ബൈജു പൗലോസ്
ഡിറ്റക്ടീവ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച് , എറണാകുളം
ഡിസംബർ 24നു പുരോഹിതനൊപ്പം സജിതയുടെ ഏതാനും ബന്ധുക്കളും സ്റ്റേഷനിൽ എത്തി. തൂങ്ങി മരണമാണെന്നാണ് സജിത പറഞ്ഞതെന്ന് അവർ എന്നെ അറിയിച്ചു. സംഭവദിവസം പുലർച്ചെ 2.30ന് ശുചിമുറിയിൽ പോകാൻ ഉണർന്നപ്പോൾ ഭർത്താവ് ജനലിൽ തൂങ്ങി നിൽക്കുന്നതു കണ്ടുവെന്നു പറഞ്ഞു. ഉടൻ കെട്ടഴിച്ച് കട്ടിലിൽ കിടത്തി. തൂങ്ങിക്കിടന്ന കയർ എവിടെയെന്ന് ചോദിച്ചപ്പോൾ അത് പേടിച്ചിട്ട് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കളഞ്ഞുവെന്നും സജിത പറഞ്ഞതായി അവർ അറിയിച്ചു. ആരോഗ്യവാനായ പോളിനെ ഒറ്റയ്ക്ക് എടുത്ത് കിടത്താൻ സജിതയ്ക്ക് ആവില്ലെന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഭർത്താവ് തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ട ഭാര്യയ്ക്ക് ഒരിക്കലും കെട്ടഴിച്ചു കിടത്താനാവില്ലെന്ന കാര്യം കൊണ്ട് സംശയം സജിതയിലേക്കു തന്നെ നീങ്ങി. സംഭവത്തിനു പിന്നിൽ രണ്ടാമനുണ്ടെന്നു വ്യക്തമായി.
എങ്കിലും സജിതയുടെ അറസ്റ്റിനായി വീണ്ടും സമയമെടുത്തു. കാരണം സജിതയെ അപ്പോൾ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ രണ്ടാമൻ രക്ഷപ്പെടുമായിരുന്നു. പിന്നീട് അവരുടെ ഫോണ് കോണ്ടാക്റ്റിൽ നിന്ന് പുതിയൊരു നന്പർ കിട്ടി. ഈ രണ്ടു നന്പറും ടിസന്റെ പേരിൽ ഉളളതായിരുന്നു. അതിന്റെ ലൊക്കേഷൻ ഒന്ന് സജിതയുടെ വീടും മറ്റേത് ടിസന്റെ വീടുമായിരുന്നു. അതിൽ നിന്ന് നന്പർ എടുത്തു നൽകിയിരിക്കുന്നത് ടിസൻ ആണെന്നു മനസിലായി. അയാളെ അന്വേഷിച്ചു കോട്ടയത്തു ചെന്നു കണ്ടുപിടിച്ചു സ്റ്റേഷനിൽ എത്തിച്ചു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞതിനാൽ സജിത ആത്മഹത്യ ചെയ്താലോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാൽ സജിതയുടെ ബന്ധുവായ ഒരാളോടു മാത്രം കാര്യം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി അന്നു രാത്രി തന്നെ സജിതയെ സ്റ്റേഷനിൽ എത്തിച്ചു. കുട്ടികളെ അറിയിക്കാതെയാണ് ഇതൊക്കെ ചെയ്തത്. സ്റ്റേഷനിൽ എത്തി പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഒരു വഴിവിട്ട പ്രണയത്തിന്റെ കഥയാണ് പുറത്തുവന്നത്. ചോദ്യം ചെയ്യലിനൊടുവിൽ അവർ കൊലക്കുറ്റം സമ്മതിച്ചു. പിന്നീട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അവർ വെളിപ്പെടുത്തിയത്. ഫോണിലൂടെ പരിചയപ്പെട്ട ടിസനൊപ്പം ജീവിക്കാനായാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് അവർ സമ്മതിച്ചു. ടിസനൊപ്പം ചേർന്ന് കൊലയ്ക്കായി പല പദ്ധതികളും ആസൂത്രണം ചെയ്തു. ഒടുവിലാണ് ഭക്ഷണത്തിൽ അമിതമായ അളവിൽ ഉറക്കഗുളിക കൊടുത്ത് പോളിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നിട്ടും പോൾ മരിച്ചില്ലെന്നു കണ്ടതോടെ തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സജിത സമ്മതിച്ചു. ഇതോടെ ടിസനും അറസ്റ്റിലായി.
കാമുകനുള്ള സമ്മാനം കൈതച്ചക്കയും ക്രിസ്മസ് കാർഡും
ഭർത്താവിനെ കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ ടിസന് താൻ ഒരു സമ്മാനം നൽകിയാണ് രാത്രിയിൽ യാത്രയാക്കിയത് സജിത വെളിപ്പെടുത്തി. സ്വന്തം പറന്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകി. ക്രിസ്മസ് അടുത്തതിനാൽ കൂടെ ഒരു ക്രിസ്മസ് കാർഡും സമ്മാനിച്ചു.
യുകെയിലേക്കു രക്ഷപ്പെടാം
തന്നൊടൊപ്പം യുകെയിലേക്കു പോരാനായിരുന്നു ടിസൻ സജിതയോടെ പറഞ്ഞിരുന്നത്. എന്നാൽ, മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണെന്നു വിശ്വസിച്ചാണ് അവർ ഇൗ കടുംകൈയ്ക്ക് മുതിർന്നതെന്നു ചോദ്യം ചെയ്യലിൽ പറഞ്ഞു. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം ഉണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കുമരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ടിസന്റെ ഭാര്യയെ കൊല്ലാനും ഇവർ പദ്ധതി ഇട്ടിരുന്നു. മലന്പുഴ ഡാമിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി. പക്ഷേ, അതിൽ നിന്ന് അവർ രക്ഷപ്പെടുകയായിരുന്നു.
മാസ്റ്റർ ബ്രെയിൻ ടിസന്റേത്
പോൾ വർഗീസിനെ വാഹനാപകടം ഉണ്ടാക്കി കൊലപ്പെടുത്താനും ഇരുവരും ആലോചിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുന്പോൾ അപകടം സംഭവിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പുമുറിയിൽ വച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനെല്ലാം ബുദ്ധി ഉപദേശിച്ചതും ടിസൻ തന്നെയായിരുന്നു. മരണശേഷം ബന്ധുക്കളെ വിളിച്ച് അറിയിച്ച് സ്വാഭാവിക മരണമാക്കാനും ശ്രമം നടത്തിയതിനു പിന്നിലും ടിസനായിരുന്നുവെന്നാണ് ചാർജ് ചെയ്ത കേസ്.
സജിതയ്ക്ക് ജീവപര്യന്തം
ഭർത്താവിനെ ദാരുണമായി കൊല ചെയ്ത ഈ കേസിൽ കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത(39)യ്ക്ക് കോടതി ജീവപര്യന്തം തടവ ശിക്ഷ വിധിച്ചു. എന്നാൽ, രണ്ടാം പ്രതിയായ ടിസന്റെ സാന്നിധ്യം സംഭവസമയത്ത് സജിതയുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ടിസൻ വേളാങ്കണ്ണിയിൽ പോകുന്നുവെന്നു പറഞ്ഞാണ് സംഭവ ദിവസം അയാളുടെ വീട്ടിൽ നിന്നും ഇറങ്ങിയത്. സജിതയുടെ വീട്ടിലേക്കു ടിസനെ പതിവായി കൊണ്ടുവന്നിരുന്ന ഒരു കാർ ഡ്രൈവർ ഉണ്ടായിരുന്നു. കൊലപാതക ദിവസം പുലർച്ചെ 2.15ന് ഈ ഡ്രൈവറുടെ ഫോണിലേക്ക് ടിസൻ സജിതയുടെ വീട്ടിലെ ലാൻഡ് നന്പറിൽ നിന്ന് വിളിച്ചതിനുളള തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടിസൻ കുറ്റവിമുക്തനായി. ഇതിനെതിരെ പോലീസ് അപ്പീൽ പോകാനൊരുങ്ങുകയാണ്.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹൻലാൽ
രണ്ടാമനെ തേടിയുള്ള യാത്ര
02:30 PM May 28, 2019 | Deepika.com