2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്ട് 54 പവൻ കവർന്ന ഇതരസംസ്ഥാനക്കാരായ സംഘത്തെ പിടികൂടിയ കേസ് എന്റെ കരിയറിലെ നിർണായകമായ ഒന്നായിരുന്നു.
സംഭവത്തിനുശേഷം കേരളം വിട്ട പ്രതികൾക്കായി ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പത്തംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് മനസിലായി. കുറ്റകൃത്യത്തിനുശേഷം റെയിൽവേ സ്റ്റേഷനിൽ സംഘം എത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവർ കേരളം വിട്ടതായും സൂചനയുണ്ടായിരുന്നു. ലക്ഷക്കണക്കിനു വരുന്ന ഫോണ്കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ സംസ്ഥാനം വിട്ടതായി പോലീസിനു സൂചന ലഭിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച സ്പെഷൽ സ്ക്വാഡിൽ എറണാകുളം പള്ളുരുത്തി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഞാനും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ സിഐ ആയിരുന്ന ഷിജു പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗ്ലാദേശ് ബോർഡറിലും എന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലുമായാണ് അന്വേഷണം നടത്തിയത്.
ഡൽഹിയിലേക്ക്
ഡിസംബർ 28-നാണ് ഞങ്ങൾ ഡൽഹിയിലെത്തുന്നത്. എനിക്കൊപ്പം എഎസ്ഐ കലേശൻ, സീനിയർ സിപിഒ ദിനേശൻ, സിപിഒമാരായ ബാബു വി.ജി. അനീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികൾ ബംഗ്ലാദേശികളെന്ന ഒരു വിവരം മാത്രമാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. ഡൽഹിയിലെത്തിയ ഞങ്ങൾ ഡൽഹി ക്രൈംബ്രാഞ്ചിനെ സമീപിച്ച് സഹായം തേടിയെങ്കിലും അവരുടെ ഭാഗത്തുനിന്ന് ആദ്യം സഹകരണമുണ്ടായില്ല. തുടർന്ന് ഡൽഹി പോലീസിനെ കാര്യം ധരിപ്പിച്ചു. നോക്കാമെന്നു മാത്രമായിരുന്നു അവരുടെ മറുപടിയും. കേരളാ ഹൗസിൽ താമസമാക്കിയ ഞങ്ങൾ ദിവസവും പുലർച്ചെ തന്നെ അവിടെ നിന്നു പ്രതികളെ തേടിയിറങ്ങും. ഡൽഹി-രാജസ്ഥാൻ ബോർഡറിലുള്ള സീമാപുരി കോളനിയിൽ ഇത്തരത്തിലുള്ള ആളുകൾ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഡൽഹി- യുപി ബോർഡറിലുള്ള ദിൽഷാദ് ഗാർഡനിലെ ദിൽഷാദ് കോളനിയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യസ്ഥാനം. അവിടെയും കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ ഉണ്ടായിരുന്നു. ഞങ്ങൾ വീണ്ടും ഡൽഹി ക്രൈംബ്രാഞ്ച് ഓഫീസിനെ സമീപിച്ചു. ഒടുവിൽ ഷെഹീർ ഖാൻ, പ്രവീണ് ടോമർ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരെ ഞങ്ങൾക്കൊപ്പം ഡൽഹി ക്രൈംബ്രാഞ്ചിൽ നിന്ന് അയച്ചു.
പേടിപ്പെടുത്തുന്ന ദിൽഷാദ് കോളനി
ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ താമസിക്കുന്ന സ്ഥലമാണ് ദിൽഷാദ് ഗാർഡനിലെ ദിൽഷാദ് കോളനി. ഏക്കർ കണക്കിനു വരുന്ന സ്ഥലത്ത് കോളനി പോലെ കൊച്ചുകൊച്ചു വീടുകൾ. മദ്യവും മയക്കുമരുന്നും കഞ്ചാവും മറ്റ് അനാശാസ്യപ്രവർത്തനങ്ങളും ഇവിടെ സുലഭം. ഇവിടേക്ക് പുറത്തു നിന്നുള്ള ഒരാൾക്ക് എത്തിപ്പെടാൻ വളരെ പ്രയാസമാണ്. ആദ്യത്തെ രണ്ടു ദിവസം ഞങ്ങൾക്ക് അവിടേക്കു കയറാൻ കഴിഞ്ഞില്ല. എങ്കിലും എങ്ങനെയെങ്കിലും കോളനിക്കുള്ളിൽ എത്തിപ്പെടണമെന്ന നിലപാടിലായിരുന്നു ഞങ്ങൾ.
മുംതാസിൽ നിന്നുള്ള വിവരങ്ങൾ
ഫോണ് കോളുകളും സന്ദേശങ്ങളും പരിശോധിച്ചതിൽ നിന്നു ലഭിച്ച ഒരു നന്പർ കവർച്ചാസംഘത്തിലെ തലവന്റേതാണെന്നു സൂചന ലഭിച്ചു. ഡൽഹിയിലെത്തിയ ഞങ്ങൾ ആ നന്പറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഒടുവിൽ ആ നന്പറിന്റെ ആധാർ വിവരങ്ങൾ ശേഖരിച്ചു. അത് മുംതാസ് എന്ന സ്ത്രീയുടേതായിരുന്നു. പിന്നെ അവരെ കണ്ടെത്താനായി ശ്രമം. മുംതാസിനെ കണ്ടെത്തിയെങ്കിലും അവരെ ഡൽഹി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിൽ പിന്നെയും കടന്പകൾ ഉണ്ടായി. അവസാനം മുംതാസിനെ ഡൽഹി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതിൽ നിന്ന് അവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് അസംഖാൻ ആണ് പ്രധാന പ്രതിയെന്നു മനസിലായി.
ഇതിനിടയിൽ മുംതാസിന്റെ ബന്ധുവായ ഒരു ചെറുപ്പക്കാരനെ ഞങ്ങൾ അവിടെ കണ്ടുമുട്ടി. അയാളുമായി സൗഹൃദത്തിലായി. എങ്കിലും സീമാപുരി കോളനിയിലേക്കുള്ള പ്രവേശനം വിദൂരമായിരുന്നു. അസംഖാൻ സീമാപുരി കോളനിയിൽ പലപ്പോഴും വന്നുപോകുന്നുണ്ടെന്ന സൂചന ഞങ്ങൾക്കു ലഭിച്ചു. രണ്ടു ദിവസം രാവും പകലും കോളനിക്കു പുറത്തു ഞങ്ങൾ കാത്തുകിടന്നു. തുടർന്ന് ഞങ്ങളൊരു നാടകം കളിക്കാൻ തീരുമാനിച്ചു. കേരള പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിക്കില്ല, അതിനാൽ തിരിച്ചു പോകുകയാണെന്ന് ആ ചെറുപ്പക്കാരനെ അറിയിച്ചു. അന്ന് അന്വേഷണത്തിനായി പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിഞ്ഞു. അസംഖാൻ അവിടെത്തന്നെ ഉണ്ടെന്ന സൂചന ഞങ്ങൾക്ക് വീണ്ടും കിട്ടി. ജീവൻ പണയം വച്ചും അയാളെ പിടികൂടാൻ ഞങ്ങൾ തീരുമാനിച്ചു. പിറ്റേന്ന് ഡൽഹി പോലീസിനെ വിവരം അറിയിച്ചു. ഡൽഹി അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശപ്രകാരം ആയുധധാരികളായ മുപ്പതോളം പോലീസുകാർ ഞങ്ങൾക്കൊപ്പം വന്നു.
സിനിമയെ വെല്ലുന്ന രംഗങ്ങൾ
തൊഴിലാളികൾ ഉപയോഗിക്കുന്ന ഒരു പൊതുകക്കൂസ് അവിടെയുണ്ട്. അതിനടുത്തു കൂടി അർധരാത്രി ഒരു മണിയോടെ ഞങ്ങൾ ദിൽഷാദ് കോളനിയിൽ പ്രവേശിച്ചു. ഏതു സമയത്തും അക്രമം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ഞാൻ എല്ലാവർക്കും നൽകിയിരുന്നു. ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ടു നീങ്ങി. വഴി തെറ്റിയാൽ തിരിച്ചെത്താൻ ഏറെ പ്രയാസമായിരുന്നു. തോക്കുമായി മുന്നിൽ നടന്ന എനിക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കോളനിക്കുള്ളിൽ പരിശോധന തുടങ്ങി. രണ്ടു കിലോമീറ്റർ ചുറ്റളവിൽ നിറയെ കെട്ടിടങ്ങളാണ്. അതിലെ ഒരു കൊച്ചു മുറിയിൽ അസംഖാൻ ഉണ്ടെന്ന ധാരണയിൽ ഞങ്ങൾ അതു വളഞ്ഞു. വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ അസംഖാനെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. കവർച്ചയിലെ സൂത്രധാരൻ അർഷാദ്, മറ്റു പ്രതികളായ ഷെഹസാദ്, റോണി എന്നിവരാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളെ കണ്ട മാത്രയിൽ ഷെഹസാദും റോണിയും മുറിയിൽ നിന്ന് ഇറങ്ങിയോടി. ടെറസിലേക്ക് കയറിയ അവർ അടുത്തടുത്ത ടെറസുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സിനിമയിൽ കാണുന്നതുപോലെ പോലീസ് സംഘം അവരെ പിന്തുടർന്നു. മൽപ്പിടുത്തത്തിലൂടെ പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിനെ ഞങ്ങൾ ആദ്യം തന്നെ കീഴ്പ്പെടുത്തിയിരുന്നു. കവർച്ച ചെയ്ത സ്വർണവും ക്രെഡിറ്റ് കാർഡുകളും പ്രതികളിൽ നിന്നു കണ്ടെത്തി.
പ്രതികളുമായി മുറിക്കു പുറത്തിറങ്ങിയ ഞങ്ങൾക്കു മുന്നിലേക്കു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കോളനി നിവാസികൾ തടിച്ചു കൂടി. അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്കുകൾ പല പുരുഷന്മാരുടെയും കൈകളിൽ ഉണ്ടായിരുന്നു. കൂരിരുട്ടിൽ അപ്രതീക്ഷിതമായി പലയിടത്തുനിന്നും ഇഷ്ടിക കൊണ്ടുള്ള ഏറുകിട്ടി. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പല പോലീസുകാർക്കും ഏറുകൊണ്ടു. ഞങ്ങളെ കൈയേറ്റം ചെയ്യാൻ കോളനിവാസികൾ തുനിഞ്ഞതോടെ രണ്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. ഞങ്ങൾ പ്രതികളുമായി പുറത്തേക്ക് ഇറങ്ങാതിരിക്കാനായി സ്ത്രീകളും കുട്ടികളും പ്രവേശനകവാടത്തിലും മറ്റും തടസം സൃഷ്ടിച്ചു. എങ്കിലും വളരെ ജാഗ്രതയോടെ ഞങ്ങൾ പ്രതികളുമായി പുറത്തു കടന്നു. ഡൽഹി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച അവരെ വിശദമായി ചോദ്യം ചെയ്തു. സംഭവം നടന്ന് പതിനെട്ട് ദിവസത്തിനകം പ്രതികളെ കണ്ടെത്തി കേരളത്തിൽ എത്തിക്കാൻ കഴിഞ്ഞു.
കെ.ജി അനീഷ്
ഇൻസ്പെക്ടർ ഓഫ് പോലീസ് എറണാകുളം ടൗണ്
സൗത്ത് പോലീസ് സ്റ്റേഷൻ
തയാറാക്കിയത്:
സീമ മോഹൻലാൽ
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
03:33 PM Jul 05, 2019 | Deepika.com