മാര്‍ച്ച് 22 ലോക ജലദിനം
പത്തനംതിട്ട: രണ്ടു ദശാബ്ദങ്ങള്ക്കുമുമ്പുവരെ ശുദ്ധജലം സുലഭമായിരുന്ന മധ്യതിരുവിതാംകൂര്‍ രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിൽ. ആറുമാസം മുന്‍പ് കുത്തിയൊഴുകിയ പന്പാതീരവും ജലനിരപ്പുമെല്ലാം ഇന്ന് ഓർമകൾ മാത്രം. വറ്റിവരണ്ട കിണറുകളും നീർച്ചാലുപോലെ ഒഴുകുന്ന പന്പയും തീരങ്ങളിലെ ജലക്ഷാമത്തിന്റെ രൂക്ഷത പ്രകടമാക്കുന്നു. പടിഞ്ഞാറൻ മേഖലയിൽ പോലും കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്.
2018 ഓഗസ്റ്റിലെ മഹാപ്രളയസമയത്ത് 20 അടിയിലധികം ഉയരത്തില്‍ വെള്ളം നിറഞ്ഞൊഴുകിയ സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ കിണറുകള്‍ വറ്റിയിരിക്കുകയാണ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള അവശിഷ്ട ജലം ഒഴുകിവരുന്നതിനാലാണ് പമ്പാനദിയില്‍ നേരിയ തോതില്‍ നീരൊഴുക്കുള്ളത്. ശബരിമല ഉത്സവം കഴിഞ്ഞതോടെ ഡാം അടയ്ക്കും. ഇതോടെ നദിയിൽ വെള്ളം വീണ്ടും കുറയും. പന്പയുമായി ബന്ധപ്പെട്ട ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. പന്പിംഗിന് വെള്ളം ലഭിക്കാത്തതാണ് കാരണം.
തീരപ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്നു. പ്രളയകാലത്ത് ഒഴുകി വന്ന ചെളിയും മണലും പൊടിയും കലര്‍ന്ന മിശ്രിതം തീരപ്രദേശങ്ങളിലെല്ലാം മഴവെള്ളം താഴോട്ടിറങ്ങാന്‍ കഴിയാത്ത വിധം ഉറച്ച പ്രതലം രൂപം കൊണ്ടതാണ് വരൾച്ചയ്ക്കു കാരണം. ഇതോടെ പടിഞ്ഞാറൻ മേഖലയിലെ കിണറുകളിലേക്കുള്ള നീരുറവകൾ വറ്റി. നദിയിൽ ജലം ഉണ്ടെങ്കിലും തീരങ്ങളിലെ കിണറുകളിലേക്ക് വെള്ളം എത്തുന്നില്ല. കിണറിന്റെ തൊട്ടടുത്തേക്ക് വെള്ളം പന്പു ചെയ്താണ് പലരും ജലനിരപ്പ് ഉയർത്തി നിർത്തുന്നത്. ജലക്ഷാമം രൂക്ഷമായതോടെ തീരങ്ങളിലെ വാഴ, ചേമ്പ് തുടങ്ങിയ വാര്‍ഷിക വിളകളോടൊപ്പം ജാതി, മാംഗുസ്തി, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളും കരിയുകയാണ്.
ഉണങ്ങി വരണ്ട് പന്പ
12:56 PM Mar 22, 2019 | Deepika.com