ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ലോകത്തിനു മുമ്പില്‍ അറിയപ്പെടുന്നത് മറ്റൊരു വിശേഷണവുമായാണ്. ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ദേശം... ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകാരിക്കാനാവാത്ത പൊതുസമൂഹത്തിനിടയില്‍ കേരളം അവരെ അംഗീകരിച്ചു. ജീവിക്കാനും പ്രവര്‍ത്തിക്കാനും ഒടുവില്‍ വോട്ട് ചെയ്യാനുമുള്ള അവകാശം അവരെ തേടിയെത്തി... ട്രാന്‍സ് സൗഹൃദ അന്തരീക്ഷത്തിലും കേരളത്തെ ലോകത്തിനു മുന്നില്‍ നിറംകെടുത്തുന്ന സംഭവങ്ങളാണ് അടുത്തിടെയുണ്ടായിട്ടുള്ളത്. ആലുവയില്‍ ഗൗരി... കൊല്ലത്ത് സ്വീറ്റ് മരിയ... കോഴിക്കോട്ട് ശാലു... കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രാന്‍സ് സൗഹൃദ സംസ്ഥാനമായ കേരളത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് ട്രാന്സ്ജെന്ഡറുകളാണ്. പുതുസംസ്കാരത്തിന് തുടക്കമിട്ട് വാനോളം തലയുയര്‍ത്തി നില്ക്കുന്ന കേരളത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നിലാര് ? അവസാനമായി കൊല്ലപ്പെട്ട ശാലുവിന്റെ അന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും നിസംഗത പാലിക്കുകയാണ്. കാര്യമായ രീതിയിലുള്ള അന്വേഷണമൊന്നും ഈ സംഭവത്തിലുണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആരോപണങ്ങള്‍ . ശാലുവിന്റെ മരണത്തിനു പിന്നിലാരെന്ന ചോദ്യത്തിന് ഉത്തരം തേടി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരുമറിയാതെ അവര്‍ അതവസാനിപ്പിക്കുകയും ചെയ്തു. ചോദ്യചിഹ്നവുമായി ഇപ്പോഴും ആ മരണം അവശേഷിക്കുകയാണ്... കൊലപാതകമോ അക്രമമോ നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുന്ന പോലീസിന് ട്രാന്സ്ജെന്ഡകളുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ട്.. ?
ശാലുവിന്റെ മരണം അപ്രതീക്ഷിതം
മാര്‍ച്ച് 30 നാണ് കോഴിക്കോട് നഗരത്തില്‍ മൈസൂര്‍ സ്വദേശിയായ ശാലു(40) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണ ഒത്തു ചേരുന്ന പ്രദേശത്താണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. ശാലു മരിക്കുന്നതിന് തൊട്ടു മുമ്പാണ് കോഴിക്കോട്ട് എത്തിയത്. പുന്ര്ജനി പ്രവര്‍ത്തക സിസിലി ജോണ്‍ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഷാലു വിളിച്ച് ആരോ നിരന്തരം ഉപദ്രവിക്കുന്നെന്ന് പറഞ്ഞതായി സിസിലി പോലീസിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട്ടെത്തിയശേഷം ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് പലരും കണ്ടിരുന്നു.പിന്നീടാണ് ശാലു മരിച്ചത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശാലുവുമായി അവസാനം സംസാരിച്ചത് ആര് ? ശാലുവിനെ ഫോണില്‍ വിളിച്ച് ഉപദ്രവിച്ചതാര് ? ഇതിനുള്ള ഉത്തരമെല്ലാം നല്‍കേണ്ടത് പോലീസാണ്...
60 ദിവസം... എങ്ങുമെത്താത്ത അന്വേഷണം
ശാലുവിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് നടക്കാവ് പോലീസാണ്. കേസന്വേഷണത്തിന്റെആദ്യഘട്ടമെന്ന നിലയില്‍ പരിചിതരായവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളുമേറ്റിട്ടുണ്ട്.
എന്നാല്‍ പ്രതികളാരെന്നത് അവ്യക്തമായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ഫലമുണ്ടായില്ല. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.അറസ്റ്റ് ഉടനുണ്ടാവുമെന്ന രീതിയില്‍വരെ പ്രചാരണമുണ്ടായി. എന്നാല്‍ അറസ്റ്റുണ്ടായില്ല. കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയായിരുന്നു. സംഭവം നടന്ന് 60 ദിവസമായിട്ടും പ്രതിയെ കുറിച്ചുള്ള യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. നടക്കാവ് സിഐ പ്രേംജിത്താണ് കേസന്വേഷിക്കുന്നത്. നിലവില്‍ അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സിഐ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. അതേസമയം അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും നോര്‍ത്ത് അസി.കമ്മീഷണര്‍ എ.വി.പ്രദീപ് അറിയിച്ചു.
ജീവന് പേടിയില്‍ ഒരു കുറിപ്പ്
എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍ .
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ മൂന്ന് ട്രാന്‍സ്ജെൻഡർ വ്യക്തികള്‍ പൊതുയിടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോള്‍ ഞാന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങള്‍ക്ക് ബോധ്യമാകും. ലോക ട്രാന്‍സ്ജെൻഡർ ദൃശ്യതാ ദിനമായ മാര്‍ച്ച് 31ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂര്‍ റോഡിന് സമീപം ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം... ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ഒരു പേര് കൂടി... ശാലു.
എന്നോട് ചോദിച്ചാല്‍ , മരണപ്പെടുന്നവര് ഭാഗ്യം തുണച്ചവര്‍ എന്നുപോലും ഞാന്‍ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാന്‍ . വേട്ടയാടപ്പെടുന്നവരാണ് ഞങ്ങള്‍, അധികാരവര്‍ഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു... നിയമപാലകരാല്‍ പോലും...
മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തിലാണ് അന്വര്‍ത്ഥമാകുന്നത്. ഓരോ ദിവസവും ഒരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ വന്നതാണെന്ന് ആരോപിച്ച്, തിരുവിതാംകൂര്‍ രാജ്യത്തില്‍ ദുര്‍ബലയായ ഒരു ട്രാന്‍സ് വ്യക്തിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കിയിട്ട് കാലം ഏറെയായിട്ടില്ല. കൊച്ചീ രാജ്യത്ത് ഒരു ബസ് കാത്തുനില്ക്കാന് പോലും ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഭയക്കേണ്ട അവസ്ഥയാണ്. ആറ് മണിക്ക് ശേഷം ഒരു ട്രാന്‍സ് ജെന്ഡറിനെയും നഗരത്തില്‍ കണ്ടുപോകരുത്. എന്നാണ് ദിവാന് പേഷ്കാര്‍ അനന്തലാലും വൈസ്റോയ് ലാല്ജിയും സംയുക്തമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന തീട്ടൂരം. ആറ് മണിക്ക് ശേഷം ഒരു ട്രാന്‍സ് ജെന്‍ഡര്‍ നഗരത്തിലേക്കിറങ്ങിയാല്‍ അത്, 'മറ്റേപ്പണിക്കാണ്...' എന്നാണ് ഇരുവരുടെയും കണ്ടെത്തല്‍ . എന്തിനധികം പറയുന്നു... ട്രാന്‍സ് വ്യക്തികളുടെ കുടുംബാംഗങ്ങളെ വരെ ഇവര്‍ വേട്ടയാടുന്നു. ട്രാന്‍സ് ജെന്‍ഡറായ സ്വന്തം സഹോദരിയെ കാണാന്‍ അവളുടെ ലോഡ്ജ് മുറിയില്‍ എത്തിയ യുവതിയെ 'അനാശ്യാസ'ത്തിനു അറസ്റ്റ് ചെയ്തവരാണ് ഈ ഏമാന്മാര് .
ഏമാന്മാര് എത്രമാത്രം ട്രാന്‍സ്ഫോബിക് ആണെന്നതിന് ഇനിയുമുണ്ട് ദൃഷ്ടാന്തങ്ങള്‍ . നഗരത്തിലെ ഒരു ലോഡ്ജിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മുറികള്‍ നല്കുവാന് പാടില്ല എന്നും വീടുകള്‍ വാടകയ്ക്ക് നല്കുവാന് പാടില്ല എന്നുമുണ്ട് രാജശാസനകള്‍ . ഭാവിയില്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയും അതിന് ശേഷം ഒരു ഭരണഘടന നിലവില്‍ വരികയും ചെയ്യുമ്പോള്‍, ചിലപ്പോള്‍ മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവുമൊക്കെ ഞങ്ങള്‍ക്കും അനുവദിച്ച് തന്നേക്കാം എന്ന് പ്രത്യാശിക്കുന്നു... ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു... അന്ന് ചിലപ്പോള്‍ രാജഭരണം മാറി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍ ഉണ്ടായേക്കാം... രാജഭടന്മാര്ക്ക് പകരം ഒരു പോലീസ് വ്യവസ്ഥിതി ഉണ്ടായേക്കാം...
അന്ന് ഞങ്ങളുടെ ശബ്ദത്തിന് ഇപ്പോള്‍ അവശേഷിക്കുന്നത്രയെങ്കിലും ശക്തി ഉണ്ടെങ്കില്‍ അവര്‍ അത് കേട്ടേക്കാം... അതോ അപ്പോഴേക്കും ഞങ്ങളെ അവര്‍ ഇല്ലാതാക്കിയിരിക്കുമോ ?
പോലീസ് മറന്നോ...? നഗരമധ്യത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ കൊലപാതകം
02:26 PM Jun 01, 2019 | Deepika.com