ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കുറി നേരത്തെയെത്തി. സാധാരണ ഏപ്രിൽ മാസത്തിന്റെ ആദ്യത്തോടെ എത്തിയിരുന്ന കൊന്നപ്പൂക്കൾ പലയിടത്തും പൂത്തുവിടർന്നു.
വേനൽക്കാലത്ത് പൂക്കുന്ന കണിക്കൊന്ന ഇപ്പോഴത്തെ കടുത്ത വേനലിനെ വകവയ്ക്കാതെ പൂത്തു തളിർത്തു നിൽക്കുന്ന കാഴ്ചയാണ് എവിടെയും. കാഴ്ചയ്ക്ക് ഏറെ ആനന്ദം നൽകുന്ന ഈ പൂക്കളുടെ സ്വർണവർണവും പ്രത്യേക ഘടനയും എടുത്തുപറയത്തക്കതാണ്. വേനലിൽ ഇലകൾ കൂടി കൊഴിയുന്നതോടെ പൂർണമായും സ്വർണനിറം പൊതിഞ്ഞ വൃക്ഷമായി കണിക്കൊന്ന മാറും. മലയാളികളുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ പൂക്കൾ കണി കണ്ടു കൊണ്ടാണ് കേരളീയർ വിഷു ആഘോഷം ആരംഭിക്കുന്നത്. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
ഈ പൂക്കളുടെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളിൽ ഇപ്പോൾ ഈ വൃക്ഷം വ്യാപകമായി വീട്ടു മുറ്റങ്ങളിൽ നട്ടുപിടിപ്പിച്ചുവരുന്നു. ഗ്രാമ പ്രദേശങ്ങളിൽ സജീവമായ കൊന്നപ്പൂക്കൾ വിഷു നാളുകളിൽ നഗരങ്ങളിൽ വിൽപനയ്ക്കെത്തും. 20 മുതൽ 50 രൂപ വരെ ഒരു പിടി പൂക്കൾക്ക് വില വരാറുണ്ട്. വസന്തകാലത്ത് പൂത്തുതളിർക്കുന്പോൾ മഞ്ഞ പൂക്കളാൽ വർണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്.
ഫെബ്രുവരി മുതൽ മൂന്നു നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലയ്ക്ക് 50 സെ.മീ. നീളം ഉണ്ടാവും. ഒാരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധവും ഇവയ്ക്കുണ്ട്.
സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം എന്നൊക്കെയാണ് പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്.
ഏറെ ഒൗഷധഗുണങ്ങളുള്ള വൃക്ഷം കൂടിയാണ് കണിക്കൊന്ന. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
സ്വർണ വർണപ്പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ഈ ഒൗഷധമരം മനസിന് സന്തോഷവും ആനന്ദവും നൽകുന്നതിനോടൊപ്പം വസന്തകാലത്തിന്റെ ലഹരി കൂടിയാണ് നമുക്കു പകർന്നു നൽകുന്നത്.
സ്വർണവർണം വിതറി കർണികാരം
03:51 PM Mar 22, 2019 | Deepika.com