റെജി ജോസഫ്
ഗോത്രബന്ധു അധ്യാപനം വയനാട്ടിലെ പ്രൈമറി സ്കൂളുകളിൽ വിസ്മയകരമായ നേട്ടങ്ങൾ കുറിക്കുകയാണ്. ബിഎഡും ടിടിസിയുമുള്ള ആദിവാസികളെ അധ്യാപകരായി നേരിട്ട് സ്കൂളുകളിൽ നിയമിച്ച പദ്ധതിയാണ് ഗോത്രബന്ധു. ആദിവാസി വിദ്യാഭ്യാസത്തിൽ രാജ്യത്തിനു മാതൃകയാക്കാവുന്ന സംരംഭം. വയനാട്ടിലെ താലൂക്കുകളായ വൈത്തിരിയിൽ 74, സുൽത്താൻ ബത്തേരിയിൽ-77, മാനന്തവാടിയിൽ-92 എന്ന ക്രമത്തിൽ ഗോത്രവർഗ അധ്യാപകർ ആദിവാസി കുട്ടികൾക്ക് അവരുടെ ഭാഷയിലും സംസ്കാരത്തിലും വിജ്ഞാനം പകർന്നു നൽകുന്ന പദ്ധതി വിജയകരമായ മൂന്നാം വർഷത്തിൽ എത്തിയിരിക്കുന്നു.
അടിയർ, പണിയർ, കാട്ടുനായ്ക്കർ, കുറുമ, ഉൗരാളി എന്നീ ഗോത്രവാസി കുട്ടികളുടെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കൊഴിഞ്ഞുപോക്കു തടയാൻ 2017 ജൂണിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണിത്. കുട്ടികളുടെ മാത്രമല്ല ഗോത്ര അധ്യാപകരുടെയും ജീവിതസാഹചര്യം ഈ പദ്ധതിയിലൂടെ മെച്ചപ്പെട്ടു. സ്വന്തം ഗോത്രത്തിലെ ടീച്ചർ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വന്നതോടെ കുട്ടികളുടെ ആത്മവിശ്വാസം വർധിച്ചു. നാട്ടുഭാഷ ആദിവാസി കുട്ടികൾക്കറിയില്ല. പാഠത്തിന്റെ അർഥം അവരുടെ ഭാഷയിൽ അധ്യാപകരുടെ സഹായിയായി പഠിപ്പിക്കുകയാണ് ആദിവാസിയായ മെന്റർ ടീച്ചർ. ഇവർ വാക്കുകൾ ഗോത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയും ചിത്രങ്ങൾ വരച്ചും പടങ്ങൾ കാണിച്ചും പഠിപ്പിക്കുന്ന നവീന രീതി. ക്ലാസിനു പുറത്തും മെന്റർ അധ്യാപകർ കുട്ടികളുടെ സഹായിയായി നിലകൊള്ളുന്നു. മലമുകളിലും പാറക്കെട്ടുകളിലും പാർക്കുന്ന മാതാപിതാക്കളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുക, കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരിക്കുക, പാഠപുസ്തകം അടിസ്ഥാനമാക്കി ഗോത്രഭാഷയിൽ പഠിപ്പിക്കുക എന്നിവയാണ് മെന്റർമാരുടെ പ്രധാന ജോലികൾ.
വഴിയും വെളിച്ചവും ഇന്നും കടന്നു ചെന്നിട്ടില്ലാത്ത വയനാടൻ ആദിവാസി ഉൗരുകളിൽ ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ വിദ്യാലയങ്ങളിലെത്തുന്പോൾ പഠനം ദുഷ്കരമാകുന്നതാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. ഓരോ വർഗത്തിനും തികച്ചും വ്യത്യസ്തമായ തനതു ഭാഷയുണ്ട്. ഗോത്രഭാഷകൾക്ക് ലിപിയില്ലാത്തതിനാൽ കേട്ടുപഠിക്കുക മാത്രമേ വഴിയുള്ളു. നാട്ടുഭാഷ അറിവില്ലാത്ത ആദിവാസി കുട്ടികൾക്ക് നാട്ടിൽനിന്നുള്ള കുട്ടികളുമായി ഇടപഴകാനും അധ്യാപകരോട് കാര്യങ്ങൾ തുറന്നുപറയാനും പ്രയാസം നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഏറെ കുട്ടികളും സ്കൂൾ ഉപേക്ഷിക്കുന്നത്. ആദിവാസി കുട്ടി ദിവസം ക്ലാസിൽ എത്തിയിട്ടില്ലെങ്കിൽ അതാത് സ്കൂളിൽ നിയമിതരായിരിക്കുന്ന ഗോത്രബന്ധു അധ്യാപകർ ഉൗരിലെത്തി അന്വേഷിക്കും. രാവിലെ 9.30ന് കുടികളിലെ കുട്ടികളെല്ലാം ക്ലാസിൽ എത്തിയതായി മെന്റർ ഉറപ്പു വരുത്തും. രണ്ടു ദിവസം തുടരെ ക്ലാസിൽ എത്തിയിട്ടില്ലെങ്കിൽ ടീച്ചർ വീട്ടിലെത്തി കാരണം തിരക്കും. രോഗബാധിതരെങ്കിൽ ചികിത്സ ഉറപ്പാക്കും. കുടിയിൽ ഭക്ഷണമില്ലെങ്കിൽ റേഷൻ മുടങ്ങിയതിന്റെ കാരണം തിരക്കും. ഓരോ കുട്ടിയെയും സംബന്ധിക്കുന്ന രജിസ്റ്ററിൽ ഉൗരിന്റെ പേരും വിലാസവും മാത്രമല്ല കുട്ടിയുടെ പ്രായം, ആരോഗ്യനിലവാരം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ടീച്ചിംഗ് മാന്വൽ, ഹെൽത്ത് കാർഡ് എന്നിവയും ഗോത്ര അധ്യാപകരുടെ കൈവശമുണ്ടാകും.
ആദിവാസി കുട്ടികളുടെ ശാരീരികവും ബൗദ്ധികവും മാനസികവുമായ എല്ലാ കാര്യങ്ങളിലും സഹായിക്കാൻ ആദിവാസി അധ്യാപകർ ഒപ്പമിരിക്കും. വസ്ത്രം, ശുചിത്വം, ആരോഗ്യം തുടങ്ങിയവയിൽ ഗോത്രവാസി കുരുന്നുകൾ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ്, എസ്.എസ്.എ, ഡയറ്റ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലാണ് വയനാട് ജില്ലയിലെ ഗോത്രബന്ധു പദ്ധതി.
അന്യഭാഷയിൽ പ്രാഥമിക വിദ്യ അഭ്യസിക്കേണ്ടിവരുന്നതാണ് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്ന തിരിച്ചറിവാണ് മെന്റർ നിയമനത്തിന് കാരണമായത്. ഓരോ പാഠവും ആദിവാസി ഭാഷയിൽ പഠിപ്പിക്കാൻ ക്ലാസ് അധ്യാപകരെ ഇവർ സഹായിക്കുന്നു. ഇത്തരത്തിൽ രണ്ട് അധ്യാപകരും ചേർന്നാണ് ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നത്. കുറുമ വിഭാഗത്തിലെ- 88, പണിയ - 54, കുറിച്യ- 46, കാട്ടുനായ്ക്ക - 24, അടിയ- 18, ഉൗരാളി കുറുമ - ഏഴ്, തച്ചനാടൻ മൂപ്പൻ വിഭാഗത്തിൽ നിന്നും മൂന്ന്, കരിന്പാലൻ ഒന്ന് എന്നിങ്ങനെയാണ് അധ്യാപക നിയമനം നൽകിയിരിക്കുന്നത്. 750 രൂപയാണ് പ്രതിദിന വേതനം. മാസം ഇരുപതിനായിരത്തിലേറെ രൂപ വരുമാനം ആദിവാസികളായ ഈ അധ്യാപകർക്കുണ്ട്. പ്രാക്തന ഗോത്രക്കാരായ അധ്യാപകർ ഇതേ വിഭാഗത്തിലെ കുട്ടികൾക്ക് അവർക്ക് മനസിലാകും വിധം വിദ്യ പകർന്നുകൊടുക്കുന്നു. ജോലിയും വരുമാനവുമില്ലാതെ തൊഴിലുറപ്പുകൂലി പണിക്കുവരെ പോയിരുന്ന ആദിവാസി യുവതീ യുവാക്കൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാനും ജീവിത നിലവാരം ഉയർത്താനും ഗോത്രബബന്ധു പദ്ധതി കരുത്തുപകരുന്നു.
കുട്ടികളിൽ സമഗ്രമാറ്റം
അന്പലവയൽ ചിങ്ങവല്ലം ഗവ.എൽപിഎസിലെ ഗോത്രബന്ധു മെന്ററാണ് ബബിത പി.ആർ. ഗോത്രവാസി കുഞ്ഞുങ്ങൾക്കൊപ്പമുള്ള അനുഭവങ്ങൾ വിലയിരുത്തി കുട്ടികളിലുണ്ടായ മാറ്റം ബബിത പറയുന്നു. ’ മുൻപ് ഏറെ ഭയാശങ്കയോടെയാണ് ഉൗരുകളിലെ കുട്ടികൾ ക്ലാസിൽ വന്നിരുന്നത്. പലപ്പോഴും സ്വന്തം കുടിയിലെ കുട്ടികൾ ഒരുമിച്ചേ ക്ലാസിലെത്താറുണ്ടായിരുന്നുള്ളു. ഉൗരുകളിലെ കുട്ടികൾ മറ്റു കുട്ടികളോട് ഇടപഴകിയിരുന്നില്ല. പലർക്കും പാഠപുസ്തകത്തിലെ ഭാഷ അപരിചിതമായിരുന്നു. ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള അധ്യാപകർ വന്നതോടെ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ വരുന്നതും ആശയവിനിമയം നടത്തുന്നതും.
അപകർഷതയോ ആശങ്കയോടെ ഇവരിൽ കാണാനില്ല. പഠനത്തിലും പാട്ടിലും ഇവർ നാട്ടുകാരായ കുട്ടികൾക്കൊപ്പം മികവു പുലർത്തുകയും ചെയ്യുന്നു. പടം വരയ്ക്കാനും നൃത്തം ചെയ്യാനും കഴിവുള്ളവർ പലരുണ്ട്. ആദ്യമൊക്കെ മെന്റർ അധ്യാപകർ ഉൗരുസന്ദർശനത്തിന് എത്തുന്പോൾ ഈ കുട്ടികൾ ഓടിമാറുകയും ഒളിച്ചിരിക്കുകയും ചെയ്യുക പതിവായിരുന്നു.
പലരും ക്ലാസിൽ പാഠപുസ്തകം കൃത്യമായി കൊണ്ടുവരില്ല. ഹോം വർക്കിലും കൃത്യതയുണ്ടായിരുന്നില്ല. പുസ്തകങ്ങൾ ടൈം ടേബിൾ പ്രകാരം തിരിച്ചറിയാൻപോലും അറിവില്ലായിരുന്നു. പുറംചട്ടയുടെ നിറവും അടയാളവും നോക്കി പുസ്തകം തിരിച്ചറിഞ്ഞിരുന്നവരായിരുന്നു പലരും. പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും ക്ലാസിൽ പതിവായി മറന്നുവയ്ക്കും. പുസ്തകങ്ങളില്ലാതെ സ്കൂളിൽ വരും. മെന്റർ ടീച്ചർ വന്നതോടെ കുരുന്നുകളുടെ പഠനത്തിന് ചിട്ടയും ക്രമവുമുണ്ടായി. ഹോം വർക്കുകൾ കൃത്യമായി ചെയ്യും. കുളിച്ച് വസ്ത്രം അലക്കി ഉണക്കിയേ ക്ലാസിലെത്തൂ. ശുചിത്വകാര്യങ്ങളിൽ ശ്രദ്ധ വന്നതോടെ രോഗങ്ങൾ അവരിൽ നന്നേ കുറഞ്ഞു. പാട്ടും ആട്ടവും കളികളുമൊക്കെയായി പഠനം ആസ്വദിക്കുന്നവരാണ് ആദിവാസി കുട്ടികളെന്നതാണ് ബബിതയുടെ അനുഭവം.
അടിയർ, പണിയർ, ഉൗരാളി, കാട്ടുനായ്ക്കർ, തച്ചനാട് മൂപ്പൻ തുടങ്ങിയ വിഭാഗങ്ങൾ ജീവിതനിലവാരത്തിൽ പിന്നോക്കമാണ്. കാടിനുള്ളിലും മലകളിലുമാണ് പാർപ്പ്. ചില വിഭാഗങ്ങൾ കാടിനുള്ളിലെ നാടോടികളും. താമസം മറ്റൊരിടത്തേക്ക് മാറിയാൽ പഴയ സ്കൂളിലേക്കുള്ള വരവ് നിലയ്ക്കും. മഴ കനത്താൽ ഇവർ കൂരകളുടെ പുറത്തേക്ക് ഇറങ്ങില്ല. തോടും പുഴയും കവിഞ്ഞൊഴുകുന്ന മഴക്കാലത്ത് പട്ടിണി.
റേഷൻ വാങ്ങാതെ കൂരകളിൽ കഴിയുന്നവരാണ് പലരും. ഈ സാഹചര്യത്തിൽ കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലായിക്കും. ആദിവാസി മേഖലയിലെ സ്കൂളുകളിൽ റസിഡൻഷ്യൽ ഹോസ്റ്റലുകളും അനിവാര്യമാണ്. ഇതിന്റെ ചുമതലയും ആദിവാസി മെന്റർമാരെ ഏൽപ്പിക്കണം- ഒഴക്കോടി എൻഎൽ എൽപിഎസിലെ ശ്രിജില അഭിപ്രായപ്പെട്ടു.
വനത്തിനുള്ളിലാണ് വയനാട്ടിലെ ഏറെ ട്രൈബൽ സ്കൂളുകളും. തോൽപ്പെട്ടി, എടത്തന, വാളാട്, പാവലി, തിരുനെല്ലി, മരക്കടവ്, അന്പ, പാക്കം സ്കൂളുകൾ വനത്തോടു ചേർന്നു തന്നെ. ആനയും കാട്ടുപോത്തും മാനും കുരങ്ങും കയറിയിറങ്ങുന്ന പ്രദേശം. ഇവിടെയാണ് ആദിവാസി കുട്ടികളെ ഗോത്രബന്ധു അധ്യാപകർ നാടിന്റെ മുത്തുകളാക്കി മാറ്റാൻ സാക്ഷരത പകർന്നുനൽകുന്നത്.
(തുടരും)
ആദിവാസി സ്കൂളുകളിൽ അക്ഷരവിപ്ലവം
02:38 PM Jul 02, 2019 | Deepika.com