1919 ഏപ്രിൽ 13 ഞായർ. സന്ധ്യാസമയം. പഞ്ചാബിൽ അമൃത്സറിലെ ജാലിയൻ വാലാബാഗിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. സിക്കുകാരുടെ സുവർണക്ഷേത്രത്തിൽനിന്നു വിളിപ്പാടകലെയാണു ജാലിയൻവാലാ ബാഗ് എന്ന മൈതാനം. അമൃത്സറിൽ ഹിന്ദുക്കളുടെ ഉത്സവത്തിൽ മുസ്ലിംമുകൾ കൂട്ടത്തോടെ പങ്കെടുത്തത് ഇഷ്ടപ്പെടാത്ത പഞ്ചാബ് ഗവർണർ മൈക്കൾ ഓഡ്വയറിന്റെ ഉത്തരവിനെത്തുടർന്ന് പട്ടാളം ജനക്കൂട്ടത്തെ തടയുകയും വെടിവയ്ക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പിൽ ഏതാനും ആളുകൾ മരിച്ചു.
വിചാരണ കൂടാതെ രണ്ടുവർഷം വരെ ആരെയും തടവിലാക്കാൻ അനുവദിക്കുന്ന റൗലറ്റ് നിയമത്തിനെതിരേ പ്രക്ഷോഭം നടക്കുന്ന കാലം കൂടിയായിരുന്നു അത്. ഇതിലെല്ലാ പ്രതിഷേധിക്കാനാണ് വൃദ്ധരും അമ്മമാരും യുവാക്കളും കുട്ടികളും വാലാബാഗിൽ ഒത്തുകൂടിയത്. ക്രമരഹിതമായ ചതുരാകൃതിയുള്ള ഉയർച്ച താഴ്ചകളുള്ള മതിൽക്കെട്ടുകളോടു കൂടിയ ഭൂമിയാണു ജാലിയൻ വാലാബാഗ്. മൈതാനത്തേക്കു പ്രവേശിക്കുന്നത് ഇടുങ്ങിയ തെരുവിൽക്കൂടിയാണ്. മൂന്നുനാല് സ്ഥലത്ത് ഞെരുങ്ങിക്കടക്കാവുന്ന ചെറിയ വിടവുകളുണ്ട്. ആറര ഏക്കറുള്ള മൈതാനത്ത് 15,000 -ലേറെപ്പേർ സമ്മേളിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണു ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറുടെ നേതൃത്വത്തിൽ പോലീസ് എത്തിയത്.
വൈകുന്നേരം നാലോടെ തോക്കുധാരികളായ 90 പേരടങ്ങുന്ന ഒരു പട്ടാള സംഘവും അഞ്ചോടെ രണ്ടു കവചിത വാഹനങ്ങളുടെ അകന്പടിയോടെ ജനറൽ ഡയറും എത്തി. മൈതാനത്ത് മതിൽക്കെട്ടിനുള്ളിൽ മനുഷ്യ മഹാസാഗരം അലയടിച്ചു. ഹാൻസിരാജ് എന്ന പ്രാദേശിക നേതാവ് പ്രസംഗം ആരംഭിച്ചു. ജനറൽ ഡയർ കവാടത്തിനരികിലുള്ള ഉയർന്ന സ്ഥലത്ത് നിലയുറപ്പിച്ച് 25 വീതം പട്ടാളക്കാരെ തന്റെ ഇടത്തും വലത്തും നിർത്തി.
പ്രകോപനമില്ലാത്ത വെടിവയ്പ്പ്
മൈതാനത്തിനു പുറത്തേക്കുള്ള പ്രധാന വഴി ഡയർ അടച്ചു. യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും ഡയർ വെടിവയ്പിന് ഉത്തരവ് നൽകി. മിനിറ്റുകളോളം അത് തുടർന്നു. എല്ലാം അവസാനിക്കുന്പോൾ നൂറുകണക്കിന് ശവങ്ങൾകൊണ്ട് നിറഞ്ഞു ജാലിയൻ വാലാബാഗ്. ഇതൊന്നും ഗൗനിക്കാതെ ഡയറും സൈനികരും അവിടെനിന്ന് പുറത്തു വന്നു. മുറിവേറ്റവരെ നോക്കാൻ ഒരു ഡോക്ടർ പോലും എത്തിയില്ല. അവർക്ക് ഒരിറ്റു വെള്ളം കൊടുക്കാൻ ആരുമുണ്ടായില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ ആയിരത്തിലേറെ ആയിരുന്നു മരിച്ചവരുടെ എണ്ണം. ബ്രിട്ടീഷ് അന്വേഷണത്തിൽ 379 മരണം മാത്രം. 200-ലേറെപ്പേരുടെ ജഡം മൈതാനത്തെ ഒരു കിണറ്റിൽനിന്നു കിട്ടി. മഹാഭൂരിപക്ഷവും സിക്കുകാരാണു കൊല്ലപ്പെട്ടത് ഇതോടെയാണു സിക്കു സമുദായം ബ്രിട്ടീഷുകാർക്കെതിരായത്.
ഇക്കാരണംകൊണ്ടാണു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിക്കല്ലായി ജാലിയൻവാലാ ബാഗ് എന്നു പറയുന്നത്. ഈ ക്രൂരമായ നരനായാട്ടിനെതിരേ നാടാകെ ക്ഷോഭമുയർന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സർക്കാർ ഈ സംഭവത്തെക്കുറിച്ച് ഒരന്വേഷണത്തിന് ഉത്തരവിട്ടു. ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലുള്ളതായിരുന്നു അന്വേഷണ കമ്മീഷൻ.
പ്രതിഷേധയോഗം ചേർന്നിട്ടുണ്ടെങ്കിൽ വെടിവയ്ക്കാൻ ഉദ്ദേശിച്ചാണു താൻ പോയതെന്നു ജനറൽ ഡയർ ഹണ്ടർ കമ്മീഷനിൽ മൊഴിനൽകി. ജനറൽ ഡയറിനെ മാത്രം ശിക്ഷിച്ചു. പഞ്ചാബ് ഗവർണർ ഓഡ്വയറിനെ പുകഴ്ത്തുന്നതായിരുന്നു ഹണ്ടർ റിപ്പോർട്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഉപരിസഭ ജനറൽ ഡയറിന്റെ നടപടിയെ വാഴ്ത്തി. ഇംഗ്ലണ്ടിലെ സുഹൃത്തുക്കൾ അദ്ദേഹത്തിന് രത്നം പതിച്ച ഒരു വാൾ ഉപഹാരമായി നൽകി. കൂടാതെ ഒന്നരലക്ഷം പൗണ്ടും സമ്മാനിച്ചു. കൂട്ടക്കൊലയിൽ ഒരിക്കലും ഡയർ പശ്ചാത്തപിച്ചില്ല. 1927-ൽ പക്ഷാഘാതം വന്നു ഡയർ മരിച്ചു.
മാപ്പില്ല, ഖേദം മാത്രം
2019 ഏപ്രിൽ 10 ബുധൻ. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികദിനത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഖേദപ്രകടനം നടത്തി. ഇന്ത്യയിലെ ബ്രിട്ടന്റെ ചരിത്രത്തെ അസ്വസ്ഥമാക്കുന്ന ഉദാഹരണമാണു ജാലിയൻവാലാ ബാഗ്. കൂട്ടക്കുരുതിയിലും അതേത്തുടർന്നുണ്ടായ നഷ്ടങ്ങളിലും ഞങ്ങൾ അതീവമായി ദുഃഖിക്കുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമൃദ്ധിയുടെയും സുരക്ഷയുടേതുമാണ്. അതിനിയും തുടരും- മേ പറഞ്ഞു.
കൂട്ടക്കൊലയെക്കുറിച്ച് നിരുപാധിക മാപ്പപേക്ഷ നടത്തണമെന്ന് പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബി നാണ് പാർലമെന്റിൽ ആവശ്യമുന്നയിച്ചത്. മാപ്പപേക്ഷ നടത്തണമെന്നാവശ്യപ്പെട്ട് 80 എംപിമാർ ഒപ്പിട്ട കത്ത് തെരേസ മേക്കു സമർപ്പിച്ചതിനുശേഷം ഇതേക്കുറിച്ചു പ്രതികരിക്കാൻ കാബിനറ്റിൽ മേയ്ക്കു മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ മേ മാപ്പ് പറഞ്ഞില്ല. അതിന്റെ പേരിൽ ഒരു മാപ്പു ചോദിക്കാനോ തെറ്റു ചെയ്തെന്നു സമ്മതിക്കാനോ പഴയ സാമ്രാജ്യശക്തി തയാറായിട്ടില്ല.
കറുത്തദിനത്തിന് 100 വയസ്
03:37 PM Apr 13, 2019 | Deepika.com