നിറം മങ്ങിയ നാലുചുവരുകള്‍ക്കുള്ളില്‍ വീണ കുമാറിന്റെ കണ്ണീര് തുള്ളികള്‍ തീര്‍ത്ത മുറിവുകള്‍ കേരളാ പോലീസിന് മേല്‍ ഉണങ്ങാതെ അവശേഷിക്കുകയാണ്. വിരലിലെണ്ണാവുന്ന പോലീസുദ്യോഗസ്ഥരുടെ ദുഷ്പ്രവൃത്തി കാരണം തലതാഴ്ത്തുകയാണ് ഭൂരിഭാഗം പോലീസുകാരും... ജനമൈത്രിയെന്ന് പറഞ്ഞ് പൊതുജനങ്ങള്ക്കിടയിലേക്കിറങ്ങിച്ചെല്ലുന്ന ഓരോ പോലീസുകാരനിലും ആ കുറ്റബോധം നിഴലിക്കുന്നുണ്ട്. പോലീസിന്റെ ഇടിമുറിയിലെ രക്തസാക്ഷികളുടെ പട്ടിക രാജനില്‍ തുടങ്ങി കുമാര്‍ വരെ എത്തി... അടുത്തതാരായിരിക്കും ? ഭീതിയോടെയാണ് ജനങ്ങള്‍ പോലീസിനെ നോക്കിക്കാണുന്നത്. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പോലീസ് മര്ദനത്തെപറ്റി മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ പോലീസിനുള്ളിലെ ക്രിമിനലുകളെ ആര് തളയ്ക്കുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ചിലരുടെ ദുഷ്പ്രവൃത്തികളാല്‍ അപമാനത്തിന്റെ കരിനിഴലിലുള്ള പോലീസിനെ മാന്യതയുടെ വെള്ളിവെളിച്ചത്തിലേക്കാണ് ഭരണാധികാരികളും പോലീസ് തലപ്പത്തുള്ളവരും നയിക്കേണ്ടത്. നന്മയുടെ ജ്യോതിര്ബിന്ദുക്കളായി സേനയില്‍ അവശേഷിക്കുന്നവരേയും അണയ്ക്കാനുള്ള ശ്രമം നാടിനെ അരക്ഷിതാവസ്ഥയിലേക്കെത്തിക്കും . കോഴിക്കോട് സിറ്റി പോലീസില്‍ മാത്രമുണ്ടായ ഏതാനും സംഭവങ്ങളില്‍ നിന്ന് പോലീസ് എത്രത്തോളം ജനങ്ങളില്‍ നിന്നും കൃത്യനിര്‍വഹണത്തില്‍ നിന്നും വ്യതിചലിച്ചുവെന്ന് കാണാനാവും.
ജാഗ്രത, വിവാദം വേണ്ട...
നെടുങ്കണ്ടം കസ്റ്റഡി മരണം പോലീസിനേല്പ്പിച്ച ആഘാതം ചെറുതല്ല. പോലീസിനുള്ളിലെ "കാട്ടാളത്തം' വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതോടെ ആഭ്യന്തരവകുപ്പ് കര്‍ശനമായ നിലപാട് സ്വീകരിച്ചു. നിയമാനുസൃതമല്ലാതെ ഒരാളെ പോലും കസ്റ്റഡിയിലെടുക്കരുത്... നിര്‍ദേശം എല്ലാജില്ലാ പോലീസ് മേധാവിമാരിലും എത്തി. നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ഉന്നത പോലീസുദ്യോഗസ്ഥരെത്തി. ഇതോടെ ജില്ലാ പോലീസ് മേധാവിമാരെല്ലാം ജാഗ്രതയിലായി. തന്റെ പരിധിയില്‍ വിവാദമൊന്നും തന്നെ ഉണ്ടാവരുതെന്ന് അവര്‍ ശഠിച്ചു.
കേസന്വേഷണവും കുറ്റവാളികളെ പിടികൂടുകയുമെല്ലാം സാവകാശം മതി... ആവേശമോ അത്യുത്സാഹമോ വേണ്ടെന്ന നിലപാടാണ് ഓരോ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിച്ചത്. ഇതോടെ പോലീസ്സേന പൂര്‍ണമായും മാറി. നിയമലംഘനമോ ഗുണ്ടായിസമോ നേരില്‍ കണ്ടാല്‍ പോലും നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥരും ഭയപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് എല്ലാ പോലീസ് ജില്ലയിലേയും സ്ഥിതിയാണിത്.
പോലീസ് ഇനി "സുവിശേഷ' പാത സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശം. ഗുണ്ടകളും മദ്യപരും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടിയാലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട... കമ്മീഷണര്‍ വയര്‍ലെസ് സെറ്റ് വഴിയും പോലീസുകാര്‍ക്ക് വേണ്ട "മാന്യതാ' നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്.
അനാവശ്യമായി ആരേയും കസ്റ്റഡിയിലെടുക്കരുതെന്നാണ് നിര്‍ദേശം. അടിയന്തര ഘട്ടങ്ങളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തികളെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയ ശേഷം രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. കൂടാതെ മദ്യപിച്ച് കുടുംബ വഴക്കുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വീട്ടിലുള്ള മറ്റൊരാള്‍ കൂടി ഒപ്പമുണ്ടാവണം. വൈദ്യപരിശോധന നടത്തണം. പൊതുസ്ഥലങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ പ്രതികളെ പിടികൂടി പോലീസിന് കൈമാറുമ്പോഴും വൈദ്യപരിശോധന നടത്തിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ. കൂടാതെ നാട്ടുകാരിലൊരാളുടെ സാന്നിധ്യവും പോലീസ് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം . ഇതോടെ പോലീസ് പൂര്‍ണമായും പരിമിതികള്ക്കുള്ളിലായി.
പ്രതിയും പോലീസും ഹാപ്പി ...
ബൈക്ക് മോഷണമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതി... മോഷ്ടിച്ച ബൈക്കുമായി പോവുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പ്പിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനോ വിശദമായി ചോദ്യം ചെയ്യാനോ ആരും തയാറായില്ല. അതിനാല്‍ തന്നെ പ്രതിയും പോലീസും ഹാപ്പി. കൂടുതല്‍ ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായാല്‍ മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ പ്രതി കസ്റ്റഡിയില്‍ തനിക്കേല്‍ക്കേണ്ടി വന്ന പീഡനകഥ പറയും.
മുമ്പും ഇത്തരത്തില്‍ പ്രതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ പോലീസിനെ മോശമായി ചിത്രീകരിക്കാറുണ്ടെങ്കിലും ആരും അത്രത്തോളം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെയുണ്ടാവുന്ന കസ്റ്റഡി മരണങ്ങള് പോലീസിനെ സംശയമുനയിലാക്കി. പിന്നീട് പോലീസും കസ്റ്റഡിയിലെടുക്കുന്നവരോട് കൂടുതലൊന്നും ചോദിക്കാതായി. ബൈക്ക് മോഷ്ടാവിനോട് മൃദൃസമീപനം കാണിച്ചതിനാല്‍ ഒരു കേസ് മാത്രമായി ചുരുങ്ങി. അല്ലാത്തപക്ഷം വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പത്തോളം ബൈക്ക്മോഷണത്തിന് തുമ്പുണ്ടാവുമെന്നാണ് പറയുന്നത്.
മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്കും പിടികൂടിയ മോഷ്ടാവിനെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദ്യം ചെയ്യുന്നതിനോട് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് എസ്ഐ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
നിര്‍ജീവമായി ക്രൈം സ്ക്വാഡ്
കുറ്റാന്വേഷണത്തില്‍ പോലീസില്‍ ഒഴിച്ചുകൂടാനാവാത്ത വിഭാഗാണ് ക്രൈംസ്ക്വാഡുകള്‍ . കവര്‍ച്ച, മോഷണം, ലഹരി വില്പന തുടങ്ങിയ കേസുകളില്‍ നിര്‍ണായകമായ ഇടപെടലാണ് ക്രൈംസ്ക്വാഡുകള്‍ നടത്തുന്നത്. സ്ഥിരം കുറ്റവാളികളെ പിന്തുടരുകയും പുതുതായി എത്തുന്ന കുറ്റവാളികളെ എളുപ്പത്തില്‍ നിയമത്തിന് മുന്നിലെത്തിക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ക്രൈംസ്ക്വാഡും സജീവ പ്രവര്‍ത്തനം നിര്‍ത്തി. കേസുകളില്‍ പേരിന് അന്വേഷണം നടത്തുന്നതല്ലാതെ കാര്യമായ യാതൊരു ഇടപെടലുമിപ്പോള് ഉണ്ടാവുന്നില്ല.
ആദ്യം സ്ഥലം മാറ്റം, പിന്നീട് തിരുത്ത്
മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തതിനായിരുന്നു എസ്ഐയെ സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റം തെറ്റാണെന്ന് മനസിലാക്കാന്‍ കമ്മീഷണര്‍ക്ക് രണ്ടു ദിവസം വേണ്ടി വന്നു. കോഴിക്കോട് ടൗണ്‍ എസ്ഐ ബിജിത്തിനെയായിരുന്നു അകാരണമായി കമ്മീഷണര്‍ എ.വി.ജോര്‍ജ് സ്ഥലം മാറ്റിയത്. കോഴിക്കോട് കടപ്പുറത്ത് ബീച്ചില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിധത്തില്പെരുമാറിയ സംഘത്തിലെ രണ്ടു പേരെയായിരുന്നു ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലേക്കു കൊണ്ടുപോവും മുമ്പേ ബീച്ച് ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍പരിശോധന നടത്തിയിരുന്നു. സ്റ്റേഷനില്‍ എസ്ഐയും സംഘവും എത്തിയപ്പോഴേക്കും ജാമ്യമെടുക്കാനുള്ള ആളുകളും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ മദ്യപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്ഐ ജാമ്യം അനുവദിക്കില്ലെന്നും മറ്റാരെങ്കിലും എത്തിയാല്‍ വിടാമെന്നും അറിയിച്ചു. എന്നാല്‍ ഇവര്‍ തിരിച്ചുപോവാതെ എസ്ഐ ജാമ്യം നിഷേധിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുകയും കമ്മീഷണറെ അറിയിക്കുകയുമായിരുന്നു. അതേസമയം ബന്ധുക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തുകയും പോലീസ് യുവാക്കളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കാത്ത എസ്ഐയുടെ നിലപാടില്‍ പ്രതിഷേധിച്ച് കമ്മീഷണര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു. വിവാദം ഒഴിവാക്കാനാണ് കമ്മീഷണര്‍ എസ്ഐയെ സ്ഥലം മാറ്റിയതെന്നാണ് പറയുന്നത്.
കവര്‍ച്ച; പ്രതികള്‍ക്ക് പിന്നാലെ ഓടേണ്ടെന്ന് തീരുമാനം
ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി നാലുലക്ഷം രൂപ കവര്‍ന്ന സംഘം കേരളം വിട്ടതായി വ്യക്തമായി സൂചന ലഭിച്ചെങ്കിലും പ്രതികള്‍ക്കു പിന്നാലെ ഓടാന്‍ പോലീസിലാളില്ല... മറ്റൊരു നാട്ടില്‍ നിന്ന് പ്രതിയെ പിടികൂടി കേരളത്തിലെത്തിക്കും വരെയുള്ള വിവാദം ഭയന്നാണ് പോലീസ് അന്വേഷണം താത്കാലികമായി നിര്‍ത്തിവച്ചത്. കോട്ടാംപറമ്പ് മദ്രസയ്ക്ക് സമീപത്തായിരുന്നു കവര്‍ച്ച. കൊടുവള്ളി ആവിലോറ കിഴക്കെ നെച്ചിപൊയിലില് മഷ്ഹൂദിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടികൂടി നാല് ലക്ഷം കവര്‍ന്നത്. മഷ്ഹൂദ് സഞ്ചരിച്ച ബൈക്കിനെ കാര്‍ തടസപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ സംഘം പിടികൂടി കാറില്‍ കയറ്റുകയായിരുന്നു.
പണം കവര്‍ന്ന ശേഷം കാളാണ്ടി താഴത്ത് ഇറക്കിവിടുകയും ചെയ്തു. മഷ്ഹൂദിന്റെ സ്കൂട്ടറും കാറിലെത്തിയ സംഘത്തിലൊരാള്‍ കൊണ്ടുപോവുകയായിരുന്നു. ഗൗരവമേറിയ കവര്‍ച്ച നടന്ന് ഒരു മാസമാവാറായിട്ടും പോലീസ് മൗനത്തിലാണ്.
തയാറാക്കിയത്: കെ. ഷിന്റുലാൽ
പോലീസിന് "കസ്റ്റഡി' പേടി..!
04:04 PM Jul 27, 2019 | Deepika.com