നാടിന്റെ നന്മകള് ഏറെയുള്ളതാണ് ഗ്രാമപ്രദേശങ്ങള്‍ . മുന്‍ കാലങ്ങളില്‍ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ഏറെയും നടന്നിരുന്നത് നഗരദേശങ്ങള് കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ സമീപകാലത്തായി അതിനു മാറ്റംവന്നു. നോട്ട്നിരോധനത്തിനുശേഷം അടുത്ത നോട്ട് നിരോധിക്കല്‍ ഇനി എന്ന് എന്ന ആധിയിലാണ് എല്ലാവരും. പലപ്പോഴായി "രണ്ടായിരം രൂപ നിരോധിച്ചു' എന്നതുള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. നോട്ടുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇപ്പോള്‍ വെള്ളിടിപോലെയാണ് ഓരോ കാതുകളിലും മുഴങ്ങുന്നത്.അതില്‍ ഏറ്റവും അവസാനത്തേതാണ് കോഴിക്കോട് ബാലുശേരിയിലെ കള്ളനോട്ടടി കേസ്.
കോഴിക്കോട് ജില്ലയിലെ ബാലുശേരി എന്ന ഗ്രാമത്തെ അപ്പാടെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കള്ളനോട്ടടി കേസ്. ഈമാസം നാലിന് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ കള്ളനോട്ടടി ചര്‍ച്ചയായത്. കള്ളനോട്ട് എന്നുകേട്ടതോടെ ജനം പരിഭ്രാന്തിയിലായി. തങ്ങള്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതും സമ്പാദിച്ചതുമെല്ലാം കള്ളനോട്ടായിരുന്നോ എന്ന വിഭ്രാന്തിയിലായി അവര്‍. അതോടെ ആ ഗ്രാമം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലായി. കേട്ടവര്‍ ആദ്യം വിശ്വസിച്ചില്ല.
പോലീസ് സംഭവങ്ങള്‍ വെളിപ്പെടുത്തിയതോടെ 2000, 500 രൂപ നോട്ടുകള്‍ ഭയപ്പാടോടുകൂടി കൈമാറുന്ന അവസ്ഥയും ഉണ്ടായി. പല സ്ഥലത്തും ഇത്തരം നോട്ടുകള്‍ക്ക് ചില്ലറ പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. ആഡംബരവീട്ടിലെ മുകള്‍ നിലയില്‍നിന്നും നോട്ടടിക്കുന്ന മെഷീന് പുറത്തെത്തിച്ചപ്പോള്‍ പലരുടെയും കണ്ണുതള്ളിപ്പോയി എന്നതാണ് സത്യം. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ മീത്തലെ മണഞ്ചേരി മുത്തു എന്ന രാജേഷ് കുമാറി(45)ന്റെ വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ടടി സംഘം പ്രവര്‍ത്തിച്ചിരുന്നത്. രാജേഷ് കുമാറിനോടൊപ്പം എറണാകുളം വൈറ്റില തെങ്ങുമ്മല് അച്ചായന് എന്ന വില്‍ബര്‍ട്ട് (43), കോഴിക്കോട് നല്ലളം താന്നിലശ്ശേരി വൈശാഖ് (24) എന്നിവരാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കുപിന്നില്‍ ആരെല്ലാമുണ്ട്, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന പ്രവൃത്തിക്കുപിന്നില്‍ ഗൂഢലക്ഷ്യമുണ്ടോ...എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒപ്പം എന്‍ഐഎയും. പ്രതികളില്‍ രണ്ടുപേര്‍ വിദേശത്ത് േജാലിചെയ്തവരായതിനാല് കള്ളനോട്ടടി ഗൗരവത്തോടെ തന്നെ അന്വേഷണസംഘത്തിന് പരിശോധിക്കേണ്ടിവരും.
സംഭവം ഇങ്ങനെ...
ബഹ്റിനില്‍ ജോലിയുള്ള ബാലുശ്ശേരി സ്വദേശിയായ രാജേഷ് കുമാര്‍ ആറ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. വയനാട്ടില്‍ നിന്ന് മാന്‍വേട്ട കേസില്‍ പ്രതിയായി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലായ കാലത്ത് മറ്റു പ്രതികളുമായുള്ള സൗഹൃദമാണ് കള്ളനോട്ടടിയിലേക്കുള്ള രാജേഷിന്റെ യാത്രയ്ക്കുപിന്നില്. ലീവില്‍ എത്തിയതോടെ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിരക്കിലായിരുന്നു ഇയാള്‍ .
പാലക്കാട്ട് കള്ളനോട്ടടി കേസിലെ പ്രതിയായ വില്‍ബര്‍ട്ടും സ്ഫോടനകേസ് പ്രതിയായ വൈശാഖും ബാലുശ്ശേരിയിലെ രാജേഷ് കുമാറിന്റെ വീട്ടിലെത്തി കള്ളനോട്ടടി ആസൂത്രണം ചെയ്യുകയായിരുന്നു. അതിനും മുന്‍പേ ജയിലില്‍ വച്ച് 'പ്രാഥമിക ചര്‍ച്ചകള്‍ ' നടന്നിരുന്നു.ആധുനിക സാങ്കേതിക സംവിധാനമുള്ള യന്ത്രങ്ങളുമായായിരുന്നു സംഘത്തിന്റെ കള്ളനോട്ടടി. രാജേഷ് കുമാറിന്റെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് നോട്ടടിയന്ത്രവും, മഷിയും, പേപ്പറും അനുബന്ധ ഉപകരണങ്ങളും സജ്ജികരിച്ചിരുന്നത്. ഇവിടെ നിന്ന് 2000 രൂപയുടെയും 500 രൂപയുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങി.
അച്ചടിക്കാനായി കൊണ്ടുവന്ന 200 എണ്ണമുള്ള 74 കെട്ട് പേപ്പറുകള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാനുള്ള തയാറെടുപ്പിനിടെയാണ് പോലീസ് പിടികൂടിയത്. ഏകേദേശം നൂറുകോടി രൂപയുടെ കള്ളനോട്ടുകള്‍ അടിക്കാനുള്ള സാധനസാമഗ്രികള്‍ ഇവിടെ തയാറായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ച മെഷീന് പോലും വീടിന് മുകള്‍ നിലയില്‍ നിന്ന് പുറത്തെത്തിക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു.
കള്ളനോട്ടടിച്ച് മുന്‍പരിചയമുള്ള വില്‍ബര്‍ട്ടായിരുന്നു നേതാവ്. വില്ബര്ട്ടാണ് കള്ളനോട്ടടിക്കുള്ള സാമഗ്രികള്‍ എത്തിച്ചുനല്‍കിയത്.അമ്മയും രാജേഷും മാത്രമാണ് ബാലുശേരിയിലെ വീട്ടില്‍ താമസം. കുറച്ചു പേപ്പറില്‍ മാത്രമാണ് ട്രയലായി അടിച്ചുതുടങ്ങിയത്. പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.അതിനും മുന്‍പേ പിടിവീണു.
ദുരൂഹതകള്‍ ഏറെ...
വീട്ടിലുള്ള സ്വന്തം അമ്മയ്ക്കുപോലും മകന് കള്ളനോട്ടടിക്കാനുള്ള മെഷീന് വീട്ടിലെത്തിച്ചതായി അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് വീട് സീല്ചെയ്തതോടെ അവര്‍ മൂത്തമകന്റെ വീട്ടിലേക്ക് മാറി.ബഹ്റിനില്‍ നിന്നും എത്തിയ സുഹൃത്താണെന്നു പറഞ്ഞാണ് രാജേഷ് കൂട്ടുപ്രതി വില്‍ബര്‍ട്ടിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്. വസ്തുസംബന്ധമായ കേസ് കോടതിയില്‍ നടക്കുന്നതിനാല്‍ ഇടയ്ക്ക് ഇവന് ഇവിടെ താമസിക്കുമെന്നാണ് രാജേഷ് അമ്മയോട് അറിയിച്ചത്. ഇവര്‍ക്കൊപ്പം വൈശാഖും വീട്ടില്‍ സ്ഥിരമായി വരാന്‍ തുടങ്ങി.
പൊതുവേ വലിയ സംസാരവും സൗഹൃദ്വലയവും ഒന്നുമില്ലാത്ത രാജേഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും കുറവായിരുന്നു. എപ്പോഴും മുകളിലെ മുറിയില്‍ ഇരിക്കും.വ്യാജനോട്ടുകള്‍ അടിച്ചിറക്കി പണക്കാരനാകുന്നത് "സ്വപ്നം കാണും'. അത്രമാത്രം. ഗാമപ്രദേശമായതിനാല് ആരുടെയും ശ്രദ്ധയില്‍പ്പെടില്ലെന്ന് കരുതിയാവാം സംഘം ഇവിടെ വീട് വാടകയ്ക്കെടുത്തതെന്നാണ് പോലീസ് കരുതുന്നത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
അന്വേഷണം ഇപ്പോഴും ലോക്കല്‍ പോലീസില്‍ തന്നെ...
കള്ളനോട്ടടിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ലോക്കല്‍ പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.കള്ളനോട്ടടി രാജ്യദ്രോഹക്കുറ്റമായതിനാലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തിയത്. കുടുതല്‍ വിശദമായ അന്വേഷണംആവശ്യമെങ്കില് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കള്ളനോട്ടടിക്കാനുള്ള ശ്രമം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് പോലീസ് നിഗമനം. കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പോലീസിന് രഹസ്യവിവരം കിട്ടിയില്ലായിരുന്നുവെങ്കില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കള്ളനോട്ടടി കേന്ദ്രമായി കോഴിക്കോട് ജില്ലയിലെ ബാലുശേരി എന്ന സ്ഥലം മാറുമായിരുന്നു. ആ ഒരു ഞെട്ടലിലാണ് പ്രദേശവാസികളും...
തയാറാക്കിയത്: ഇ.അനീഷ്
നോട്ട്...നോട്ട് കള്ളനോട്ട്..!
02:47 PM Dec 22, 2018 | Deepika.com