ക്ഷയരോഗത്തിന്റെ ചരിത്രം മനുഷ്യചരിത്രത്തോളം ഉള്ള ഒന്നാണ്. എന്നുമുതലാണ് ക്ഷയരോഗം മനുഷ്യജീവനും പുരോഗതിക്കും തടസമായി തുടങ്ങിയതെന്ന് അന്വേഷിച്ചാൽ ശിലായുഗം തൊട്ടുതന്നെ ഈ പകർച്ചവ്യാധി മനുഷ്യന്റെ കൂടെ ഉണ്ടായിരുന്നുവെന്നു കാണാം. പല പുരാണങ്ങളിലും ചരിത്രങ്ങളിലും ഈ രോഗത്തെ പല പേരുകളിലായി പ്രതിപാദിച്ചിരിക്കുന്നതായി കാണാം. രോഗപകർച്ചയിലും മരണനിരക്കിലും ക്ഷയരോഗ കാരണം നൂറ്റാണ്ടുകൾക്കിടയിൽ അൽപ്പമൊന്നു കുറഞ്ഞിട്ടുണ്ട്. എങ്കിലും ലോകത്തിലെ നിലവിൽ ഏറ്റവും കൂടുതൽ പേരുടെ മരണകാരണങ്ങളിൽ പത്താംസ്ഥാനമാണ് ക്ഷയരോഗത്തിന് ഇന്നുള്ളത്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തും. ഫലപ്രദമായ രോഗനിർണയ -ചികിത്സാ സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും ആധുനിക വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പൂർണമായും ക്ഷയരോഗം കീഴടക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം ഈ രോഗം ബാക്ടീരിയ കാരണം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് വായുവിലൂടെ പകരുന്നുവെന്നതാണ്.
ഇന്ത്യയിൽ
ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് ഇന്ത്യയിലാണ്. ലോകത്ത് ആകെ ഉള്ളതിന്റെ 27 ശതമാനത്തോളം ക്ഷയരോഗികൾ ഇന്ത്യയിലാണ്. ഒരുലക്ഷം പേരിൽ നൂറുമുതൽ 180 വരെ ക്ഷയരോഗികൾ ഇന്ത്യയിലുണ്ടെന്നാണു കണക്ക്. ഓരോ വർഷവും 2,20,000 ക്ഷയരോഗ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓരോ അഞ്ചുമിനിറ്റിലും രണ്ട് ക്ഷയരോഗമരണം. ദിവസവും ആറായിരത്തോളം പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നു.
ലിംഗ-പ്രായഭേദമന്യേ മരണങ്ങൾക്കും സാമൂഹിക സാന്പത്തിക പ്രതിസന്ധികൾക്കും ഇന്ത്യയിൽ ക്ഷയരോഗം ഇപ്പോഴും കാരണമാകുന്നുവെന്നത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പ്രാധാന്യമുള്ള വിഷയമാണ്. ഇന്ത്യയിൽ ഇത് എങ്ങനെ നിർമാർജനം ചെയ്യാം എന്നുള്ള കാര്യവും. ഇന്ത്യയിൽ ഒരുവർഷം ഏതാണ്ട് 30 ലക്ഷം ക്ഷയരോഗികൾ ഉണ്ടാകുന്നുണ്ട്.
ക്ഷയരോഗം ഉണ്ടാകുന്നതും പകരുന്നതും
മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗം ഉണ്ടാക്കുന്നത്. ഇത് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായുവിലൂടെ പകരുന്നു. ഇങ്ങനെ അണുബാധ ഏൽക്കുന്നവർക്ക് പിന്നീട് ക്ഷയരോഗമുണ്ടാകുവാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷിക്ക് കോട്ടം തട്ടുന്പോൾ ഇവരിൽ ക്ഷയരോഗം വരാം. പ്രമേഹമുള്ളവരിലും പുകവലിക്കാരിലും പോഷകാഹാര കുറവുള്ളവരിലും എച്ച്ഐവി ബാധിതരിലും ക്ഷയരോഗം എളുപ്പത്തിൽ വരാം. ക്ഷയരോഗ പരിശോധനകൾ നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തുകയും ക്ഷയരോഗം കണ്ടെത്താൻ മുടങ്ങാതെ ചികിത്സ നടത്തി രോഗം ഭേദമാക്കുകയുമാണ് ഏക വഴി. ചികിത്സിക്കാത്ത ശ്വാസകോശ ക്ഷയരോഗിയാണ് മറ്റുള്ളവർക്ക് രോഗം പകർത്തുന്നത്. ഇവർ ഒരുവർഷം 10 മുതൽ 15 വരെ പുതിയ ക്ഷയരോഗികളെ ഉണ്ടാക്കുന്നു. ക്ഷയരോഗ ലക്ഷണങ്ങൾ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ലക്ഷണങ്ങൾ ഉള്ളവരെ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം. ക്ഷയരോഗം ആർക്കു വേണമെങ്കിലും വരാം.
സംശയിക്കാവുന്ന ലക്ഷണങ്ങൾ
* രണ്ടാഴ്ചയിലധികമായുള്ള ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* അകാരണമായി ഭാരം കുറയുക* നെഞ്ചുവേദന * രക്തം ചുമച്ച് തുപ്പുക തുടങ്ങിയവ കണ്ടാൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്താൻ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണം. മുഴുവൻ ലക്ഷണങ്ങളും ഒരുമിച്ച് ഉണ്ടാകണമെന്നില്ല. ചുമയുള്ളവർക്ക് നേരിട്ട് ലബോറട്ടറിയിൽ കഫ പരിശോധന നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്താം. പ്രമേഹരോഗികളും പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനകൾ നടത്തുന്നത് രോഗം തുടക്കത്തിൽ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും സഹായകമാകും. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും ആരോഗ്യകേന്ദ്രങ്ങളിൽ എത്തി ചികിത്സ തേടാത്തതുമാണ് ഇന്ത്യയിൽ ഇത്രയും ക്ഷയരോഗ മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നതിനു പ്രധാന കാരണം. കേരളത്തിൽ 2018 ൽ 24,595 പേർ ക്ഷയരോഗ ചികിത്സ തേടിയിട്ടുണ്ട്.
പ്രമേഹവും ക്ഷയരോഗവും
പ്രമേഹമുള്ളവരിൽ ക്ഷയരോഗ സാധ്യത മറ്റുള്ളവരേക്കാൾ മൂന്നുമടങ്ങാണ്. ഇപ്പോൾ കേരളത്തിൽ കണ്ടെത്തുന്ന ക്ഷയരോഗികളിൽ ഏതാണ്ട് 40 ശതമാനത്തോളം പേർ പ്രമേഹ ബാധിതരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. അതിനാൽ എല്ലാ പ്രമേഹമുള്ളവരിലും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനകൾ അത്യാവശ്യമാണ്. ക്ഷയരോഗമരുന്നുകൾ കഴിക്കുന്പോൾ പ്രമേഹം നിയന്ത്രിക്കുന്നതിന് ഇൻസുലിൻ ചികിത്സയും ആവശ്യമാണ്. പ്രമേഹം നിയന്ത്രണവിധേയമല്ലാത്ത് ക്ഷയരോഗികളിൽ ക്ഷയരോഗമുക്തിക്കും താമസം നേരിടുന്നു.
മാർച്ച് 24 -ലോക ക്ഷയരോഗദിനം
1882 ൽ സർ. റോബർട്ട് കോക്ക് എന്ന ജർമൻ ശാസ്ത്രജ്ഞൻ ക്ഷയരോഗാണുക്കളെ കണ്ടെത്തിയതോടെയാണു പതുക്കെ ക്ഷയരോഗം മനുഷ്യനു മുന്നിൽ കീഴടങ്ങുവാൻ തുടങ്ങിയത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് മരുന്നുകൾ കണ്ടെത്തി. സർ റോബർട്ട് കോക്ക് ക്ഷയരോഗാണുക്കൾ കണ്ടെത്തിയതിന്റെ ഓർമയ്ക്കായിട്ടാണ് എല്ലാവർഷവും മാർച്ച് 24ന് ലോക ക്ഷയരോഗദിനം ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗനിർണയവും ചികിത്സയും എത്താതെ ഏതാണ്ട് 30 ലക്ഷം ക്ഷയരോഗികൾ ഉണ്ടെന്നാണു കണക്ക്. ക്ഷയരോഗ ബോധവത്കരണ പരിപാടികളും ആരോഗ്യ സംവിധാനങ്ങളും ഇവരിൽ കൂടി എത്തിയാൽ മാത്രമേ ക്ഷയരോഗ നിയന്ത്രണം സാധ്യമാകൂ. അതിനുള്ള കൂട്ടായ ശ്രമങ്ങളാണ് ലോക ക്ഷയരോഗ ദിനാചരണത്തിൽ നടക്കുന്നത്.
ഈവർഷത്തെ ക്ഷയരോഗദിന സന്ദേശം-"" ഇതാണ് സമയം'' എന്നതാണ് - ക്ഷയരോഗമില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിന്. ക്ഷയരോഗ നിയന്ത്രണത്തിൽ ഏറെ മുന്നോട്ടു പോയിട്ടുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സമയം രോഗപകർച്ച തടയുന്നതിനുള്ളതാണ്. അതിനാൽ സന്ദേശം "ഇതാണ് സമയം-ആശുപത്രികളിലും പൊതുസമൂഹത്തിലും വായുജന്യ രോഗനിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൂ-ക്ഷയരോഗ മുക്ത കേരളത്തിനായി' എന്നുള്ളതാണ്. എല്ലാ ആശുപത്രികളിലും വായുജന്യ രോഗ നിയന്ത്രണ സംവിധാനങ്ങൾ പരിശോധിച്ച് ശക്തിപ്പെടുത്തുന്നതിനും ഓരോ വ്യക്തിയും പരിശോധനകൾ നടത്തി ക്ഷയരോഗം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യവകുപ്പ് ഊന്നൽ നൽകുന്നു. കൂടാതെ മറ്റു പല ക്ഷയരോഗ ബോധവത്കരണ പരിപാടികളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. (തുടരും)
തയാറാക്കിയത്:
എം.കെ. ഉമേഷ് RNTCP
കണ്ണൂർ ജില്ലാ IEC കോർഡിനേറ്റർ
ഇതാണ് സമയം; ഓരോ വ്യക്തിക്കും ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്
02:16 PM Mar 23, 2019 | Deepika.com