ചെറുപുഴ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രാജഗിരി സ്വദേശി മരിച്ചു. പള്ളത്തുപറമ്പിൽ വിശ്വനാഥപിള്ള-ജയന്തി ദന്പതികളുടെ മകൻ വിഷ്ണുനാരായണൻ (44) ആണ് മരിച്ചത്. എത്യോപ്യയിലെ അർബാ മിഞ്ച് യൂണിവേഴ്സിറ്റിയിൽ പ്രഫസറായ വിഷ്ണുനാരായണൻ ശനിയാഴ്ച രാവിലെ കോളജിലേക്ക് ഷെയർ ടാക്സിയിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എതിരേ വന്ന ബസ് ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അപകടസ്ഥലം ഗ്രാമപ്രദേശമായതിനാൽ 250 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. വിഷ്ണുനാരായണൻ ഏഴു വർഷമായി എത്യോപ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. ബസിൽ കോളജിലേക്ക് പോകാനൊരുങ്ങിയ വിഷ്ണുനാരായണൻ ബസിലെ അമിതമായ തിരക്കിനെ തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം ഷെയർ ടാക്സിയിൽ യാത്രതിരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് ഇനി ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം മുംബൈയിലേക്ക് ബുധനാഴ്ചയാണുള്ളത്. ഈ വിമാനം ലഭ്യമായാൽ മൃതദേഹം വ്യാഴാഴ്ചയോടെ സ്വദേശത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പയ്യന്നൂർ അന്നൂർ സ്വദേശിനി തുളസിയാണ് ഭാര്യ. മക്കൾ: ആദിത്യൻ, തനുഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വിമൽഘോഷ് (യുഎസ്എ), വിശ്വജിത്ത്, വിനായക്.
എത്യോപ്യയിൽ വാഹനാപകടം : രാജഗിരി സ്വദേശി മരിച്ചു
10:27 PM Jun 13, 2021 | Deepika.com