കണ്ണുകെട്ടിയ നീതിദേവതയുടെ തുലാസിൽ കഠുവയിലെ കുരുന്നു ബാല്യത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകിയാൽപ്പോലും വിടരുംമുമ്പേ തല്ലിക്കൊഴിച്ച ആ പനിനീർപ്പൂവിന് നീതി നൽകാൻ കഴിയുമോ. ഊരും കുടിയുമില്ലാതെ അരവയർ നിറയ്ക്കാൻ അന്നം തേടി അലയുന്ന അവളുടെ കുടുംബത്തെ എന്തു നഷ്ടപരിഹാരം നൽകി തൃപ്തിപ്പെടുത്താനാകും. അവളുടെ മുഖം കൺമുന്നിൽനിന്നു മായുന്നില്ല, അവളെ ഓർത്തു കരയാത്ത നിമിഷങ്ങളില്ല എന്നാണ് അമ്മ കോടതിവിധിയെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു പറഞ്ഞത്.
മൂന്നുപേർക്ക് മരണംവരെ തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റു മൂന്നു പേർക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും വിധിച്ച പത്താൻകോട്ട് കോടതിയുടെ വിധിന്യായത്തിൽ പറയുംപോലെ കാടൻ നിയമങ്ങൾ നിലനിൽക്കുന്ന കാലമാണോ ഇതെന്ന ചോദ്യമാണ് പ്രധാനം. അത്തരമൊരു കാലത്തു നടക്കുന്ന ക്രൂരകൃത്യമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് തേജ്വീന്ദർ സിംഗ് ചൂണ്ടിക്കാട്ടിയത്. പ്രശസ്ത ഉർദു കവി മിർസ ഖാലിബ് രചിച്ച "വേട്ടക്കാർ കൂടിനരികെ വലവിരിച്ചു, കന്നിപ്പറക്കലിന് ഒരുങ്ങുംമുമ്പേ കുഞ്ഞിക്കിളി വലയിൽക്കുരുങ്ങി' എന്ന വരികൾ ഉദ്ധരിച്ചാണ് ജഡ്ജി വിധിപ്രസ്താവത്തിന് വിരാമമിട്ടിരിക്കുന്നതും.
എട്ടു വയസുള്ള പിഞ്ചു ബാലികയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്തതിന്റെ കാരണവും പ്രതികളുടെ സ്വാധീനശക്തിയുമാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നത്. സ്വന്തമായി വീടോ സ്വത്തുവകകളോ ഇല്ലാത്ത ബക്കർവാൽ നാടോടി വിഭാഗത്തിൽപ്പെടുന്നതാണ് പെൺകുട്ടിയുടെ കുടുംബം. അതീവപിന്നോക്ക വിഭാഗത്തിൽപ്പെടുന്ന പട്ടികവർഗമാണ് ജമ്മു-കാഷ്മീരിലെ ബക്കർവാൽ. അറുപതിനായിരത്തോളം മാത്രമാണ് ഇവരുടെ എണ്ണം. കഠുവയിൽ താമസത്തിനെത്തിയ ഈ വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടി കുതിരകളെ മേയ്ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
മുസ്ലിം വിഭാഗത്തിൽപ്പെട്ട ഈ കുടുംബം തങ്ങളുടെ മേഖലയിൽ താമസിക്കുന്നതിലെ അതൃപ്തിയാണ് കൊടുംക്രൂരതയ്ക്ക് കാരണമായത്. തങ്ങൾക്ക് ഹിതകരമല്ലാത്തതെല്ലാം കൊന്നൊടുക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യേണ്ടതാണെന്ന ഫാസിസ്റ്റ് ചിന്താഗതിയാണല്ലോ ഇത്തരം അസഹിഷ്ണുതയ്ക്കു കാരണം. പെൺകുട്ടിയെ തട്ടിയെടുത്ത് കൊന്നുകളഞ്ഞാൽ ആ കുടുംബം തങ്ങളുടെ ദേശം വിട്ടുപോകുമെന്ന ധാരണയാണ് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനും ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ജി റാം എന്ന മുഖ്യപ്രതിയുടെ കണക്കുകൂട്ടൽ. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും രാഷ്ട്രീയ പിടിപാടും കാര്യങ്ങൾ എളുപ്പമാക്കുമെന്നും അയാൾ കണക്കുകൂട്ടി.
2018 ജനുവരി പത്തിന് കുട്ടിയെ കാണാതായതിനെത്തുടർന്ന് 12ന് കുട്ടിയുടെ പിതാവ് ഹിരാനഗർ പോലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടി കൊല്ലപ്പെട്ടിട്ടും കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിച്ചത്.
നിയമം നടപ്പാക്കേണ്ട പോലീസ് വേട്ടക്കാർക്കൊപ്പം ചേരുന്നതാണ് പിന്നീട് കണ്ടത്. തന്നെയുമല്ല അഭിഭാഷകരും ഭരണകക്ഷിയായിരുന്ന ബിജെപിയുടെ രണ്ട് എംഎൽഎമാരും പ്രതികൾക്കുവേണ്ടി പരസ്യമായി രംഗത്തെത്തി. കഠുവ സംഭവത്തെ ദേശീയശ്രദ്ധയിലെത്തിച്ചത് ഇതെല്ലാമാണ്. പിന്നീട് ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കേസ് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിലേക്കു മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് ആർ.കെ. ജല്ലയുടെ നേതൃത്വത്തിൽ നടത്തിയ സത്യസന്ധമായ അന്വേഷണമാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുന്നത്. സാഞ്ജി റാമിനെ ചോദ്യം ചെയ്യാൻ ചെന്നപ്പോൾത്തന്നെ അയാളുടെ മുഖത്തെ പരിഭവം വ്യക്തമായിരുന്നുവെന്ന് ആർ.കെ. ജല്ല പറയുന്നു. നല്ല തണുപ്പിലും വിയർത്തൊലിക്കുയായിരുന്നു അയാൾ. കുറ്റം മറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പെട്ടന്നുതന്നെ പൊളിഞ്ഞു. മകൻ വിശാലിനെ സംരക്ഷിക്കാൻ ധൃതികൂട്ടി. ഞാൻ വിശാലിനെക്കുറിച്ചു ചോദിച്ചപ്പോൾ അവൻ മീററ്റിൽ പഠിക്കുകയാണെന്നും അവിടെ പോയി അവന്റെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചുകൊള്ളാനും പറഞ്ഞു. ഇതു തന്നെ കൂടുതൽ സംശയാലുവാക്കിയെന്നും തുടർന്നു നടത്തിയ അന്വേഷണമാണ് വിശാലിനെ പ്രതിചേർക്കാൻ ഇടയാക്കിയതെന്നും ജല്ല വിശദീകരിക്കുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകി വിശാലിനെ വെറുതെവിട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നും വിശാലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് കഴിഞ്ഞ മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച ആർ.കെ. ജല്ല ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ വന്നിരിക്കുന്നത് വിചാരണ കോടതിയുടെ വിധിമാത്രമാണ്. പ്രതികൾക്കും പ്രോസിക്യൂഷനും അപ്പീൽ പോകാം. അപ്പീൽക്കോടതിയുടെ വിധി വരുമ്പോൾ ഒരുപക്ഷേ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ രക്ഷപ്പെട്ടേക്കാം. അല്ലെങ്കിൽ ശിക്ഷ ശരിവച്ചേക്കാം. രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാകാം പ്രതികളിൽ കുറ്റബോധംപോലും ദൃശ്യമാകാതിരുന്നതെന്നാണ് പലരും വിലയിരുത്തുന്നത്. പണവും സ്വാധീനവും ഇനിയുംപ്രയോജനപ്പെടില്ലെന്ന് തീർത്തു പറയാനാവില്ലല്ലോ.
ജനവിധിയനുസരിച്ചുള്ള ഒരു സർക്കാരായിരുന്നില്ല കഠുവ സംഭവം ഉണ്ടാകുമ്പോൾ ജമ്മു-കാഷ്മീർ ഭരിച്ചിരുന്നത്. അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടിലാണ് പിഡിപിയും ബിജെപിയും ചേർന്ന് സർക്കാരുണ്ടാക്കിയത് എന്ന വിമർശനത്തന് കഠുവ സംഭവവും അടിവരയിടുന്നതായി. എന്നാൽ ആ സർക്കാർ വീണതിനെത്തുടർന്ന് സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്.
കഠുവ സംഭവത്തിൽ പ്രതികൾ അപ്പീൽ നൽകിയാൽ സർക്കാരിന്റെ സമീപനം അവർക്ക് സഹായകമാകുമോയെന്ന് ഭയക്കുന്നവരും ഏറെയാണ്. എന്നാൽ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ് യാതൊരുവിധ രാഷ്ട്രീയ സമ്മർദവും ഉണ്ടായിലെന്ന അന്വേഷണ സംഘത്തലവൻ എസ്പി ജല്ലയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. കുറ്റവാളികൾക്കു സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഒരു പരിഷ്കൃതഭരണകൂടത്തിന്റെ പ്രഥമമായ കർത്തവ്യം. കഠുവ സംഭവത്തിൽ ഈ കർത്തവ്യം ഭരണകർത്താക്കൾ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സി.കെ. കുര്യാച്ചൻ
വലയിൽ കുരുങ്ങിയ കുഞ്ഞിക്കിളി
02:25 PM Jun 12, 2019 | Deepika.com