അര ഗ്രാം കഞ്ചാവ് പിടിച്ചാൽ പത്രസമ്മേളനം നടത്തും. പട്ടിണി കൊണ്ടു അപ്പം മോഷ്ടിച്ചാൽ മോഷ്ടാവാക്കി പത്രക്കാർക്കു ഫോട്ടോ കൊടുക്കും. ഹെൽമറ്റ് വച്ചില്ലെങ്കിൽ പിന്നാലെ പാഞ്ഞു കിണറ്റിലോ കൊക്കയിലോ വീഴ്ത്തും. എന്നാൽ, കഞ്ചാവ് മൊത്തക്കച്ചവടക്കാരനെ പിടിച്ചാൽ പെറ്റിക്കേസ് എടുക്കാനുള്ള വഴി ആലോചിക്കും. വൻകിട ഹോട്ടലുകളിൽ നിന്നു മയക്കുമരുന്ന് സംഘത്തെ പിടിച്ചാൽ ആരും അറിയാതെ മുക്കും. ഇതെല്ലാം തന്നെയാണ് സാറേ ഇപ്പോഴും നടക്കുന്നത്. യാത്രക്കാരെ ക്രൂരമായി മർദിച്ചു വഴിയിൽ ഇറക്കി വിട്ടു ഭീഷണിപ്പെടുത്തിയ സംഘത്തെ പിടിച്ചെങ്കിലും ഒന്നും സംഭവിക്കില്ല. കല്ലട ബസുകാർ മാത്രമല്ല, വൻകിട വോൾവോ ബസുകൾ എത്ര നിയമലംഘനം നടത്തിയാലും ഒന്നും സംഭവിക്കില്ല. ഇവർ കാണേണ്ട രീതിയിൽ കാണുന്നവരാണ്.
അതുകൊണ്ടാണ് കല്ലടമുതലാളിയെയും പ്രതികളെയും രക്ഷിക്കാൻ ആളുകൾ എത്തുന്നത്. ഇതിൽ പോലീസുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളുടെ മുന്നിൽ എത്തിച്ച സമയം മാത്രം നോക്കുക. രാത്രി 10.45ന്. മാധ്യമങ്ങളിൽ ഇവരുടെ ഫോട്ടോ വരരുതെന്ന് നിർബന്ധമുള്ള ചിലർ ഇവിടെയുണ്ട്. അതു പോലീസുകാരല്ല. പകരം ഉന്നത പോലീസ് സംഘമാണ്. ഇവരെ മാധ്യമങ്ങളുടെ മുന്നിൽ നിന്നു മാറ്റിനിർത്തുന്നു. അര ഗ്രാം കഞ്ചാവ് കൈവശം വച്ചാൽ ഫോട്ടോയെടുക്കാൻ വിളിക്കുന്ന പോലീസ്. മാധ്യമങ്ങൾ ഓടി എത്തുന്പോൾ തലകുനിച്ചുനിൽക്കുന്ന പ്രതിയുടെ ഫോട്ടോ ഉയർത്തിപ്പിടിക്കാൻ മത്സരിക്കുന്ന പോലീസുകാർ. ഇതൊന്നും വൻകിട പ്രതികളുടെ കാര്യത്തിൽ മാത്രം എന്താണ് ഉണ്ടാകാത്തത്. ഇവിടെയാണ് പ്രശ്നം. ഈ കേസ് ഒന്നും സംഭവിക്കാതെ കടന്നു പോകുമെന്നു ജനം വിശ്വസിക്കുന്നു. ഒരു മാസം കഴിയുന്പോൾ ഇതിലും വെടിപ്പാക്കി ഈ ബസുകൾ ഇതിലെ തന്നെ ഈ ജീവനക്കാർ ഓടിക്കും. ഇനിയും മർദനങ്ങളും പീഡനങ്ങളും വഴിയിൽ രക്തപ്പുഴയും ഒഴുകും. അപ്പോഴും പ്രതികരിക്കാത്ത ഒരു വിഭാഗം ഇവിടെയുണ്ടാകും.
യാതൊരു ലൈസൻസുമില്ലാതെ ചുമ്മാ വാഹനങ്ങൾ ഓടിക്കാൻ മോട്ടോർ വാഹന വകുപ്പ് അറിയാതെ പറ്റുമോ എന്ന ചോദ്യം ഉയരുന്നു. യാത്രക്കാരെ അടിമകളായി കാണുന്നവരുടെ നാട്. പ്രൈവറ്റ് ബസുകാരെല്ലാം ക്രൂരമാണെന്ന ചിന്തയൊന്നുമില്ല. നല്ല നിലയിൽ ബസ് സർവീസ് നടത്തുന്നവരാണ് ഭൂരിപക്ഷം. പക്ഷേ, ചില മുതലാളിമാരുടെ ഗുണ്ടകൾ കാണിക്കുന്ന ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ. ഇനി എങ്ങനെ വിശ്വസിച്ചു യാത്ര പോകുമെന്ന ചോദ്യം മാത്രം ബാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവം കൂടി വെളിപ്പെടുത്താം. കാഞ്ഞിരപ്പള്ളിയിൽ നിന്നു തൊടുപുഴ, മൂവാറ്റുപുഴ, കാക്കനാട് വഴി കലൂർക്കു സർവീസ് നടത്തുന്ന സ്വകാര്യബസ്. ഇതേ സമയം രാവിലെ പത്തനംതിട്ടയിൽ നിന്നു ഇതേ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്. ഒരു ദിവസം പോലും കെഎസ്ആർടിസി ബസിലെ ഡ്രൈവറെ സ്വകാര്യബസിലെ ജീവനക്കാർ അസഭ്യം പറയാതെ പോകില്ല. കഴിഞ്ഞ ദിവസവും ബസ് വിലങ്ങനെയിട്ടാണ് കെഎസ്ആർടിസി ബസ് തടഞ്ഞത്. എന്നിട്ട് അഞ്ചുമിനിട്ടു നേരത്തെ അസഭ്യം. സംഘടിതമായി ഡ്രൈവറെ മർദിക്കുന്ന അവസ്ഥ. ഭയന്നാണ് ഇതുവഴി കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. ഇതിനെതിരേ ഒരക്ഷരം പോലും ശബ്ദിക്കാൻ ഒരു ഉദ്യോഗസ്ഥനുമില്ല. കെഎസ്ആർടിസി ബസിൽ നിറയെ സ്ത്രീയാത്രക്കാരുമുണ്ടെന്ന കാര്യം പോലും ഇവർ മറക്കുന്നു. ഇവരെല്ലാം ചെവി പൊത്തിപ്പിടിക്കേണ്ട അവസ്ഥയിലാണ്. കല്ലട ബസിന്റെ അഹങ്കാരം മാറിയതേയുള്ളൂ ഇനി ഇവർക്കായിരിക്കുമെന്ന് ആരോ ബസിലിരുന്നു പറയുന്നതു കേട്ടു. സ്വകാര്യബസിനെതിരേ ഒരു അധികാരവും ആരും ഉപയോഗിക്കില്ല. കാരണം അതുപോലെ മാസപ്പടി കൊടുക്കുന്നുണ്ടെന്നാണ് സ്വകാര്യജീവനക്കാരുടെ അവകാശവാദം.
ഓട്ടം പാതി വഴി നിർത്തും
സ്വകാര്യബസുകളെ വിശ്വസിച്ചു ബസിൽ കയറി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ. ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ. ബസിൽ ആളുകൾ കുറവാണെങ്കിൽ വഴിയിൽ ഇറക്കിവിടും. ഇനി ഓട്ടോറിക്ഷ പിടിച്ചു പോകുന്നതാണ് നല്ലതെന്ന ഉപദേശവും നൽകും. അടുത്ത കാലത്തു എറണാകുളത്തു നിന്നും തൊടുപുഴയിലേക്കു യാത്ര ചെയ്ത രണ്ടു പേരെ വെങ്ങല്ലൂർ ജംഗ്ഷനിൽ ഇറക്കി വിട്ടശേഷം നേരെ കോലാനി വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോയി. ഇവർ ഓട്ടോറിക്ഷ വിളിച്ചാണ് പിന്നീട് യാത്ര ചെയ്തത്. ഇങ്ങനെ ഇറക്കിവിട്ടു രക്ഷപ്പെടുന്ന സ്വകാര്യ ബസുകളെ പിടിക്കുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുണ്ട്. ഇത്തരമൊരു ബസിന് അയ്യായിരം രൂപ പിഴ അടപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
നികുതി വെട്ടിച്ച് സർവീസ് നടത്തുന്ന സംസ്ഥാനാന്തര സർവീസുകളും ഏറെയാണ്. കേരള സർക്കാർ മോട്ടർ വാഹന നികുതി ഉയർത്തിയതിനെത്തുടർന്ന് ബസ് ഉടമകൾ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് സ്റ്റേ തള്ളിയതോടെ അധിക നികുതി കുടിശിക അടയ്ക്കേണ്ടിവന്നു. ഇതേത്തുടർന്ന് കേരളത്തിലേക്കുള്ള റൂട്ടുകൾ ഒഴിവാക്കി ഈ ബസുകൾ ഇതര സംസ്ഥാന റൂട്ടുകളിൽ ഓടുന്നതിനായി മറിച്ചു വിൽക്കുന്ന സാഹചര്യമുണ്ടായി. ( തുടരും)
സൂര്യനാരായണൻ
മുതലാളിയെ തൊട്ടപ്പോൾ പോലീസിന്റെ കളി
03:18 PM Apr 26, 2019 | Deepika.com