ആലുവ: വിവാദങ്ങളിൽ കുടുങ്ങി നിൽക്കുന്ന സിനിമാ താരത്തിനോടുള്ള കടുത്ത ആരാധന ഒടുവിൽ വിനയായി. നടൻ ദിലീപിന്റെ ആലുവ കൊട്ടരം കടവിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ആരാധകൻ പോലീസ് പിടിയിലാകുകയു ചെയ്തു. തൃശൂർ നടത്തറ കൊഴുക്കുള്ളി ഉഷസ് വീട്ടിൽ വിമൽ വിജയ് (31)യാണ് ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയുമായിരുന്നു. ദിലീപിനെ കാണാനെത്തിയ ഇയാൾ ഗേറ്റ് ചാടികടന്നാണ് വീട്ടിലെത്തിയത്. പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ വീട്ടുകാർ എതിർത്തു.
സംഭവ സമയത്തു നടൻ ദിലീപും ഭാര്യ കാവ്യാ മാധവനുമടക്കമുള്ളവരാരും വീട്ടിലുണ്ടായിരുന്നില്ല. ആളുകൾ കൂടാൻ തുടങ്ങിയതോടെ ഇയാൾ ഗേറ്റ് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. അങ്കമാലിയിൽനിന്നു വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാൾ ആലുവയിൽ വന്നതും തിരിച്ചു പോയതും.
ഓട്ടോ ഡ്രൈവറെ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തുകയായിരുന്നു.
ചില സിനിമകളിൽ അഭിനയിച്ചതായി പറയപ്പെടുന്ന ഇയാൾ ദിലീപിന്റെ കടുത്ത ആരാധകൻ കൂടിയാണ്.
നടിയുമായി ബന്ധപ്പെട്ട കേസിനെത്തുടർന്നു ദിലീപിനു നേരേ ഭീഷണിയുയർന്നിരുന്നു. ദിലീപ് സ്വന്തമായി സ്വകാര്യ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അപരിചിതൻ വീട്ടിൽ അതിക്രമിച്ചു കടന്നതു കൂടതൽ സംശയങ്ങൾക്കു കാരണമായി.
തുടർന്ന് ആലുവ സിഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി ഇന്നലെ പിടിയിലാകുന്നത്.
ആരാധന വിനയായി; ഒടുവിൽ അഴിക്കുള്ളിലായി
03:20 PM Oct 29, 2021 | Deepika.com