ബുധനാഴ്ച (ജൂണ് 5) ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. പുണ്യങ്ങളുടെ പൂക്കാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ റംസാൻ മാസം ഇന്ന് വിട പറയുകയാണ്.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും തെറ്റുകളിൽനിന്ന് അകന്നുനിന്നും നന്മകൾ വർധിപ്പിച്ചും സ്രഷ്ടാവിന്റെ കൽപ്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദുൽ ഫിത്വർ ആഘോഷത്തിന്റെ ദിനമാണ്. റംസാൻ വ്രതം സമ്മാനിച്ച ആത്മസമർപ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും ചൈതന്യം ജീവിതത്തിൽ പകർത്തിയാണ് വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.
വിശ്വാസി സമൂഹത്തോട് ഇസ്ലാം കൽപ്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ഈദുൽ ഫിത്വറും (ചെറിയ പെരുന്നാൾ) ഈദുൽ അസ്ഹയും (വലിയ പെരുന്നാൾ). ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാൻ മതം അനുവദിക്കുന്നു.
ത്യാഗനിർഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് മാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഓരോ വിശ്വാസിയുടെയും മനസിൽ സന്തോഷവും ആഹ്ലാദവും നിറയുന്നു. സുഖദായകമായ അനുഭൂതി അവർ അനുഭവിക്കുന്നു. അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ മുഴങ്ങുന്നു.
ആഘോഷമെന്നാണ് ഈദിന്റെ അർഥം. സന്തോഷത്തിന്റെയും ആമോദത്തിന്റെയും പുനരാഗമനം കൂടിയാണ് ഈദ്.
ഈദാഘോഷത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിക്കാനും അവനോട് നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഈദിന്റെ സുവർണ സുദിനം. കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രം ധരിച്ച് സുഗന്ധം പൂശി തക്ബീർധ്വനികൾ ചൊല്ലി ഈദുഗാഹുകളിലേക്കും പള്ളികളിലേക്കുമെത്തുന്ന വിശ്വാസികൾ നമസ്കാരത്തിലും പ്രാർഥനകളിലും പങ്കെടുക്കുന്നു. പരസ്പരം ആശംസകൾ കൈമാറുന്നു. മരിച്ചവരുടെ പാപമോചനത്തിനായും മറ്റും പ്രാർഥിക്കുന്നു. സാഹോദര്യബന്ധം ഉൗട്ടിയുറപ്പിക്കുന്നു. സാമൂഹികാവബോധം വളർത്തുന്നു. സൗഹൃദങ്ങൾ പങ്കിടുന്നു. കുടുംബബന്ധങ്ങൾ പുതുക്കുന്നു. സമൂഹത്തിലെ അഗതികളെയും അശരണരെയും പരിഗണിക്കുന്നു. സഹോദര സമുദായങ്ങളുമായും അയൽവാസികളുമായും ഈദ് ആശംസകൾ കൈമാറുന്നു. അങ്ങനെ സമൂഹത്തിലെ സകലരും സന്തോഷത്തിൽ പങ്കാളികളാകുന്നു. അതിലൂടെ മാനവമൈത്രിയുടെയും വിശ്വ സാഹോദര്യത്തിന്റെയും മഹത് സന്ദേശം ഈദ് സുദിനത്തിൽ പ്രഘോഷിക്കപ്പെടുന്നു.
ഈദ് കേവലം ആരാധനയോ കേവല ചടങ്ങുകളോ അല്ല. ബാഹ്യമാത്രപ്രധാനമായ ആഘോഷത്തിമിർപ്പിലല്ല ഈദിന്റെ ആത്മാവും സൗരഭ്യവും കുടികൊള്ളുന്നത്. ഭക്തിസാന്ദ്രമായ ദിനരാത്രങ്ങളിലൂടെ കടന്നുവന്ന വിശ്വാസിക്ക് ലഭിക്കുന്ന നിർവൃതിയും കുളിർമയും സംതൃപ്തിയുമാണത്. അതിലുപരി തുടർജീവിതത്തിൽ ആദർശാത്മക ജീവിതം നയിക്കാൻ വിശ്വാസി നേടുന്ന ആത്മീയ ശാരീരിക വിശുദ്ധിയും സംസ്കരണവുമാണത്.
ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടർജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണ് ഓരോ ഈദ് സുദിനത്തിലും.
അത്യാഹ്ലാദപൂർവം പെരുന്നാളാഘോഷിക്കുന്പോഴും പട്ടിണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടി വരുന്ന സഹ ജീവികളെ വിസ്മരിക്കരുതെന്നു മതം പഠിപ്പിക്കുന്നു. സമസൃഷ്ടി സ്നേഹം ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അയൽവാസി പട്ടിണി കിടക്കുന്പോൾ വയറുനിറച്ച് ഉണ്ണുന്നവൻ വിശ്വാസിയല്ല എന്ന നബിവചനം മനുഷ്യസ്നേഹത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങളുടെ പവിത്രത പഠിപ്പിച്ചുതരുന്നു.
ജാതിമത വർഗ വർണ വംശ ദേശ ഭാഷാ ചിന്തകൾക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും പ്രശ്നങ്ങൾ പങ്കുവയ്ക്കാനും പരിഹാരം കാണാനുമെല്ലാം ബാധ്യസ്ഥരാണെന്ന മാനവിക ചിന്തയും ഈദ് ഓർമപ്പെടുത്തുന്നു. ബന്ധങ്ങളുടെ അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കാനായിരിക്കണം ഈ ധന്യനാളിനെ ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹാശംസകൾ കൈമാറിയും പിണക്കങ്ങളും അകൽച്ചയും ഇല്ലാതാക്കിയും അയൽവീടുകൾ സന്ദർശിച്ചുമായിരിക്കണം ഈദ് ആഘോഷിക്കേണ്ടത്.
ശാരീരികമായ സന്തോഷം മാത്രം ആശിക്കാതെ ആത്മീയമായ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നതും ഭൗതിക സന്തോഷപ്രകടനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈദുൽ ഫിത്വറിന്റെ പ്രത്യേകത.
ഒരു വീട്ടിലും ദാരിദ്ര്യത്തിന്റെ കണിക കാണാൻ കഴിയാത്ത സമത്വസുന്ദര സാഹോദര്യ സുദിനമായിരിക്കണം ഈദിന്റെ സുദിനം. പെരുന്നാൾ ദിവസം ഒരൊറ്റ ഭവനവും ദാരിദ്ര്യത്തിൽ കഴിയരുതെന്ന സന്ദേശം നൽകുന്നതിനു കൂടിയാണ് ഫിത്വർ സക്കാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. റംസാൻ വ്രതാനുഷ്ഠാനത്തിലെ പാകപ്പിഴവുകൾ പരിഹരിക്കുന്നതിനു വേണ്ടി ഫിത്വർ സക്കാത്ത് നൽകാൻ മതം അനുശാസിക്കുന്നു. ജനിച്ചുവീണ കുഞ്ഞിനു വരെ നിർബന്ധമാകുന്ന ഫിത്വർ സക്കാത്തിന് ഇസ്ലാമിൽ വലിയ സ്ഥാനമുണ്ട്. ഫിത്വർ സക്കാത്ത് നൽകിയശേഷമായിരിക്കണം പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികൾ പോകാൻ.
പെരുന്നാൾ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമമാണു പെരുന്നാൾ നമസ്കാരം. അന്നേദിവസം പുത്തൻ ഉടുപ്പണിഞ്ഞ് കുളിച്ചു ശുദ്ധിവരുത്തി സുഗന്ധവസ്തുക്കൾ പൂശി തക്ബീർ ചൊല്ലി വേണം നമസ്കാരത്തിനായി പോകാൻ.
വിശുദ്ധ റംസാൻ മാസത്തെ ആദരിക്കാൻ കഴിഞ്ഞതിന് അല്ലാഹുവിനു തക്ബീർ ചൊല്ലി നന്ദി അർപ്പിച്ചാണ് ഓരോ വിശ്വാസിയും ഈദ് ദിനത്തിലൂടെ കടന്നുപോകുന്നത്. അല്ലാഹുവാണ് വലിയവൻ, മഹത്വമത്രയും അവനാണ്-ഇതാണ് തക്ബീറിന്റെ സാരാംശം. പെരുന്നാൾ ഉറച്ചതുമുതൽ നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതുവരെ തക്ബീർ മുഴങ്ങുന്നു.
ഈദ് ദിനത്തിൽ വ്രതാനുഷ്ഠാനം പാടില്ലെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. മുപ്പതു ദിവസം നോന്പെടുത്തതല്ലേ, പെരുന്നാൾ ദിവസവും നോന്പെടുത്തേക്കാം എന്നു നിശ്ചയിക്കാൻ വിശ്വാസിക്ക് അനുവാദമില്ലെന്ന് അർഥം. ബന്ധുമിത്രാദികളെ സന്ദർശിച്ചും സൗഹൃദം പുതുക്കിയും ഈദ് ആശംസകൾ പരസ്പരം കൈമാറിയും ഈ ദിവസത്തെ വിശ്വാസികൾ സന്തോഷപ്രദമാക്കുന്നു. രോഗികളെ സന്ദർശിക്കുന്നതിനും മരിച്ചുപോയവർക്കായി പ്രാർഥിക്കുന്നതിനും അവർ സമയം കണ്ടെത്തുന്നു. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും മാനസിക സംസ്കരണവും ഈദ് ദിനത്തിൽ നഷ്ടമാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ വിശ്വാസി ശ്രദ്ധിക്കേണ്ടതാണ്. അന്യരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കണ്ട് അവർക്ക് ആശ്വാസം പകർന്നുകൊണ്ടാവണം ഈദാഘോഷം. രാത്രി ഉറക്കമിളച്ചും പകൽ വ്രതമനുഷ്ഠിച്ചും ദൈവിക ശാസനകൾ അംഗീകരിച്ചു ജീവിക്കാൻ സന്നദ്ധരായ വിശ്വാസികൾക്കു സമ്മാനം നൽകുന്ന ദിവസമായിട്ടാണു പെരുന്നാൾ ദിനം വിലയിരുത്തപ്പെടുന്നത്.
റംസാൻ മാസത്തിൽ ഒരുപാട് പുണ്യങ്ങൾ കൊയ്തെടുത്തുവെന്ന ചാരിതാർഥ്യത്തോടെ വേണം ഈ ദിനം ആഘോഷിക്കാൻ. മഹത്വങ്ങളുടെ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്. അതിനാൽ തന്നെ വിശ്വാസിക്ക് റംസാൻ വേർപിരിയുന്നത് ദുഃഖകരം തന്നെ. അടുത്ത റംസാനിലും ആരാധനകളിൽ പങ്കാളികളാകാൻ അവരുടെ മനസ് ആഗ്രഹിക്കും. ഒരു മാസക്കാലം നാഥനുവേണ്ടി ആരാധനാകർമങ്ങളിൽ മുഴുകിയത് ഓർക്കുന്പോൾ തന്നെ അവർ ആഹ്ലാദവാൻമാരാകും. മഹത്തരവും എന്നാൽ ക്ലേശകരവുമായ ഒരു നിർബന്ധകർമം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈദ്.
വിശ്വസാഹോദര്യത്തിന്റെ വക്താക്കളെന്ന നിലയ്ക്ക് പരസ്പരമുള്ള കൊടുക്കൽ വാങ്ങലിലൂടെ ഇതര മതസ്ഥരോടും സമുദായങ്ങളോടും സ്നേഹവും വിശ്വാസവും സഹകരണവും ഉൗട്ടിയുറപ്പിക്കാനും ഈദ് പ്രചോദനമാവണം. ദൈവത്തിന്റെ ഭൂമിയിൽ സൃഷ്ടികളെല്ലാം തുല്യരാണെന്ന സമത്വചിന്തയും എല്ലാ മനുഷ്യരും ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന സാഹോദര്യബോധവും വളർത്തുന്ന ആഘോഷം കൂടിയാണ് ഈദുൽഫിത്വർ.
നിയാസ് മുസ്തഫ
ഈദിന്റെ പുണ്യം
02:17 PM Jun 04, 2019 | Deepika.com