പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹാത്മാവാണു ലാൽ ബഹാദൂർ ശാസ്ത്രി (1904-1966). മരണശേഷം ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ "ഭാരതരത്ന' നൽകി ആദരിക്കപ്പെട്ട അദ്ദേഹം ജനിച്ചത് ഉത്തർപ്രദേശിലെ വാരാണസിയിലായിരുന്നു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്തു മഹാത്മാഗാന്ധിയുടെ ആഹ്വാനം സ്വീകരിച്ചു സ്വാതന്ത്ര്യ സമരത്തിൽ സജീവപങ്കാളിയായി.
എങ്കിലും ഭാഗ്യംകൊണ്ട് അദ്ദേഹത്തിന്റെ പഠനം മുടങ്ങിയില്ല. സ്വാതന്ത്ര്യ സമരത്തിൽ സജീവപ്രവർത്തകരായിത്തീർന്നവരുടെ പഠനം മുടങ്ങാതിരിക്കാൻവേണ്ടി പണ്ഡിതനും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ജെ.ബി. കൃപലാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാശി വിദ്യാപീഠത്തിൽ പഠിച്ചു ഫിലോസഫിയിൽ ബാച്ചിലർ ബിരുദം നേടുവാൻ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹത്തിനു കിട്ടിയ ബിരുദം പണ്ഡിതൻ എന്ന അർഥംവരുന്ന "ശാസ്ത്രി' എന്നായിരുന്നു. അന്നു ലഭിച്ച ആ ശാസ്ത്രി ബിരുദം അദ്ദേഹത്തിന്റെ പേരിന്റെ പ്രധാനഭാഗമായിത്തീർന്നു എന്നതു ചരിത്രത്തിലെ ഒരു കൗതുകമായി നിലനിൽക്കുന്നു.
1951 മുതൽ 1956 വരെ റെയിൽവേ വകുപ്പും 1961 ഏപ്രിൽ നാലു മുതൽ 1963 ഓഗസ്റ്റ് 29 വരെ ആഭ്യന്തരവകുപ്പും 1964 ജൂൺ ഒന്പതു മുതൽ 1964 ജൂലൈ 18 വരെ വിദേശകാര്യ വകുപ്പും കൈകാര്യംചെയ്ത ശാസ്ത്രി 1964 ജൂൺ ഒന്പതിനാണു സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
1965-ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിന് ഔദ്യോഗികമായി വിരാമമിട്ട താഷ്കന്റ് കരാർ പ്രധാനമന്ത്രി ശാസ്ത്രി ഒപ്പിട്ടത് 1966 ജനുവരി 10-നു പാക്കിസ്ഥാനിലെ താഷ്കന്റിലായിരുന്നു. പിറ്റേദിവസം അവിടെവച്ച് ഹൃദയാഘാതംമൂലം അദ്ദേഹം നിര്യാതനായി. ഇന്തോ-പാക് യുദ്ധകാലത്ത് അദ്ദേഹം രൂപം നൽകിയ "ജയ് ജവാൻ! ജയ് കിസാൻ' എന്ന മുദ്രാവാക്യം ഇന്നും സജീവമായി മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ്.
പ്രധാനമന്ത്രിയായിരിക്കുന്ന അവസരത്തിൽ ശാസ്ത്രി ഒരു ടെക്സ്റ്റയിൽസ് മിൽ സന്ദർശിക്കുന്ന അസരം. അവിടെ അദ്ദേഹത്തെ ആകർഷിച്ച ഒരിനം അവിടെ നെയ്യപ്പെട്ടിരുന്ന സാരികളാണ്. അവയിൽ ചിലതെടുത്ത് അദ്ദേഹം തിരിച്ചും മറിച്ചും നോക്കി. അവയിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരിനത്തിന്റെ വില അദ്ദേഹം ചോദിച്ചു. അപ്പോൾ 800 രൂപ എന്ന് അവർ മറുപടി പറഞ്ഞു.
ഉടനെ അദ്ദേഹം പറഞ്ഞു: ""ഇതു വളരെ വിലകൂടിയതാണ്. ഇതിലും വിലകുറഞ്ഞ സാരികളില്ലേ?'' അപ്പോൾ അവർ 500 രൂപയും 400 രൂപയും വിലയുള്ള സാരികൾ കാണിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: ""ഇവയും വിലകൂടിയ സാരികൾതന്നെ. എന്നെപ്പോലെ സാധാരണക്കാരനായ ഒരാൾക്കു വാങ്ങിക്കുവാൻ പറ്റിയ വിലകുറഞ്ഞ സാരികളാണ് എനിക്കു കാണേണ്ടത്''.
അപ്പോൾ മില്ലിന്റെ ഉടമ പറഞ്ഞു: ""അങ്ങ് പ്രധാനമന്ത്രിയല്ലേ? അങ്ങ് എങ്ങനെ സാധാരണക്കാരനാകും? സാരി അങ്ങ് വാങ്ങിക്കേണ്ട. ഏതു സാരിയും ഞങ്ങൾ സമ്മാനമായും നൽകും. അതു ഞങ്ങൾക്കു സന്തോഷമുള്ള കാര്യമാണ്''.
ഉടനെ പ്രധാനമന്ത്രി പറഞ്ഞു: ""വളരെ നന്ദി. പക്ഷേ, വിലയേറിയ സമ്മാനങ്ങൾ എനിക്കു സ്വീകരിക്കാനാവില്ല''. അപ്പോൾ ഉടമ പറഞ്ഞു: ""അങ്ങ് ഞങ്ങളെ സന്ദർശിക്കുവാൻ വന്നതു ഞങ്ങൾക്കു വലിയ ബഹുമതിയാണ്. അതുകൊണ്ട് ഞങ്ങൾ നൽകുന്ന സാരി ദയവുചെയ്ത് അങ്ങ് സ്വീകരിക്കണം''.
ഉടനെ ചുറ്റും കൂടിനിന്നവരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ""പ്രധാനമന്ത്രിയായ എന്നോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും ബഹുമാനത്തിനും എനിക്കു നന്ദിയുണ്ട്. എന്നാൽ ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നതുകൊണ്ട് വിലയേറിയ സമ്മാനങ്ങൾ നിങ്ങളിൽനിന്നു വാങ്ങി എന്റെ ഭാര്യക്കു കൊടുക്കുന്നതു ശരിയല്ല''.
അന്നു പ്രധാനമന്ത്രി ശാസ്ത്രി അവിടെനിന്നു പോയതു തന്റെ കുടുംബബജറ്റിൽ നിൽക്കുന്ന വിലകുറഞ്ഞ ഒരു സാരി വിലകൊടുത്തു വാങ്ങിക്കൊണ്ടായിരുന്നു! ശാസ്ത്രിയുടെ ഈ കഥ കേൾക്കുന്പോൾ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചേക്കാം. കാരണം, ഇന്നു രാഷ്ട്രീയരംഗത്തു മാത്രമല്ല, മറ്റു പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽപ്പോലും ഇമ്മാതിരി മനുഷ്യരെ കണ്ടെത്തുക അത്ര എളുപ്പമല്ല.
ആര് എവിടെയൊക്കെ പ്രവർത്തിച്ചാലും അവിടെയൊക്കെ സ്വന്തമായി എന്തുനേട്ടം നേടാനാവുമെന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അധികമുള്ള ഒരു കാലഘട്ടമാണു നമ്മുടേത്. സേവനം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരുടെയിടയിൽപ്പോലും ഈ ചിന്താരീതിയും പ്രവർത്തനശൈലിയും ചിലപ്പോഴെങ്കിലും നാം കാണാറുണ്ട്. ഇതൊന്നും അത്ര മോശമായ കാര്യമല്ല എന്നു കരുതുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നുണ്ടോ എന്നു നാം സംശയിക്കണം.
ശാസ്ത്രിയെപ്പോലെയുള്ളവർ പൊതുപ്രവർത്തനത്തിനിറങ്ങിത്തിരിച്ചതു രാജ്യത്തിന്റെ ഉന്നമനവും പൊതുസമൂഹത്തിന്റെ നന്മയും ലക്ഷ്യംവച്ചായിരുന്നു. അല്ലാതെ, സ്വന്തം പണപ്പെട്ടി നിറയ്ക്കാനും സ്വന്തം സുഖസൗകര്യങ്ങൾ വർധിപ്പിക്കാനുമല്ലായിരുന്നു. എന്നുമാത്രമല്ല, സ്വന്തമായുള്ളവയിൽനിന്നെടുത്തു പൊതുനന്മ ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹത്തെപ്പോലുള്ളവരുടെ ലക്ഷ്യം.
എന്നാൽ കാലം മുന്നോട്ടുപോയപ്പോൾ ആളുകളുടെ ചിന്താഗതിയിൽ മാറ്റംവന്നു. ആ മാറ്റത്തിന്റെ ഉത്തരവാദിത്തം നാമും ഉൾപ്പെട്ട തലമുറയുടേതുമാണ് എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിന്റെ തെറ്റായ പോക്ക് നാം കണ്ടില്ലെന്നു നടിക്കരുത്. എന്നുമാത്രമല്ല, നമ്മുടെ ചിന്താരീതിയിലും പ്രവർത്തനശൈലിയിലും ശരിയായ മാറ്റങ്ങൾ വരുത്തുവാൻ നാം തയാറാവുകയും വേണം.
നാം ഏതെങ്കിലും രീതിയിൽ പൊതുരംഗത്തു പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ പരമമായ ലക്ഷ്യം പൊതുനന്മതന്നെയായിരിക്കണം. അതിനു പകരം സ്വന്തം കീശവീർപ്പിക്കുവാനാണു നാം ശ്രമിക്കുന്നതെങ്കിൽ അത് ഏറെ കഷ്ടമെന്നേ പറയേണ്ടൂ. അതിന് ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാവും എന്നതിൽ രണ്ടുപക്ഷമില്ല.
നമ്മുടെ പൊതുജനസേവനം പൊതുനന്മയ്ക്കായിരിക്കട്ടെ. അപ്പോൾ നമ്മുടെ പൊതുസൂഹത്തിന്റെ ക്വാളിറ്റിയും നന്മയും വർധിക്കും. ആ ക്വാളിറ്റിയിലും നന്മയിലും പങ്കുകാരാവുന്നതാകട്ടെ നമുക്കു ലഭിക്കുന്ന പ്രതിഫലം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നന്മയുള്ള പൊതുജനസേവനം
02:34 AM Nov 18, 2018 | Deepika.com