ഞാൻ കൊല്ലം പരവൂരിൽ സിഐ ആയിരുന്ന സമയത്ത് അന്വേഷിച്ച എഴുപതുകാരിയുടെ കൊലപാതക കേസ് ഏറെ സങ്കീർണതകൾ നിറഞ്ഞതായിരുന്നു. 2010-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി പന്ത്രണ്ടോടെ സ്റ്റേഷനിലേക്ക് എത്തിയ ഫോണ് കോളിലായിരുന്നു തുടക്കം. വൃദ്ധ ദന്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ ഭാര്യ വീടിനു സമീപം മരിച്ചു കിടക്കുന്നുവെന്നതായിരുന്നു സന്ദേശം.
ഉടൻ തന്നെ എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി. വീടിനു പുറകിലായുള്ള വിറകു പുരയിലാണ് എഴുപതുകാരിയുടെ മൃതദേഹം കണ്ടത്. അദ്ദേഹം വിവരം അറിയിച്ച പ്രകാരം ഉടൻ ഞാൻ അവിടെ ചെന്നു.
വലിയ വീട്ടിൽ വൃദ്ധദന്പതികൾ മാത്രം
കടലിനോട് ഏതാണ്ട് ചേർന്ന പ്രദേശത്തായിരുന്നു ഇരുനിലകളുള്ള ആ വലിയ വീട്. വീടിന്റെ പുറകുവശത്തേ ഗേറ്റ് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീടിനു പുറകിലായി ഒരു വാഴത്തോട്ടമുണ്ട്. സമീപത്തുതന്നെ വിദേശത്തുള്ള മകന്റെ വീട് നിർമാണം നടക്കുന്നുണ്ട്. മൃതദേഹം കാണപ്പെട്ട വിറകുപുരയുടെ കതക് അകത്തുനിന്ന് ചാരിവച്ചിരിക്കുന്നു. തറയിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ, മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളൊന്നും അവിടെ കണ്ടില്ല. കാരണം ആ മുറിയിലുണ്ടായിരുന്ന വിറകുകഷണങ്ങൾക്കും സമീപത്തെ ചിലന്തി വലകൾക്കും സ്ഥാനമാറ്റമോ അലങ്കോലപ്പെടലോ ഒന്നും ഉണ്ടായിരുന്നില്ല. ഇടതു കൈവിരൽ മുട്ടിൽ ചെറിയ ചതവ് ഉണ്ടായിരുന്നു. താടിയുടെ ഇടതുഭാഗത്ത് കരിവാളിപ്പും തോന്നിച്ചു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അവർ ധരിച്ചിരുന്ന ആഭരണങ്ങളൊക്കെ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ഈ വിറകുപുരയുടെ പുറത്തെ ഗേറ്റിനു സമീപഭാഗത്ത് തറയിൽ വലിയ കടൽ നത്തയ്ക്ക (Pila Globosa) ഇഴഞ്ഞു പോയ പാടുകൾ കാണപ്പെട്ടു. നത്തയ്ക്കകളും അവിടെ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തിയിരുന്ന രണ്ടു പൊമറേനിയൻ നായകൾ കൂട്ടിനുള്ളിൽ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു.
പ്രാഥമിക പരിശോധനയിൽ അസ്വാഭാവിക ലക്ഷണങ്ങളൊന്നും കാണാതിരുന്നതിനാൽ അവർക്ക് നെഞ്ചുവേദന പോലുള്ള ശാരീരികാസ്വസ്ഥതകൾ വന്ന് മരണം സംഭവിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനമായിരുന്നു പോലീസിന്. എന്നാൽ, അസ്വാഭാവിക മരണം എന്ന സംശയത്തിനുള്ള കാരണങ്ങളും ഞങ്ങളിൽ ഉടലെടുത്തു. അസമയമായതിനാൽ സ്ഥലം ഗാർഡ് ചെയ്ത് പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ച് ഞങ്ങൾ രാത്രിയിൽ മടങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ തന്നെ സ്ഥല പരിശോധനയും സയന്റിഫിക് അസിസ്റ്റന്റിന്റെ വിശദമായ ശാ സ്ത്രീയ പരിശോധനയും ഇൻക്വസ്റ്റും നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇൻക്വസ്റ്റ് വേളയിലെ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും പോലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും തലേന്ന് ഉച്ചയ്ക്കു ശേഷം ആ അമ്മയെ കാണാതായ വിവരമോ മൃതദേഹം കണ്ടെത്തിയ ശേഷമുള്ള വിവരമോ യഥാസമയം പോലീസിനെ അറിയിക്കുന്നതിനുണ്ടായ കാലതാമസവും മരണത്തെക്കുറിച്ചു സംശയം ഉളവാക്കി. സംശയദൂരീകരണത്തിനായി ആ അമ്മയുടെ ഭർത്താവിനെ ചോദ്യം ചെയ്യേണ്ടതായി വന്നു. അദ്ദേഹത്തിന് പ്രായാധിക്യവും പ്രമേഹരോഗാവസ്ഥയും ഭാര്യ മരിച്ച ആഘാതം ഏൽപിച്ച വിഷമതകളും ഉള്ളതിനാൽ അന്ന് ചോദ്യം ചെയ്യലിനു മുതിർന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പ്രഫസർ ഡോ. രമയെ കണ്ട് സംസാരിക്കുന്നതിനായി അന്നുതന്നെ എസ്ഐക്ക് ഞാൻ നിർദേശവും നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഡോ. രമയുടെ അഭിപ്രായം ചോദിച്ചറിയാൻ അയച്ച ഉദ്യോഗസ്ഥനോട് അവർ യാതൊന്നും വെളിപ്പെടുത്തിയില്ല. മറിച്ച് അന്വേഷണോദ്യോഗസ്ഥനോട് അവരെ നേരിൽ കാണാനായി നിർദേശിക്കുകയാണുണ്ടായത്. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഡോ. രമയെ കാണാൻ ചെന്നു. അവർ എന്റെ അധ്യാപികയും വ്യക്തിപരമായി അടുപ്പമുള്ള ആളുമായതിനാലാണ് എന്നോടു നേരിൽവരാൻ ആവശ്യപ്പെട്ടത്. ഈ കേസിൽ അതുവരെയുള്ള വിശദാംശങ്ങൾ ഡോക്ടർ ചോദിച്ചറിഞ്ഞു. കഴുത്തിറുകിയുള്ള മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോ. രമ എന്നോടു പറഞ്ഞു. അതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ഡോക്ടറോടു പറഞ്ഞെങ്കിലും ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കാനാണ് അവർ ആവശ്യപ്പെട്ടത്. ഞാൻ വീണ്ടും കൂടുതൽ വ്യക്തത ആവശ്യപ്പെട്ടപ്പോൾ ’നസീർ, വീട് കൃത്യമായി പരിശോധിക്കൂ, എല്ലാ മുറികളിലേയും ഫാനും ഹുക്കുകളുമൊക്കെ നോക്കൂ’വെന്ന് ചെറു പുഞ്ചിരിയോടെ ഡോ. രമ പറഞ്ഞു. ആ അമ്മ ആത്മഹത്യ ചെയ്തതാണോയെന്നു ഞാൻ വീണ്ടും ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞതുപോലെ ചെയ്യു, കഴുത്തിലെ ലക്ഷണങ്ങൾ തൂങ്ങിമരണത്തിന്റെ സൂചനയാണ് നൽകുന്നതെന്നും അന്വേഷണം നടത്തിയശേഷം വീണ്ടും ചർച്ച ചെയ്യാമെന്നും പറഞ്ഞ് അവർ എന്നെ മടക്കി അയച്ചു. ആ അമ്മയുടെ കഴുത്തിൽ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നത് എന്നെ അലട്ടിക്കൊണ്ടിരുന്നു.
എല്ലാറ്റിനും സാക്ഷിയായി ഭർത്താവ്
വീണ്ടും ആ വീട്ടിലെത്തി. പ്രൊബേഷൻ എസ്ഐ കണ്ണനെ സ്ത്രീയുടെ ഭർത്താവിനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയശേഷം ഭർത്താവിനെ ഡ്രോയിംഗ് റൂമിൽ ഇരുത്തി. ഞങ്ങൾ ആ വീട് അരിച്ചുപൊറുക്കി. പലപ്പോഴും അദ്ദേഹം അസ്വസ്ഥനാകുന്നതു കണ്ടു. പ്രമേഹരോഗിയായതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ കിടക്കണമെന്നു പറഞ്ഞ് മുകളിലത്തെ മുറിയിലേക്കു പോയി. എല്ലാ മുറിയിലെയും ഫാനുകളും ഹുക്കുകളുമൊക്കെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് ഡൈനിംഗ് റൂമിലെ ആ സീലിംഗ് ഫാൻ ശ്രദ്ധയിൽപ്പെട്ടത്. അത് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. അവിടത്തെ തറ സമീപദിവസങ്ങളിൽ കഴുകിയതായും ശ്രദ്ധയിൽപ്പെട്ടു. ആ വീട്ടിൽ ദന്പതികൾ മാത്രം താമസിക്കുന്നതിനാൽ എന്തെങ്കിലും വിവരം നൽകാൻ ഭർത്താവിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പോലീസ് ചോദ്യം ചെയ്യുന്നതിന് ഉതകുന്നതായിരുന്നില്ല. പ്രാഥമിക കാര്യങ്ങൾ മരണദിവസവും പിറ്റേന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷവും പോസ്റ്റ്മോർട്ടത്തിന് അയച്ച ശേഷവും കാര്യങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്ന് അദ്ദേഹം ഇങ്ങനെയാണ് വ്യക്തമാക്കിയത്.
വിദേശത്ത് ജോലിയുണ്ടായിരുന്ന അദ്ദേഹവും ഭാര്യയും കുറച്ചു വർഷങ്ങൾക്കു മുന്പാണ് നാട്ടിൽ താമസമാക്കിയത്. മക്കൾ വിദേശത്തുതന്നെയാണ്. പ്രമേഹരോഗിയായതിനാൽ 75കാരനായ അദ്ദേഹത്തിന് രണ്ടു നേരം ഇൻസുലിൻ കുത്തിവയ്ക്കണമായിരുന്നു. വളരെ പതുക്കെയാണ് അദ്ദേഹം നടന്നിരുന്നത്. സംഭവദിവസം ഉച്ചയ്ക്ക് ഭാര്യ അദ്ദേഹത്തിന് ഭക്ഷണം വിളന്പിക്കൊടുത്തു. ഭക്ഷണശേഷം ഉറങ്ങാനായി മുകളിലത്തെ നിലയിലേക്ക് പോയി എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. പ്രഷർ ഉള്ളതിനാൽ ഡോക്ടറെ കാണാൻ പോകുന്ന കാര്യം തലേന്ന് ഭാര്യ പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും ചായ കിട്ടാതിരുന്നതിനെത്തുടർന്നാണ് താൻ താഴേക്ക് വന്നത്. അവിടെയൊക്കെ നോക്കിയിട്ടും ഭാര്യയെ കണ്ടില്ല. ഏഴു മണിയായിട്ടും കാണാതിരുന്നതിനെത്തുടർന്ന് ഡോക്ടറെ വിളിച്ചു ചോദിച്ചപ്പോൾ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തനായി. വിവരം വിദേശത്തുള്ള മകനെ അറിയിച്ചു. അയാൾ നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. രാത്രി എട്ടരയോടെ മകന്റെ സുഹൃത്തുക്കൾ എത്തി വീട്ടിൽ എല്ലായിടത്തും പരിശോധന നടത്തി. അവിടയെങ്ങും ഭാര്യയെ കണ്ടില്ല. തുടർന്ന് മുറ്റത്തിറങ്ങി പരിശോധിച്ചപ്പോഴാണ് വിറകുപുരയിൽ വീണു കിടക്കുന്നത് കണ്ടത്. കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിച്ച ശേഷം മരിച്ചെന്നറിഞ്ഞപ്പോൾ പോലീസിനെ അറിയിച്ചു.
ഈ വിവരവും ഡോ.രമ സൂചിപ്പിച്ച കാര്യങ്ങളും ഡൈനിംഗ് റൂമിലെ കാഴ്ചയും കൂട്ടി വായിച്ചപ്പോൾ എന്റെ മനസിലേക്ക് ചില കാര്യങ്ങൾ എത്തി. ഏതോ പ്രശ്നത്തെ തുടർന്ന് ആ അമ്മ തൂങ്ങിമരിക്കാനായി ശ്രമിച്ചിട്ടുണ്ടാകുമെന്നും പെട്ടെന്ന് കണ്ട് അഴിച്ചിറക്കി കിടത്തിയാകാമെന്നും അപ്രകാരമുള്ള മരണത്തെ തുടർന്നുള്ള നാണക്കേട് ഭയന്ന് കാണാതായ വിവരവും മരണവും പോലീസിനെ അറിയിക്കാതെ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചുവെന്നും ശേഷം പോലീസിനെ അറിയിച്ചുവെന്നും എനിക്കു തോന്നി.
സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി വയോധികനെ ചോദ്യം ചെയ്യുന്നതിനായി കാത്തിരിക്കേണ്ടി വന്നു. തുടർന്ന് ആദ്യ അന്വേഷണ വിവരങ്ങൾ ഞാൻ ഡോ. രമയുമായി പങ്കുവച്ചു. തൂങ്ങിമരണത്തിന്റെ പാടുകളൊന്നും ഇൻക്വസ്റ്റ് സമയത്ത് ഇല്ലായിരുന്നുവെന്നു ഞാൻ അവരെ അറിയിച്ചു. അപ്രകാരമുണ്ടാകുന്ന ഒരു സംഭവത്തിൽ കഴുത്തിൽ കെട്ടിയ കയറോ തുണിയോ പെട്ടെന്ന് അഴിച്ചെടുത്താലോ കഴുത്ത് ഇറുക്കിയശേഷം കാലതാമസം ഇല്ലാതെ അത് അഴിച്ചുമാറ്റിയാലോ പുറത്തു പാടുകാണില്ല. എന്നാൽ, അകത്ത് മുറിവോ ചതവോ ഉണ്ടാകുമെന്ന് അവർ വിശദീകരിച്ചു.
വയോധികൻ ആശുപത്രിയിൽ ആയതിനാൽ മൂന്നു നാലു ദിവസത്തേക്ക് ചോദ്യം ചെയ്യൽ നടന്നില്ല. അന്വേഷണം വഴിമുട്ടിയ അവസ്ഥയിൽ നിൽക്കുന്പോഴാണ് ആ അമ്മയുടെ മകൾ വളരെ നിർണായകമായ ഒരു വിവരം കൈമാറിയത്. അമ്മയുടെ ആഭരണങ്ങളിൽ മൂന്നു വളകളും നല്ല തൂക്കമുള്ള ഒരു മാലയും ലോക്കറ്റും മോതിരവും കാണാനില്ലെന്ന് അവർ അറിയിച്ചു. ഈ സംഭവത്തിൽ നഷ്ടപ്പെട്ടതാണോ അതോ അമ്മ മാറ്റിവച്ചതാണോയെന്നും അറിയില്ലെന്ന് മകൾ വ്യക്തമാക്കി. കൂടാതെ അൽപകാലം മുന്പ് വരെ അമ്മ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ ഫോണും സിം കാർഡും വീട്ടിൽ ഇല്ലെന്നും അവർ അറിയിച്ചു. ഇപ്പോഴുള്ള ഫോണ് താൻ അയച്ചുകൊടുത്തതാണെന്നും പഴയ ഫോണിന്റെ മറ്റ് വിശദാംശങ്ങൾ അറിയില്ലെന്നുംഅവർ പറഞ്ഞു.
തുടർന്ന് അവരുടെ ഡയറി പരിശോധിച്ച് അവരുമായി ബന്ധമുള്ളവരുടെ പ്രവർത്തനങ്ങൾ തലനാരിഴ കീറി പരിശോധിച്ചു.
പഴയ മൊബൈൽ ഫോണ് തേടി
പഴയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ വീട്ടിൽ നിന്നു ലഭിക്കാത്ത സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പഴയ ഫോണിന്റെ ഐഎംഇഐ നന്പർ കണ്ടെത്തിയ ശേഷം അത് നിരീക്ഷണത്തിൽ വയ്ക്കാൻ സൈബർ സെല്ലിനു ഞാൻ നിർദേശം നൽകി.
(തുടരും)
എം.എ നസീർ
ഡിവൈഎസ്പി, നർകോട്ടിക് സെൽ, ആലപ്പുഴ
പൊഴിക്കര കൊലപാതകത്തിന്റെ ചുരുളഴിച്ച്...
03:46 PM Jul 29, 2019 | Deepika.com