കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ ഇയാളുടെ സഹായികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതിനായുള്ള നടപടി തുടങ്ങി. ജീവനക്കാരായ ജെയ്സണ്‍, സനീഷ്, മാത്യു, നിബുരാജ്, സുബ്രു, അന്‍സില്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.
അതേസമയം, തന്റെ സഹോദരിയുടെ വിവാഹത്തിനു മോന്സണ് മാവുങ്കല്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റാണെന്നു അനിത പുല്ലയില്‍ പറയുന്നു. ആരോപണം തെളിയിക്കേണ്ടത് മോന്‍സന്റെ ഉത്തരവാദിത്തമാണെന്നു അനിത പറഞ്ഞു.
സ്വര്‍ണം വാങ്ങി നല്‍കിയത് ഏത് കടയില്നിന്നാണെന്നു പറയണമെന്നും പണം നല്കിയതു കാശായാണോ ബാങ്ക് വഴിയാണോ എന്നു വ്യക്തമാക്കണമെന്നും അനിത പുല്ലയില്‍ ആവശ്യപ്പെട്ടു. ആരോപണത്തില്‍ അന്വേഷണം വരട്ടെയെന്നും അനിത കൂട്ടിച്ചേര്‍ത്തു. മോന്സണ് അനിതയ്ക്കു പണം നല്‍കിയതായി പറഞ്ഞിരുന്നുവെന്നു മോന്‍സന്റെ മാനേജര്‍ ജിഷ്ണുവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, സ്വകാര്യ മ്യൂസിയം നിര്‍മിക്കാമെന്നു വിശ്വസിപ്പിച്ച ഇടനിലക്കാരന് സന്തോഷ് എളമക്കരയെ കബളിപ്പിച്ചു മൂന്നു കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയ കേസില്‍ മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മോന്‍സന്റെ കലൂരിലെ വീട്ടിലെത്താന്‍ സന്തോഷ് എളമക്കരയോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.
പുരാവസ്തുതട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പോലീസ് ഉന്നതരുടെ മൊഴിയെടുത്തിരുന്നു. മുന്‍ ഡിജിപിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയുമായ ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ട്രാഫിക് ഐജി ലക്ഷ്മണ, ഡിഐജി സുരേന്ദ്രന്, കൊച്ചി മുന്‍ എസിപി കെ ലാല്‍ജി എന്നിവരില്‍നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
മോന്സന് മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു സഹായം ലഭിച്ചതിനെക്കുറിച്ചു റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
അന്വേഷണം മോൻസന്റെ ജീവനക്കാരിലേക്ക്
03:20 PM Oct 26, 2021 | Deepika.com