പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് ആദ്യമേ തന്നെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചേരാനായി. പതിവ് പോലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത പോലീസ് ആദ്യ ആഴ്ചകളില്‍ മികച്ച അന്വേഷണവുമായി കൊലപാതകിയെ തേടിയിറങ്ങി. ആക്ഷന്‍കമ്മിറ്റിയും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും സിയയുടെ ഘാതകനെ കണ്ടെത്താന്‍ പോലീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല.
പതിയെ സിയ കൊലക്കേസ് ഫയലുകള്‍ക്കു മുകളില്‍ വേറേയും കേസുകളെത്താന് തുടങ്ങി. ഇപ്പോള്‍ ഒന്‍പതു മാസം കഴിഞ്ഞു... സിയയുടെ കൊലപാതക കേസിന്റെ ഫയല്‍ ഇപ്പോഴും കസബ പോലീസ് സ്റ്റേഷനിലുണ്ട്. 90 ദിവസത്തിനുള്ളില്‍ കൊലപാതക കേസില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് പതിവ്. എന്നാല്‍ സിയയുടെ കാര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പോലും പോലീസ് തയാറായിട്ടില്ല. വീടിനു സമീപത്തെ കടവരാന്തയിലായിരുന്നു സിയയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ വീടുണ്ടായിട്ടും നിലവിളി പോലും പുറത്തുയരാത്ത വിധത്തില്‍ സിയയെ കൊലപ്പെടുത്തിയത് ആര് ? എന്തിന് ... ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്.
ഫ്ലാഷ് ബാക്ക്
ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീട്. എന്നാല്‍ സിയ വീട്ടില്‍ താമസിക്കാറില്ലായിരുന്നു. കടവരാന്തയിലും മറ്റുമാണ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ക്കും വീട്ടുകാര്‍ക്കും കാണാവുന്നിടത്തു തന്നെ എല്ലാ ദിവസവും സിയ അന്തിയുറങ്ങി. ചിലപ്പോള്‍ തന്റെ സ്വത്ത് വേണമെന്ന് പറഞ്ഞ് സിയ വീട്ടിലെത്തി ബഹളം വയ്ക്കുമായിരുന്നു. അതല്ലാതെ വീട്ടുകാരുമായി മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അക്കാലത്ത് കേസ് അന്വേഷിച്ച പോലീസിന് അറിയാനായത്.
കൊലപാതകം നടന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും മുമ്പു തന്നെ ഇൗ വിവരങ്ങളെല്ലാം പോലീസ് അറിഞ്ഞു. കൊല്ലപ്പെടുന്നതിനും ഏതാനും ദിവസം മുമ്പും സിയ വീട്ടിലെത്തിയിരുന്നു. അപ്പോള്‍ പോലീസെത്തി സിയയെ തിരിച്ചയയ്ക്കുകയായിരുന്നു. സ്വത്തിനുവേണ്ടി സിയ ശല്യപ്പെടുത്താറുണ്ടെന്നത് പലരുടെയും മൊഴികളില്‍ നിന്നു പോലീസിന് ബോധ്യമായിരുന്നു.
സിയ മരിച്ച സ്ഥലവും പരിസരവും അന്നത്തെ കസബ സിഐ ഹരിപ്രസാദും എസ്ഐ വി.സിജിത്തും പരിശോധിച്ചിരുന്നു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 50 ഓളം പേരെയാണ് ഇക്കാലയളവിനുള്ളില്‍ സിയകേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. പ്രദേശത്തുണ്ടാവാറുള്ള ഇതരസംസ്ഥാന തൊഴിലാളികളെയും സിയയുമായി ബന്ധപ്പെട്ടവരെയും ബന്ധുക്കളെയും വരെ ചോദ്യം ചെയ്തെങ്കിലും ഘാതകനിലേക്കെത്തുന്ന തുമ്പുകള്‍ ഒന്നും ലഭിച്ചില്ല.
കാരണം അവ്യക്തം
ഏതൊരു കൊലപാതകത്തിനു പിന്നിലും വ്യക്തമായ ഒരു കാരണമുണ്ടാവും. കൊലപാതക ക്കേസുകളില്‍ കാരണങ്ങളിലൂടെയാണ് പലപ്പോഴും പോലീസ് ഘാതകനെ തേടി സഞ്ചരിക്കാറുള്ളത്. എന്നാല്‍ സിയയുടെ കേസില്‍ കൊലപാതകത്തിന്റെ കാരണമെന്തെന്നത് ഇപ്പോഴും അവ്യക്തമാണ്.
വ്യക്തിപരമായ ശത്രുതയോ കുടിപ്പകയോ സിയയോട് ആര്ക്കുമുള്ളതായി പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതെങ്കിലും രീതിയില്‍ പണമിടപാടുമായി ബന്ധപ്പെട്ടുള്ള തര്ക്കമാണോയെന്നതും പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ കൈയില്‍ പണമില്ലാതിരുന്ന സിയയെ ഇക്കാരണത്താല്‍ കൊലപ്പെടുത്തുമെന്ന് പോലീസ് വിശ്വസിക്കുന്നില്ല.
മരണത്തിനുമുമ്പ് ക്രൂരമര്‍ദനമേറ്റു
ഒന്നു പതുക്കെ നിലവിളിച്ചാല്‍ പോലും മറ്റുള്ളവര്‍ കേള്‍ക്കുന്ന സ്ഥലം. വീടിനു ചേര്‍ന്നുള്ള കടവരാന്തയില്‍ മരിച്ച സിയയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദനമായിരുന്നു. എന്നാല്‍ മര്‍ദനത്തെ ത്തുടര്‍ന്നുള്ള യാതൊരു ശബ്ദവും മറ്റുള്ളവര്‍ കേട്ടിരുന്നില്ല. തലയ്ക്കേറ്റ ക്ഷതമാണ് സിയയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരിക്കുന്നതിന് മുമ്പ് സിയ ക്രൂരമായ മര്‍ദനത്തിനിരയായതായും വാരിയെല്ലിനും മുഖത്തും മര്‍ദനമേറ്റിരുന്നതായും പോലീസ് പറഞ്ഞു. മുഖത്താണ് കൂടുതല്‍ പാടുകളുള്ളത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഈ സമയങ്ങളിലൊന്നും ഒന്നുറക്കെ കരയാന്‍ പോലും സിയയ്ക്ക് കഴിയാതിരുന്നത് എന്തുകൊണ്ട് ? കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടോ ? ഉത്തരം കണ്ടെത്താനോ തേടാനോ പോലീസിനായിട്ടില്ല.
കസ്റ്റഡിയിലെടുത്തയാള്‍ രക്ഷപ്പെട്ടു
സിയ കേസിന്റെ അന്വേഷണത്തിനിടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചേളന്നൂര്‍ സ്വദേശിയായ 35 കാരനെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ ടൗണ്‍ സ്റ്റേഷന്റെ എഴുത്തുമുറിയായി ഉപയോഗിക്കുന്ന ഓഫീസ് മുറിയുടെ ജനല്‍ക്കമ്പി വളച്ച് രക്ഷപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27ന് പുലര്‍ച്ചെ പാളയത്തുവച്ചാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 28ന് പുലര്‍ച്ചെയാണ് ടൗണ്‍ സ്റ്റേഷന് പാറാവുകാരനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാള്‍ സിയയ്ക്കൊപ്പം ലഹരി കഴിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
ക്ലൈമാക്സിലെ പ്രതീക്ഷ
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്യാന്‍ ശാസ്ത്രീയ തെളിവുകളില്ലാത്തതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഇയാള്‍ കടവരാന്തയുടെ ഭാഗത്തേക്ക് പോകുമ്പോള്‍ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ച് പോകുമ്പോള്‍ ഒരു സഞ്ചിയുണ്ടായിരുന്നു.
ഈ ദൃശ്യം തൊട്ടടുത്ത ഒരു കടയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ പുലര്‍ച്ചെ മൂന്ന് മണിയോടടുത്താണ് കൊലപാതകം നടന്ന ഭാഗത്തുകൂടെ കടന്നുപോയത്. പിടിച്ചുപറി കേസുകളിലും മറ്റും പ്രതിയായ ഇയാള്‍ മദ്യപിച്ച് കിടക്കുന്നവരുടെ പോക്കറ്റില്‍നിന്ന് പൈസ മോഷ്ടിക്കുന്ന പതിവുണ്ടെന്നാണ് പോലീസ് പറയുന്നത്.
സിയയുടെ അടിവസ്ത്രത്തിന്റെ പോക്കറ്റിന്റെ സിബ്ബ് പൊട്ടിയ നിലയിലായിരുന്നു. ബലപ്രയോഗം നടന്നതിന്റെ സൂചനകളും ലഭിച്ചിരുന്നു. ചോദ്യംചെയ്യലില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള് ഈ ഭാഗത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ ചോരക്കറയുമുണ്ടായിരുന്നു.
ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അടിയന്തരസ്വഭാവമുള്ള കേസായതിനാല്‍ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സിറ്റി പോലീസ് മേധാവി മുഖേന ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോറന്‍സിക് പരിശോധന കൂടി ലഭിച്ചാല്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
തയാറാക്കിയത്: കെ. ഷിന്റുലാൽ
സിയയുടെ കൊലപാതകം : നേരറിയാതെ പോലീസ്...
02:38 PM Jun 14, 2019 | Deepika.com