പി.രാജ്കുമാർ
ഇൻസ്പെക്ടർ ഓഫ് പോലീസ്, ഹിൽപാലസ് പോലീസ് സ്റ്റേഷൻ, തൃപ്പൂണിത്തുറ
ഫോർട്ട്കൊച്ചി സിഐ ആയിരിക്കുന്ന സമയം. 2017 ഡിസംബർ 30-ന് വൈകുന്നേരം അഞ്ചു മണിയോടെ സ്റ്റേഷനിലേക്ക് ഒരു ഫോണ് കോൾ വരുന്നു. ഫ്ളാറ്റ് മാതൃകയിലുള്ള പോർട്ട്ട്രസ്റ്റ് വക ഒഴിഞ്ഞ ക്വാർട്ടേഴ്സിലെ വാട്ടർ ടാങ്കിനുള്ളിൽ ഒരു മൃതദേഹം കിടക്കുന്നുവെന്നായിരുന്നു സന്ദേശം. ഡിസംബർ 30 കൊച്ചിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സമയമാണ്. കൊച്ചിൻ കാർണിവൽ സീസൺ. പുതുവർഷം ആഘോഷിക്കാനായി സ്വദേശികളും വിദേശികളുമായ ധാരാളംപേർ ഫോർട്ടുകൊച്ചിയിലേക്ക് എത്തുന്ന സമയമാണ്.
എത്തിയത് വിജനമായ പ്രദേശത്തേക്ക്
സന്ദേശം കിട്ടിയ ഉടൻ ഞാനും പോലീസ് സംഘവും മൃതദേഹം കാണപ്പെട്ട സ്ഥലത്തേക്ക് എത്തി. ആൾ താമസമില്ലാത്ത ഏതാണ്ട് ഒരേക്കർ വരുന്ന ആ പ്രദേശത്ത് നിറയെ മരങ്ങളുണ്ടായിരുന്നു. വൈകുന്നേരമായതോടെ മരങ്ങളുടെ നിഴലും കൂടിയായപ്പോൾ കൂടുതൽ ഇരുട്ടായി തോന്നി. മതിലുകെട്ടി തിരിച്ചിരിക്കുന്ന കാടു പിടിച്ച ആ പ്രദേശത്ത് ചെറിയ മൂന്നു കെട്ടിടങ്ങളുണ്ട്. റോഡിൽ നിന്ന് ടൈൽസ് പാകിയിരിക്കുന്ന അവിടേക്ക് ചെറിയൊരു പ്രവേശന കവാടവുമുണ്ടായിരുന്നു. മൂന്നു കെട്ടിടങ്ങൾക്കും നടുക്കായാണ് തറ ലെവലിൽ പണിതിട്ടുള്ള വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്നത്. ടാങ്കിന്റെ മുകൾഭാഗത്ത് തുറക്കുന്നതിനായി ഒന്നരയടി വീതിയും നീളവുമുള്ള മൂന്ന് ചെറിയ മൂടികളുണ്ടായിരുന്നു. മധ്യഭാഗത്തെ മൂടി ചെറിയ രീതിയിൽ നീക്കിയപ്പോൾ തന്നെ അസഹനീയമായ ദുർഗന്ധം വമിച്ചു. രണ്ടു മീറ്റർ താഴ്ചയിൽ ടാങ്കിൽ കിടക്കുന്നത് പുരുഷന്റെ ശരീരമായിട്ടാണ് തോന്നിയത്. രാത്രി മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ സീൻ ഗാർഡ് ചെയ്തു.
ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ചെറിയൊരു മൂടിമാറ്റി മൃതദേഹം പുറത്തെടുക്കുക അസാധ്യമായിരുന്നു. തുടർന്ന് ആധുനിക സംവിധാനങ്ങളുപയോഗിച്ച് സ്ലാബ് അറുത്തുമാറ്റിയാണ് പിറ്റേന്ന് മൃതദേഹം പുറത്തെടുത്തത്. പൂർണമായും ജീർണാവസ്ഥയിലായിരുന്ന മൃതദേഹത്തിൽ ഷർട്ട് ഇല്ലായിരുന്നു. ശരീരത്തിൽ മറ്റു മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. വലതുകൈയിൽ ചെറിയൊരു വളവുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം
ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശങ്ങളിലും നിന്നു കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അന്വേഷണത്തിൽ പ്രദേശത്തെ നാലു പേരെ കാണാനില്ലെന്ന് അറിയാൻ കഴിഞ്ഞു. പോലീസ് അവരുടെ വീടുകളിലെത്തി പിറ്റേന്ന് ബന്ധുക്കളോട് ഇൻക്വസ്റ്റ് നടക്കുന്ന സ്ഥലത്തേക്കു വരാൻ പറഞ്ഞു. മൃതദേഹം കണ്ട മൂന്നു പേർക്കും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവസാനമെത്തിയ ആൾ പറഞ്ഞു, ഇത് അയാളുടെ അറുപതുവയസുള്ള ബന്ധുവിന്റേതു പോലെയിരിക്കുന്നുവെന്ന്. മൃതദേഹത്തിൽ കാണപ്പെട്ട മുണ്ട് തന്റെ ബന്ധുവിന്റേതാണെന്നും വലതുകൈയിൽ ചെറിയൊരു വളവുണ്ടെന്നും അയാൾ വ്യക്തമാക്കി.
അറുപതുകാരന്റെ വിവരങ്ങൾ തേടി
തുടർന്ന് അറുപതുകാരന്റെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടത്തിയത്. അയാളുടെ മക്കളെല്ലാം വിവാഹിതരായിരുന്നു. ഫിഷറീസ് ഹാർബറിൽ നിന്ന് മീൻ എടുത്ത് ചെറിയ തോതിൽ വിൽപന നടത്തുന്ന ആളായിരുന്നുവെന്ന് അന്വേഷണത്തിൽ മനസിലായി. മീൻ വിൽപനയിൽ നിന്നു കിട്ടുന്ന പണം കൂട്ടിവയ്ക്കും. രണ്ടാഴ്ചയെത്തുന്പോൾ ആറായിരം രൂപയോളം കൈവശം ഉണ്ടാകും. ആ പണം തീരുംവരെ മദ്യപിച്ച് കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ശീലമായിരുന്നു അയാൾക്ക്. പണം തീരുംവരെ വീട്ടിൽ പോകാറുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ അയാളെ അപായപ്പെടുത്തി ആരെങ്കിലും പണം തട്ടിയിരിക്കാമെന്ന നിഗമനത്തിലേക്കു പോലീസ് നീങ്ങി.
പോലീസിനെ കുഴപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മുങ്ങിമരണമാണോയെന്ന് ഉറപ്പിക്കാനായി Bone Marrow Test ന് കെമിക്കൽ ലാബിലേക്ക് അയച്ചു. ടാങ്കിൽ നിന്ന് ശേഖരിച്ച വെള്ളം തന്നെയാണോ ഇയാളുടെ ഉള്ളിൽ ഉള്ളതെന്ന് അറിയാനായിരുന്നു ആ പരിശോധന. കെമിക്കൽ ലാബിലെ റിപ്പോർട്ടിൽ അൽപം വെള്ളം കുടിച്ചിട്ടുണ്ടെന്നാണ് അറിയാനായത്. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. ചീഞ്ഞളിഞ്ഞ ശരീരത്തിൽ ആറു വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മുങ്ങി മരണമെന്ന് പറയാൻ സാധിക്കില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിക്കാനാവാത്ത അവസ്ഥയാണ് പിന്നീട് ഉണ്ടായത്.
സംശയം രണ്ടുതരത്തിൽ
അറുപതുകാരൻ എങ്ങനെ മരിച്ചുവെന്നു കണ്ടെത്താനുളള അന്വേഷണം പലവിധത്തിൽ നീങ്ങി. തുടർ അന്വേഷണത്തിൽ മൃതദേഹം കാണപ്പെട്ട സ്ഥലത്തെ നടപ്പാതയിൽ രാത്രികാലങ്ങളിൽ അയാളെപ്പോലുള്ള മദ്യപാനികൾ കിടന്നുറങ്ങാറുണ്ടെന്ന് ബോധ്യപ്പെട്ടു. ടാങ്കിൽ ആദ്യത്തേതിന്റെ മൂടി സ്ഥിരം തുറന്നിരിക്കുന്നതാണ്. ഇവിടെ കിടക്കുന്നവർ സമീപത്തെ കെട്ടിടത്തിലെ ബക്കറ്റ് എടുത്ത് ടാങ്കിൽ നിന്ന് വെള്ളം കോരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും മനസിലായി.
അറുപതുകാരൻ രാത്രിയിൽ ടാങ്കിൽ നിന്നു വെള്ളം കോരുന്നതിനിടയിൽ കാൽവഴുതി വീണിരിക്കാമെന്നായി ആദ്യ നിഗമനം. മൂന്നു ഭാഗങ്ങളുള്ള ടാങ്കിന്റെ ആദ്യഭാഗത്ത് വെള്ളം ഇല്ലാതിരുന്നതിനാൽ രണ്ടാമത്തേതിൽ നിന്നായിരിക്കാം വെളളം എടുത്തിരിക്കുന്നതെന്ന നിഗമനത്തിലായി പോലീസ്. ഇയാൾ ടാങ്കിൽ വീണതറിയാതെ പിന്നീട് വന്നവർ ആരെങ്കിലും ടാങ്കിന്റെ മൂടി അടച്ചുവച്ചിരിക്കാമെന്നും സംശയം ബലപ്പെട്ടു. എങ്കിലും മറ്റൊരു സംശയം കൂടി ഞങ്ങൾക്കുണ്ടായി. രാത്രികാലങ്ങളിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ശീലമുള്ള അറുപതുകാരന്റെ കൈയിലെ പണം തട്ടിയെടുത്ത് ആരെങ്കിലും ആക്രമിച്ചതാണോയെന്നും സംശയം തോന്നി. തുടർന്ന് രാത്രികാലങ്ങളിൽ വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നവരെ നിരീക്ഷിച്ചു.
സംശയത്തിന്റെ നിഴലിൽ പതിനാറുകാരൻ
അത്തരത്തിലുള്ള അന്വേഷണത്തിലാണ് ഒരു പതിനാറുകാരൻ സംശയത്തിന്റെ മുൾമുനയിലാകുന്നത്. ഉറങ്ങിക്കിടക്കുന്നവരുടെ കൈയിൽ നിന്നും പണം അടിച്ചുമാറ്റുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നു. കൂടെ കഞ്ചാവ് വിൽപ്പനയും. മോഷണക്കേസിൽ പലതവണ ഇയാൾ പ്രതിയായിട്ടുണ്ട്. മൈനർ എന്ന പരിഗണനയിൽ ഇയാൾക്കു പലപ്പോഴും ശിക്ഷ ലഭിച്ചിരുന്നില്ല.
പതിനാറുകാരനെയും അയാളുടെ കൂട്ടുകാരെയും പോലീസ് രഹസ്യമായി നിരീക്ഷിച്ചു. വാട്ടർ ടാങ്കിൽ നിന്ന് എന്തെങ്കിലും മണം വരുന്നുണ്ടോയെന്ന് പതിനാറുകാരൻ കൂട്ടുകാരോട് ആശങ്ക പങ്കുവച്ചതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാളുടെ കൂട്ടുകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പതിനാറുകാരനെ ചോദ്യം ചെയ്തു. എന്നാൽ, ആശങ്ക പങ്കുവച്ച കാര്യം അയാൾ സമ്മതിച്ചില്ല. ഈ വൈരുധ്യം സംശയം പതിനാറുകാരനിലേക്ക് എത്താൻ എളുപ്പമായി. (തുടരും)
തയാറാക്കിയത്: സീമ മോഹൻലാൽ
കൊലപാതകിയുടെ മുഖംമൂടിയണിഞ്ഞ് പതിനാറുകാരൻ
02:18 PM Jun 11, 2019 | Deepika.com