റെജി ജോസഫ്
വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്തെ പ്രധാന പിന്നോക്ക വിഭാഗം ഏതാണോ ആ വിഭാഗത്തിൽ നിന്നാണു മെന്റർ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഓരോ ഗോത്രത്തിനും ഉൗരിനും വ്യത്യസ്തമായിരിക്കും ഭാഷയും സംസ്കാരവും രീതികളും. സ്കൂളും കോളനികളുമായുള്ള ആശയവിനിമയവും ഒരുമിച്ചുള്ള പ്രവർത്തനവും ഗോത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പരിഹാരപ്രവർത്തനങ്ങളുമൊക്കെ മെന്റർ ടീച്ചറിന്റെ ചുമതലയിലാണ്. വയനാട്ടിൽ എസ്എസ്എയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ.
നാട്ടിലും പുറത്തും ഇഞ്ചിക്കൃഷിക്കും പാക്കു പൊളിക്കാനും തൊഴിലുറപ്പിനും പോയി കുടുംബം പോറ്റിയിരുന്ന യുവതീ യുവാക്കൾ അധ്യാപകരായി മാറിയപ്പോൾ അവർക്ക് അഭിമാനം. വെറ്റിലയും പുകയിലയും ബീഡിയും മദ്യവും പകർന്ന ജീവിതത്തിൽ നിന്നു വിദ്യാസന്പന്നരായ ആദിവാസി യുവതീയുവാക്കൾ വഴിമാറി. പലരും ബിരുദക്കാരായി. മുന്നൂറിലേറെപ്പേർ ബിഎഡും ടിടിസിയും പാസായി. പതിനാറിലും പതിനെട്ടിലും വിവാഹം കഴിച്ച് കുടികളിൽ കൂലിപ്പണിക്കാരായി ജീവിച്ചിരുന്ന ഏറെപ്പേരും ഇപ്പോൾ അധ്യാപകരായി സമൂഹത്തിൽ പദവിയും ആദരവും നേടിയിരിക്കുന്നു. വിദ്യാലയങ്ങളിൽ നിന്ന് അകലുന്ന കുട്ടികളെ ക്ലാസിൽ നിലനിർത്തുന്നതിന് ഗോത്രബന്ധു സഹായത്തിനുണ്ട്. വിദ്യാലയങ്ങളെ ഗോത്രസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഈ അധ്യാപനരീതി. ഗോത്രവർഗ ഭാഷാ സംസ്കാരത്തിലും ഗോത്ര കാലരൂപങ്ങളിലും പ്രാവീണ്യം നേടിയവരാണ് ഏറെ അധ്യാപകരും. പഠനപ്രവർത്തനങ്ങൾ ലഘൂകരിക്കാൻ ആഴ്ചയിലൊരിക്കൽ ബാലസഭ സ്കൂളിൽ ചേരുന്നു.
ഗോത്ര വർഗ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുക, ഒന്നാം ക്ലാസിലെ അധ്യാപകർക്കൊപ്പം ഗോത്രവിദ്യാർഥികളെ സഹായിക്കുക, നാലാം ക്ലാസുവരെ പഠനത്തിൽ സഹായിക്കുക, മറ്റ് വിദ്യാർഥികൾക്കൊപ്പം ഗോത്രവിദ്യാർഥികളെയും പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുക തുടങ്ങിയ ചുമതലകളും നടത്തുന്നു. ഭവാനിപ്പുഴയിൽ ചൂണ്ടയിട്ടും ഞണ്ടിനെ പിടിച്ചും കാടു കയറി തേൻ തെരഞ്ഞും ജീവിതം തള്ളിനീക്കിയ കുട്ടികൾ ഇന്നു ക്ലാസുകളിൽ പ്രതിഭകളായി മാറിയിരിക്കുന്നു.
ഗോത്രഭാഷയിൽ പഠനം
മുത്തങ്ങ നൂൽപ്പുഴ ഗവ.എൽപി സ്കൂളിൽ ആകെ 57 കുട്ടികൾ. ഇതിൽ ഒരാൾ ഒഴികെ 56 പേരും ഗോത്രവർഗക്കാർ. ഇവരുടെ മാതാപിതാക്കൾ ഏറെയും നിരക്ഷരർ. നാട്ടുഭാഷയിലെ ഏറെ പദങ്ങളും ഗോത്രഭാഷയിൽ പറഞ്ഞുകൊടുത്താണ് ഈ കുരുന്നുകളെ പഠിപ്പിക്കുന്നതെന്ന് ഗോത്രബന്ധു അധ്യാപക കൂട്ടായ്മയുടെ ജോയിന്റ് കണ്വീനർ ശ്രീജ സി.ബി. തവള എന്നാൽ ഗോത്രഭാഷയിൽ പേക്ക. തത്ത എന്നാൽ കീളെ. മീൻ എന്നാൽ മീനു. ഞണ്ട് എന്നാൽ ബെണ്ടി. കുട്ടികൾക്കൊപ്പം ഇരുന്ന് പുസ്തകങ്ങളിലെ കഥയും കവിതയും മൊഴിമാറ്റം ചെയ്യുകയെന്ന വലിയ ദൗത്യമാണ് ഗോത്രബന്ധു അധ്യാപകരുടേത്. പൂന്പാറ്റയെയും തത്തയെയും ബോർഡിൽ വരച്ചുകാണിക്കുകയും കുട്ടികൾ വരയ്ക്കുകയും ചെയ്താണ് പഠനം.
നാലു കിലോമീറ്റർ ഉൾവഴികൾ താണ്ടിയാണ് കുട്ടികളുടെ വരവ്. ഗോത്രസാരഥി പദ്ധതിയിൽ സർക്കാർ ജീപ്പ് സൗകര്യം ഏർപ്പെടുത്തിയതിനാൽ കുട്ടികൾ മുടങ്ങാതെ ക്ലാസിൽ എത്തുന്നു. സ്വന്തം ടീച്ചർ എന്ന വിശ്വാസം കുട്ടികൾക്കും സ്വന്തം കുട്ടികൾ എന്ന കരുതൽ അധ്യാപകർക്കുമുണ്ടായതോടെ വലിയ മാറ്റമാണ് ട്രൈബൽ സ്കൂളുകളിലുണ്ടായിരിക്കുന്നതെന്ന് ശ്രീജ പറഞ്ഞു.
മുൻപൊക്കെ നാലാം ക്ലാസിൽ പഠനം നിറുത്തിയിരുന്ന ആദിവാസി കുട്ടികൾ സന്തോഷത്തോടെ അഞ്ചാം ക്ലാസിൽ ചേരുന്നു. പഠനാന്തരീക്ഷവും ഭക്ഷണവും ലഭ്യമായതോടെ ആദിവാസി വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതിയാണ് കാണാനാകുന്നത്. ഏറ്റവും പിന്നോക്കവിഭാഗങ്ങളായ പണിയ, കാട്ടുനായ്ക്ക കുട്ടികളിലും വലിയ മാറ്റങ്ങളുണ്ട്- ബാണാസുരസാഗർ പടിഞ്ഞാറത്തറ ഗവ. എൽപിഎസിലെ ഗോത്രബന്ധു അധ്യാപിക മഞ്ജു കെ പറഞ്ഞു.
കുട്ടികളിൽ സമഗ്രമാറ്റം
വെറ്റിലമുറുക്ക്, പുകവലി തുടങ്ങിയ ശീലങ്ങൾ ചെറിയ പ്രായത്തിൽ തുടങ്ങുന്നവരായിരുന്നു മുൻകാലങ്ങളിൽ ആദിവാസി കുട്ടികൾ. സ്വാധീനങ്ങളിൽ ആകൃഷ്ടരാകാതെ ലഹരിയുടെ സാഹചര്യങ്ങളിൽ നിന്ന് അകറ്റിനിറുത്താൻ മെന്റർ ടീച്ചർമാർ ശ്രദ്ധവയ്ക്കുന്നതായി മൈലന്പാടി ഗോഗലേനഗർ എസ്എഎൽപി സ്കൂളിലെ അധ്യാപകനായ വിഎം അഖിൽ പറഞ്ഞു.
പത്തു വയസുള്ള കുട്ടികൾ ചെറിയ വരുമാനത്തിന് ജോലിക്കു പോകുന്നത് കുടികളിൽ പതിവായിരുന്നു. നടീൽ, വിളവെടുപ്പ് കാലമായാൽ സ്കൂളിൽ പോകാതെ ചെറിയ ജോലികൾക്ക് പോകും. അക്കാലത്ത് സ്കൂളുകളിൽ ഹാജർ നന്നേ കുറവായിരിക്കും. രക്ഷിതാക്കൾ കൂലിവേലയ്ക്കു പോകുന്പോൾ ഇളയ കുഞ്ഞുങ്ങളുടെ സംരക്ഷണവുമായി വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്നവരും പലരാണ്. തോട്ടം മേഖലയിൽ ബാലവേല എന്നു പറയാവുന്ന ജോലികളിൽനിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിലും ഗോത്രബന്ധു അധ്യാപകർ ശ്രദ്ധവയ്ക്കുന്നു. സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികൾ പുഴയിൽ മീൻ പിടിക്കാനും കാട്ടിൽ തേനെടുക്കാനും കൂണ് പറിക്കാനും പോകുന്നത് പതിവായിരുന്നു. കുട്ടി ക്ലാസിൽ എത്തുന്നില്ലെന്നു കണ്ടാൽ മെന്റർ ഇക്കാര്യം രക്ഷിതാവിനോടു തിരക്കും. ഏറെ പരിമിതികളുള്ളവരാണ് ആദിവാസി കുഞ്ഞുങ്ങൾ. വീട്ടിൽ പഠിക്കാനുള്ള സാഹചര്യം കുറവ്. പഠിക്കാൻ ഇരിപ്പിടംപോലും കാണില്ല. മെന്റർമാർ രാവിലെ ഏഴു മുതൽ കോളനികൾ കയറിയിറങ്ങി കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. കാടുകളിലും പുഴയോരത്തുമുള്ള മേഖലയിൽ കുട്ടികളെ സുരക്ഷിതരായി സ്കൂളുകളിൽ എത്തിക്കാനുള്ള മേൽനോട്ടം മെന്റർക്കാണ്. കുട്ടികളുടെ താൽപര്യത്തിനും രുചിക്കും അനുയോജ്യമായ ഭക്ഷണം സ്കൂളുകളിൽ തയാറാക്കി നൽകും. അരിക്കു പകരം റാഗിയും ധാന്യങ്ങളും നൽകും. ചീരയും തുവരയും കിഴങ്ങും ചേന്പുമൊക്കെ കറികളിൽ ഉൾപ്പെടുത്തും. ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകും. രാവിലെയും ഉച്ചയ്ക്കും സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നു.
ശനി, ഞായർ ദിവസങ്ങളിലും മെന്റർ അധ്യാപകർ ഭവനസന്ദർശനം മുടക്കില്ല. പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം ഉൗരുകളിൽ നൽകും. ക്ലാസുകൾ കേന്ദ്രീകരിച്ച് ആഴ്ചയിലൊരിക്കൽ ബാലസഭകൾ കൂടുന്നതും മെന്ററുടെ മേൽനോട്ടത്തിലാണ്. നൃത്തം, പാട്ട് തുടങ്ങി കലാപരിപാടികൾക്ക് അവസരം നൽകുന്നതിനൊപ്പം ഓരോ കുട്ടിയും സ്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കഥകളും കടങ്കഥകളുമൊക്കെയായി ആകർഷകമാണ് ബാലസഭകൾ. ഇത്തരത്തിൽ വയനാട്ടിലെ ഏറെ ഉൗരുകളും ബാലവിദ്യാകേന്ദ്രങ്ങളായിരിക്കുന്നു എന്നതാണ് അഖിലിന്റെ അനുഭവം.
ആദിവാസി കുട്ടികളുടെയും ഉൗരുകളുടെയും ഉന്നമനത്തിൽ മെന്റർമാരുടെ ആത്മാർഥത ഏറെ വലുതാണെന്ന് ഇവർക്ക് പരിശീലനം നൽകിയ വയനാട് ഡയറ്റിന്റെ പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ പറഞ്ഞു. ഈ അധ്യാപകരെ തെരഞ്ഞെടുക്കുന്പോൾ പദ്ധതി വിജയിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അഞ്ചു ദിവസത്തെ സമഗ്രപരിശീലനം നൽകി. സ്കൂളുകളിൽ എത്തിയതോടെ ഇവരുടെ പ്രവർത്തനം ഏറെ മാതൃകാപരമായി. ഡയറ്റും പ്രധാന അധ്യാപകരും സഹ അധ്യാപകരും മെന്റർമാരുടെ പ്രവർത്തനം തുടരെ വിലയിരുത്തുന്നു. വയനാട്ടിൽ പദ്ധതി വിജയിച്ചതോടെ പാലക്കാട് ജില്ലയിലേക്കും ഗോത്രബന്ധു സന്പ്രദായം ആവിഷ്കരിച്ചിരിക്കുന്നു. കാടും കുന്നും താണ്ടി സ്കൂളുകളിലും ഉൗരുകളിലും ഇവർ നടത്തുന്ന പ്രവർത്തനം തികച്ചും ക്ലേശകരമാണ്- സെബാസ്റ്റ്യൻ വ്യക്തമാക്കി.
(തുടരും)
പഠിപ്പിക്കാനും വഴി നയിക്കാനും ഗോത്രബന്ധു
03:40 PM Jul 03, 2019 | Deepika.com