മൂത്രത്തിൽ കല്ലുകൾ കൂടുന്നതു സാധാരണ വേനൽക്കാ ലത്താണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതുകൊണ്ടും വിയർപ്പിലൂടെ വെള്ളം ധാരാളം പുറത്തുപോയി തീരുന്നതു കൊണ്ടും മൂത്രം കൊഴുത്ത് കട്ടികൂടി കല്ലുണ്ടാകാനുള്ള സാധ്യത കൂടുന്നു.രോഗാണു ബാധ കൊണ്ടുണ്ടാകുന്ന കല്ലുകളുമുണ്ട്. വൃക്കയുടെ നീർക്കെട്ടും പഴുപ്പും കൊണ്ട് വൃക്കയുടെ പ്രവർത്തനം താറുമാറായൽ കല്ലുരൂപപ്പെടാം.
ചിലരിൽ മൂത്രദ്വാരത്തിലൂടെ മുകളിലേക്ക് രോഗാണുക്കൾ പ്രവേശിച്ചും തകരാറുണ്ടാവാം.ചില ആന്തരിക തകരാറുകൾ കൊണ്ട് കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള രാസപദാർത്ഥങ്ങൾ മൂത്രത്തിൽ കൂടുന്പൊഴും കല്ലുവരാനുള്ള സാധ്യത കൂടുന്നു.
അടിസ്ഥാന പ്രശ്നം നിങ്ങളുടെ ശരീരത്തിന്റേതാണ്. പാരന്പര്യ ഘടകങ്ങളും, ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഇതിനു വേഗം കൂട്ടുന്നുവെന്നു മാത്രം.
പാരാതൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ മൂലം അമിത പ്രവർത്തനം കൊണ്ട് ശരീരത്തിൽ കാൽസ്യം ഓക്സലേറ്റ് അധികമാവാം.അത്തരം അവസ്ഥകളിൽ ശസ്ത്രക്രിയയാണ് ഒരു പരിഹാരം.
കല്ലുകൾ പല വിധം:
കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ്
പല വലിപ്പത്തിലുണ്ട് കല്ലുകൾ
ചെറിയ തരി രൂപം മുതൽ കിഡ്നിയുടെ പെൽവിസ് മുഴുവൻ നിറഞ്ഞു നില്ക്കുന്ന വലിയ അനങ്ങാപ്പാറകളും ഉണ്ട്. 4 മില്ലിമീറ്റർ വരെയുള്ള കല്ലുകൾ 80 ശതമാനവും ധാരാളം വെള്ളം കുടിച്ചാൽ തന്നെ ഇളകിപ്പോകും. വേദനയുള്ള സമയത്ത് കുടിക്കണമെന്നു മാത്രം.
വൃക്കയുടെ പലഭാഗത്തും കല്ലുകൾ വരാം. വൃക്കയ്ക്കുള്ളിൽ രൂപപ്പെടുന്ന കല്ലുകൾ മൂത്രവാഹിനി വഴി മൂത്രസഞ്ചിയിലെത്തുന്നു. മൂത്രവാഹിനി വഴിയൊഴുകി താഴേക്കുവരുന്പോൾ അതു നല്ല വേദനയുണ്ടാക്കുന്നു. പെട്ടെന്നുണ്ടാകുന്ന വേദന പലപ്പോഴും ഈ ഘട്ടത്തിലാണനുഭവപ്പെടുന്നത്. മൂത്ര സഞ്ചിയിലെത്തിയാൽ തല്കാലത്തേക്കു സമാധാനമായി. അവിടെ അരലിറ്റർ കപ്പാസിറ്റി സ്ഥലമുണ്ടല്ലോ?
പിന്നെ അവിടെനിന്നു വേഗം പുറത്തുപോയില്ലെങ്കിൽ കല്ല് അവിടെക്കിടന്നു വളർന്ന് മൂത്രനാളിയിലൂടെ പുറത്തുപോകാൻ പറ്റാത്തത്ര വലുതാകാം.
പുരുഷ മൂത്രനാളിക്ക് 20 സെന്റിമീറ്റർ വരെ നീളമുള്ളതിനാൽ കല്ലുകൾ പുറത്തു പോകുന്നത് ശക്തമായ വേദനയുണ്ടാക്കും.
എന്നാൽ സ്ത്രീ മൂത്രനാളിക്ക് 4 സെന്റീമീറ്റർ മാത്രമേ നീളമുള്ളു എന്നതിനാലും രണ്ടിലധികം പ്രസവിച്ചവർക്കു മൂത്രനാളിക്കു വികാസം കൂടുതലാകാൻ സാധ്യതയുള്ളതിനാലും കല്ല് പുറത്തുപോകുന്പോൾ താരതമ്യേന വേദന കുറച്ചനുഭവിച്ചാൽ മതി.
പരിശോധനകൾ
രക്ത പരിശോധനയിൽ കാൽസ്യം, യൂറിക്കാസിഡ് എന്നിവ കൂടുതലായി കാണാം.മൂത്രപരിശോധനയിലും കല്ലിനു കാരണമായേക്കാവുന്ന രാസഘടകങ്ങളെ കാണാം.
എക്സ് റേ, സി.റ്റി, എം ആർ ഐ, അൾട്രാ സൗണ്ട് എന്നിവയിലൂടെ കല്ല് കാണാം.
ഒരിക്കൽ മൂത്രത്തിലൂടെ പുറത്തുവന്ന കല്ലിനെ അപഗ്രഥിച്ച് , അത്തരം കല്ലുകൾ വരാതിരിക്കാനുള്ള വഴികൾ മനസ്സിലാക്കാനും സാധിക്കും.
പരിഹാരമെന്ത്?
ശരീരത്തിന്റെ തകരാറു മാറ്റണം അല്ലങ്കിൽ വീണ്ടും വീണ്ടും കല്ലുകൾ വരും. ശീലങ്ങൾ മാറ്റണം. വെള്ളം ധാരാളം കുടിക്കണം, അവസരം കിട്ടുന്പോഴെല്ലാം മൂത്രമൊഴിക്കണം.
ഭക്ഷണ പാനീയങ്ങളിൽ ശ്രദ്ധ വേണം.
പ്രകൃതിദത്തമല്ലാത്ത അമിത നിറത്തിലുള്ളതും രുചിയിലുള്ളതുമായ കോള പാനീയങ്ങൾ പോലുള്ളവ ശരീരത്തിനു ദഹിപ്പിക്കാനാവില്ല. പക്ഷേ, അതു വലിച്ചെടുക്കപ്പെടും. പിന്നെ ശരീരം അതു കഷ്ടപ്പെട്ട് അരിച്ചെടുത്ത് പുറത്തുകളയും. അതു കഴുകി പുറത്തുകളയാൻ തന്നെ ധാരാളം വെള്ളം കുടിച്ചിരിക്കണം.
ഒരു മുറിയിലെ അഴുക്കു കഴുകി വൃത്തിയാക്കുവാൻ ഒരുകപ്പു വെള്ളം മാത്രം കിട്ടിയാൽ നമുക്കെന്തു ചെയ്യാനാകും? അതുതന്നെയാണു മൂത്രാശയ വ്യവസ്ഥയിലും സംഭവിക്കുക. കൊഴുത്ത മലിനജലം ഒഴുകുന്പോൾ കുഴലുകളും ഓവുചാലുകളും മാലിന്യമടിഞ്ഞ് അടയുന്ന പോലെ ഇതിനെ മനസിലാക്കിയാൽ, ധാരാളം വെള്ളം കുടിക്കണം എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവും.
ചില ഭക്ഷണങ്ങളുടെ അമിതോപയോഗം രോഗം കൂട്ടാം. അധികമായാലെ അമൃത് വിഷമാകുകയുള്ളു. കല്ലുകൾ പലവിധമുണ്ടെന്നു പറഞ്ഞല്ലോ അവയിലോരോന്നുമായി ബന്ധപ്പെട്ട ചില ആഹാരങ്ങൾ അമിതമാകാതെ ശ്രദ്ധിക്കുക.
ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഓക്സലേറ്റ് കുറയ്ക്കുക. ചീര, മധുരക്കിഴങ്ങ്, ചായ, ചോക്ളേറ്റ്, വെണ്ടയ്ക്ക, ബീറ്റ് റൂട്ട്, കുരുമുളക്, സോയ ഉത്പന്നങ്ങൾ ഇവ ഓക്സലേറ്റ് കൂട്ടാം.
ഭക്ഷണത്തിൽ ഉപ്പും മൃഗജന്യ പ്രോട്ടീനും കുറയ്ക്കുക. പയർ വർഗ്ഗങ്ങളിലടങ്ങിയ പ്രോട്ടീൻ ഉപയോഗിക്കാം. സിസ്റ്റൈൻ കല്ലുകളുള്ളവരിലാണ് പ്രോട്ടീൻ ഭക്ഷണ നിയന്ത്രണം പ്രധാനമായി വേണ്ടത്.
കാൽസ്യം ഗുളികകൾ പലപ്പോഴും പ്രശ്നക്കാരാണ്. കല്ലിന്റെ തകരാർ മുന്പുണ്ടായിരുന്നവർ അക്കാര്യം ഡോക്ടറോട് പറയണം. യൂറിക്കാസിഡ് കൂടിയാൽ ഗൗട്ട് എന്ന സന്ധി വേദനയും, മൂത്രത്തിൽ കല്ലും വരാം. അവർ മാംസാഹാരത്തിലെ കരൾ, വൃക്ക എന്നിവ കഴിക്കരുത്. മദ്യം, കടൽ മത്സ്യങ്ങളിൽ മത്തി, കല്ലുമ്മക്കായ പോലെ തോടുള്ള ഭക്ഷണങ്ങൾ കുറയ്ക്കാം.
എന്താ ചികിൽസ?
നാടുനീളെ ഒറ്റമൂലിക്കാരെ കാണാം. അവ യിൽ ചിലതു ഫലപ്രദമാണ്. പക്ഷേ, എല്ലാവരിലുമല്ലെന്നു മാത്രം. പല ചികിൽസയും വേദന വേഗം ശമിപ്പിച്ചേക്കും എന്നു കരുതി രോഗം മാറിയെന്ന അമിത വിശ്വാസം വേണ്ട. അൾട്രാ സൗണ്ട് സ്കാൻ ചെയ്തശേഷം മാത്രം കല്ലു പോയെന്നുറപ്പിക്കുക. ഏതു ചികിൽസ ചെയ്താലും പിന്നെ കല്ലു വരുന്നില്ല എന്ന് ഉറപ്പിക്കണം. അതിനായി വല്ലപ്പോഴും ഒരു സ്കാൻ ചെയ്തോളു.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതിയിൽ രോഗം വീണ്ടും വരാതിരിക്കാനും, കല്ലു പുറത്തുപോകാനും ഫലപ്രദമായ മരുന്നുകൾ ഉണ്ട്.
രോഗിയുടെ ശാരീരിക മാനസിക പ്രത്യേകതകൾ അനുസരിച്ചും ഏതുവശത്ത് കല്ലു വരുന്നു എന്നതിനനുസരിച്ചും ചികിൽസയും മരുന്നും മാറുമെന്നതിനാൽ മികച്ച ഒരു ഹോമിയോപ്പതി ഡോക്ടറെ കാണുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239 :
drmanoj.1973@yahoo.com
മൂത്രാശയക്കല്ലുകൾ പലവിധം
04:51 PM Jun 21, 2019 | Deepika.com