വലിയ ഗവേഷണങ്ങൾക്കുശേഷമാണ് റോബട്ടുകളെ വികസിപ്പിക്കുന്നത്. എന്നാൽ ഇനി റോബട്ടുകൾതന്നെ ഗവേഷകരായാലോ! കഥയല്ല, കാര്യമാണ്. കേംബ്രിജ് സർവകലാശാലയിൽ റോബട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നുള്ള ഗവേഷണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
പരീക്ഷണശാലയിലെ രംഗം ഇങ്ങനെ: ഒരു യന്ത്രക്കൈ പിപ്പറ്റിലെടുത്ത തിളങ്ങുന്ന ദ്രാവകം മറ്റൊരു പാത്രത്തിലേക്കു ചേർക്കുന്നു. പരീക്ഷണത്തിനുള്ള സാംപിൾ ഒരുക്കുകയാണ്. ഉടൻതന്നെ മറ്റൊരു യന്ത്രം അതിന്റെ സവിശേഷതകൾ ശേഖരിച്ച് റോബട്ടിനെ നിയന്ത്രിക്കുന്ന കംപ്യൂട്ടറിലേക്കു ഫീഡ് ചെയ്യുന്നു. സോഫ്റ്റ് വെയർ ഈ ഡാറ്റ വിശകലനംചെയ്ത് ചില നിഗമനങ്ങളിൽ എത്തുന്നു. തൊട്ടുപിന്നാലെ പരീക്ഷണം തുടരുന്നു. ഇതിൽ എവിടെയും മനുഷ്യന്റെ ആവശ്യമില്ല!
വരുംവർഷങ്ങളിൽ വിപ്ലവകരമായ പുതിയ മൂലകങ്ങളുണ്ടാക്കാൻ മെഷീൻ ലേണിംഗും റോബട്ടിക് ഓട്ടോമേഷനും സഹായിക്കുമെന്നാണ് ഈ ഗവേഷണങ്ങൾക്കു ചുക്കാൻപിടിക്കുന്ന കെബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് പറയുന്നത്.
മരുന്നുകളെ പ്രതിരോധിക്കുന്ന ഫംഗൽ ഇൻഫെക്ഷനുകൾ ഉൾപ്പെടെയുള്ളവയെ വരുതിയിലാക്കാൻ ഇത്തരം മൂലകങ്ങൾ ഉപയോഗപ്പെടും. തന്മാത്രകളുടെ 3ഡി മോഡലുകൾ വിശകലനംചെയ്യാനും തുടർപഠനങ്ങൾക്കും കഴിവുള്ളതാണ് കെബോട്ടിക്സിന്റെ സോഫ്റ്റ് വെയർ.
രാസമൂലകങ്ങളും പദാർഥങ്ങളും ഇത്തരത്തിൽ ഗവേഷണശാലയിലെ കംപ്യൂട്ടറുകളിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇത്തരം പരീക്ഷണങ്ങൾ നടത്തുന്ന വിവിധ സ്റ്റാർട്ടപ്പുകളിലെ മുൻനിരക്കാരാണ് കെബോട്ടിക്സ്.
വളരെ സാവധാനത്തിലാണ് ഗവേഷണത്തിന്റെ പുരോഗതിയെന്ന് കെബോട്ടിക്സ് സിഇഒ ജിൽ ബെക്കർ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനകം കുറച്ചെങ്കിലും ഫലം ലഭിച്ചതായും പറയുന്നു. അങ്ങനെയാണെങ്കിലും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ വേഗത്തിലും സുരക്ഷിതമായും റോബട്ടിക് സിസ്റ്റം കാര്യങ്ങൾ ചെയ്യും. നിശ്ചിത സവിശേഷതകളുള്ള മൂലകങ്ങളുടെ തന്മാത്രാ മോഡലുകൾ കംപ്യൂട്ടറിലേക്കു ഫീഡ് ചെയ്യുകയാണ് റോബട്ടിക് ഗവേഷകർ ചെയ്യുന്നത്. രാസഘടനകൾ എല്ലാം പരീക്ഷിക്കുന്നത് റോബട്ടിക് സിസ്റ്റമാണ്.
പുതിയ പോളിമറുകൾ, അലോയുകൾ എന്നിവയ്ക്കായുള്ള ശ്രമങ്ങൾ ഫലംകാണുമെന്നാണ് കന്പനിയുടെ പ്രതീക്ഷ. സെൽഫ്-ഡ്രൈവിംഗ് ലാബ് എന്നാണ് ഈ സിസ്റ്റത്തെ കന്പനി വിശേഷിപ്പിക്കുന്നത്.
രാസ ഗവേഷണത്തിന് റോബട്ടിക് സിസ്റ്റം
02:35 AM Nov 18, 2018 | Deepika.com