ആ കുടുംബനാഥയുടെ ആരോപണം ഗൗരവം ഉള്ളതാണ്. തന്റെ ഭർത്താവിനെക്കുറിച്ചാണ് ആരോപണം. ആരോപണം പരസ്ത്രീ ബന്ധമാണ്. ജിമ്മിക്കുട്ടി എന്ന് നാട്ടുകാർ വിളിക്കുന്ന ജിമ്മി സേവ്യറാണ് കക്ഷി. വിവാഹജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്റെ ഭർത്താവിനെ സംബന്ധിച്ച് തനിക്ക് ആക്ഷേപം ഒന്നും ഇല്ലായിരുന്നെന്നും അവിഹിത ബന്ധത്തിന്റെ ആരംഭം താൻ മകളുടെ പ്രസവ ശുശ്രൂഷക്കായി ദുബായിൽ പോയതോടുകൂടിയാണെന്നും ആദ്യമൊക്കെ പരമരഹസ്യമായി ചെയ്തുവന്നിരുന്ന അക്കാര്യം നാലു പേരറിയെ ഈയിടെയായി ചെയ്യാൻ തുടങ്ങിയിരിക്കുന്നെന്നുമാണ് കൊച്ചുറാണിയെന്ന കൊച്ചുത്രേസ്യ ജിമ്മിയുടെ ആരോപണം.
തനിക്കും ആഗ്രഹങ്ങളൊക്കെ ഉണ്ടെന്നും താനും ഒരു പുരുഷനാണെന്നും വല്ലപ്പോഴുമൊക്കെ ഇങ്ങനെയൊന്ന് സംഭവിച്ചെന്നുവന്നാൽ ലോകമൊന്നും കീഴ്മേൽ മറിയാൻ പോകുന്നില്ലെന്നും ജിമ്മിക്കുട്ടി കൊച്ചുറാണിയോട് പറഞ്ഞു.
ജിമ്മി - കൊച്ചുറാണി ദന്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ദുബായിലുള്ളത് മൂത്ത മകളാണ്. ഇളയവൾ രാജിയുടെ വിവാഹം ഈ വർഷം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. പപ്പായെക്കുറിച്ച് വീട്ടിലും നാട്ടിലും കേൾക്കുന്ന കാര്യങ്ങളൊന്നും ഒരു മകൾക്ക് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ലെന്നും ഇങ്ങനെയാണെങ്കിൽ തനിക്കുവേണ്ടി വിവാഹാലോചന നടത്തണ്ടന്നും ചെന്നൈയിൽ ജോലി ചെയ്യുന്ന രാജി പറയുന്നു. തന്റെ ഭാര്യ തന്നെക്കുറിച്ച് വേണ്ടാതീനം പറയുന്നതാണെന്നും കുടുംബത്തിന് ചേരാത്തതൊന്നും താൻ ചെയ്യുന്നില്ലെന്നും തന്റെ മകളോട് ആണയിട്ട് പറഞ്ഞ് പ്രശ്നത്തിൽ നിന്ന് തടിയൂരാൻ പതിനെട്ടടവും പയറ്റുന്ന ജിമ്മി ഈയിടെയായി കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാണ്.
നിരാശ മൂക്കുന്തോറും മദ്യപാനത്തിന്റെ അളവും കക്ഷി കൂട്ടുന്നു എന്നത് കൊച്ചുറാണിയെ വല്ലാതെ പേടിപ്പെടുത്തുന്നു. ഇക്കാര്യം രഹസ്യമാക്കി താൻ വച്ചാൽ മതിയായിരുന്നെന്നും സാവധാനം കാര്യത്തിന്റെ ഗൗരവം തന്റെ ഭർത്താവിനെ ബോധ്യപ്പെടുത്തിയാൽ മതിയായിരുന്നെന്നും തന്റെ എടുത്തുചാട്ടമാണ് കാര്യങ്ങളൊക്കെ വഷളാക്കിയതെന്നും വലിയ കുറ്റബോധത്തോടെ കൊച്ചുറാണി പറയുന്നു. ഏതായാലും ദിവസങ്ങൾ മുന്നോട്ട് പോകുംതോറും സന്തോഷത്തോടും സമാധാനത്തോടുംകൂടെ പൊയ്ക്കൊണ്ടിരുന്ന ഈ കുടുംബം അസമാധാനത്തിലേക്കും അസന്തുഷ്ടിയിലേക്കും നീങ്ങുകയാണ്.
വിവാഹേതര ബന്ധം കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതി വിധി വന്നിട്ട് ദിവസങ്ങൾ അധികമായിട്ടില്ല. ഈയൊരു വിധിക്ക് സാമൂഹികവും കുടുംബപരവുമായ തലങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. രഹസ്യമായും പരസ്യമായും ഇത്തരത്തിലുള്ള ബന്ധങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന ആളുകളുടെ പ്രവൃത്തികൾക്ക് അംഗീകാരം കൂടിയാണ് ഈ വിധി എന്നതിൽ സംശയമില്ല. മുതിർന്ന ആളുകളെക്കാൾ ഈ വിധി ദോഷകരമായി ബാധിക്കാൻ പോകുന്നത് വരും തലമുറകളെ ആയിരിക്കും എന്നതും സംശയ രഹിതമായ കാര്യമാണ്.
മേൽക്കണ്ട കുടുംബത്തിലെ കുടുംബനാഥയും മകളും കുടുംബനാഥനുമേൽ ആരോപിക്കുന്ന ആക്ഷേപം ഇതുതന്നെയാണ്. കുറ്റാരോപിതനാണ് താൻ കുറ്റക്കാരനല്ല എന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നതിനാൽ ജിമ്മിക്കുട്ടിക്കാണ് തന്റെ നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരുവാനുള്ള ബാധ്യത. ഇത്തരം ആരോപണങ്ങൾ ബന്ധപ്പെട്ടവർ നടത്തുന്പോൾ സംശയം ബലപ്പെടാൻ ഇടയാകുംവിധം ജിമ്മിക്കുട്ടി തന്റെ ഭാര്യയോട് സംസാരിക്കുന്ന വിധത്തിൽ സംസാരിച്ചാൽ കുറ്റാരോപിതൻ വെട്ടിലാകും എന്നതിന് ഇരുപക്ഷമില്ല.
വിവാഹേതര ബന്ധങ്ങൾ കുറ്റകരമാകുന്നത് ധാർമ്മിക തലത്തിലാണെന്ന് പറയുന്പോഴും അതിന്റെ ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നുണ്ട് ആ കുടുംബവും പ്രത്യേകിച്ച് ഭാവി കുടുംബങ്ങൾക്ക് രൂപം നൽകേണ്ടുന്ന കുട്ടികളും. അന്യോന്യം ഭാര്യാഭർത്താക്കന്മാർക്കിരുവർക്കുമുണ്ടാകേണ്ട വിശ്വസ്തതയും നിസ്വാർത്ഥമായ സ്നേഹവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വിവാഹേതര ലൈംഗിക ബന്ധങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ ആക്ഷേപം ഉണ്ടാകില്ലല്ലൊ. വിവാഹേതര ലൈംഗിക ബന്ധങ്ങൾ കുറ്റകരമല്ല എന്നുളള വിധി കുട്ടികളിലും യുവജനങ്ങളിലും ലൈംഗിക ധാർമ്മികതയെ സംബന്ധിച്ച് അയഞ്ഞ മനോഭാവവും നിലപാടും പുലർത്താൻ ഇടയാക്കും എന്നത് കുടുംബത്തെ സ്നേഹിക്കുന്നവരെയൊക്കെ പേടിപ്പെടുത്തേണ്ട സംഗതി തന്നെയാണ്.
വഴിവിട്ട ബന്ധങ്ങളിലേക്ക് ജിമ്മിക്കുട്ടി പോകുന്നു എന്ന കാര്യത്തിൽ ബലമായ സംശയമോ ഉറപ്പോ കൊച്ചുറാണിക്ക് ലഭിച്ചതിന്റെ വെളിച്ചത്തിലും തന്റെ ഭർത്താവിനെ അത്തരമൊരു ആപത്തിൽനിന്ന് രക്ഷിക്കണമെന്ന ആഗ്രഹത്തിലുമാണ് കൊച്ചുറാണി ഇടപെടൽ നടത്തിയതെങ്കിൽ അതിനെ കുറ്റപ്പെടുത്താനാകില്ല. പക്ഷേ, കൊച്ചുറാണി ഖേദപൂർവ്വം സമ്മതിക്കുംപോലെ പരമ രഹസ്യമായും വളരെ സൂക്ഷിച്ചുമേ ഇത്തരം ഇടപെടലുകൾ നടത്താവൂ എന്നു മാത്രം.
വളരുന്ന വിവാഹേതര ബന്ധങ്ങളും തളരുന്ന വിവാഹ ബന്ധങ്ങളും
06:43 AM Oct 14, 2018 | Deepika.com