പോലീസ് കുഞ്ഞിനെ കണ്ടെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു. ഇടയ്ക്കു കുഞ്ഞു കണ്ണു തുറന്നെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
അമേരിക്കയിലെ ഷിക്കാഗോയിലാണ് യുവതിയായ ഗർഭിണിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും അവരുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്ത ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിദ്യാർഥിനിയും 19 വയസുകാരിയായ മർലിൻ എന്ന ഗർഭിണിയായിരുന്നു ഇര. ഫേസ്്്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികൾ. കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് യുവതിയുടെ കാമുകൻ പിയോട്ടർ ബോബാക്കും കേസിൽ അറസ്റ്റിലായി. ഫിഗുവേറ (46)എന്ന സ്ത്രീയും അവരുടെ മകൾ ഡിസൈറി (24)യും കൂടി ഗർഭിണിയായ പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തികൊല പ്പെടുത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം ചവറ്റുകൂനയിൽനിന്നു ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടത്. ഗർഭിണിയായ യുവതിയെ കൊന്ന്, കുട്ടിയെ പുറത്തെടുക്കാൻ മുഖ്യപ്രതിയെ പ്രചോദിപ്പിച്ചത് സ്വന്തമായി ഒരു കുട്ടിയെ വളർത്താനുള്ള മോഹമായിരുന്നുവത്രേ. അവർക്ക് കുട്ടിയുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ, മറ്റൊരു മാർഗവും കാണാഞ്ഞ് അവർ കടുംകൈയ്ക്ക് മുതിരുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഫിഗുവേറയുടെ മകൻ സാൻഡേഴ്സ്(20) കഴിഞ്ഞ വർഷം മരിച്ചിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ, താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫിഗുവേറ രംഗത്തുവന്നു. ഫേസ്ബുക്കിൽ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ച അവർ ആശുപത്രിയിൽനിന്നുള്ള സ്കാനിംഗിന്റെ കോപ്പി തെളിവായി പോസ്റ്റും ചെയ്തു. ഫിഗുവേറയുടെ ബന്ധുക്കൾ ഈ വാർത്ത അതിശയത്തോടെയാണ് കേട്ടത്. കാരണം ഫിഗുവേറയ്ക്ക് ഇനി ഗർഭിണിയാകാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഇതിനുശേഷം ഫേസ്ബുക്കിൽ തന്നെ തൊട്ടിലിന്റെ ചിത്രവും നവജാതശിശുക്കൾക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയ മുറിയുടെ ചിത്രവും അവർ പോസ്റ്റ് ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൗജന്യമായി നൽകാൻ താൻ തയാറാണെന്നും അവർ അറിയിച്ചിരുന്നു.
മേയ് മാസത്തിൽ പ്രസവിക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണ് എന്നായിരുന്നു ഫിഗുവേറയുടെ അടുത്ത പോസ്റ്റ്. ഈ പോസ്റ്റിനോട് പ്രതികരിച്ചവരിൽ ഒരാളാണ് മെർലിൻ എന്ന യുവതി. ഈ പെൺകുട്ടിയാണ് പിന്നീട് ഫിഗുവേറയുടെ വീട്ടിൽവച്ച് ദാരുണമായി കൊല ചെയ്യപ്പെട്ടത്. മേയിൽ പ്രസവിക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണെന്ന് ഫിഗുവേറ ചോദിക്കുന്പോൾ ഒക്കുവ മെർലിൻ ഏഴു മാസം ഗർഭിണിയായിരുന്നു . യാത്ര പോകുന്പോൾ കുട്ടിയെ കൂടെക്കൂട്ടാനുള്ള സ്ട്രൊള്ളർ തനിക്ക് ആവശ്യമുണ്ടെന്ന് മെർലിൻ അറിയിച്ചു. അതോടെ ഗ്രൂപ്പിൽനിന്നു മാറി പ്രൈവറ്റ് ചാറ്റ് ചെയ്യാൻ ഫിഗുവേറ യുവതിയെ ക്ഷണിച്ചു.
മാസങ്ങൾക്കുമുന്പേ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെങ്കിലും ഏപ്രിൽ ഒന്നിനാണ് ഫിഗുവേറ ആക്ഷൻ പ്ലാൻ തയാറാക്കുന്നത്. തനിക്ക് ഒരു ഗർഭിണിയെ കൊന്ന് കുട്ടിയെ പുറത്തെടുക്കണ മെന്നും അതിനു സഹായിക്കണമെന്നും അന്ന് അവർ മകളോട് പറഞ്ഞു. മെർലിൻ ആകട്ടെ അതിനകം ഒരു തവണ ഫിഗുവേറയുടെ വീട് സന്ദർശിക്കുയും പരിചയം ദൃഢമാക്കുകയും ചെയ്തിരുന്നു. ഒക്കുവയുടെ രണ്ടാമത്തെ സന്ദർശനം ഏപ്രിൽ 23ന്. അതായിരുന്നു അവസാന സന്ദർശനവും. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റും സൗജന്യമായി തരാം എന്ന പ്രലോഭനത്തിൽ നിർധനയായ മർലിൻ വീഴുകയായിരുന്നു. ഇതനുസരിച്ചാണ് മാർലിൻ അവരുടെ അപ്പാർട്ട്മെന്റിലെത്തി.
സൗഹൃദസംഭാഷണത്തിനിടെ ഫിഗുവേറയുടെ മകൾ ഡിസൈറി ഒരു ഫോട്ടോ ആൽബം കാണിച്ച് മർലിന്റെ ശ്രദ്ധ മാറ്റി. ഈ സമയം ഫിഗുവേറ പിന്നീലൂടെ വന്ന് അവളുടെ കഴുത്തിൽ കേബിൾ മുറുക്കി. കഴുത്തിൽ കൈകൾ ചുറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മർലിനെ മറിച്ചിട്ട് ഫിഗുവേറ കഴുത്തിൽ കേബിൾ മുറുക്കിക്കൊണ്ടിരുന്നു. മരണം ഉറപ്പാക്കിയശേഷം മർലിന്റെ വയർ കീറി ഫിഗുവേറ കുട്ടിയെ പുറത്തെടുത്തു.
പിന്നീട് അടുത്തുള്ള ആശ ുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് താൻ ഒരു കുട്ടിക്ക് ജൻമം നൽകിയെന്നും കുട്ടി ശ്വസിക്കുന്നില്ലെന്നും അറിയിച്ചു. ആശുപത്രി ജീവനക്കാർ ഉടൻതന്നെയെത്തി രണ്ടുപേരെയും വേഗം തന്നെ ആശുപത്രിയിലാക്കി. എന്നാൽ പ്രസവിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫിഗുവേറയിൽ കാണാനില്ലായിരുന്നുവെന്നത് ആശുപത്രി അധികൃതരിലും സംശയം ജനിപ്പിച്ചിരുന്നു.
ഏപ്രിൽ 24 ന് തന്നെ മർലിന്റെ ഭർത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ മൂന്ന് ആഴ്ചകൾക്കു ശേഷം മർലിന്റെ മൃതദേഹം ചവറ്റുകൂനയിൽനിന്ന് കണ്ടെത്തുകയായിരുന്നു. വയർ കീറിയ നിലയിലായിരുന്നു മൃതദേഹം. മർലിനും ഫിഗുവേറയും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയുള്ള ചാറ്റിങ്ങിനെക്കുറിച്ച് ഒരാൾ നൽകിയ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തുന്പായത്. അവർ ഫിഗുവേറയുടെ വീട്ടിൽവന്ന് അന്വേഷിച്ചെങ്കിലും ആദ്യമൊന്നും കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കവേ, ഫിഗുവേറയുടെ വീടിനു സമീപത്തുനിന്ന്മെർലിന്റെ വാഹനം കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നാണ് ഫിഗുവേറ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഡിഎൻഎ പരിശോധന നടത്തിയതോടെ അവരുടെ കള്ളം വെളിപ്പെട്ടു. മർലിന്റെ കുടുംബം ഏർപ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷണ വിദഗ്ധനാണ് പ്രധാന തുന്പ് കണ്ടെത്തിയതും ഒൗദ്യോഗിക അന്വേഷണ സംഘത്തെ വിവരമറിയിച്ചതും. ഫിഗുവേറയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് വീട്ടിൽനിന്ന് രക്തം പുരണ്ട തുണിയും മുറിവു വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തയാറാക്കിയത്: പ്രദീപ് ഗോപി