ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടുന്നു. സുസജ്ജ മായ ഒരു വിദേശ ശക്തിയെ ഏഷ്യയിൽ ആദ്യമായി പരാജയപ്പെടുത്തി എന്ന ഖ്യാതിയും അതിനുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച സംഭവം കൂടിയായി യുദ്ധവിജയം.
മാത്രമല്ല യുദ്ധ തടവുകാരെ വധിക്കുകയോ , ജയിലിലടക്കുകയോ ചെയ്തിരുന്ന കാലത്ത് അതിൽനിന്നെല്ലാം വ്യത്യസ്തമായി പിടികൂടിയ പടത്തലവനെ സ്വന്തം രാജ്യത്തിന്റെ സൈനീക ചുമതല നൽകി എന്ന പ്രത്യേകതയും ഈ യുദ്ധത്തിനുണ്ട്.
1929 ൽ രാജാവായി ചുമതലയേറ്റ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യ വിസ്തൃതിക്കുവേണ്ടി അയൽരാജ്യങ്ങൾ ആക്രമിച്ചു കീഴ്പ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. 1731 ൽ കായംകുളവും ,കൊല്ലവും പിടിച്ചടക്കിയതോടെ ,അവിടെ വ്യാപാരം നടത്തിയിരുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും മാർത്താണ്ഡവർമ്മയും ശത്രുതയിലായി. 1734 ൽ വില്ല്യം ഫെലിങ്, ഏബ്രഹാം വാൻഡെ വെലെ, റാബി, ബ്രൗവർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനി സംഘം രാജാവുമായി ഒത്തുതീർപ്പിനു ശ്രമിച്ചുവെങ്കിലും, ചർച്ച ഫലം കണ്ടില്ല. അക്കാലത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപ്പാദിപ്പിച്ചിരുന്ന നാട്ടുരാജ്യമായ ഇളയിടത്തു സ്വരൂപം രാജാവ് തിരുവിതാംകൂറിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചതോടെ ഡച്ചുകാർക്കു യുദ്ധമല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ല. 1739 ൽ തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ആരംഭിക്കുകയും ഈ സംഘർഷം പിന്നീട് കുളച്ചൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.
മാർത്താണ്ഡവർമ പല നാട്ടുരാജാക്കന്മാരുമായി യുദ്ധത്തിലേർപ്പെട്ടിരിക്കെ തിരുവിതാംകൂറിന്റെ പ്രധാന തുറമുഖ മായ കുളച്ചലിൽ ഡച്ചു കപ്പിത്താനായ ഡെ ലനോയ് യും നാവിക സംഘവും എത്തുകയും പ്രദേശം അവരുടെ കൈക്കലാക്കുകയും കൽക്കുളത്ത് അവരുടെ താവളം ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് മാർത്താണ്ഡ വർമ്മ മഹാരാജാവ് തന്റെ സേനാധിപതി അനന്തപദ്മനാഭൻ നാടാരുടെ നേതൃത്വത്തിൽ കളരി ആശാൻ മാരെ ഉൾപ്പെടുത്തിയുള്ള സൈന്യത്തെ സജ്ജമാക്കി കുളച്ചലിൽ ഡച്ചുകാരുമായി യുദ്ധം ചെയ്യുകയായിരുന്നു.
തിരുവിതാംകൂർ സൈന്യം-അനന്തപദ്മനാഭൻ നാടാരും 108 കളരിയും
തൃപ്പാപ്പൂർ രാജവംശത്തിലെ തിരുവടിദേശം താണുമാലയ പെരുമാളിന്റെയും ലക്ഷ്മിദേവിയുടെയും മകനായ അനന്ത പെരുമാളാണ് 1729 മുതൽ 1750 വരെ തിരുവിതാംകൂർ സൈനീക തലവൻ. നാടാർ സമുദായത്തെ അക്കാലത്തു പെരുമാൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കളരി , വാൾ പയറ്റ്, മർമ വിദ്യ, നോക്കുമർമം, മെയ്തീണ്ടാക്കാലം തുടങ്ങി അറുപത്തിനാല് കലകളിലും,വൈദഗ്ധ്യം നേടിയിരുന്ന അനന്ത പെരുമാൾ രാജാവിന്റെ സ്വകാര്യ സംരക്ഷകൻ കൂടിയായിരുന്നു. തിരുവടിദേശം , തച്ചൻ വിളയിലെ പുറക്കോട്ടൂർ കളരി ഉൾപ്പെടെ പാറശാല ,നെയ്യാറ്റിൻകര, കരമന, നെടുമങ്ങാട് വരെ നീണ്ടുകിടന്ന 108 കളരിയുടെ അധിപനായിരുന്നു അനന്തപെരുമാൾ. തന്റെ ഒളിവു ജീവിതകാലത്തു കളരിയുടെ ആസ്ഥാനമായ തച്ചൻവിളയിലെ പുറക്കോട്ടൂർ കളരിയിൽ,മാർത്താണ്ഡ വർമ്മ ആറുമാസക്കാലം കഴിഞ്ഞിരുന്നതായും ഇക്കാലയളവിൽ അനന്ത പെരുമാളിൽ നിന്നും മർമ്മവിദ്യയും വാൾപ്പയറ്റുമുൾപ്പെടെയുള്ള വിദ്യകൾ അഭ്യസിച്ചിരുന്നതായും ചരിത്ര രേഖകളിൽ പറയുന്നു.
ക്യാപ്റ്റൻ ഡെ ലനോയും സംഘവും
ക്യാപ്റ്റൻ ഡെ ലനോയ് യുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഡച്ചു സൈന്യം. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഇദ്ദേഹം പിൽക്കാലത്ത് ഇരുപതു വർഷത്തോളം തിരുവിതാംകൂറിന്റെ സൈന്യാധിപനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തു സൈന്യത്തെ ആധുനികവൽക്കരിക്കുകയും നവീന യുദ്ധ മുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു.
കുളച്ചൽ യുദ്ധം
കുളച്ചലിനെ കീഴടക്കി കൽക്കുളത്തു താവളമടിച്ചിരുന്ന ഡച്ച് സൈന്യത്തെ നേരിടാൻ മാർത്താണ്ഡവർമ മഹാരാജാവ് അനന്ത പെരുമാളിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ 108 കളരിയുടെ കീഴിലെ പ്രധാന ആശാന്മാർ ഉൾപ്പെടെ 2000 നാടാർ സൈന്യത്തെ വിന്യസിച്ചതായി ചരിത്ര രേഖകളിൽ പറയുന്നു. അതിശക്തമായി പോരാടിയ സൈന്യം നിരവധി ഡച്ചു സൈനികരെ വധിക്കുകയും തുടർന്ന് ഡച്ച് സൈന്യം കോട്ടയിലേക്ക് പിൻവാങ്ങുകയും ചെയ്തു. തിരുവിതാകൂറിന്റെ സൈന്യം കോട്ട പൊളിക്കാൻ തുടങ്ങിയതോടുകൂടി പരിക്കേറ്റവരെയും ആയുധങ്ങളും ഉപേക്ഷിച്ചു കപ്പലിലേക്ക് അഭയം പ്രാപിച്ചു. ഡച്ചുകാരുടെ പീരങ്കികളും പടക്കോപ്പുകളും പിടിച്ചെടുത്ത തിരുവിതാംകൂർ സൈന്യം കപ്പലിനെ താവളമാക്കി യുദ്ധം ചെയ്തിരുന്ന ഡച്ചുകാർക്കെതിരെ അതിശക്തമായി പോരാടി . പരാജയഭീതിയിൽ പിന്തിരിഞ്ഞു പോകാൻ ശ്രമിച്ച ഡെ ലനോയ് യെയും സംഘത്തെയും അനന്ത പെരുമാൾ കടൽക്കരയിലെ മീൻപിടിത്തക്കാരുടെ സഹായത്തോടെ നൂറുകണക്കിന് കട്ടമരങ്ങളെ കെട്ടിയിറക്കി കപ്പലുകളെ വളഞ്ഞു . 1741 ജൂലൈ 31 നു ക്യാപ്റ്റൻ ഡെ ലനോയ് ഉൾപ്പെടെ 24 പേരെ പിടികൂടി രാജാവിന്റെ മുൻപിൽ കൊണ്ടുവന്നു.
ചെമ്പു പട്ടയം
ഡച്ചുകാരുടെ പരാജയം വിദേശ ശക്തിയുടെ ഏഷ്യയിൽ തന്നെയുള്ള ആദ്യ പരാജയമായിരുന്നു. മാർത്താണ്ഡവർമയുടെ യശസ്സ് ഉയർത്തിയ യുദ്ധ വിജയത്തെ തുടർന്ന് അനന്ത പെരുമാളിനു രാജാവ് ദളപതി സ്ഥാനം കൽപ്പിച്ചു നൽകുകയും അനന്ത പദ്മനാഭൻ നാടാർ എന്ന് പേരുനൽകുകയും ചെയ്തു.മാത്രമല്ല കൽക്കുളം കോട്ടയ്ക്കും കൽക്കുളം കൊട്ടാരത്തിനും യഥാക്രമം പദ്മനാഭപുരം കോട്ടയെന്നും പദ്മനാഭപുരം കൊട്ടാരമെന്നും പേരുനൽകിയതായി ചരിത്രരേഖകളിൽ പറയുന്നു. കൂടാതെ അനന്തപദ്മനാഭൻ നാടാർക്കും നാടാർ സൈനീകർക്കുമായി ,ഏഴു ചെമ്പുപട്ടയവും നൽകി.
വിജയ തൂൺ
യുദ്ധവിജയത്തിന്റെ സ്മരണക്കായി കുളച്ചൽ കടപ്പുറത്തിനു സമീപം ക്യാപ്റ്റൻ ഡെ ലനോയ് രാജാവിന് മുന്നിൽ തലകുനിച്ചു കീഴടങ്ങിയ സ്ഥലത്തു തൂൺ സ്ഥാപിച്ചിരിക്കുന്നു. അടിസ്ഥാനം ഒഴികെയുള്ള തൂണും മുദ്രയും ഒരു ഗ്രാനൈറ്റ് കല്ലിൽ നിർമ്മിച്ചതാണെന്ന് ചരിത്ര രേഖകളിൽ പറയുന്നു. എല്ലാ വർഷവും ജൂലൈ 31 നു വിജയ വാർഷികം ആഘോഷിക്കുന്നു. പാങ്ങോട് പട്ടാള അധികൃതരുടെ അധീനതയിലാണ് ഇവിടത്തെ തൂണും പാർക്കും സംരക്ഷിക്കപ്പെടുന്നത്.
സെലസ്റ്റിൻ രാജ് ടി
ഒരു യുദ്ധത്തിന്റെ കഥ
03:07 PM Jul 31, 2019 | Deepika.com