർ.
അര നൂറ്റാണ്ടു കാലമായി കേയി കുടുംബത്തിലെ അവകാശികളെ കാത്ത് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലുള്ള അയ്യായിരം കോടി രൂപ ഒടുവില്‍ ചരിത്രമുറങ്ങുന്ന തലശേരിയിലെ മണ്ണിലേക്കെത്താന്‍ വഴിയൊരുങ്ങിക്കഴിഞ്ഞു. കേയി കുടുംബത്തിന് അവകാശപ്പെട്ട കേയി റുബാത്തുമായി ബന്ധപ്പെട്ട അയ്യായിരം കോടി രൂപ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്.
എന്നാല്‍ ഈ തുക ഇന്ത്യക്ക് കൈമാറുന്നത് കേയി കുടുംബത്തിലെ പൂര്‍വ്വികരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേയി കുടുംബത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിലെ രേഖകള്‍ പ്രകാരം കേയി റുബാത്തിന്റെ ലക്ഷ്യം മക്കയില്‍ മലയാളികളായ ഹാജിമാര്‍ക്ക് വിശ്രമ കേന്ദ്രമൊരുക്കുകയും ഹറമില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയുമാണ്. ഈ രേഖ നിലനില്‍ക്കെ തുക ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് നീതിക്ക് നിരക്കാത്തതാണെന്നും ഇവര്‍ പറയുന്നു. എന്നാൽ തലശേരി കേന്ദ്രമായിട്ടുള്ള കേയി കുടുംബങ്ങളിലേക്ക് ഈ തുക വീതിച്ചു കിട്ടിയാല്‍ കേയി തറവാടുകളെല്ലാം പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയും ചില കുടുംബാംഗങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങളാണ് ഇത് സംബന്ധിച്ച രേഖകള്‍ ഒരുക്കിയിട്ടുളളത്.
കേയി റൂബാത്ത് ആക്ഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ മലബാറില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക്(തീര്‍ത്ഥാടകര്‍) വിശ്രമിക്കാനായി കേയി കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ നിര്‍മ്മിച്ച കേയി റുബാത്ത് പിന്നീട് സൗദി സര്‍ക്കാര്‍ അക്വയര്‍ ചെയ്തതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാര തുകയാണ് സൗദി സര്‍ക്കാരിന്റെ കൈവശമുള്ള ഈ പണം.
ഇരുനൂറ് വര്‍ഷം മുമ്പാണ് കേയി റുബാത്ത് നിര്‍മ്മിച്ചത്. കപ്പല്‍ മാര്‍ഗ്ഗം മാസങ്ങളോളം സഞ്ചരിച്ച് മക്കയില്‍ തീര്‍ത്ഥാടനത്തിന് പോയ ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ അവിടെ മലബാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രം നിര്‍മ്മിക്കുകയായിരുന്നു. പിന്നീട് മക്കയുടെ വികസനവുമായി ബന്ധപ്പെട്ട് 1950 ല്‍ കേയി റുബാത്ത് പൊളിച്ചു നീക്കുകയായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ആ കാലഘട്ടത്തില്‍ ഹൈദരാബാദ് നൈസാം റുബാത്ത്, ആര്‍ക്കോട്ട് നവാബ് റുബാത്ത് തുടങ്ങിയ ഇന്ത്യയിലെ മുസ്ലിം രാജകുംബങ്ങളുടെ പേരിലും വിശ്രമ കേന്ദ്രങ്ങള്‍ മക്കയില്‍ ഉണ്ടായിരുന്നു.ഈ റുബാത്തുകളെല്ലാം നവീകരണത്തിന്റെ ഭാഗമായി പൊളിക്കുകയും വ്യത്യസ്ത സ്ഥലങ്ങളിലായി പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ കേയി റുബാത്ത് പൊളിച്ചു നീക്കിയ ശേഷം കേയി കുടുംബത്തിന്റെ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുകയായ 1.4 മില്യണ്‍ റിയാല്‍ സൗദി സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് സൗദി സർക്കാർ കേയി റുബാത്തിന്റെ അവകാശികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന് കത്തയക്കുകയും തുടര്‍ന്ന് ഇന്ത്യ വിവരം കേരള സര്‍ക്കാറിനെ അറിയിക്കുകയുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് സൗദി ഇന്ത്യന്‍ അംബസഡറും കേയി കുടംബത്തിലെ അംഗവുമായിരുന്ന ടി.ടി.പി അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഈ തുക ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. കേയി കുടുംബത്തിലെ തന്നെ അംഗമായിരുന്ന മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എ.പി മുഹമ്മദ് ഹനീഷിനെ നോഡല്‍ ഓഫീസറാക്കിക്കൊണ്ട് ഈ തുക തിരിച്ചെത്തിക്കാന്‍ നീക്കം നടന്നെങ്കിലും വിജയം കണ്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ട് കേയി കുടുംബാംഗങ്ങളെ കണ്ടെത്താനും തുക തിരിച്ചു കൊണ്ടു വരാനും വീണ്ടും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ അറയ്ക്കല്‍ കുടുംബത്തിലെ ചിലര്‍ ഈ തുക തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി രംഗത്തു വന്നിരുന്നു. കേയി റുബാത്ത് നിര്‍മ്മിച്ച ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ വിവാഹം കഴിച്ചത് അറയ്ക്കല്‍ തറവാട്ടില്‍ നിന്നായിരുന്നു.
കേയി റുബാത്ത് തുക തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കളക്ടറേറ്റില്‍ തെളിവെടുപ്പ് നടക്കുകയും 350 ഓളം കേയി കുടുംബാംഗങ്ങള്‍ തെളിവെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മായിന്‍കുട്ടി എളയക്ക് മക്കളില്ലെന്നും പിന്തുടര്ച്ചക്കാരില്ലെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ മലബാറില്‍ മരുമക്കത്തായമാണ് നിലനില്‍ക്കുന്നതെന്നും അതു കൊണ്ട് പിന്തുടര്ച്ചക്കാരുണ്ടെന്ന മറുവാദവും ഉണ്ടായി. കൂടാതെ മായിന്‍കുട്ടി എളയ വഖഫ് (ദൈവത്തിനു ദാനം)ചെയ്ത സ്വത്തായതിനാല്‍ വ്യക്തികള്‍ക്ക് ലഭിക്കില്ലെന്നും ഒരു വിഭാഗം കേയിമാര് തന്നെ ചൂണ്ടിക്കാട്ടി.
ആ അയ്യായിരം കോടി വേണ്ട
കേയി റുബാത്തുമായി ബന്ധപ്പെട്ട അയ്യായിരം കോടി രൂപ ഇന്ത്യക്ക് കൈമാറാനുള്ള നടപടി അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ഈ തുക ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനെ ശക്തമായി എതിര്‍ത്തു കൊണ്ട് കേയി കുടുംബത്തിലെ പ്രമുഖ അംഗമായ അഡ്വ.സി.ഒ.ടി ഉമ്മര്‍ രംഗത്തുവന്നത് ഒരു വഴിത്തിരിവായി. കേയി റുബാത്ത് അക്വയര്‍ ചെയ്ത തുക ഉപയോഗിച്ച് മക്കയില്‍ മലയാളി ഹാജിമാര്‍ക്ക് വേണ്ടി വിശ്രമ കേന്ദ്രം ഒരുക്കണമെന്നും ഇപ്പോള്‍ കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും കേയി റുബാത്തുമായി ബന്ധമില്ലെന്നും സി.ഒ.ടി ഉമ്മര്‍ പറഞ്ഞിരുന്നു. തുക കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്നും ഉമ്മര്‍ ആരോപിച്ചിരുന്നു. ഏതായാലും.കേയി തറവാടിന്റെ അധീനതയിലുള്ള പുരാതന മുസ്ലിം ദേവാലയമായ ഓടത്തില്‍ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി കൂടിയായ സി.ഒ.ടി ഉമ്മറിന്റെ നിലപാട് കേയി റുബാത്ത് തുകയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാകുകയാണ്.
അര്‍ഹര്‍ നാല് കുടുംബത്തിലെ അംഗങ്ങള്‍
നാല് കുടുംബത്തില്‍ പെട്ടവരാണ് ഈ തുകയ്ക്ക് അര്‍ഹരെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വക്കാരന്‍ വലിയപുര, ചൊവ്വക്കാരന്‍ പുതിയപുര, ചൊവ്വക്കാരന്‍ കേളോത്ത്, ചൊവ്വക്കാരന്‍ ഓര്‍ക്കാട്ടേരി എന്നീ കുടുംബങ്ങളാണ് അയ്യായിരം കോടിയുടെ അവകാശികളന്നാണ് നിഗമനം. ഈ കുടുംബങ്ങളില്‍ പെട്ടവര്‍ ഇതിനായുള്ള രേഖകളടങ്ങിയ അപേക്ഷകള്‍ ഇതിനകം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.
ചരിത്രത്തോടൊപ്പം സഞ്ചരിച്ചവര്‍
തലശേരിയുടെ ചരിത്രം എന്നാല്‍ അത് കേയി കുടുംബത്തിന്റെ ചരിത്രമാണ്. അവർ കപ്പല്‍ വ്യവസായം ഇന്നും തുടര്‍ന്നിരുന്നെങ്കില്‍ കേയി കുടുംബം ടാറ്റയേക്കാള്‍ മികച്ച വ്യവസായികളായി മാറുമായിരുന്നുവെന്ന് ചരിത്ര പണ്ഡിതന് ഡോ.കെ.കെ.കെ എന്‍ കുറുപ്പ് കുറിക്കുന്നു.സുഗന്ധദ്രവ്യങ്ങളും മര ഉരുപ്പടികളും പത്തേമാരിയിലൂടെ വിദേശരാജ്യങ്ങളിലെത്തിച്ച് തലശേരിക്ക് ലോക ഭൂപടത്തില്‍ തുറമുഖ സ്ഥാനം നേടിക്കൊടുത്ത കുടുംബമാണ് കേയി തറവാട്ടുകാര്.മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ ഈ കുടുംബം നാടിനു നല്കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്.
കേയി എന്ന പേരിനു പിന്നില്‍....
നാഥന് എന്ന അര്‍ത്ഥമാണ് കേയി എന്ന പദത്തിന് പാര്‍സി ഭാഷയിലുളളത്. ബഹുമാനാര്‍ത്ഥം നാട്ടുകാര്‍ വിളിച്ചു വന്ന പേര് പിന്നീട് കുടുംബ പേരായി മാറുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നത്.1750ൽ ആണ് കേയി കുടുംബത്തിന്റെ തുടക്കം. അറബികളുടെ ഇഷ്ടവിഭവമായ അല്‍സ കേയിമാര് വഴിയാണ് മലയാളക്കരയിലെത്തിയത്.
അതിശയമായി ഓടത്തില്‍ പള്ളി
കേയി കുടുംബത്തിന്റെ അധീനതയിലുള്ള നഗരമധ്യത്തില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഓടത്തില്‍ പള്ളി ഇന്നും വിസ്മയമാണ്.1792 ല്‍ പണി കഴിപ്പിച്ചതാണ് ഓടത്തില്് പള്ളി. വാസ്തുവും തച്ചുശാസ്ത്രവും സമന്വയിപ്പിച്ചു കൊണ്ട് കേരളീയ ശില്പ ഭംഗിയില്‍ നിര്‍മ്മിച്ച ഓടത്തില്‍ പള്ളി നിര്‍മാണത്തിനാവശ്യമായ തേക്കിന് തടികള്‍ നല്‍കിയത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു. പള്ളിയുടെ മേല്‍ക്കൂര ചെമ്പുതകിട് പാകിയാണ് നിര്‍മിച്ചിട്ടുള്ളത്. സ്വര്‍ണം പൂശിയ താഴികക്കുടവും ഈപള്ളിയുടെ പ്രത്വേകതയാണ്.രാജ്യത്ത് നൂറിലധികം പള്ളികള്‍ കേയി കുടുംബം നിർമിച്ചിട്ടുണ്ട്. ഡച്ച് പദമായ ഓര്ത്തയില് നിന്നാണ് ഓടത്തില്‍ പള്ളി എന്ന പദമുണ്ടായത്.
നവാസ് മേത്തര്‍
കുട്ടിക്കളിയല്ല, ഈ അയ്യായിരം കോടി രൂപ
02:18 PM Aug 08, 2019 | Deepika.com