കോട്ടയം: കോട്ടയം കൊല്ലാട്ട് വീട്ടമ്മയുടെ തലയിലേക്കു ഷാളു പോലെയുള്ള തുണിയിട്ട ശേഷം കുരുമുളക് പൊടിയിട്ട ആക്രമിച്ച സമാനമായ സംഭവം പാലക്കാടും. ഇത്തരത്തിൽ പാലക്കാട് ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. അതിനാൽ കോട്ടയത്തെ സംഭവത്തിൽ വീട്ടമ്മയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ഈസ്റ്റ് പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
കൊല്ലാട് കളങ്കുന്നേൽ അലക്സ് തോമസിന്റെ ഭാര്യ സവിത അലക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 11.30നു കൊല്ലാട് ഷാപ്പുംപടിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.
വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തു കൂടി ഇവർ മാലിന്യങ്ങൾ കളയുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം തന്റെ തലയിൽ ഷോളിനു സമാനമായ തുണി പുതപ്പിച്ച ശേഷം നാലംഗ അക്രമി സംഘം മുളക് പൊടിയും അരിപ്പൊടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വീട്ടമ്മ പോലീസിനു മൊഴി നൽകിയത്.
അക്രമി സംഘത്തിൽ നാലു പേരുണ്ടായിരുന്നതായും ഒരാൾ പെണ്‍വേഷം കെട്ടിയിരുന്നതായും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. അക്രമം ഉണ്ടായ സമയത്തു വീട്ടിലെ സിസിടിവി കാമറകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല.
മാത്രമല്ല അടുത്തടുത്തു വീടുകളുള്ള പ്രദേശത്തു പകൽ പതിനൊന്നരയോടെ നാലംഗ സംഘം എത്തി ആക്രമണം നടത്തിയിട്ട് പെൺവേഷ ധാരി അടക്കം ആരും കാണാതെ രക്ഷപ്പെട്ടു എന്നതും പോലീസിനു സംശയമുണ്ടാക്കിയിരുന്നു.
ഒന്നിലധികം പേർ ആക്രമിക്കാൻ എത്തുന്പോൾ ഒരാൾ പെണ്‍വേഷം കെട്ടി എത്തി എന്ന മൊഴിയും ആക്രമണ സമയത്തു സിസിടിവി കാമറകൾ പ്രവർത്തിച്ചില്ല എന്നതുമാണ് പോലീസിനെ കുഴക്കുന്നത്. അതിനാൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
ആകമണം നടക്കുന്ന സമയത്ത് ഇവരുടെ ഭർത്താവും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യയുടെ ബഹളം കേട്ട് ഭർത്താവ് അലക്സ് ഓടിയെത്തിയപ്പോഴേക്കും ആക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നതായി വീട്ടമ്മയും ഭർത്താവും പറയുന്നു. ഒരാഴ്ച മുന്‍പും ഇതേ രീതിയിൽ ആക്രമണം നടന്നിരുന്നതായും പരാതിയുണ്ട്.
വീട്ടമ്മയ്ക്കു നേരേ കുരുമുളകുപൊടി: പാലക്കാട്ടും സമാന ആക്രമണം
10:06 AM Nov 01, 2021 | Deepika.com