ഡ്രൈവറുടെ കാബിന് അടുത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവർ. പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയിൽ ഫോണിൽ കളിക്കുന്ന ഡ്രൈവർ യാത്രക്കാരുടെ വാക്കുകൾ പോലും കേൾക്കുന്നില്ല. ആന്റോ ജോസ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പങ്കുവച്ച വികാരമാണിത്. അമിതവേഗവും അശ്രദ്ധ നിറഞ്ഞ ഡ്രൈവിംഗും. ഒരു യാത്രയിൽ മുഴുവൻ ഉറങ്ങാതെ ഭയന്നിരുന്ന അന്റോ ജോസിന്റെ വിവരണം അധികൃതർ അറിയേണ്ടതാണ്. ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ അവസ്ഥ സങ്കല്പിക്കുക. കടലിൽ ബോട്ടിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥ പോലെയാണ് ഇത്തരം ബസുകളിൽ യാത്ര ചെയ്യേണ്ടി വരുന്നത്.
മാർച്ച് നാലിന് ആന്റോ ജോസ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ് ഇപ്പോൾ. മൊബൈൽ നോക്കി പാട്ടു കേട്ട് അതിവേഗം ബസ് ഓടിക്കുന്ന ഡ്രൈവർ. ചെറുതായൊന്ന് പാളിയാൽ പോലും വലിയ ദുരന്തമുണ്ടാക്കുന്ന അശ്രദ്ധ. ബസ് മുഴുവൻ ആളുകളായിരുന്നു. അമിതവേഗവും. അങ്ങനെ മുൻപോട്ടു വന്നപ്പോൾ കണ്ടതാണ് ആന്റോ ജോസ് മൊബൈലിൽ പകർത്തിയത്. അവിടെ കുറച്ചു നേരം ഇരിക്കുകയും ചെയ്തു. അശ്രദ്ധമായി വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് യാത്രക്കാരൻ പറയുന്നതും കേൾക്കാനാകുന്നില്ല. ഇതിനിടെ മുതിർന്ന യാത്രക്കാരി എത്തി സ്പീഡ് കുറയ്ക്കാനും ആവശ്യപ്പെട്ടു... ഇങ്ങനെ പറഞ്ഞാണ് ആന്റോ ജോസ് മാർച്ച് 4ന് വീഡിയോ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കുള്ള കല്ലട ബസ് ജീവനക്കാരുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പരാതികളും ദുരനുഭവങ്ങളുമാണ് ബസ് യാത്രക്കാർ പങ്കുവെയ്ക്കുന്നത്.
എന്തെങ്കിലും കണക്കുണ്ടോ?
കേരളത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് നിലവിൽ സംസ്ഥാന സർക്കാറിന്റെ കൈവശമില്ലെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി. അന്തർസംസ്ഥാന ബസുകളുടെ കണക്കുകൾ പരിശോധിച്ചു വരുന്നതേയുള്ളുവെന്നാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. ആർക്കുവേണമെങ്കിലും ഒരുരേഖയുമില്ലാതെ വാഹനം ഓടിക്കാം. എന്തെങ്കിലും അപകടമുണ്ടായാലും രേഖയുള്ള ബസിന്റെ പേര് ചേർക്കാൻ മുതലാളിക്കു സാധിക്കും. ധാരാളം തീരുമാനം സർക്കാർ എടുത്തിട്ടുണ്ട്.
അന്തർസംസ്ഥാന ബസുകളിലെ അമിത ചാർജ് നിയന്ത്രിക്കുമെന്നു മന്ത്രി പറഞ്ഞു. നിരക്ക് ഏകീകരണം പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലൈസൻസില്ലാത്ത ബുക്കിംഗ്് ഏജൻസികൾ പൂട്ടിക്കുമെന്നും ജൂണ് ഒന്നു മുതൽ ജിപിഎസ് നിർബന്ധമാക്കുമെന്നും പറഞ്ഞു.
കള്ളക്കടത്ത്
ബസിൽ കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ് ആരോപിച്ചിരുന്നു. ബാംഗളൂരിൽ വിദ്യാർഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നത്. താൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബസ് അപ്രതീക്ഷിതമായി ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി. വലിയ പാക്കറ്റുകൾ ഇറക്കുന്നത് താൻ കണ്ടതായും യുവാവ് പറയുന്നു. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാർ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കിയിരുന്നു. സവാരി നടത്തുന്നതിനിടയിൽ വണ്ടി നിർത്തിയിട്ടാൽ, സ്ഥലമെവിടെയാണെന്നു പോലും പറയാനിവർ കൂട്ടാക്കാറില്ല. രാത്രിയാത്രകളിൽ സ്ഥലം മനസിലാകാതെയിരിക്കുന്ന യാത്രക്കാർ അതിനെക്കുറിച്ച് ചോദിച്ചാൽ ചീത്തവിളിക്കും യുവാവ് പറയുന്നു. ബസ് ജീവനക്കാർ മദ്യപിച്ചാണ് കൂടുതൽ സമയവും ജോലി ചെയ്യാറുള്ളതെന്നും ഇവരുടെ ഗുണ്ടായിസം ഭയന്ന് ആരും ഇതിനെ ചോദ്യം ചെയ്യാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.
അന്തർ സംസ്ഥാന ബസുകളിൽ ഇലക്ട്രോണിക് സാമഗ്രികൾ നികുതിവെട്ടിച്ച്കടത്തുന്നത് വ്യാപകമാണെന്ന ആക്ഷേപമുണ്ട്.
ഗോപാലപുരം, വേലന്താവളം, മീനാക്ഷിപുരം പ്രദേശങ്ങളിലൂടെ പോകുന്ന ബസുകളെ പരിശോധിക്കാതെ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ നികുതിവെട്ടിപ്പുകാരിൽനിന്നും ആവശ്യത്തിനുള്ള സമ്മാനങ്ങൾവാങ്ങുന്നതായും ആരോപണമുണ്ട്.കുഴൽപ്പണം പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻതോതിൽഇലക്ട്രോണിക് സാമഗ്രികൾ ബസിനകത്തുനിന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നു.
(തുടരും)
സൂര്യനാരായണൻ
പാട്ടുകേട്ടും മെസേജ് അയച്ചും ഡ്രൈവിംഗ്
02:21 PM Apr 27, 2019 | Deepika.com