മകൻ ഭാര്യയും മക്കളുമൊത്തു സുഖമായി കഴിയട്ടെയെന്നാണു പല അമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ അമ്മായിയമ്മമാർ വില്ലത്തികളാകുന്ന കേസുകളും വിവാഹമോചനത്തിനായി എത്താറുണ്ട്. കുടുംബകോടതികളിൽനിന്നു കൗണ്‍സലിംഗിനായി എത്തുന്ന പല കേസുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് അഭിഭാഷകർ പറയുന്നു. കോട്ടയത്തെ പ്രമുഖ ഫാമിലി കൗണ്‍സലറുടെ അടുത്ത് എത്തിയ കേസ് ഇങ്ങനെ...
പേരുകേട്ട ഐടി കന്പനിയിൽ സോഫ്ട്വെയർ എൻജിനിയർ ആണ് അരുൺ(യഥാർഥ പേരല്ല). സർക്കാർ ഉദ്യോഗസ്ഥരുടെ ഏക മകൻ. മാതാപിതാക്കൾക്ക് ആവശ്യത്തിലധികം സ്വത്തുണ്ട്. ഏഴു വർഷം മുന്‍പായിരുന്നു വിവാഹം. പ്രമുഖ കോളജിലെ ലക്ചററാണ് ഗീതു(യഥാർഥ പേരല്ല). അൽപം കറുത്തിട്ടാണെങ്കിലും സുന്ദരിയാണ്. സർക്കാർ ഉദ്യോഗസ്ഥന്റെ രണ്ടു പെണ്മക്കളിൽ മൂത്തയാൾ.
വിവാഹ സമയത്തു മകൾക്കായി ആ മാതാപിതാക്കൾ 50 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും നൽകി. വിവാഹം കഴിഞ്ഞു മാസങ്ങൾ തികയും മുന്‍പേ അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി. അരുണിനു തന്നോടല്ല പണത്തോടും സ്വർണത്തോടുമാണു സ്നേഹമെന്ന കാര്യം ഗീതു മനസിലാക്കി. എന്നാൽ പ്രായമായ മാതാപിതാക്കളെ സങ്കടപ്പെടുത്തേണ്ടല്ലോയെന്നു കരുതി അതു പുറത്താരോടും പറഞ്ഞില്ല. അരുണിന്റെ അമ്മയായിരുന്നു പ്രശ്നക്കാരി. മകന് ഇതിനെക്കാൾ സുന്ദരിയായ, കൂടുതൽ സ്ത്രീധനം കിട്ടുന്ന പല വിവാഹാലോചനകളും വന്നുവെന്നു പലപ്പോഴും അവർ ഗീതുവിനോടു പറഞ്ഞു. ഇക്കാര്യം ഭർത്താവിനോട് അവൾ പറഞ്ഞപ്പോൾ, അമ്മയോട് ഏറെ ഭക്തിയുള്ള അയാളും അതു ശരി വച്ചു.
പിന്നീട് അവൾ ചെയ്യുന്നതെന്തിലും കുറ്റം കണ്ടെത്തി മകനെക്കൊണ്ടു വഴക്കു പറയിപ്പിക്കുന്നതായി ആ അമ്മയുടെ ശീലം. അതിനും ഗീതു പ്രതികരിച്ചില്ല. അച്ഛന്റെ അടുത്തുപോയി കുറച്ചു പണം വാങ്ങി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യാൻ അവർ നിർബന്ധിപ്പിച്ചു. അല്ലെങ്കിൽ പിറന്നാളിനോ വിവാഹ വാർഷികത്തിനോ കുഞ്ഞിന്റെ പിറന്നാളിനോ സ്വർണം വാങ്ങിത്തരാൻ മാതാപിതാക്കളോട് ആവശ്യപ്പെടാൻ പറഞ്ഞു. അവരുടെ വാക്കുകൾ കേട്ടു ഗീതു വീട്ടിൽനിന്നു സ്വർണവും പണവുമൊക്കെ വാങ്ങിക്കൊണ്ടു പോകും. മകൾക്കു ബുദ്ധിമുട്ടു വേണ്ടല്ലോയെന്നു കരുതി പെൻഷൻ പറ്റിയ അച്ഛനും അതൊക്കെ സാധിച്ചു കൊടുത്തു.
അങ്ങനെയിരിക്കെ അമ്മായിയമ്മ മറ്റൊരു ആഗ്രഹം പറഞ്ഞു. ഗീതുവിന്റെ അമ്മയ്ക്കു മുത്തച്ഛൻ നൽകിയ 50 സെന്റ് സ്ഥലമുണ്ട്. ആ സ്ഥലത്തിന്റെ പകുതി നിനക്കുള്ളതല്ലേ, അതു വിറ്റു കൊണ്ടുവരൂ. അപ്പോൾ ഇവിടെ നിന്റെ പേരിൽ സ്ഥലം തരാം. അമ്മായിയമ്മയുടെ ആവശ്യം ഭർത്താവും പിന്താങ്ങി. അവൾ എതിർത്തപ്പോൾ ആ വീട്ടിലുള്ളവർ സംസാരിക്കാതെയായി. ഭക്ഷണവും നൽകിയില്ല. ഗീതു കുറച്ചു ദിവസം അവിടെ പിടിച്ചു നിന്നു. അമ്മയുടെയും മകന്റെയും ക്രൂരതകൾ കൂടിയപ്പോൾ മൂന്നു വയസുകാരി മകളുമായി വീട്ടിലേക്കു പോന്നു. ഇപ്പോൾ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
മകനെ രക്ഷിക്കാൻ മരുമകൾക്ക് അവിഹിത ബന്ധം
ആലപ്പുഴക്കാരിയായ മുപ്പതുകാരിയുടെ ആത്മഹത്യയ്ക്കു പിന്നിൽ അവിഹിത ബന്ധമാണെന്നു പറഞ്ഞു പരത്തിയത് അമ്മായിയമ്മയായിരുന്നു. അവളെ ആശയെന്നു വിളിക്കാം. ഒരുപാട് ആശകളുമായാണ് അവൾ ടൈൽസ് കന്പനിയിലെ സെയിൽസ്മാനായിരുന്ന തോമസി(യഥാർഥ പേരല്ല)ന്റെ ജീവിതത്തിലേക്ക് അഞ്ചു വർഷം മുന്‍പു ചേക്കേറിയത്. കാണാൻ അത്രയ്ക്ക് മനോഹരിയല്ലായിരുന്നു. പത്തു പവൻ സ്വർണവും മാതാപിതാക്കളുടെ കാലശേഷം മൂന്നു സെന്റ് സ്ഥലവും എന്ന കരാറിലാണ് അവൾ വിവാഹ കന്പോളത്തിലേക്ക് എത്തിയത്. വിവാഹം നടന്നു. ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു.
വെളുത്ത പെണ്‍കുട്ടികളോട് അമ്മായിയമ്മയ്ക്കു പ്രത്യേക മമതയായിരുന്നു. മകൻ അല്പം വെളുത്തതായതുകൊണ്ടുതന്നെ ആശയുടെ മുന്നിൽവച്ചു മകനോടു വെളുത്ത സുന്ദരികളുടെ കഥകൾ പറയുന്നതും പതിവായിരുന്നു. മകനെ വിവാഹം ആലോചിച്ച പല പെണ്‍കുട്ടികൾക്കും സർക്കാർ ജോലി കിട്ടിയതും അടുത്ത വീടുകളിലെ മരുമക്കൾ പിഎസ്സി കോച്ചിംഗിനു പോയി ജോലി നേടിയതുമൊക്കെ അവർ സംസാരത്തിൽ പതിവാക്കി. മരുമകളുടെ ഷെയർ വിറ്റുകൊണ്ടുവന്നു ബിസിനസ് തുടങ്ങിയവരും വീടുവച്ചവരുമൊക്കെ നാട്ടിലുണ്ടെന്ന് ആശയോടു പറയും. ഭർത്താവും അതു ശരിവച്ചു. നിനക്ക് ഇതൊക്കെ കേട്ടിരിക്കാനെ കഴിയൂ, ഒരു ഗതിയും ഇല്ലല്ലോയെന്ന് അയാളും കുറ്റപ്പെടുത്തും.
ആശയുടെ ഷെയറായ മൂന്നു സെന്റ് സ്ഥലം വിറ്റുകൊണ്ടുവരാൻ അവർ നിർബന്ധിപ്പിച്ചു. ആ സ്ഥലം വിറ്റാൽ മാതാപിതാക്കൾ തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്ന ആശയ്ക്ക് അതിന് ആകുമായിരുന്നില്ല. വഴക്കും മർദനവും മാനസിക പീഡനവും പതിവായപ്പോൾ രണ്ടു വർഷം മുന്‍പ് ആശ കിണറ്റിൽ ചാടി മരിച്ചു. ഭർത്താവും വീട്ടുകാരും പോലീസിനു വിവരം നൽകിയത് അവൾക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ്. അമ്മായിയമ്മ നിറമുളള പല കഥകളും നാട്ടുകാരുമായി പങ്കുവച്ചു. പക്ഷേ മരണത്തിനു മുന്‍പ് ആശ അയൽക്കാരോടു താൻ അനുഭവിക്കുന്ന ക്രൂരതയുടെ കഥകൾ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ സ്വന്തം വീട്ടുകാർക്കു മകളുടെ യാതനകളൊന്നും അറിയില്ലായിരുന്നു. നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് ഇതു കൊലപാതകമാണെന്നു തെളിയിച്ചു. അതോടെ അമ്മയ്ക്കും മകനും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ വനിത കമ്മീഷനു കഴിഞ്ഞു.
സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് വയ്ക്കാൻ പെണ്‍കുട്ടികൾ തയാറാകണം
ഇപ്പോഴും സ്ത്രീധന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. വിവാഹത്തിനുമുന്‍പ് പയ്യന് പണത്തോട് ആർത്തിയുണ്ടോയെന്ന് പെണ്‍കുട്ടികൾ മനസിലാക്കണം. ആ പ്രവണതയുള്ള ആളാണെങ്കിൽ ഒഴിവാക്കണം. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ദു:ഖിക്കേണ്ടി വരും. പ്രണയ വിവാഹമായാൽ പോലും അത് ശ്രദ്ധിക്കണം. സ്ത്രീധനം ചോദിച്ചുവരുന്ന പുരുഷനെ വേണ്ടെന്ന് വയ്ക്കാൻ പെണ്‍കുട്ടികൾ തയാറാകണം.
പ്രഫ. മോനമ്മ കോക്കാട്
വനിത കമ്മീഷൻ മുൻ അംഗം
പരന്പരാഗത സ്വത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം നൽകണം
സ്ത്രീധനം ഒരു അവകാശമായി കരുതുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള മലയാളി സമൂഹം പൊങ്ങച്ചം കാണിക്കുന്നതിനായി അതിന്റെ അളവ് പരമാവധി വർധിപ്പിക്കുകയാണ്. ചോദിക്കുന്ന സ്ത്രീധനം നൽകാമെന്ന് സമ്മതിച്ചില്ലെങ്കിൽ മകളുടെ വിവാഹം മുടങ്ങുമെന്നു കരുതുന്ന പല മാതാപിതാക്കളുമുണ്ട്. അതുകൊണ്ട് തങ്ങൾക്ക് കൊടുക്കാനാവുന്നതിൽ അപ്പുറം സ്ത്രീധനം വാഗ്ദാനം ചെയ്യും. അതുകൊടുക്കാൻ കഴിയാതെ വരുന്പോഴാണ് പെണ്‍കുട്ടികൾ ഭർതൃവീട്ടിൽ നരകയാതന അനുഭവിക്കുന്നത്. മധ്യവർഗത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള കുടുംബങ്ങളാകാം ഈ പ്രശ്നങ്ങൾ കൂടുതൽ അനുഭവിക്കുന്നത്. സ്ത്രീധനത്തിനെതിരെ ധീരമായ നിൽപാടെടുക്കേണ്ട അഭ്യസ്ഥ വിദ്യരായ യുവതികൾ പോലും അതിനു തയാറാകുന്നില്ല. പലപ്പോഴും സ്ത്രീധനമല്ലാതെ പരന്പരാഗത സ്വത്തിൽ നിന്നും യാതൊന്നും പല മാതാപിതാക്കളും പെണ്മക്കൾക്കു നൽകാറില്ല. സ്വത്ത് ഭാഗം വയ്ക്കുന്പോൾ സ്ത്രീക്കും പുരുഷനും തുല്യ പരിഗണന ലഭിക്കുന്ന സാമൂഹിക സാഹചര്യം ഉണ്ടാകണം. അല്ലാത്തിടത്തോളം കാലം സ്ത്രീധനം എന്ന വിപത്തിനെ ഫലപ്രദമായി തടയുവാനാകില്ല.
അഡ്വ.ബിജു ഗോപാൽ
കുടുംബ കോടതി ഏറ്റുമാനൂർ/പാല
സീമ മോഹൻലാൽ
അമ്മായിയമ്മ എന്ന വില്ലത്തി
12:47 PM May 04, 2019 | Deepika.com