ഗിരീഷ് പരുത്തിമഠം
അമ്മയുടെ ചേതനയറ്റ ശരീരത്തിന് അടുത്തിരുന്ന് ആ മകൻ പറഞ്ഞു- ഇത് എലിസബത്ത് മഹാരാജ്ഞിയാണ്. ഞാൻ പ്രസിഡന്റ് ജോർജ് ബുഷും. പോലീസുകാർ യുവാവിനെ കസ്റ്റഡിയിലെടുത്തു. അമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ജീപ്പിലിരിക്കുന്പോഴും അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു- എലിസബത്ത് മഹാരാജ്ഞി... ജോർജ് ബുഷ്...
കൊൽക്കത്ത നഗരത്തിലെ സാൾട്ട് ലേക്കിലെ ബിഇ ബ്ലോക്കിലാണ് കൃഷ്ണ ഭട്ടാചാർജിയെന്ന 77 വയസ്സുള്ള അമ്മയും ഏകമകൻ മൈത്രേയനും താമസിക്കുന്നത്. കൃഷ്ണയുടെ ഭർത്താവ് ഡോ. ഗോരാ ചന്ദ് ഭട്ടാചാർജി വർഷങ്ങൾക്ക് മുന്പ് മരണമടഞ്ഞു. ഈയടുത്ത ദിവസം കൃഷ്ണയുടെ വീട്ടിൽ നിന്നും അസഹനീയമായ ദുർഗന്ധം പരിസരത്ത് വ്യാപിച്ചു. സമീപവാസികൾ വിവരം പോലീസിനെ അറിയിച്ചു. മാത്രമല്ല, മൈത്രേയൻ കഴിഞ്ഞ ദിവസം ഒരു കുടുംബസുഹൃത്തിന്റെ വീട്ടിൽ ചെന്ന് കുറച്ച് പണം കടം ചോദിച്ചിരുന്നു. എന്തിനാണ് പണം എന്ന് ചോദിച്ചപ്പോൾ അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ നടത്താനെന്നായിരുന്നു മറുപടി. മൈത്രേയൻ മാനസികമായി വല്ലാതെ അസ്വസ്ഥനാണെന്ന് ബോധ്യമായ സുഹൃത്ത് അയാൾക്ക് ആദ്യം ആഹാരം നൽകി. പിന്നീട് സമാധാനിപ്പിച്ച് മടക്കിയയച്ചു. അതോടൊപ്പം ഇക്കാര്യം പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നഗരത്തെയാകെ നടുക്കുന്ന ആ യാഥാർഥ്യം വ്യക്തമായത്.
ദുരൂഹതയൊഴിയാതെ...
കേവലം രണ്ടു മുറികൾ മാത്രമുള്ള വീടാണ്. കാലപ്പഴക്കത്താൽ നിറം മങ്ങിയ ചുമരുകൾ. മുൻവശത്തെ ചുമരിൽ ഫോണ്ബില്ലുകളുടെയും റേഷൻ കാർഡുകളുടെയും കോപ്പികൾ ഒട്ടിച്ചുവച്ചിരിക്കുന്നു. അമ്മയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അക്കൂട്ടത്തിലുണ്ട്. അമ്മയുടെയും മകന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളും ചുമരിൽ ഒട്ടിച്ച നിലയിൽ പോലീസ് കണ്ടെത്തി. മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. ഒടുവിൽ ഏറെ സാഹസികമായി പോലീസ് വീടിനുള്ളിൽ കയറി.
അകത്ത് അമ്മയുടെ മൃതശരീരത്തിൽ നിന്നുള്ള ദുർഗന്ധമാണ് പരിസരത്തേക്ക് വ്യാപിച്ചിരുന്നത്. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു ആ ശരീരം. ഉടനെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. വീടിനുള്ളിൽ എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന മകൻ മൈത്രേയനെ പോലീസ് അറസ്റ്റ് ചെയ്തു. ആ വീടിനുള്ളിൽ ഇത്രയും ദിവസം അമ്മയുടെ മൃതശരീരത്തിന് കാവലിരിക്കുകയായിരുന്നു 38 കാരനായ മൈത്രേയൻ. യുവാവിന്റെ മാനസിക നിലയിൽ തകരാറുള്ളതായി പ്രഥമദൃഷ്ട്യാ പോലീസിന് മനസ്സിലായി.
പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന മൈത്രേയന് ചോറും ചിക്കൻ കറിയും നൽകി. പക്ഷെ, ഭക്ഷണം നിരസിച്ച മൈത്രേയൻ പിന്നീട് ചിക്കൻ കട്ലറ്റും സാൻഡ്വിച്ചും ആവശ്യപ്പെട്ടു. അകാരണമായി പെട്ടെന്ന് പ്രകോപിതനാവുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന യുവാവിന് ചികിത്സ ആവശ്യമാണെന്ന് മാനസികാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതായി പോലീസ് പറഞ്ഞു.
കൃഷ്ണ ഭട്ടാചാർജിയുടെ മരണകാരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകും. എന്തായാലും, ഈ കുടുംബത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. അമ്മയുടെ മരണത്തിൽ മകന് ഏതെങ്കിലും വിധത്തിൽ പങ്കുണ്ടോ എന്നതും അന്വേഷണത്തിൽപ്പെടുന്നു. കൃഷ്ണയുടെ വീടുമായി അയൽപക്കക്കാർക്കൊന്നും അത്ര അടുത്ത ബന്ധമില്ലായെന്നത് പോലീസിന്റെ അന്വേഷണത്തെ കുഴക്കുന്നുണ്ട്.
സമാനമായൊരു സംഭവം പാർക്ക് സ്ട്രീറ്റ് ഏര്യായിലെ റോബിൻസണ് സ്ട്രീറ്റിൽ മുന്പ് നടന്നിട്ടുള്ളതായി നാട്ടുകാർ കൂട്ടിച്ചേർത്തു. സഹോദരിയുടെ മൃതദേഹം ആറു മാസത്തോളം ഒരു യുവാവ് സംസ്കരിക്കാതെ വീടിനുള്ളിൽ സൂക്ഷിച്ചു. ഇവരുടെ പിതാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ ഉയർന്ന പുകയാണ് സംഭവം പുറത്തറിയാൻ സഹായിച്ചത്. രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും ഈ വൃദ്ധന്റെ അഗ്നിക്കിരയായ ശരീരം മാത്രമല്ല, മകളുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കൂടി കണ്ടു.
സഹോദരിമാരുടെ കൊലപാതകം...
പുതുവത്സരത്തിൽ ഫാസിയാബാദ് പോലീസ് അന്വേഷിക്കുന്ന പ്രധാന കേസാണ് സഹോദരിമാരായ മോനി പാണ്ഡ (28)യുടെയും പ്രിയങ്ക (25) യുടെയും ദുരൂഹമരണം. മോനിയെ കാണാൻ കഴിഞ്ഞ ദിവസം വന്നതാണ് പ്രിയങ്കയെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മോനിയുടെ ഭർത്താവ് ലുധിയാനയിലാണ് ജോലി ചെയ്യുന്നത്. സംഭവ സമയം മോനിയും പ്രിയങ്കയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മോനിയുടെ ഭർതൃപിതാവ് തൊട്ടടുത്ത കരിന്പിൻതോട്ടത്തിലായിരുന്നു. ഭർത്താവിന്റെ സഹോദരൻ ഡൽഹിയിലാണ്. മോനിയെയും പ്രിയങ്കയെയും രക്തം വാർന്നൊഴുകിയ നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഇരുവരുടെയും കഴുത്തിലെ മാരകമായ മുറിവുകളാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ...
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടാനൊരുങ്ങിയതിനെ തടഞ്ഞ അമ്മയെ മകൾ കുത്തിക്കൊന്നു. തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കോളജ് വിദ്യാർഥിനിയായ ദേവിപ്രിയ വിവേകുമായി പ്രണയത്തിലാകുന്നത് സോഷ്യൽ മീഡിയയിലെ സൗഹൃദത്തെ തുടർന്നാണ്. വീട്ടുകാർ വിവാഹത്തെ അനുകൂലിക്കില്ലായെന്ന വിശ്വാസത്തിൽ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുന്നു. ഇതിനിടയിൽ മകൾ ബാഗുമൊക്കെ നന്നായി പായ്ക്ക് ചെയ്ത് യാത്രയ്ക്കൊരുങ്ങിയ മട്ടിൽ തയാറെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യം തിരക്കി. മകൾ വിഷയം വെളിപ്പെടുത്തി. താൻ ഇതിന് സമ്മതിക്കില്ലെന്ന് ശഠിച്ച അമ്മയുടെ വാക്കുകൾ കേൾക്കാൻ ദേവിപ്രിയ ഒരുക്കമായിരുന്നില്ല. അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് പെറ്റമ്മയെ കൊലപ്പെടുത്തി.
2018 -ന്റെ അവസാന ദിനങ്ങളിലെ ഈ അറുംപാതകങ്ങൾ പുതുവത്സരത്തിൽ ആവർത്തിക്കാതിരുന്നെങ്കിൽ എന്നാണ് പോലീസിന്റെയും താത്പര്യം. വീടുകൾ ദുരൂഹതയുടെ സങ്കേതങ്ങളായി മാറുകയും മനുഷ്യന് സഹജീവികളോട് കാരുണ്യമോ ദയയോ ഇല്ലാതാവുകയും ചെയ്യുന്നു... ബന്ധങ്ങൾക്ക് പോലും മൂല്യം നഷ്ടപ്പെടുന്പോൾ വീടകങ്ങൾ ചോരക്കളങ്ങളാകുകയാണ്...
ദുരൂഹതകള് നിറഞ്ഞ് വീടകങ്ങള്
02:26 PM Jan 01, 2019 | Deepika.com