എസ്. സുരേന്ദ്രൻ
ജില്ലാ പോലീസ് ചീഫ്, എറണാകുളം
മധുവിനെ മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്ത് രാവിലെ ലിന്റോ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് കണ്ടെന്നുള്ള മധുവിന്റെ സഹോദരിയുടെ മൊഴി പോലീസിനു ലിന്റോയ്ക്ക് മേലുള്ള സംശയം വർധിപ്പിച്ചു. ലിന്റോയുടെ മൊഴികളിൽ പലതും ചിലപ്പോഴൊക്കെ പരസ്പര ബന്ധമില്ലാത്തതും യുക്തിക്കു നിരക്കാത്തതുമായി പോലീസ് വിലയിരുത്തി. നുണപരിശോധനയ്ക്ക് ലിന്റോ ഒഴികെ നോട്ടീസ് കൈപ്പറ്റി. ബാക്കിയുള്ളവർ കോടതിയിലെത്തി സമ്മതമറിയിച്ചു. എന്നാൽ കോടതിയിൽ ഹാജാരാകാൻ ലിന്റോയോട് ആവശ്യപ്പെട്ട തീയതിക്ക് രണ്ടു ദിവസം മുന്പേ അയാൾ അപ്രത്യക്ഷനായി.
മധുവിന്റെ മരണവും ലിന്റോയുടെ തിരോധാനവും ജനങ്ങളിൽ ആശങ്കയും ഭീതിയും പടർത്തി. നാട്ടുകാർ പൗരസമിതിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മധുവിനെ കൊലപ്പെടുത്തിയ ശേഷം ലിന്റോ നാടു കടന്നതാണെന്നു നാട്ടിലാകെ വാർത്ത പരന്നു. അവസാനമായി ലിന്റോയുടെ മൊബൈൽ ഫോണ് ടവർ ലൊക്കേഷൻ പോലീസിനു ലഭിച്ചത് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു. അതിനാൽ ലിന്റോ നാടു കടന്നതാകാമെന്ന സംശയത്തിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കൊലയാളി സ്വയം സൃഷ്ടിച്ച മറവിൽ സുരക്ഷിതനായി ഒളിഞ്ഞിരുന്ന് കാര്യങ്ങൾ വിലയിരുത്തുന്നതായി പോലീസ് ഉറപ്പിച്ചു. പക്ഷേ, അത് ആരാണെന്നോ അവരിലേക്ക് എത്തിച്ചേരുന്നതിനോ സഹായകമായ ഒന്നുംതന്നെ ലഭിച്ചില്ല. അതിസമർഥനും തന്ത്രശാലിയുമായ കൊലയാളിയുടെ പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോയി. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സങ്കീർണമാകുന്ന ഊരാക്കുടുക്കിലേക്ക് എന്ന പോലെ കാര്യങ്ങൾ നീങ്ങി.
അങ്ങനെയിരിക്കെ മൂന്നു മാസങ്ങൾക്കുശേഷം ഒരു ദിവസം അന്പലപ്പുഴയ്ക്ക് അടുത്തുള്ള തകഴി റെയിൽവേ ട്രാക്കിന്റെ സമീപമുള്ള കുറ്റിക്കാട്ടിൽ ഒരു അജ്ഞാതന്റെ അസ്ഥികൂടം കിടക്കുന്നതായി കണ്ട റെയിൽവേ ജീവനക്കാർ അന്പലപ്പുഴ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിൽ കാണപ്പെട്ട ജീൻസിന്റെ പോക്കറ്റിൽനിന്ന് ഒരു ഐഡി കാർഡ് ലഭിച്ചു. അസ്ഥികൂടത്തിന് ആഴ്ചകൾ പഴക്കമുണ്ടായിരുന്നു. നിയമ നടപടികൾക്കു ശേഷം പോലീസ് അസ്ഥികൂടം വൈദ്യപരിശോധനയ്ക്കു അയച്ചു. അസ്ഥികൂടത്തിൽനിന്നും ലഭിച്ച ഐഡി കാർഡ് വർഗീസ് ജോസഫ് എന്ന പേരിലുള്ള ആളുടേതായിരുന്നു. ഈ വിവരം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയ ശേഷം ഐഡി കാർഡിൽ കണ്ട അഡ്രസിലുള്ള ആളെ തിരക്കി പോലീസ് എടത്വയിലേക്കും പോയി. ഐഡി കാർഡിൽ കണ്ട വർഗീസ് ജോസഫ് എന്നയാൾ രണ്ടു മാസങ്ങൾക്കു മുന്പ് എടത്വയിൽനിന്നു കാണാതായ ലിന്റോ ആണെന്നും അയാളുടെ യഥാർഥ നാമം വർഗീസ് ജോസഫ് എന്നാണെന്നും സ്ഥിരീകരിച്ചു. അസ്ഥികൂടം ലിന്റോയുടേതു തന്നെയാണെന്ന് ഉറപ്പിക്കാനായി പോലീസ് ഡിഎൻഎ ടെസ്റ്റ് പോലെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് നടപടികൾ സ്വീകരിച്ചു. പരിശോധന ഫലത്തിൽ അസ്ഥികൂടം കാണാതായ ലിന്റോയുടേതാണെന്നു വ്യക്തമായി.
ലിന്റോയുടെ അസ്വാഭാവിക മരണവും മധുവിന്റെ കൊലപാതകവും തമ്മിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നും മധുവിനെ കൊലപ്പെടുത്തിയ ശേഷം ലിന്റോ ആത്മഹത്യ ചെയ്തതാണോ എന്നും അതോ ഇരുവരേയും കൊലപ്പെടുത്തിയത് മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നതിനായി ഇത്തരം കേസുകൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധരായ പോലീസുകാരെ തെരഞ്ഞെടുത്ത് പുതിയ അന്വേഷണ സംഘത്തിനു രൂപം നല്കി. കേസിന്റെ പുരോഗതി ഞാൻ നേരിട്ടു വിലയിരുത്തുകയും അന്വേഷണ സംഘത്തിനു വേണ്ട നിർദേശം നല്കുകയും ചെയ്തു.
17 തവണ ദൃശ്യം കണ്ടശേഷം കൊലപാതകം
തന്ത്രപരമായ അന്വേഷണങ്ങൾക്കും സൂക്ഷ്മ പരിശോധനകൾക്കും ഒടുവിൽ പലതായി കീറിപ്പോയ ഒരു ചിത്രം കൂട്ടിയോജിപ്പിക്കുന്ന പോലെ സംഭവങ്ങൾ ആദ്യാവസാനം കൂട്ടിയോജിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് മധുവിന്റെയും ലിന്റോയുടെയും മരണം കൊലപാതകമാണെന്നും ഇരുകൊലപാതകത്തിനും പിന്നിൽ ഒരാളാണെന്നും പോലീസ് ഉറപ്പിച്ചു. അത് മധുവിന്റെയും ലിന്റോയുടെയും സുഹൃത്തും മധു മരിച്ചതിന് തലേദിവസം ലിന്റോയുടെയും മധുവിന്റെയുമൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്ന അവരുടെ സുഹൃത്തും സമീപവാസിയുമായ മോബിൻ മാത്യു എന്ന ചെറുപ്പക്കാരനായിരുന്നു. ശരാശരി വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഇയാൾ പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്നുവെങ്കിലും കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരുന്നു.
മധു മരിച്ച ദിവസത്തിനു തലേദിവസം ഒപ്പമുണ്ടായിരുന്ന ആളെന്ന നിലയിൽ മോബിനെ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ആ സന്ദർഭത്തിലൊക്കെയും തികച്ചും സ്വാഭാവികമായും യാതൊരുവിധ ഭയവും കൂടാതെയാണ് പോലീസിനെ അഭിമുഖീകരിച്ചത്. മധുവിന്റെ ശവസംസ്കാര ചടങ്ങുകളിൽ സജീവ പങ്കാളിയാകുകയും മധുവിന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച പൗരസമിതിയിൽ പ്രധാനിയുമായിരുന്നു മോബിൻ മാത്യു. അതിനാൽ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പോലീസിന് ഇയാളെ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
എന്നാൽ, മധുവിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ മോബിന്റെ ഫോണിൽനിന്നും ലിന്റോയുടെ ഫോണിലേക്ക് ഒരു സന്ദേശം അയച്ചതും പിന്നീട് ആ ഫോണ് ഉപയോഗിക്കാതെയായതും മോബിനിലേക്കു അന്വേഷണം കേന്ദ്രീകരിക്കുന്നതിനു കാരണമായി. മധുവിന്റെ മരണത്തിനു ശേഷം മോബിൻ സോഷ്യൽമീഡിയയുടെ ഉപയോഗം ഒഴിവാക്കുകയും ഫോണ് വിളികൾ തീരെ കുറയ്ക്കുകയും ചെയ്തത് പോലീസ് പ്രത്യേകം നിരീക്ഷിച്ചു. മധു മോബിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുള്ളതായും ഇതിനെ ചൊല്ലി അവർ തമ്മിൽ പലപ്പോഴും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികളിൽനിന്നും പോലീസ് മനസിലാക്കി. ഇതിനെയെല്ലാം അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ മോബിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. (തുടരും)
തയാറാക്കിയത്: സീമ മോഹൻലാൽ
ലിന്റോയുടെ തിരോധാനവും മരണവും
05:04 PM May 20, 2019 | Deepika.com