തുണിക്കച്ചവടത്തിലെ തുടര്‍ച്ചയായ വന്‍നഷ്ടം പ്രഭജ്യോത് സിംഗിനെ നിരാശനാക്കി. സാന്പത്തിക പ്രശ്നങ്ങളുടെ ആഴങ്ങളില്‍ നിന്നു കരകയറിയേ മതിയാകൂ അയാള്‍ ചിന്തിച്ചു. അടുത്ത സുഹൃത്തായ സുഖ്ദേവ് സിംഗിനോട് തന്റെ വൈഷമ്യങ്ങള്‍ പങ്കുവച്ചു. ഇങ്ങനെ പോയാല്‍ ജീവിതം ഒരു കരയിലും അടുക്കുകയില്ല... എന്തെങ്കിലും വഴി കണ്ടെത്തിയില്ലെങ്കില്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും. ഒടുവില്‍ അവരുടെ മുന്നില്‍ ഒരു ഉപായം തെളിഞ്ഞു. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു അതിസാഹസിക കൃത്യം. വിജയിച്ചാല്‍ കൈ നിറയെ പണം... പക്ഷെ, സംഗതി അത്ര നിസ്സാരമല്ല... ചെറിയൊരു പിഴവ് മതി, എല്ലാം തകിടം മറിയാന്‍. പെട്ടെന്ന് പണക്കാരനാകാം എന്ന ചിന്തയാണ് ബിഎസ്സി ബിരുദധാരി കൂടിയായ സുഖ്ദേവിനെ സന്തോഷപ്പെടുത്തിയത്... ഇരുവരുടെയും സുഹൃത്തായ ഇന്ദര്‍ജിത്തിനെ കൂടി ഈ ദൗത്യത്തില്‍ കൂട്ടുചേര്‍ക്കാനും അവര്‍ തീരുമാനിച്ചു.
ആസൂത്രണം
ആദ്യമായാണ് പ്രഭജ്യോത് സിംഗും സുഖ്ദേവ് സിംഗും ഇന്ദര്‍ജിത്തും ബാങ്ക് കവര്‍ച്ചയെ കുറിച്ച് ആലോചിക്കുന്നതും ആസൂത്രണം ചെയ്യുന്നതും. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സ്ഥലം തെരഞ്ഞെടുത്തു, കൊടാക് മഹീന്ദ്ര ബാങ്കിന്റെ കൃഷ്ണനഗര്‍ ശാഖ. പ്രഭജ്യോത് സിംഗിന് ഈ ബാങ്ക് പരിചിതമാണ്. കൊണാട്ട്പ്ലേസിലെ ശാഖയില്‍ അയാള്‍ക്ക് അക്കൗണ്ടുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് കൃഷ്ണനഗര്‍ ശാഖയിലും അയാള്‍ വന്നുപോകുമായിരുന്നു. സമയവും മാര്‍ഗവുമാണ് അടുത്തത്. ബാങ്ക് പരിസരവും സമീപത്തെ വഴികളുമൊക്കെ അവര്‍ നന്നായി പഠിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബേബി ഡ്രൈവര്‍ പ്രഭജ്യോത് സിംഗിനെ വളരെ സ്വാധീനിച്ച സിനിമയാണ്. ഈ ചിത്രത്തിലും ബാങ്ക് കവര്‍ച്ചയാണ് പ്രമേയം. അങ്ങനെ അവര്‍ ആ ദിവസം നിശ്ചയിച്ചു സമയവും.
ബാങ്കില്‍ രാവിലെയും ഉച്ചയ്ക്കുമൊക്കെ തിരക്ക് പതിവായതിനാല്‍ വൈകുന്നേരം മൂന്നിനു ശേഷമാണ് അവര്‍ ലക്ഷ്യസ്ഥലത്തെത്തിയത്. കൈകളില്‍ തോക്കുമായി ബാങ്കില്‍ കയറിയ മൂവരും മുകളിലേക്ക് നിറയൊഴിച്ചു. പണം ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരാകെ പരിഭ്രാന്തരായി. സെക്യൂരിറ്റി ഗാര്‍ഡ് ധൈര്യപൂര്‍വം കവര്‍ച്ചക്കാരെ നേരിട്ടു. നില്‍ക്കക്കള്ളിയില്ലാതെ മൂവരും രക്ഷപ്പെട്ടു. അതിനിടയില്‍ വിവരമറിഞ്ഞ് പോലീസും ബാങ്കിലെത്തി.
അന്വേഷണം ഊര്‍ജ്ജിതം
കവര്‍ച്ചാ സംഘം അധികം ദൂരം പോകാന്‍ സാധ്യതയില്ലെന്ന് തന്നെ പോലീസ് കണക്കുകൂട്ടി. ബാങ്കിനുള്ളിലെയും പുറത്തെയും എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. ഊര്‍ജിതമായ തെരച്ചിലിന്റെ ഫലമായി പ്രഭജ്യോത് സിംഗും സുഖ്ദേവ് സിംഗും പോലീസ് പിടിയിലായി. പക്ഷെ...ഇന്ദര്‍ജിത്ത് ഇപ്പോഴും ഒളിവിലാണ്. എ സി മെക്കാനിക്കായ ഇന്ദര്ജിത്താണ് പിസ്റ്റള്‍ എത്തിച്ചതെന്ന് പോലീസ് പറയുന്നു. ഇവര്‍ സഞ്ചരിച്ചതായി കരുതുന്ന ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
500 രൂപയ്ക്ക് ഇഷ്ടസാധനം വാങ്ങൂ, 50,000 രൂപ നഷ്ടപ്പെടുത്തൂ...
പട്ടാപ്പകലിലാണ് മൂന്നംഗ സംഘം ഈ അതിക്രമത്തിന് തുനിഞ്ഞതെങ്കില്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടു വിരുതന്മാരുടെ അഭ്യാസം ഓണ്‍ലൈനിലൂടെയായിരുന്നു. ഉപഭോക്താക്കളെ ഇവര്‍ കബളിപ്പിക്കുന്നത് വളരെ തന്ത്രപരമായാണ്. അജ്ഞാതനായ ഗുണഭോക്താവിന്റെ മൊബൈലിലേക്ക് ഒരു ഓഫര്‍ ടെലിഫോണ്‍ വിളിയാണ് തുടക്കം. ഭാഗ്യശാലിയാണെന്നും അദ്ദേഹത്തിനെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴയാണെന്നും ടെലി കോളര്‍ പറയും. എല്‍ഇഡി ടിവി, ഐ ഫോണ്‍, ലാപ്ടോപ് മുതലായവയൊക്കെയാണ് അദ്ദേഹത്തിന് ലഭിക്കാനിടയുള്ളതെന്നും അറിയിക്കും. തങ്ങളുടെ ഷോപ്പിംഗ് പോര്‍ട്ടലിലൂടെ 550 രൂപ വിലയുള്ള ഒരു സാധനം വാങ്ങിയാല്‍ ഈ ഉപഹാരങ്ങളും സ്വന്തമാകുമെന്ന ആകര്‍ഷകമായ വാഗ്ദാനത്തില്‍ കുരുങ്ങുന്ന ഉപഭോക്താക്കള്‍ അനായാസമായി കബളിപ്പിക്കപ്പെടുകയാണ് ചെയ്യുക. പോര്‍ട്ടലിലൂടെ ഇഷ്ടസാധനം ഓര്‍ഡര്‍ ചെയ്യുന്നതിന്റെ അടുത്ത ദിവസം തന്നെ സൗജന്യ സമ്മാനത്തിന് ജി എസ് ടി യും കൂടി ചേര്‍ത്ത് ഒരു തുക അടയ്ക്കണമെന്ന നിര്‍ദേശം ലഭിക്കും. കപ്പല്‍ മാര്‍ഗമാണ് എത്തിക്കുന്നതെന്നതിനാല്‍ സുരക്ഷ ഇന്‍ഷ്വറന്‍സും കൂടി ഒടുക്കണമെന്ന നിര്‍ദേശവും കാര്യഗൗരവത്തോടെ ഉപഭോക്താവിന് ലഭ്യമാകും.
550 രൂപയുടെ സാധനം ഓര്‍ഡര്‍ ചെയ്തിട്ട് അന്‍പതിനായിരം വരെ പല ഘട്ടങ്ങളിലായി അടയ്ക്കേണ്ടി വന്നവര്‍ അനേകം. ഇത്തരത്തില്‍ 75, 80 ലക്ഷത്തോളം രൂപ പോര്‍ട്ടല്‍ ഉടമ ലളിത് പ്രസാദും മാനേജര്‍ പ്രദീപ് കുമാറും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എട്ടു വര്‍ഷം മുന്‍പ് ഒരു കന്പനിയില്‍ ടെലി കോളര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നപ്പോഴാണ് പ്രസാദ് ഓണ്‍ലൈന്‍ തട്ടിപ്പുകൾക്കു രൂപം നല്കിയതത്രെ.
45 ദിവസത്തിനുള്ളില്‍ ഒന്നര കോടി രൂപ
കോള്‍ സെന്റര്‍ തട്ടിപ്പ് ഡല്‍ഹിയില്‍ മാത്രമല്ല മുംബൈയിലും പ്രചാരത്തിലുണ്ട്. അമേരിക്കന്‍ പൗരന്മാരെ കബളിപ്പിച്ച് 45 ദിവസത്തിനുള്ളില്‍ ഒന്നര കോടി രൂപ സ്വന്തമാക്കിയ സംഘത്തെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കോള്‍ സെന്റര്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ യോഗേഷ് ശര്‍മ്മയെയും പ്രധാന സഹായി നയീം ഖാനെയും ഉള്‍പ്പെടെ അഞ്ചു പേരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നു കംപ്യൂട്ടറുകളും ഫോണുകളും അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തു. അമേരിക്കന്‍ പൗരന്മാരാണ് ഈ സംഘത്തിന്റെ ഇരകള്‍. ഇവരുടെ പ്രവര്‍ത്തന രീതി ആസൂത്രിതമെന്ന് പോലീസ് വിശദീകരിച്ചു. ഐവിആര്‍എസ് അഥവാ ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം മുഖേനയാണ് കോള്‍ സെന്ററില്‍ നിന്നും ഉപഭോക്താവിനെ ഇവര്‍ ബന്ധപ്പെടുന്നത്. സോഷ്യല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തും. ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നന്പരുമായി ബന്ധപ്പെട്ട് ഒരു വഞ്ചന പ്രവൃത്തി നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഈ തലവേദനയില്‍ നിന്നൊഴിയാന്‍ പരിഹാരമെന്തെന്ന് ചിന്തിക്കുന്പോഴേ ഇവര്‍ നിശ്ചിത തുക ആവശ്യപ്പെടും. വിളിക്കുന്നത് അമേരിക്കക്കാരനല്ലായെന്ന് ഉപഭോക്താവിന് ഒരിക്കലും തിരിച്ചറിയാനാവില്ല. നേരത്തെ കോള്‍ സെന്ററില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ യോഗേഷിന് ഇതൊക്കെ നിസ്സാരമായിരുന്നു.
സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ളതാണ് ഈ സന്ദേശം. നിയമവിരുദ്ധമായ ചില പ്രവൃത്തികളില്‍ താങ്കളുടെ മൊബൈല്‍ നന്പരും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണെന്ന വിവരം താങ്കളെ അറിയിക്കുന്നു. തുടര്‍ നിയമ നടപടികളിലേക്ക് ഞങ്ങള്‍ നീങ്ങുകയാണെന്നും അറിയിക്കട്ടെ. ഈ സന്ദേശം ലഭിച്ചാല്‍ എത്രയും വേഗം താങ്കള്‍ ഇതോടൊപ്പമുള്ള ഫോണ്‍ നന്പരിലേയ്ക്ക് ബന്ധപ്പെടുക.
ഇത്തരമൊരു സന്ദേശം ലഭിച്ചാലുടന്‍ ഉപഭോക്താവ് തിരികെ വിളിച്ചാല്‍ എന്തായിരിക്കുമെന്നും പരിശോധിക്കാം.
കോള്‍ സെന്റര്‍ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ്, പറയൂ, താങ്കള്‍ക്ക് എന്തു സഹായമാണ് ചെയ്തു തരേണ്ടത്....
താങ്കളുടെ മുഴുവന്‍ പേരും സോഷ്യല്‍ സെക്യൂരിറ്റി നന്പരും പറയൂ...
താങ്കളുടെ സോഷ്യല്‍ സെക്യൂരിറ്റി നന്പരുമായി ബന്ധപ്പെട്ട് ചില നിയമവിരുദ്ധ നടപടികള്‍ നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ക്ക് സന്ദേശം അയച്ചത്. വളരെ സംശയാസ്പദമായ ചില നടപടികള്‍ ഉണ്ടായതിനാല്‍, താങ്കളുടെ സോഷ്യല്‍ സെക്യൂരിറ്റി നന്പര് റദ്ദു ചെയ്യാനാണ് ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. താങ്കളെ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നോ...
താങ്കളുടെ പേരില്‍ കണ്ടെത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഞാനിപ്പോള്‍ വായിക്കാം. ദയവായി വായിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക. ടെക്സസില്‍ ഒരു കാറില്‍നിന്നും രക്തത്തുള്ളികളും കൊക്കെയ്നും കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ താങ്കളുടെ സോഷ്യല്‍ സെക്യൂരിറ്റി നന്പരാണ് അതിലുണ്ടായിരുന്നത്.
താങ്കള്‍ നിരപരാധിയാണെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഈ ഫയല്‍ എഫ്ബിഐ ഹെഡ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയയ്ക്കുകയാണ്.
ഇത്രയുമാകുന്പോഴേയ്ക്കും ഉപഭോക്താവ് ആകെ ഹതാശനാകും. കേസില്‍ നിന്നും രക്ഷപ്പെടാന്‍ എന്തു വേണേലും ചെയ്യാമെന്നും എത്ര തുകയും അടയ്ക്കാമെന്നുമൊക്കെ ആവര്‍ത്തിക്കും. തുടര്‍ന്ന് ടെലി കോളറുടെ മറുപടി ഇങ്ങനെ: ശരി, താങ്കളുടെ വാക്കുകളിലെ ആത്മാര്‍ഥത ഞങ്ങള്‍ മനസ്സിലാക്കുന്നു. താങ്കളെ ഏതു വിധേനയും സഹായിക്കാനാവുമോ എന്നതു സംബന്ധിച്ച് ഞങ്ങളുടെ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തിട്ട് തിരികെ വിളിക്കാം.
ഉപഭോക്താവ് ഉള്ളില്‍ തീ കോരിയിട്ട നിലയില്‍ അടുത്ത ഫോണ്‍ വിളിക്കായി കാത്തിരിക്കും. സെക്കൻഡുകള്‍ മണിക്കൂറുകളായി വരെ അയാള്‍ക്ക് അനുഭവപ്പെടും. ആകെ അസ്വസ്ഥനായിരിക്കുന്പോള് വീണ്ടും മൊബൈലിലേയ്ക്ക് കോള്‍ സെന്ററില്‍ നിന്നും വിളി വരും. പ്രതീക്ഷയോടെ ഉപഭോക്താവ് ഫോണ്‍ എടുക്കും.
താങ്കളുടെ നിരപരാധിത്വം ഞങ്ങള്‍ക്കു ബോധ്യമായ സാഹചര്യത്തില്‍ താങ്കളെ നിയമക്കുരുക്കില്‍ നിന്നും കോടതി ഇടപാടുകളില്‍ നിന്നും ഒഴിവാക്കി തരാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിനു പ്രത്യുപകരമായാണ് തുക ആവശ്യപ്പെടുന്നത്. വലിയൊരു തലവേദനയില്‍ നിന്നൊഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെ ഉപഭോക്താവ് അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുകയും ചെയ്യും.
ഗിരീഷ് പരുത്തിമഠം
ഒളിഞ്ഞും തെളിഞ്ഞും തട്ടിപ്പുകള്‍
03:18 PM Jul 09, 2019 | Deepika.com