പി. ജയകൃഷ്ണൻ
മോര്‍ഫിന്‍ വരുത്തിവച്ച അടിമത്തത്തില്‍നിന്നു മോചനം എന്ന ലേബലിലാണ് ഹെറോയിന്‍ ലഹരി ലോകത്തെത്തിയത്. എന്നാല്‍ പിന്നീടാണ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കു പിണഞ്ഞ അബദ്ധം മനസിലായത്. മോര്‍ഫിനേക്കാള്‍ വലിയ അടിമത്തമാണ് ഹെറോയിന്‍ ഉണ്ടാക്കുന്നത്. ഹെറോയിനും ബ്രൗണ്‍ഷുഗറും നമ്മുടെ നാട്ടില്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്രൗണ്‍ഷുഗർ കയ്പുള്ളതായതിനാല് പഞ്ചസാരയിട്ട് തിളപ്പിച്ച് ചൂടാക്കി ചേര്‍ത്താണ് ഉപയോഗിക്കുന്നത്.
പഞ്ചസാര ചൂടാക്കുമ്പോള്‍ ബ്രൗണ്‍ നിറമാകുന്നതിനാലാണ് ഇതിന് ബ്രൗണ്‍ഷുഗര്‍ എന്ന് പേരുണ്ടായത്. അത് സിറിഞ്ചിലാക്കിയും പുകച്ചുമൊക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. കൊക്ക ചെടികളില്‍ നിന്നുണ്ടാക്കുന്ന കൊക്കയിന് പോലുള്ള മയക്കുമരുന്നുകള്‍ ലാറ്റിന്‍ അമേരിക്കയിലാണ് ഉത്പാദിപ്പിക്കുന്നത്. കൊക്കാ ഹൈഡ്രോക്ലോറൈഡ് എന്ന പദാര്‍ഥമാണ് കൊക്കയിന് എന്നത്. ഇതിന്റെ പൊടി ചൂടാക്കി അതിന്റെ പുക വലിച്ചെടുക്കുകയോ എന്തെങ്കിലും ദ്രാവകത്തില്‍ കലര്‍ത്തി അകത്താക്കുകയോ ആണ് ചെയ്യുക. ഇത് മൂന്നുമാണ് ലോകമെമ്പാടും ഉപയോഗിക്കുന്ന പ്രകൃതിദത്ത മയക്കുമരുന്നുകള്‍.
ഭീകരൻ എൽഎസ്ഡി
ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ് എന്നാണ് എല്‍എസ്ഡിയുടെ പൂര്‍ണരൂപം. മായാദൃശ്യത്തെ പ്രദാനം ചെയ്യുന്നു എന്ന പേരിലാണ് എല്‍എസ്ഡി വ്യാപകമായത്. സ്കോട്ട്ലൻഡുകാരനായ ഹോഫ്മാനാണ് എല്‍എസ്ഡി ആദ്യമായി വേര്‍തിരിച്ചെടുത്തത്. മയക്കു മരുന്നുകളുടെ കൂട്ടത്തിലെ ഭീകരനായി അറിയപ്പെടുന്ന ഇവയുടെ ഒരു തരി അകത്തു ചെല്ലുന്നത് മണിക്കൂറുകളോളം അബോധാവസ്ഥ സൃഷ്ടിക്കും.
മറ്റു മയക്കു മരുന്നുകളേക്കാള്‍ നാലായിരം ഇരട്ടിയാണ് എല്‍എസ്ഡിയുടെ തീവ്രത. ഇത് ശരീരത്തിനകത്തേക്ക് കടന്നാൽ അയാളുടെ തലച്ചോറ് അപ്പാടെ മാറ്റിവച്ചതുപോലെയുള്ള അവസ്ഥയായിരിക്കും. സാധാരണ മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നതിന്റെ പത്തിരട്ടി വേഗത്തിലായിരിക്കും എല്‍എസ്ഡി ഉപയോഗിക്കുന്ന ആളുടെ അവസ്ഥ. സാധ്യമല്ലാത്ത എന്തും ചെയ്യാനാകുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. കെട്ടുപാടുകളും നിയന്ത്രണവുമെല്ലാം നഷ്ടപ്പെടും. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പറന്നിറങ്ങാന്‍ കഴിയുമെന്നൊക്കെ ഇതുപയോഗിച്ചയാള്ക്ക് തോന്നുക സ്വഭാവികമാണ്.
പല ജാതി എൽഎസ്ഡി
എല്എസ്ഡിയിൽ തന്നെ പ്രത്യേക ഗ്രൂപ്പുകളുണ്ട്. ഒന്നാണ് എല്‍എസ്ഡി ഡ്രോപ്സ്. ഇത് പലപ്പോഴും വാഹനങ്ങളില്‍ കറങ്ങി സഞ്ചരിച്ചായിരിക്കും ഇടപാടുകാര്‍ ആളുകള്‍ക്ക് നല്‍കുക. ആവശ്യക്കാര്‍ക്ക് ഇത് സിറിഞ്ചില്‍ നിന്നും ഡ്രോപ്പ് ആയി ഇറ്റിച്ചുകൊടുക്കുകയാണ് പതിവ്. ഒരു ഡ്രോപ്പ്, അര ഡ്രോപ്പ്, കാല് ഡ്രോപ്പ് എന്നിങ്ങനെയാണ് കണക്ക്. അത് ഇടപാടുകാര്‍ തന്നെ കൃത്യമായി ഇറ്റിച്ചുകൊടുക്കും. ഒരു ഡ്രോപ്പിന് കുറഞ്ഞത് നാലായിരം രൂപ വരെ ഈടാക്കും. കാല് ഡ്രോപ്പ് ഒക്കെ മതി ഒരാള്‍ക്ക്.
എല്‍എസ്ഡി ഡ്രോപ്പുകള്‍ സൂക്ഷിക്കുന്നത് പലപ്പോഴും ചെറിയ പഞ്ചസാര കട്ടകളിലാണ്. ഒരു ഡ്രോപ്പോ, അര ഡ്രോപ്പോ ചെറിയ പഞ്ചസാര കട്ടകളില്‍ ഇറ്റിച്ചാല്‍ ലഹരിയൊട്ടും നഷ്ടപ്പെടാതെ അത് അവിടെ സൂക്ഷിക്കപ്പെടും. ഈ പഞ്ചസാര കട്ടകള്‍ വായു കടക്കാത്ത വിധം പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചാണ് പലരും വില്പന നടത്തുന്നത്. എല്‍എസ്ഡി ഇംപ്രഗ്നേറ്റഡ് സ്റ്റാമ്പുകളും ഇപ്പോള്‍ വ്യാപകമാണ്. ഇത് തിരിച്ചറിയാനും പിടികൂടാനും വിഷമമാണ്.
സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് എല്‍എസ്ഡി സ്റ്റാമ്പുകളും. സ്റ്റാമ്പിന്റെ അടിയിലാണ് എല്‍എസ്ഡി ഡ്രോപ്പ് സൂക്ഷിച്ചിരിക്കുക. പശപോലെ ഇത് സ്റ്റാമ്പിന്റെ അടിഭാഗത്ത് ഒട്ടിച്ചുവച്ചിരിക്കുകയാണ്. ഇത് നാക്കിനടിയില്‍ വച്ചാല്‍ കണ്ടെത്താന്‍ പോലും കഴിയില്ല. കൂടുതല്‍ എല്‍എസ്ഡി മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഈ രീതിയിലാണ്. ഒട്ടേറെ കമ്പനികള്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഇറക്കുന്നുണ്ട്. ഗോവ, മുബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇതൊക്കെ വരുന്നത്.
കൊണ്ടുനടക്കാനും വില്‍ക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമായതിനാല്‍ ഈ ലഹരിപദാര്‍ഥമാണ് കുട്ടികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. ലഹരിവിരുദ്ധ എന്‍ഫോഴ്സ്മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം വിദഗ്ധര്‍ക്ക് മാത്രമേ ഈ സ്റ്റാമ്പുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകൂ. സാധാരണ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ലഹരിവസ്തുവാണെന്ന് പലപ്പോഴും മനസിലാകില്ല. എല്‍എസ്ഡി സ്റ്റാമ്പ് കടത്തിക്കൊണ്ടുവരാന്‍ ഇത് ലഹരിമരുന്ന് മാഫിയയ്ക്ക് സഹായകമാകുന്നു. എങ്കിലും പലയിടങ്ങളില്‍ നിന്നായി പോലീസും എക്സൈസും മയക്കുമരുന്ന് വേട്ടകള്‍ നടത്തി എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്താംഫെറ്റാമിൻ)
എംഡിഎംഎ എന്ന ലഹരിമരുന്ന് മെത്ത്, എക്സ്റ്റസി എന്നൊക്കെയുള്ള പേരിലാണ് ലഭിക്കുന്നത്. എല്എസ്ഡിയെക്കാള് അപകടം പിടിച്ച ലഹരിവസ്തുവാണിത്. തീരെ ചെറിയ ഡോസ് മതി 10 മുതല്‍ 12 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനില്ക്കും. ഇതുപയോഗിച്ച വ്യക്തി പിന്നെ ഈ ലോകത്തു പോലും ആയിരിക്കില്ല. എംഡിഎംഎ എന്ന ലഹരിവസ്തു കേരളത്തിലെല്ലായിടത്തും വ്യാപകമായ തോതില്‍ വില്ക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
സമാന സ്വഭാവമുള്ള മറ്റുമയക്കു മരുന്നുകളാണ് മെസ്ക്കാലിന്‍, സൈഖാ സെബിൻ എന്നിവ. മെക്സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയവയില്‍ വളരുന്ന മുള്ളില്ലാത്ത കാക്റ്റസ് ചെടിയില്‍നിന്നാണ് മെസ്ക്കാലിന്‍ ആദ്യമായി നിര്‍മിച്ചത്. ഇന്ന് മെസ്കാലിന്‍ ഗുളിക രൂപത്തിലും ഇഞ്ചക്ഷന് രൂപത്തിലും വിതരണം ചെയ്യപ്പെടുന്നുണ്ട്. കൂണുകളില്‍ നിന്നു നിര്‍മിച്ചെടുക്കുന്ന മയക്കു മരുന്നാണ് സൈഖാ സെബിന്.
കഞ്ചാവ്, ഹെറോയിന്‍, എൽഎസ്ഡി എന്നിയുടെ കേന്ദ്രമായി കേരളം മാറുന്നതിനിടെ ലഹരിക്കായി ഗുളികയും ആംപ്യൂളുകളും വ്യാപകമായി ഉപയോഗിക്കുന്നു. പെൺകുട്ടികളിലും യുവതികളിലും മയക്കു ഗുളികകളുടെ ഉപഭോഗം വ്യാപകമെന്നാണ് ഉന്നത പോലീസ് - എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ലഹരിക്കായി ഗുളികയും ആംപ്യൂളുകളും
വേദനസംഹാരികള്‍, മനോരോഗാശുപത്രികളില്‍ ഉപയോഗിക്കുന്ന ഗുളികകള്‍ എന്നിവയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ശരീര വേദനകളെ തിരിച്ചറിയാതിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ് വേദനസംഹാരികള്‍. ചികിത്സാ രംഗത്ത് ഇത്തരം മരുന്നുകളുടെ പ്രസക്തി വളരെ വലുതാണ്. മയക്ക് ഗുളികകളുടെ ഉപയോഗം അത്യന്തം മാരകമാണ്. ശരീരത്തിലെ പ്രധാന അവയവങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കാന്‍ ഇത്തരം ഗുളികകള്‍ക്ക് കഴിയും.
വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം പെട്ടെന്ന് തന്നെ തകരാറിലാക്കാന്‍ ഇത്തരം ഗുളികകളുടെ ഉപയോഗം കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളുടെ ഇടയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ലഹരിവസ്തു ഇത്തരം മയക്കുഗുളികകളാണ്. ഉപയോഗിക്കാനും സൂക്ഷിക്കാനും തിരിച്ചറിയാതിരിക്കാനും സുരക്ഷിതമാണെന്നതുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഇത്തരം ലഹരി വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നത്.
ഇത്തരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം അടിമത്തമുണ്ടാക്കുകയും മരുന്നുകളുടെ ലഭ്യതയ്ക്കു വേണ്ടി ക്രൂരകൃത്യങ്ങളിലേര്പ്പെടാന് ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉത്തേജകം ലഭിക്കുന്ന മരുന്നുകളാണ് ലഹരി പദാര്‍ഥങ്ങളുടെ മറ്റൊരു വിഭാഗം. ബുദ്ധിഭ്രമമുണ്ടാക്കുന്നവയും മയക്കമുണ്ടാക്കുന്നവയും മയക്കു മരുന്നുകളിലെ മറ്റു വിഭാഗക്കാരാണ്.
വേദന സംഹാരിയായ പെന്റാസോസിൻ ആംപ്യൂളുകൾ ലഹരിക്കായി വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇഞ്ചക്ഷന് എടുത്താല്‍ ആറു മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന് ഒരു ഡോസിന് 5,000 രൂപ വരെ ഈടാക്കിയാണത്രെ സംഘത്തിന്റെ വില്പന. ബംഗളൂരുവില്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ നിന്ന് ഒരു ഡോസിനു രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി കച്ചവടത്തിനെത്തിയ കോയമ്പത്തൂര്‍ ഉക്കടം സ്വദേശി വിജയി (22)യെ നേരത്തെ കേരളാ പോലീസ് പിടികൂടിയിരുന്നു.
പ്രസവസമയത്ത് വേദന സംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ എച്ച് വണ്‍ ഇനത്തില്‍പെടുന്ന പെന്റാസോസിനു മെഡിക്കല്‍ ഷോപ്പില്‍ 250 -300 നും ഇടയിലാണ് വില. ഡോക്ടറുടെ കുറിപ്പില്ലാതെ ഇതു വില്ക്കാന് പാടില്ലെന്നാണു നിയമം. കാന്‍സര്‍ രോഗത്തിന് വേദന സംഹാരിയായി ഉപയോഗിക്കുന്ന ബൂപ്രനോര്ഫിനും വ്യാപകമായി ലഹരിക്കായി ഉപയോഗിച്ചു വരുന്നു. ടിഡിജെസിക്ക് എന്ന ബ്രാന്‍ഡിൽ അറിയപ്പെടുന്ന ബൂപ്രനോര്ഫിന് കടുത്ത അഡിക്ഷന് ഉണ്ടാക്കുന്ന മയക്കുമരുന്നാണ്. ഒരു സിറിഞ്ചില്‍ നിന്ന് പലരും കുത്തിവയ്ക്കുന്നതിനാൽ എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ള മാരക രോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. നൈട്രേസൈപാം, സ്പാസ്മോ-പ്രോക്സിവോൺ പ്ലസ്, അപസ്മാര രോഗികള്‍ കഴിക്കുന്ന ഡിക്റ്റേറ്റ് 500 എന്ന ഗുളികകളാണ് ലഹരിക്കായി പ്രധാനമായും ഉപയോഗിച്ചു വരുന്നത്.
(തുടരും)
ഹീറോ ഹെറോയിന്‍ തന്നെ
12:46 PM May 11, 2019 | Deepika.com