വേൾഡ് ഈസ് യുവേഴ്സ് എന്നറിയപ്പെടുന്ന ഡബ്ല്യുവൈ ടാബ്ലെറ്റുകൾ അടക്കം ആറു കോടിയോളം രൂപ വിലയുള്ള മയക്കുമരുന്നുകൾ കടത്താനുള്ള ശ്രമം ആസാം റൈഫിൾസ് സൈനികർ കഴിഞ്ഞ ദിവസം തടഞ്ഞു.
ഡബ്ല്യുവൈ ടാബ്ലെറ്റുകൾ പൊതുവേ പാർട്ടി ഡ്രഗ്സ് ആയാണ് അറിയപ്പെടുന്നത്. ഈ ശ്രേണിയിലെ 1,44,000 ടാബ്ലെറ്റുകൾ കൂടാതെ ബ്രൗണ് ഷുഗറും കണ്ടെടുത്തു. സംസ്ഥാന തലസ്ഥാനത്തു നിന്നു 90 കിലോമീറ്റർ തെക്കായി വാഹന പരിശോധനയ്ക്കിടയിലാണ് ആസാം റൈഫിൾസ് ഈ വൻലഹരി വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപാരം അനിയന്ത്രിതമായി തുടരുന്നുവെന്ന പരാതി ഉയരുന്ന സംസ്ഥാനമാണ് മണിപ്പൂർ. ഇക്കഴിഞ്ഞ വർഷം ആസാം റൈഫിൾസ് 16 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.
ലഹരിക്കെതിരെ ശക്തമായ നടപടികൾ ഓരോ സംസ്ഥാനത്തിലും സ്വീകരിക്കുന്നുവെന്നാണ് പൊതുവേയുള്ള വർത്തമാനം. മഹാരാഷ്ട്രയിലെ അന്ധേരിയിൽ പോലീസ് കഴിഞ്ഞ ദിവസം തന്ത്രപരമായ നീക്കത്തിലൂടെ പിടിച്ചെടുത്തത് 40 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുകളാണ്.
പടിഞ്ഞാറൻ പ്രവിശ്യകളിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്റെ നേതൃത്വത്തിൽ അന്ധേരിയിൽ കച്ചവടം കൊഴുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കരുക്കൾ നീക്കി. വീർദേശായി റോഡിൽ മോട്ടോർസൈക്കിളിലെത്തിയ രണ്ടംഗ സംഘത്തെ പിടികൂടി.
മ്യാവു-മ്യാവു എന്നറിയപ്പെടുന്ന മെഫിഡ്രോണ് ആണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇലക്ട്രോ മാഗ്നറ്റിക് ത്രാസ്, മൊബൈൽ ഫോണ് എന്നിവയ്ക്കൊപ്പം പണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഉത്തർപ്രദേശിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തയാളിന്റെ പക്കലുണ്ടായിരുന്നത് ഒന്നരകിലോയോളം കഞ്ചാവാണ്. ഇയാളുടെ പേരിൽ ലൈംഗികാതിക്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറയുന്നു.
വിദേശികളും ശൃംഖലയിലെ കണ്ണികൾ
ലക്ഷ്യസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിൽ വിദേശികളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് പോലീസ് രണ്ടു നൈജീരിയക്കാരെ അറസ്റ്റു ചെയ്തു. ഉന്നത നിലവാരമുള്ള കൊക്കെയ്നിന്റെ ശേഖരം ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ആറു കോടിയിലേറെ രൂപ വില വരുമെന്നാണ് പ്രാഥമിക കണക്ക്. വിദേശികളും സ്വദേശികളും പ്രാദേശിക വിൽപ്പനക്കാരുമെല്ലാം ഉൾപ്പെടുന്ന ശൃംഖലയപ്പാടെ നശിപ്പിക്കുകയെന്നത് നിസാരമല്ല. വിദേശിയായാലും സ്വദേശിയായാലും മയക്കുമരുന്നും ലഹരിപദാർഥങ്ങളും കടത്തുന്നത് കമ്മിഷൻ വ്യവസ്ഥയിലാണെന്ന് പോലീസും ചൂണ്ടിക്കാട്ടുന്നു.
അപകടകരമായ പദ്ധതികളായതിനാൽ ലക്ഷ്യസ്ഥാനത്തെത്തുന്നവർക്ക് കാര്യമായ പ്രതിഫലം തന്നെ ലഭിക്കുന്നുണ്ടാവണം. കേരളത്തിൽ വിൽപ്പന നിരോധിച്ചിട്ടുള്ള ലഹരി പദാർഥങ്ങൾ ട്രാൻസ്പോർട്ട് ബസുകൾ പോലെയുള്ള മാധ്യമങ്ങളിലൂടെ പോലും കൊണ്ടുവന്നിട്ടുണ്ട്. വാഹന പരിശോധനകൾ നടത്തുന്നതിനിടയിൽ അധികൃതർ പിടികൂടിയ കേസുകൾ തന്നെ ഉദാഹരണം. വല്ലപ്പോഴും മാത്രമാണ് ഇങ്ങനെ കടത്ത് തടയാനാവുന്നത്.
കടത്തുകാരൻ മാത്രം പിടിക്കപ്പെടുന്നു...
മയക്കുമരുന്നും ലഹരിപദാർഥങ്ങളുമൊക്കെ കടത്തുന്നത് തടയാൻ മതിയായ പ്രതിരോധം ഒരുക്കുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്നുവെങ്കിലും ഒരു ചോദ്യം ബാക്കി.
ഇത്തരം കേസുകളിൽ കടത്തുന്നയാൾ മാത്രമാണല്ലോ നിയമത്തിന്റെ മുന്നിലെത്തുന്നത്. ഇവയുടെ ഉറവിടം കണ്ടെത്താനോ കുറഞ്ഞപക്ഷം മയക്കുമരുന്ന് കടത്തുന്നവരെ നിയോഗിക്കുന്നവരെ പിടികൂടാനോ പോലും കഴിയാത്തതെന്തുകൊണ്ട്..? പരിമിതികളിലൊതുങ്ങി അധികൃതർ നിസഹായത ആശ്രയമാക്കുന്പോൾ കടത്തുകാർ അതിനെ ചൂഷണം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിനും ആശ്വാസകരമായ ഉത്തരമില്ല.
വളരെ ലാഘവത്തോടെ കാണേണ്ട ഒന്നല്ല മയക്കുമരുന്നുകളുടെ വ്യാപനമെന്ന് അധികൃതർക്കും ബോധ്യമുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിശാലമായ ബിസിനസ് സാമ്രാജ്യമായാണ് മയക്കുമരുന്ന് വിതരണം പുരോഗമിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പോലും പൂർണമായി കണ്ടെത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലായെന്നതും നിഷേധിക്കാനാവാത്ത യാഥാർഥ്യം. ഒട്ടേറെ ഘടകങ്ങളുടെ സൂക്ഷ്മമായ ഏകോപനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുമുള്ളൂ. അന്തർസംസ്ഥാന കടത്ത് പ്രതിരോധിക്കാൻ ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതും മുഖ്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിൽ ചെക്ക്പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമാകുന്നത് ഉത്സവസീസണ് കണക്കിലെടുത്താണ്. ഓണം, ക്രിസ്മസ്, പുതുവത്സരം മുതലായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷൽ ഡ്രൈവുകൾ നടത്താറുണ്ട്. വിദ്യാലയങ്ങളിൽ ബോധവത്കരണ പരിപാടികൾ കുട്ടികളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് വിലയിരുത്തപ്പെടാറില്ലെന്നതും വാസ്തവം.
താളം തെറ്റുന്ന ജീവിതം
ഇളംതലമുറക്കാരെയും യുവാക്കളെയും വലവീശി ലഹരിച്ചുഴിയിലാഴ്ത്തുന്നതിലൂടെ മയക്കുമരുന്ന് വ്യാപാരം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഉത്തംനഗർ സ്വദേശിയായ യുവാവിനെ തേടി പോലീസ് വീട്ടിൽ ചെന്നത് ഒരു കൊലപാതക കേസിന്റെ അന്വേഷണം അവസാനിപ്പിക്കാനാണ്. അയൽവാസിയായ 55 കാരിയെ കൊലപ്പെടുത്തിയത് ഉയർന്നുവരുന്ന സംഗീതപ്രതിഭ കൂടിയായ ഈ യുവാവാണെന്ന് വിശ്വസിക്കാൻ വീട്ടുകാർക്കു മാത്രമല്ല ആ നാട്ടുകാർക്കുമായില്ല.
ലഹരിയുടെ ഉപയോഗമാണ് അയാളിലെ നന്മയെ നഷ്ടപ്പെടുത്തിയത്. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമില്ലാതെ, രക്തബന്ധങ്ങളുടെ ദൃഢത തിരിച്ചറിയാതെ, അവിവേകങ്ങളുടെ പരന്പരകൾ തീർക്കുന്നു പലരും. ലഹരി മൂക്കുന്പോൾ നിരത്തിലൂടെ ഓടിക്കേണ്ട വാഹനം വായുവിലൂടെ പറത്താൻ തോന്നും.
ജീവിതം നന്നായി ജീവിക്കേണ്ടതിനു പകരം ലഹരിക്ക് അടിമപ്പെടുത്തുന്നതിലൂടെ സ്വന്തം ശവക്കുഴി തോണ്ടുന്നു... ശക്തമായ നടപടികൾ കൈക്കൊണ്ടാലേ കടത്തും വിതരണവും തടയാനാവുകയുള്ളൂ. ഫലപ്രദമായ ബോധവത്കരണത്തിലൂടെ ഉപയോഗവും നിയന്ത്രിക്കാനാവും.
ഗിരീഷ് പരുത്തിമഠം
ലഹരിച്ചുഴിയിൽ...
03:37 PM Jan 15, 2019 | Deepika.com