കൊലയാളിയുടെ തിരോധാനം...

02:16 PM Aug 05, 2019 | Deepika.com
ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ സുകുമാരക്കുറുപ്പിനെ മറക്കാത്ത കേരള പോലീസിന് ഒരുപക്ഷേ മുഹമ്മദ് ഷെരീഫിനെയും മറക്കാന്‍ കഴിയില്ല... അരീക്കോട് വാവൂര്‍ കൂടന്തൊടിക മുഹമ്മദ് ഷെരീഫ് ... കേരള പോലീസിന്‍റെ പ്രതിപ്പട്ടികയിലെ പിടികിട്ടാപ്പുള്ളി... സുകുമാരകുറപ്പ് പണത്തിന് വേണ്ടി കൊലപ്പെടുത്തിയത് ഒരിക്കല്‍ പോലും പരിചയമില്ലാത്ത ചാക്കോയെയാണെങ്കില്‍ മറ്റൊരു വിവാഹത്തിനും പണത്തിനും വേണ്ടി ഷെരീഫ് കൊലപ്പെടുത്തിയത് ഭാര്യയെയും സ്വന്തം രക്തത്തില്‍ ജനിച്ച രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയുമാണ്. കൂട്ടക്കൊലയ്ക്കു തൊട്ടുമുമ്പ് ഭാര്യയുടെ പേരില്‍ 20 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് എടുത്ത ഷെരീഫ് നോമിനിയായി തന്‍റെ പേര് ചേര്‍ത്തതിന് ശേഷമാണ് കൂട്ടക്കൊലപാതകം നടത്തിയത്.

കുറ്റകൃത്യങ്ങളുടെ രൂപത്തിനും ഭാവത്തിനും പൈശാചികതയുടെ നിറംചാര്‍ത്തിയ കുറ്റവാളികളില്‍ ഒരുപക്ഷേ മുഹമ്മദ് ഷെരീഫ് ഒന്നാംസ്ഥാനത്തായിരിക്കും. അന്നോളം കേട്ടുകേള്‍വിപോലുമില്ലാത്ത വിധം ക്രൂരമായാണ് ഷെരീഫ് മൂന്നു പേരെയും കൊലപ്പെടുത്തിയത്. സുകുമാരക്കുറുപ്പിനെ ഒരിക്കല്‍ പോലും പിടികൂടാന്‍ സാധിക്കാതിരുന്ന കേരള പോലീസ് ഷെരീഫിനെ അക്കാലയളവില്‍ തന്നെ പിടികൂടിയിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയശേഷം പിന്നെ ഷെരീഫിനെ ആരും കണ്ടില്ല. എവിടെയാണെന്നോ, ജീവനോടെയുണ്ടെന്നോ ഉള്ള ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോഴും ഉത്തരമില്ല. കുറ്റാന്വേഷണ രംഗത്ത് ലോകത്ത് തന്നെ ശ്രദ്ധേയമായ കേരള പോലീസിന് പിടികൂടാന്‍ കഴിയാത്ത വിധം ഒരു നാട്ടിന്‍പുറത്തുകാരന് ഒളിവില്‍ കഴിയാനാവുമോ ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ടത് ആഭ്യന്തരവകുപ്പും പോലീസുമാണ്. വെറുമെരു മോഷ്ടാവിനെയല്ല നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ളത്. സമൂഹമനഃസാക്ഷിക്ക് തന്നെ മുറിവേല്‍പ്പിച്ച കൊടുംക്രിമിനലിനെയാണ്...

ഫ്‌ളാഷ് ബാക്ക്

2013 ജൂലൈ 22 ... പെരുമഴക്കാലം ... ചെറിയ പെരുനാള്‍ ആഘോഷമാക്കാനിരുന്ന നാടുണര്‍ന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ വാര്‍ത്ത കേട്ടായിരുന്നു. അരീക്കോട് ആലുക്കല്‍ എന്ന ഗ്രാമത്തിലാണ് ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് മുഹമ്മദ് ഷെരീഫ് കൊലപ്പെടുത്തിയത്. ജൂലൈ 22-ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (5), ഹൈഫ എന്ന ഫാത്തിമ ഹിദ (ഒന്നര) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഷെരീഫും കുടുംബവും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിന്‍റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു ഷെരീഫ് പറഞ്ഞത്.ആദ്യഘട്ടത്തില്‍ നാടും നാട്ടുകാരും ഷെരീഫ് പറഞ്ഞ വാക്കുകള്‍ വിശ്വസിച്ചു. എന്നാല്‍ മൂവരും മരിക്കാനിടയായ അപകടത്തില്‍ ഷെരീഫിന് യാതൊരു പരുക്കും പറ്റിയിരുന്നില്ല. ഇത് സംശയത്തിനിടയാക്കി. ശക്തമായ മഴ പെയ്ത ദിവസം സ്വന്തമായി കാര്‍ ഉണ്ടായിട്ടും ബൈക്കിലായിരുന്നു ഷെരീഫ് ഭാര്യയെയും മക്കളെയും കൂട്ടി യാത്ര തിരിച്ചത്. വീട്ടിലേക്കുള്ള എളുപ്പവഴിയുണ്ടായിട്ടും കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലയാളി ഷെരീഫാണെന്ന് കണ്ടെത്തുകയായിരുന്നു.

ലക്ഷ്യം സാമ്പത്തികം

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനും രണ്ടാം വിവാഹത്തിനും വേണ്ടി വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കിയാണ് മൂവരേയും കൊലപ്പെടുത്തിയത് . വിവാഹ സമയത്ത് സ്ത്രീധനമായി ലഭിച്ച 75 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 50 പവന്‍ ഷെരീഫ് പണയം വയ്ക്കാനെന്ന് പറഞ്ഞു ഭാര്യ സാബിറയോട് വാങ്ങി. എന്നാല്‍ ഇത് ഭാര്യയറിയാതെ ഷെരീഫ് വിറ്റു.

സാബിറ ആഭരണങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നത് ഷെരീഫിനെ പ്രതിസന്ധിയിലാക്കി. ഇതോടെ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പുറമേ രണ്ടാമത്തെ പ്രസവത്തിന് ശേഷം ഭാര്യയുമായി ഷെരീഫ് മാനസികമായി അകന്നു. മറ്റൊരു വിവാഹത്തിന് തയാറാവുകയും ചെയ്തു. ഇതോടെ കൊലപാതകം ആസൂത്രണം ചെയ്തു തുടങ്ങിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കൂടുതല്‍ സ്വര്‍ണവും പണവും വാങ്ങി മറ്റൊരു വിവാഹം കഴിക്കുന്നതിന് രണ്ടു പെണ്‍കുട്ടികള്‍ ബാധ്യതയാകുമെന്നു തോന്നിയതിനാലാണ് ഇവരെയും കൊലപ്പെടുത്തിയത്.

"ക്രൈം ത്രില്ലര്‍' കുറ്റപത്രം

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് റംസാന്‍ മാസത്തില്‍ നടത്തിയ ആസൂത്രിത കൊലപാതകത്തിന്‍റെ കുറ്റപത്രവും ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്നതായിരുന്നു. അപകട മരണമെന്ന് വിശ്വസിച്ചവര്‍ക്ക് മുന്നില്‍ തെളിവുകള്‍ കൊലപാതകമാണെന്ന് വ്യക്തമാക്കിയതോടെ കേസ് കോളിളക്കം സൃഷ്ടിച്ചതായി മാറി. അന്നത്തെ മലപ്പുറം ഡിവൈഎസ്പിയായിരുന്ന എസ്.അഭിലാഷ്, മഞ്ചേരി സിഐയായിരുന്ന വി.എ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. പ്രതി ഷെരീഫാണെന്ന് നിസംശയം തെളിഞ്ഞതോടെ പിന്നീടുള്ള പോലീസിന്‍റെ ജോലി പഴുതില്ലാത്ത വിധം കുറ്റപത്രം തയാറാക്കലായിരുന്നു. 123 പേരെയായിരുന്നു അന്വേഷണസംഘം കേസിന്‍റെ ഭാഗമായി ചോദ്യം ചെയ്തത്.

സംഭവം നടന്ന് 79-ാം ദിവസം അന്വേഷണ ഉദ്യോസ്ഥനായ സിഐ വി.എ. കൃഷ്ണദാസ് 800 പേജുള്ള കുറ്റപത്രം മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 106 രേഖകള്‍, അമ്പതോളം തൊണ്ടിമുതലുകള്‍ എന്നിവ സഹിതമായിരുന്നു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

ദൃക്സാക്ഷികളില്ല... സാഹചര്യത്തെളിവുകള്‍ മാത്രം

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചതില്‍ കൂടുതലും സാഹചര്യത്തെളിവുകളായിരുന്നു. ഒന്നിനു പിറകെ ഒന്നായി ചങ്ങല കോര്‍ത്തതുപോലുള്ള തെളിവുകള്‍ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചു. ശക്തമായി മഴ പെയ്ത ദിവസം സ്വന്തമായി കാറുണ്ടായിട്ടും ബൈക്കില്‍ കുടുംബത്തോടൊപ്പം ദീര്‍ഘ യാത്ര നടത്തിയതും വീട്ടിലേക്കു എളുപ്പവഴിയുണ്ടായിട്ടും കൃത്യത്തിനു അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി ചുറ്റി വളഞ്ഞു യാത്ര ചെയ്തതും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സ്വന്തം പേര് നോമിനിയാക്കി ഭാര്യയുടെ പേരില്‍ 20 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് എടുത്തതും ബൈക്കിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നു പ്രതി പറഞ്ഞതു കളവാണെന്നു തെളിഞ്ഞതും കുറ്റപത്രത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിന്‍റെ റൂട്ട് മാപ്പ്, ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്, മോട്ടോര്‍ വാഹനവകുപ്പിന്‍റെ റിപ്പോര്‍ട്ട് എന്നിവയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.

വിചാരണയ്ക്കു മുമ്പ് മുങ്ങി

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാതെ കേസ് നീണ്ടു പോകുന്നതിനെതിരേ കൊല്ലപ്പെട്ട സാബിറയുടെ പിതാവ് ഒളവട്ടൂര്‍ മായക്കര കാവുങ്ങല്‍ തടത്തില്‍ മുഹമ്മദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2015 മാര്‍ച്ചില്‍ പ്രതിക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയും ഏപ്രില്‍ 22-ന് വിചാരണ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. അതേസമയം കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാക്കി. ഇതിനിടെയാണ് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയത്.

ശിക്ഷ ഏഴ് മാസം മാത്രം..!

കൂട്ടക്കൊലപാതകം നടത്തിയ പ്രതി ഏഴു മാസം മാത്രമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായ പ്രതി മുഹമ്മദ് ഷെരീഫ് 2015 ഏപ്രില്‍ 22-ന് വിചാരണ ആരംഭിച്ച ദിവസം മുങ്ങുകയായിരുന്നു. പ്രതിക്ക് ജാമ്യം നിന്ന മാതാവ് പിന്നീട് മരണപ്പെട്ടതോടെ പോലീസ് വീണ്ടും പ്രതിസന്ധിയിലായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ദേബേഷ് കുമാര്‍ ബെഹ്റ വീണ്ടും അധികാരമേറ്റതോടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. ക്രമേണ അന്വേഷണം തന്നെ നിലച്ചു.