പനിയുള്ളപ്പോൾ കുട്ടികളൂം പ്രായമായവരും പിച്ചും പേയുമൊക്കെ പറയാറുണ്ട്. അത് വലിയ പ്രശ്നമൊന്നുമല്ല. അത് അപസ്മാരമായി തെറ്റിദ്ധരിക്കാറുണ്ട്.
പനിവിടുന്പോൾ ശരീരം വിയർക്കാറുണ്ട്. എന്നാൽ സ്ഥിരമായി രാത്രി വിയർപ്പ് കാണുന്നുണ്ടെങ്കിൽ ക്ഷയ രോഗത്തിന്റെയോ ലിംഫോമയുടെയോ ലക്ഷണമാവാം..
പനിയോടൊപ്പം മേലുവേദനയും സന്ധിവേദനയും കൂടുതലാണെങ്കിൽ ശ്രദ്ധിക്കണം. ഇൻഫ്ളുവൻസ, ഡെങ്കി, എലിപ്പനി, റ്റൈഫോയിഡ് എന്നിവയ്ക്ക് ഈ ലക്ഷണം പ്രധാനമാണ്.
ചിലരിൽ പനിയോടൊപ്പം ചുണ്ടിലോ നാസികാദ്വാരത്തിനടുത്തോ കുരുക്കൾ വരാം. മിക്കവറും അത് ഹെർപ്പസ് സിംപ്ളെക്സ് എന്ന വൈറസ് ആക്രമണമാവാം. പനി മൂലം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷികുറയുന്പോൾ , മുന്പു നമ്മുടെ ശരീരത്തിൽ ഒളിച്ച് താമസിച്ചിരുന്നവർ പുറത്തു വരുന്നതാണിത്. ന്യൂമോണിയയിലും മെനിഞ്ചൈറ്റിസിലും ഇതുപോലുള്ള ഹെർപ്പസ് ലാബിയാലിസ് വരുമെന്നുള്ളതുമോർക്കണം.
എന്തു പനിയാണെന്ന് എങ്ങനെ അറിയും?
അതെ, അതൊരു ചോദ്യമാണ്. വെറുതെ ഒരു പനിയെന്നു പറഞ്ഞാൽ ഡോക്ടർമാർക്കുപോലും അതെന്തിന്റെ സൂചനയാണെന്നറിയാൻ കഴിയില്ല. പക്ഷേ, അപ്പോഴേക്കും കേരളത്തിലെ ജനങ്ങൾ നാലു പാരസെറ്റമോൾ വിഴുങ്ങിയിരിക്കും. അതോടെ വരാൻ പോകുന്ന രോഗത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണങ്ങളെല്ലാം മറഞ്ഞുപോകും.
ഉദാഹരണത്തിനു ശക്തമായ ശരീര വേദനയും പനിയുമാണ ് എലിപ്പനിക്കും ഡെങ്കിക്കും ഇൻഫ്ലുവൻസയ്ക്കുമുള്ളത്. രോഗി പനിക്കുള്ള മരുന്നും വേദനസംഹാരിയും സ്വയം കഴിച്ചാണുവരുന്നതെങ്കിൽ ശരിയായ രോഗനിർണ്ണയത്തിലെത്തിച്ചേരാൻ താമസിക്കുകയും ചികിൽസാപിഴവെന്ന കുറ്റം ആരോപിക്കപ്പെടുകയും ചെയ്യും.അതിനാൽ പനി എങ്ങനെ തുടങ്ങി എന്നതിനു വലിയ പ്രാധാന്യമുണ്ട്.
മഴനനഞ്ഞ ശേഷം തൊണ്ടവേദനയും മൂക്കൊലിപ്പും പനിയും തുടങ്ങിയെന്നു പറഞ്ഞാൽ പേടിക്കണ്ട വൈറസ് ആണു രോഗകാരി.
നമ്മുടെ നിപ്പയുടെ കാര്യത്തിൽ ആദ്യം രോഗം ബാധിച്ചയാൾ മലേഷ്യയിൽ പോയിരുന്നുവെന്ന് തെളിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നോർക്കുക. രോഗി മലേറിയ ഉള്ള സംസ്ഥാനത്തു നിന്നു വന്നയാളും പനിക്കൊപ്പം വിറയലുമുള്ള വ്യക്തിയെങ്കിൽ മലേറിയയെ കുറിച്ചു ചിന്തിക്കേണ്ടേ. ഇക്കാര്യം രോഗി പറഞ്ഞില്ലെങ്കിൽ മൂത്രത്തിൽ പഴുപ്പാകും ഡോക്ടറുടെ മനസിലെ സാധ്യത.
പനിക്കു ശേഷം ദേഹത്ത് ചെറിയ തടിപ്പുകൾ കണ്ടാൽ മിക്കവാറും വൈറൽ രോഗമാവാം. അഞ്ചാം പനി, ചിക്കൻ പോക്സ്, റൂബല്ല, സ്കാർലെറ്റ് ഫിവെർ, ഡെങ്കി, കവാസക്കി പനി എന്നിവയ്ക്കെല്ലാം ദേഹത്തു തടിപ്പുകൾ(rashes) വരാം. അത് എവിടെ എപ്പോൾ വന്നു എന്നതിനനുസരിച്ചാണു രോഗനിർണ്ണയം. ഇതൊക്കെ സ്വയം ചികിൽസയിലൂടെ മരുന്നുകഴിക്കാത്ത രോഗികളിലാണു കാണാൻ കഴിയുന്നത്.
സാധാരണ രക്ത പരിശോധനകൊണ്ട് ചില ‘ക്ളൂകൾ ’ ഡോക്ടർമാർക്ക് ലഭിക്കും. പിന്നെ അതിനെ ഉറപ്പിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ടെസ്റ്റുകൾ ചെയ്യാം.
രക്തപരിശോധനയിൽ വെളുത്ത രക്താണുക്കളിലൊന്നായ ന്യൂട്രോഫിൽ ആണു കൂടൂതലെങ്കിൽ മിക്കവാറും ബാക്റ്റീരിയയാവും രോഗകാരി. എന്നാൽ ലിംഫോസൈറ്റാണു കൂടുതലെങ്കിൽ വൈറൽ രോഗബാധയാകാം. ടൈഫോയിഡിലും റ്റി.ബി യിലും മോണോസൈറ്റാണു കൂടുക.
പനിയോടൊപ്പമുള്ള അപസ്മാരം(ebrile seizure)
ആറുവയസ്സുവരെയുള്ള കുട്ടികളിൽ പനി 101 ൽ കൂടുന്പോൾ ചിലപ്പോൾ അപ്സ്മാരം പോലെയുള്ള അവസ്ഥ വരാറുണ്ട്. 25% കുട്ടികളിലും ഇത് കാണാറുള്ളതാണ്. ഇതിനു ചിലരിൽ പാരന്പര്യ ബന്ധവും കാണാം. ഇതിനു ശരിയായ അപസ്മാരവുമായി ബന്ധവുമില്ല.15 മിനിറ്റിലും കൂടുതൽ നീണ്ടുനില്ക്കുകയാണെങ്കിൽ തുടർ ശ്രദ്ധ വേണ്ടതാണ്.
പഴയകാലത്ത് പനിക്കു പട്ടിണിയെന്നൊരു ചൊല്ലുണ്ടായിരുന്നു. ഇന്നത് മാറി പനിക്ക് പാരസെറ്റമോൾ എന്നായിട്ടുണ്ട്! പൊതുജനം ലാബുകളിൽ നേരിട്ട് പോയി ടെസ്റ്റുകളും ചെയ്ത് ഇന്റർനെറ്റ് നോക്കി മരുന്നും കണ്ടുപിടിച്ച്, അതിന്റെ സൈഡ് എഫക്റ്റും കണ്ടുപിടിച്ചിട്ടാണു ഡോക്ടറെ കാണാൻ തന്നെ വരുന്നത്.
ഈ അമിത സാക്ഷരതയാണു ഇന്ന് കേരളത്തിലെ ചികിൽസാരംഗത്തുള്ള പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം. രോഗിക്കു പെട്ടെന്നു മനസിലാകാത്തരീതിയിലുളള അത്യന്താധുനിക ടെസ്റ്റുകളും ഒക്കെ വേണ്ടിവരുന്നത് പൊതുജനത്തിന്റെ അറിവിനെ അതിജീവിക്കാനും കൂടിയാണ്. ചികിൽസാചെലവു കൂടുന്നത് അതുകൊണ്ടു തന്നെയാണ്.
എന്തായാലും ജലദോഷപ്പനിയല്ലെന്നു തോന്നിയാൽ ഒരു ഡോക്ടറെ കാണുക. ആദ്യം തന്നെ മെഡിക്കൽ കോളജുകളിലേക്ക് ഓടുകയും വേണ്ട. ചികിൽസ മരുന്നുപയോഗിച്ചാണെന്നു പറയുമെങ്കിലും ഇന്നു പല വലിയ ആശുപത്രികളും കെട്ടിപ്പൊക്കുന്നത് രോഗനിർണ്ണയത്തിനുള്ള സൗകര്യങ്ങളും ശസ്ത്രക്രിയാ സൗകര്യങ്ങളുടെ മേന്മയും പരസ്യം ചെയ്താണ്. മറ്റൊരു നാട്ടിലും രോഗത്തെ ഇത്ര ആഘോഷമായി കാണുന്ന ജനതയുണ്ടവില്ലന്നു തോന്നുന്നു.
എന്തു പനിയാണെന്ന് എങ്ങനെ അറിയും?
03:57 PM Jun 12, 2019 | Deepika.com