അനുകരണീയമായ മാതൃകയായി തോന്നി ആ പെണ്ണിന്റെ ജീവിതം. അവൾ നബിത. കുമളിക്കാരിയാണ്. ട്രക്ക് ഡ്രൈവർ ആന്റപ്പന്റെയും അജിതയുടെയും മകളാണ്. നബിതയെ കൂടാതെ ആന്റപ്പനും അജിതക്കും ഒരു മകൻകൂടിയുണ്ട്. റിനു എന്ന അവൻ ബിടെക് ഫൈനൽ ഇയർ വിദ്യാർഥിയാണ്. നബിതയെക്കുറിച്ച് പറയാം. അവൾ വിവാഹിതയാണ്.ഇലക്ട്രിക് കോണ്‍ട്രാക്ടറായ രത്തനാണ് നബിതയുടെ ഭർത്താവ്. രത്തന്റെ വൃദ്ധ മാതാപിതാക്കൾ അയാൾക്കൊപ്പമാണ് താമസിക്കുന്നത്. രത്തൻ മക്കളിൽ മൂന്നാമനാണ്. ഏറ്റവും മൂത്തത് ആണും അതിന്റെ ഇളയത് പെണ്ണുമാണ്. ഇരുവരും വിവാഹിതരാണ്.
രത്തന്‍ പണിയുടെ തിരക്കുകൾ ഉണ്ടെങ്കിലും വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ അയാൾ ഒരു കുറവും വരുത്താറില്ല. തന്റെ ഭർത്താവിന്റെ ഈയൊരു നിഷ്ഠയെ സംബന്ധിച്ച് നബിതയ്ക്ക് ഏറെ അഭിമാനമുണ്ട്. നബിത തന്റെ ഭർത്താവിനെക്കുറിച്ച് അഭിമാനിക്കുന്നതിനെക്കാൾ കൂടുതലായി അയാൾ തന്റെ ഭാര്യയെക്കുറിച്ച് അഭിമാനിക്കുന്നുണ്ട്. അതിന് കാരണം അവൾ തന്റെ അഭാവത്തിലും വീട്ടുകാര്യങ്ങളും തന്റെ മാതാപിതാക്കളുടെ കാര്യങ്ങളും കുറവുകൂടാതെ കൊണ്ടുപോകുന്നു എന്നതാണ്. ഇത് തന്റെ ഒരു സിദ്ധിയില്ലന്നും താൻ തന്റെ അമ്മയിൽനിന്ന് കണ്ട് പഠിച്ചതാണെന്നുമാണ് നബിത പറയുന്നത്.
നബിതയെക്കുറിച്ച് രത്തന്റെ മാതാപിതാക്കൾക്കും അയാളുടെ സഹോദരങ്ങൾക്കും ബന്ധുജനങ്ങൾക്കുമൊക്കെ നല്ല മതിപ്പാണ്. മനുഷ്യത്വമുള്ളവളാണ് നബിത എന്നാണ് അവരുടെയൊക്കെ അഭിപ്രായം. അവരൊക്കെ ഇത്തരത്തിൽ തന്റെ ഭാര്യയെക്കുറിച്ച് പറയുന്നത് കേൾക്കുന്പോൾ രത്തന്‍ തന്റെ ഭാര്യയോടുള്ള സ്നേഹവും ആദരവും കൂടുകയാണ്.
നബിതയെപ്പോലെ നമ്മുടെ കുടുംബങ്ങളിലിന്ന് അനുകരണീയമായ മാതൃകകൾ ഏറെയുണ്ട്. വിവാഹിതരാകുന്ന തങ്ങളുടെ പെണ്മക്കൾ ചെന്നുകേറുന്ന കുടുംബത്തിൽ കത്തുന്ന വിളക്കുകളായി ശോഭിക്കണമെന്ന് തന്നെയാണ് അവരുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. വിവാഹത്തിന് അവരെ ഒരുക്കുന്പോഴും വിവാഹാവസരത്തിലും ആ മാതാപിതാക്കളുടെ ചിന്തയും ആഗ്രഹവും അപ്രകാരംതന്നെ ആകാനാണ് സാധ്യത. പക്ഷേ, ചുരുക്കം ചില വിവാഹങ്ങളിൽ പിന്നീട് അപ്രതീക്ഷിതവും അപമാനകരവുമായ പലതും സംഭവിക്കാറുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ശ്രദ്ധക്കുറവെന്നോ എടുത്തുചാട്ടമെന്നോ ഒക്കെ മാത്രമേ അവയെ വിശേഷിപ്പിക്കാനാകൂ.
അന്യോന്യം ആദരിക്കുകയും ആദരിക്കാൻ ഇടയാകുംവിധം സ്വീകാര്യമായ രീതിയിൽ പരസ്പരം പെരുമാറുകയും ചെയ്യുന്ന ഇത്തരം ഭാര്യാഭർത്താക്കന്മാരാണ് ആരോഗ്യമുള്ള സമൂഹനിർമ്മിതിക്ക് ഇന്നാവശ്യം. ഭർത്താവിന്റെ മനസ് അറിഞ്ഞ് ഭാര്യയും ഭാര്യയുടെ മനസ് അറിഞ്ഞ് ഭർത്താവും മക്കളുടെ മനസ് അറിഞ്ഞ് മാതാപിതാക്കളും മാതാപിതാക്കളുടെ മനസ് അറിഞ്ഞ് മക്കളും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നിടത്തല്ലാതെ മറ്റെവിടെയാണ് ഭൂമിയിലെ സ്വർഗം കാണാനാവുക?
ഉത്തമയായ ഭാര്യയായും മരുമകളായുമൊക്കെ അഭിനന്ദനാർഹമായ വിധത്തിൽ ജീവിക്കുന്ന നബിതയെ പുകഴ്ത്തുന്പോൾ അതിന് മുന്‍പ് നാം പുകഴ്ത്തേണ്ട രണ്ട്പേരുണ്ട്. അതവളുടെ മാതാപിതാക്കളായ ആന്റപ്പനും അജിതയുമാണ്. അനുഗ്രഹപ്രദമായ ജന്മമെന്നോ ജീവിതമെന്നോ ഒക്കെ അവരെക്കുറിച്ച് പറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ലെന്നാണ് എന്റെ തോന്നൽ.
അമ്മയേയും അപ്പനേയും കണ്ട് പഠിച്ചു എന്ന് അനുകരണീയവും അഭിനന്ദനാർഹവുമായ അവരുടെ ജീവിതത്തിലെ വിവിധ കാര്യങ്ങളെ സംബന്ധിച്ച് മക്കൾ പറയുന്പോൾ മാതാപിതാക്കൾക്ക് അവരുടെ രക്ഷാകർതൃത്വത്തെ സംബന്ധിച്ച് അതിനെക്കാൾ മറ്റെന്ത് അവാർഡാണ് ലഭിക്കാനുള്ളത്. അത്തരത്തിൽ അവർ ബോധപൂർവ്വം അനുകരിക്കുന്നവ വരുംതലമുറകളിലേക്ക് കൈമാറപ്പെടുന്പോൾ അതിനെക്കാൾ മറ്റേതൊരു സ്വത്ത് കൈമാറ്റമാണ് മാതാപിതാക്കൾക്ക് നടത്താൻ സാധിക്കുന്നത്.
ഇപ്പറഞ്ഞ രീതിയിൽ അല്ലാതെ വിപരീത ഫലങ്ങൾ ഉളവാക്കാൻ ഇടയാകുന്ന അനുകരണവും കൈമാറ്റവും പരക്കെയല്ലെങ്കിലും നമ്മുടെ കുടുംബങ്ങളിൽ അങ്ങിങ്ങായി നടക്കുന്നുണ്ട് എന്നതും വാസ്തവമാണ്. അത്തരം കൈമാറ്റങ്ങൾ വഴി സമൂഹ നിർമ്മിതിയല്ല നാശമാണ് നടക്കാൻ സാധ്യത ഉള്ളത് എന്നത് യാഥാർത്ഥ്യമാണ്.
സിറിയക് കോട്ടയിൽ
മനുഷ്യത്വമുള്ളവളാണ് നബിത
02:20 AM Nov 04, 2018 | Deepika.com