എം.എ നസീർ
ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ, എറണാകുളം
ചോദ്യം ചെയ്യലിൽ കേരളത്തിൽ നിന്ന് തന്റെ പൾസർ ബൈക്കിലാണ് ഇവിടേക്ക് എത്തിയതെന്ന് ഷെഹ്നാദ് അറിയിച്ചു. പണം തികയാതെ വന്നപ്പോൾ ബൈക്ക് പഞ്ചായത്ത് പ്രസിഡന്റായ ഒരു തമിഴന് 20,000 രൂപയ്ക്ക് നൽകിയതായും ഷെഹ്നാദ് വെളിപ്പെടുത്തി. ആ ബൈക്ക് കണ്ടെത്തുന്നതിനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. കൊലപാതകത്തിലെ പ്രധാന തെളിവുകളിൽ ഒന്നായിരുന്നു ആ പൾസർ ബൈക്ക്. എന്നാൽ, എവിടെയാണ് ബൈക്ക് വിറ്റതെന്ന് ഷെഹ്നാദിന് ഓർമയില്ലായിരുന്നു. തമിഴ്നാട്ടിൽ അന്ന് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുന്ന സമയമായിരുന്നു. എല്ലായിടത്തും രാഷ്ട്രീയക്കാരുടെ ജാഥകളും മറ്റും കാണാമായിരുന്നു. ഷെഹ്നാദുമായുള്ള ഞങ്ങളുടെ വണ്ടി കുറേ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഒരു ഇടറോഡിലേക്ക് പ്രവേശിച്ചു. ചേരിപ്രദേശമായിരുന്നു അത്.
അവിടെയെത്തിയപ്പോൾ ഒരു കടയിലേക്ക് ചൂണ്ടിക്കാട്ടി തന്റെ ബൈക്ക് അതാണെന്ന് ഷെഹ്നാദ് പറഞ്ഞു. പിന്നെ പൈസ നൽകിയ പഞ്ചായത്തു പ്രസിഡന്റിനെ പ്രചാരണ പരിപാടിയിൽ നിന്ന് കണ്ടെത്തി കാര്യം ധരിപ്പിച്ചു. ഉടൻതന്നെ അയാൾ ആ ബൈക്ക് തിരിച്ചു നൽകി. തന്റെ ഇരുപതിനായിരം രൂപ നഷ്ടമായതിന് ഷെഹ്നാദിനെ ചീത്ത വിളിക്കുകയും ചെയ്തു. കൊന്നിട്ടു വന്നതല്ലേ നീ ജയിലിൽ പൊയ്ക്കോ എന്നു പറഞ്ഞ് അയാൾ ബൈക്ക് ഞങ്ങളെ ഏൽപിച്ചു. ഒരു പോലീസുകാരൻ ബൈക്ക് ഓടിച്ച് ഇവിടേക്ക് കൊണ്ടുവന്നു.
പ്രതിയുമായി കേരളത്തിലേക്ക്
തമിഴ്നാട്ടിൽ നിന്ന് കാറിൽ പത്തനംതിട്ടയിലെത്തിച്ച പ്രതിയെ ഞങ്ങൾ വിശദമായി ചോദ്യം ചെയ്തു. അയാൾ നൽകിയ വിവരങ്ങൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. യുവതിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. പലപ്പോഴും അവരുടെ വാടകവീട്ടിൽ എത്തിയിട്ടുമുണ്ട്. എന്നാൽ, അടുത്തിടെയായി യുവതിയുടെ പെരുമാറ്റത്തിൽ ഇയാൾക്ക് സംശയമുണ്ടായി. അയാളുടെ ഫോണ്കോളുകൾ യുവതി എടുക്കാതായതോടെ സംശയം ഏറി. ഷെഹ്നാദിന്റെ സുഹൃത്തുക്കളുമായി അവർ സൗഹൃദത്തിലായതോടെ തന്നെ മനഃപൂർവം ഒഴിവാക്കുകയാണെന്ന ചിന്തയായിരുന്നു കൊലയ്ക്കു പിന്നിലുണ്ടായത്. എങ്ങനെയും യുവതിയെ വകവരുത്തണമെന്ന ചിന്തയായി പിന്നീട്. അതിനായി രണ്ടുമാസം മുന്പ് ഉൗട്ടിയിൽ പോയപ്പോൾ കത്തി വാങ്ങി കൈവശം വച്ചു.
സംഭവദിവസം യുവതിയെ വിളിച്ച് വീട്ടിലേക്കു വരുന്നുവെന്ന് അറിയിച്ചു. രാത്രി ഒന്പതോടെ വീട്ടിലെത്തിയ ഷെഹ്നാദ് അവരുമായി ഒന്നിച്ചിരുന്നു മദ്യപിച്ചു, പുകവലിച്ചു. തുടർന്ന് കൂട്ടുകാരുടെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ കസേരയിൽ ഇരിക്കുകയായിരുന്ന യുവതിയെ പുറകിൽ നിന്ന് ചേർത്തു പിടിച്ച് കഴുത്തുയർത്തി കൈയിൽ കരുതിയിരുന്ന കത്തി കുത്തിയിറക്കി വലിച്ചു കീറിയെന്ന് അയാൾ ചോദ്യം ചെയ്യലിൽ പോലീസിനെ അറിയിച്ചു. തമാശയാണെന്നാണ് യുവതി ആദ്യം കരുതിയതെന്ന് അയാൾ യാതൊരു കുറ്റബോധവുമില്ലാതെ പറഞ്ഞു. കൃത്യം നടത്തിയതിനുശേഷം കത്തി കവറിലാക്കി വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെ റബർത്തോട്ടത്തിലെ വലിയ ആഞ്ഞിലിമരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ചെന്നും അയാൾ വ്യക്തമാക്കി.
തെളിവുകളും നിർണായകം
ഫോറൻസിക് പരിശോധനയിൽ സംഭവസ്ഥലത്തു നിന്നു ലഭിച്ച ഒന്പതു സിഗരറ്റ് കുറ്റികളിൽ ആറിലും ഷെഹ്നാദിന്റെ ഉമിനീര് ഉണ്ടായിരുന്നു. കിടക്കയിൽ നിന്ന് ലഭിച്ച ഒന്പതു രോമങ്ങളിൽ ആറും ഇയാളുടേതായിരുന്നു.
റബർത്തോട്ടത്തിലെ മരപ്പൊത്തിൽ ഉപേക്ഷിച്ച കത്തിയിൽ കണ്ടെത്തിയ രക്തക്കറ കൊല്ലപ്പെട്ട സ്ത്രീയുടേതായിരുന്നു. സംഭവസമയത്ത് ഇയാൾ ധരിച്ചിരുന്നു ടീ ഷർട്ടും ജീൻസും പല തവണ കഴുകിയിരുന്നെങ്കിലും അതിലെ രക്തക്കറ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ബൈക്കിലെ രക്താംശമായിരുന്നു മറ്റൊരു നിർണായക തെളിവ്. ബൈക്ക് സർവീസ് ചെയ്യിപ്പിച്ചിരുന്നെങ്കിലും അതിന്റെ ഹാൻഡിലിലും ഫൂട്ട് റെസ്റ്റിലും രക്താംശം ഉണ്ടായിരുന്നു. അതും യുവതിയുടേത് തന്നെയാണെന്ന് കണ്ടെത്താനായി. ഇയാളുടെ നഖത്തിൽ നിന്നും കൊല്ലപ്പെട്ട യുവതിയുടെ രക്തത്തിന്റെ അംശം തന്നെയാണ് കണ്ടെത്തിയത്.
കോടതിയിലേക്ക്
കോടതി വിസ്താരത്തിനിടെ യാതൊരു കുറ്റബോധവും ഷെഹ്നാദിൽ കണ്ടില്ല. അഞ്ചു ദിവസം പ്രതിഭാഗം വക്കീൽ അന്വേഷണ ഉദ്യോഗസ്ഥനായ എന്നെ ക്രോസ് ചെയ്തു. തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. ഒടുവിൽ ഇയാൾക്ക് ജീവപര്യന്തം ഉൾപ്പെടെ 30 വർഷം കഠിന തടവ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
പഴുതടച്ചുള്ള അന്വേഷണം
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ അതിശക്തമായ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. അറസ്റ്റ് ചെയ്തതു മുതൽ വിചാരണ പൂർത്തിയാകുന്നതുവരെ പ്രതി ജാമ്യത്തിൽ പോകാതിരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ ഞാൻ ജാഗ്രത പുലർത്തിയിരുന്നു. ഹൈക്കോടതിയിൽ ഉൾപ്പെടെ അഞ്ചു തവണ പ്രതി ജാമ്യത്തിനു ശ്രമിച്ചു. വിചാരണയ്ക്ക് താമസം നേരിട്ടാൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയുണ്ടായി. തുടർന്ന് വിചാരണ വൈകിപ്പിക്കുന്നതിനായി പ്രതി ആദ്യം വിചാരണ നടത്തുന്ന കോടതിയിൽ തനിക്ക് വിശ്വാസമില്ലെന്ന് അറിയിച്ചു. കോടതി അത് അംഗീകരിച്ചില്ല. പിന്നീട് സ്വന്തം അഭിഭാഷകനെ വിശ്വാസമില്ലെന്ന് പ്രതി അറിയിച്ചതിനെ തുടർന്ന് ആ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. പുതിയ അഭിഭാഷകൻ കേസ് ഏറ്റെടുക്കാൻ കാലതാമസമുണ്ടായി. വിചാരണ താമസിച്ചതിനെത്തുടർന്ന് പ്രതി ജാമ്യാപേക്ഷ നൽകി. എന്നാൽ, മനഃപൂർവം വിചാരണ വൈകിപ്പിക്കുന്നതായി ഞാൻ കോടതിയെ അറിയിച്ചു. ഇയാൾ പുറത്തുവന്നാൽ കേസിലെ നിർണായക സാക്ഷിയായ യുവതിയുടെ അമ്മയെ ഇല്ലായ്മ ചെയ്യാൻ സാധ്യതയുണ്ടെന്ന കാര്യം ഞാൻ കോടതിയെ ധരിപ്പിച്ചു. അതോടെ പ്രതിയുടെ ജാമ്യാവസരം വീണ്ടും നിഷേധിക്കപ്പെട്ടു. തുടർന്ന് ഇയാൾ പബ്ലിക് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം നടത്തി. എന്നാൽ വിജയകരമായ പ്രോസിക്യൂഷനിലൂടെ ഇയാൾക്ക് ശിക്ഷ ലഭിച്ചു. പ്രതിയുടെ പ്രായക്കുറവ് പരിഗണിച്ച് മാത്രമാണ് വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി അറിയിക്കുകയുണ്ടായി.
അന്വേഷണ ഉദ്യോഗസ്ഥനെതിരേ ക്വട്ടേഷൻ
ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷെഹ്നാദ് അവിടെ വച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരേ ക്വട്ടേഷൻ നീക്കങ്ങൾ നടത്തി. ഒരു അടിപിടിക്കേസിൽ പ്രതികളായി ജയിലിലെത്തിയ രാഷ്ട്രീയക്കാരോട് ഈ കേസ് അന്വേഷിച്ച സിഐക്ക് ഒരു പണി കൊടുക്കണമെന്നും അതിന് എത്ര പണം വേണമെങ്കിലും നൽകാമെന്നും അറിയിച്ചു. എന്നാൽ എന്നെ നന്നായി അറിയാവുന്ന അവർ ഇക്കാര്യം അവരുടെ ജില്ലാ നേതൃത്വത്തെ അറിയിക്കുകയാണുണ്ടായത്. ജില്ലാ നേതൃത്വമാണ് ഇത് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഗുഡ്സർവീസ് എൻട്രിയും
പ്രതിയെ ഒന്പതു ദിവസത്തിനകം കണ്ടെത്തി അന്വേഷണം പൂർത്തിയാക്കി 70 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കസ്റ്റഡി ട്രയൽ നടത്തി അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനായി. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എനിക്ക് ഗുഡ് സർവീസ് എൻട്രി ലഭിച്ചു. (അവസാനിച്ചു)
തയാറാക്കിയത്:
സീമ മോഹൻലാൽ
തെളിവുകൾ നിരവധി
04:45 PM Jun 21, 2019 | Deepika.com