പോലീസുദ്യോഗസ്ഥര്‍ ഫേസ്ബുക്ക് പോസ്റ്റിടുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ അത് മേലധികാരികള്ക്കെതിരെയാകുമ്പോള് ആരുമൊന്നു വിയര്‍ക്കും. അച്ചടക്കനടപടി പേടിച്ചാണിത്. എന്നാല്‍ സിവില്‍ പോലീസ് ഓഫീസറിട്ട ഒരു പോസ്റ്റില്‍ സിറ്റി പോലീസ് കമ്മീഷണറെ തന്നെ സ്ഥലംമാറ്റിയത് പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചാവിഷയമായി.പോസ്റ്റ് വൈറലായി രണ്ടാം ദിനം തന്നെ സിറ്റി കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തു.
കോഴിക്കോട് മിഠായിത്തെരുവ് എന്നും സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ച തെരുവാണ്. വ്യാപാര സിരാകേന്ദ്രം എന്ന നിലയില്‍ മാത്രമല്ല അത്. ദുരൂഹത നിറഞ്ഞ, തുടര്‍ച്ചയായ തീപിടിത്തങ്ങളും വാഹന നിരോധനവുമെല്ലാം മിഠായിത്തെരുവിനെ വിവാദത്തെരുവാക്കി. ഇതില്‍ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമം.
വ്യാപാരികള്‍ കട തുറക്കുന്നുഎന്ന് കേട്ടപ്പോള്‍ തന്നെ കോഴിക്കോട് മിഠായിത്തെരുവില്‍ എന്തു സംഭവിക്കും എന്നതായിരുന്നു സംസ്ഥാനം ഉറ്റുനോക്കിയത്. പക്ഷെ ക്ലൈമാക്സില്‍ അത് പോലീസിന്റെ ഗുരതര വീഴ്ചയിലേക്ക് നയിച്ചു. ആഭ്യന്തരവകുപ്പിന്റെ തന്നെ വീഴ്ചയായി മിഠായിത്തെരുവിലുണ്ടായ സംഭവവികാസങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. ഒടുവില്‍ അത് കലാശിച്ചതാകട്ടെ സിറ്റിപോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ സ്ഥലംമാറ്റത്തിലേക്കും.
കമ്മീഷണര്‍ക്കെതിരേ കുറ്റപത്രം
ഒരേസമയം സിപിഎമ്മിന്റെയും പോലീസ് സേനയുടെയും അപ്രീതിക്കു കാരണമായതാണ് കാളിരാജിന് വിനയായത്. പോലീസിനുള്ളിലെ ദാസ്യപ്പണി വിവാദത്തിലും "സെഡ്' കാറ്റഗറി സുരക്ഷയിലും കമ്മീഷണറെ സംരക്ഷിച്ച ആഭ്യന്തരവകുപ്പ് ഹര്‍ത്താലില്‍ 'കൈയൊഴിഞ്ഞു'.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ കമ്മീഷണര്‍ ഗുരുതരവീഴ്ച വരുത്തിയെന്ന "പാര്‍ട്ടി കണ്ടെത്തലിനെ' തുടര്‍ന്നാണ് വിവാദങ്ങളിലും കമ്മീഷണറെ കൈവിടാതിരുന്ന ആഭ്യന്തരവകുപ്പ് ഒടുവില്‍ സ്ഥലം മാറ്റിയത്. തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്ക് സംരക്ഷണം നല്‍കുന്നതിലെ വീഴ്ചയും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് വിഹരിക്കാന്‍ സൗകര്യമൊരുക്കിയതിലൂടേയും ആഭ്യന്തരവകുപ്പിന്റെ കണ്ണിലെ കരടായി കമ്മീഷണര്‍ മാറി.
സിപിഎം ഓഫീസിന് ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിലുണ്ടായ വീഴ്ചയെ തുടര്‍ന്നായിരുന്നു ജെ.ജയനാഥിനെ മാറ്റി പകരം കാളിരാജ് എസ്. മഹേഷ്കുമാറിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ഡിജിപിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു കമ്മീഷണര്‍. പോലീസിനുള്ളിലെ ഇടത് അനുകൂല സംഘടനവരെ കമ്മീഷണര്‍ക്കെതിരേ രംഗത്തെത്തിയിട്ടും സ്ഥലം മാറ്റാന്‍ ആഭ്യന്തരവകുപ്പ് തയാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഹര്‍ത്താലില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കമ്മീഷണറുടെ നടപടി നേരില്‍ കണ്ട് ബോധ്യമായതോടെയാണ് സ്ഥലം മാറ്റം യാഥാര്‍ഥ്യമായത്.
പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മിഠായിത്തെരുവില്‍ അക്രമമുണ്ടായതിനുതൊട്ടടുത്ത ദിവസമാണ് പോലീസ് സേനയെ പ്രതിക്കൂട്ടിലാക്കി ഉമേഷ് വള്ളിക്കുന്ന് എന്ന സിവില്‍ പോലീസ് ഓഫീസര്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സുരക്ഷാചുമതലയിലെ വീഴ്ച എണ്ണിയെണ്ണിപറഞ്ഞായിരുന്നു വിമര്‍ശനം. ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാറിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് സിവില്‍പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചയ്ക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുന്നുവെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്.
""കച്ചവടക്കാര്‍ കട തുറക്കാന്‍ തയാറാണെന്നും കേരളപോലീസ് അവര്‍ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊണ്ടു. ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ പേടിപ്പിക്കാന്‍ തലേന്ന് തന്നെ "അണികള്‍ ' തെരുവുകളില്‍ അഴിഞ്ഞാട്ടം തുടങ്ങി. പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാര്‍ കട തുറക്കാന്‍ തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.രാവിലെ തന്നെ പോലീസുകാരെ വിന്യസിച്ചു. കടകള്‍ തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകള്‍ അടയ്ക്കേണ്ടി വന്നു...'' അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വന്തം സുരക്ഷയ്ക്ക് ഒരു വണ്ടി പോലീസുകാരെ വേണ്ടി വരുമ്പോള്‍ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്‍ വിന്യസിച്ചത് വെറും രണ്ടു പേരെ! ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കൃത്യമായ ബന്തവസ്സ് സ്കീമുണ്ടാക്കി സുരക്ഷയൊരുക്കാന്‍ സിറ്റി പോലീസ് മേധാവി തയാറാകാണം എന്നപേക്ഷിക്കാനാണ്. ഹൈരാര്‍ക്കിയുടെ ഉയരത്തില്‍നിന്ന് കല്‍പ്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്‍ പറ്റില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കൊണ്ടുവരും വലിയ മാറ്റം...
എന്തായാലും കോഴിക്കാടുണ്ടായ സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് മൊത്തം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കടകള്‍ തുറക്കുമെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ വാര്‍ത്താസമ്മേളനങ്ങളും പ്രസ്താവനകളും ഇറക്കിയത് കോഴിക്കോട്ടാണ്.
വ്യാപാരിവ്യവസായി എകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ കടയുള്പ്പെടെയുള്ളതും ഇവിടെ തന്നെ.എന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസിനാകാത്തത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. പോസ്റ്റിട്ട് "അച്ചടക്കം ലംഘിച്ച' പോലീസുകാരനെതിരേ നടപടി വരും മുന്‍പേ "പ്രതി'സ്ഥാനത്തുള്ള കമ്മീഷണര്‍ തെറിച്ചു. ഇതും പോലീസ് സേനയ്ക്കുള്ളില്‍ വലിയ മാറ്റത്തിന് വഴിമരുന്നിടുമെന്ന കാര്യം ഉറപ്പാണ്.
ഇ. അനീഷ്
ഒരു 'പോസ്റ്റി'ല്‍ ഏമാന്റെ 'പോസ്റ്റ്' തെറിച്ചു...!
02:44 PM Jan 11, 2019 | Deepika.com