തോൽക്കാൻ മനസില്ലാത്തവർ -4/ റിച്ചാർഡ് ജോസഫ്
മനസിലുറപ്പിച്ച വർണങ്ങൾ ചുണ്ടുകൾ കാൻവാസിലേക്കു പകർത്തുന്പോൾ സുനിതയുടെ മുഖത്തു തെളിയുന്നതു പ്രണയമാണ്. പ്രകൃതിയോടും പൂക്കളോടുമുള്ള അടങ്ങാത്ത പ്രണയം. അതിൽ കുന്നുകളും മലകളും മാടായിപ്പാറയിലെ കാക്കപ്പൂക്കളുമുണ്ട്. മനക്കരുത്തും ദൃഢനിശ്ചയവും ഒപ്പം തോൽക്കാൻ ഒരുക്കമല്ലാത്ത ഒരു മനസുമുണ്ടെങ്കിൽ ഏത് നേട്ടവും കൈപ്പിടിയിലാക്കാമെന്നു തെളിയിക്കുകയാണ് സുനിത തൃപ്പാണിക്കര എന്ന കലാകാരി.
ജീവിതപാഠങ്ങൾ
സങ്കടങ്ങളെല്ലാം കൈയിൽ കിട്ടുന്ന വർണപ്പെൻസിലുകൾ കൊണ്ട് വരച്ചു തീർക്കുന്ന ബാല്യമായിരുന്നു സുനിതയുടേത്. പത്താം ക്ലാസ് വരെ അമ്മ സുനിതയെ എടുത്തുകൊണ്ടുപോയി സ്കൂളിൽ വിട്ടു. അതിനുശേഷം ഓട്ടോറിക്ഷയിലായി യാത്ര. കാലുകളെ ബാധിച്ച തളർച്ച കൈകളിലേക്കും വ്യാപിക്കാൻ അധികനാൾ വേണ്ടിവന്നില്ല. പ്ലസ്ടു പഠനകാലത്ത് കൈകൾക്കും തളർച്ച ബാധിച്ചു. അതോടെ പെൻസിലുകൾ കൈപ്പിടിയിലൊതുങ്ങാതായി. ജീവിതത്തിൽ ചെറിയ സന്തോഷം തന്നിരുന്ന വർണക്കൂട്ടുകളും കൈവിട്ടുപോകുമെന്നു വന്നതോടെ സുനിതയുടെ മനസ് വേദനിച്ചു. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച സുനിത സ്കൂളിൽ പോയിത്തന്നെ പ്ലസ്ടു പഠനം പൂർത്തിയാക്കി. പിന്നീട് ബിരുദാനന്തര ബിരുദം വരെ നേടി. മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച് കൈകാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം കുണ്ടംകുളങ്ങരയിലെ തൃപ്പാണിക്കര വീട്ടിൽ പരേതനായ കണ്ണന്റെയും ജാനകിയുടെയും മകൾ സുനിത.
ചുണ്ടുകൾ വിരലുകളാക്കിയ കഥ
ജ്യേഷ്ഠൻ ഗണേഷ് കുമാറിനെക്കുറിച്ചും അമ്മ ജാനകിയെക്കുറിച്ചും പറയാതെ സുനിതയുടെ ജീവിതകഥ പറയാനാകില്ല. സുനിതയുടെ അതേ വെല്ലുവിളികൾ തന്നെയായണ് ഗണേഷിനും. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുനിന്നപ്പോൾ സുനിതയെ കൈപിടിച്ചു ജീവിതത്തിലേക്കു കയറ്റിയതു ഗണേഷാണ്. ചുണ്ടുകളെ വിരലുകളാക്കുന്ന വിദ്യ സുനിതയ്ക്കു പറഞ്ഞു കൊടുത്തതു ഗണേഷ് തന്നെ. ഗണേഷിനു ജന്മനാ കാലുകൾക്ക് ഇതേ അസുഖം ബാധിച്ചു നടക്കാൻ സാധിക്കുമായിരുന്നില്ല. അരയ്ക്കു താഴെ തളർന്നിരുന്നെങ്കിലും ഗണേഷിനെ അമ്മ കൈവിട്ടില്ല. ഗണേഷിനെ തോളിലേറ്റി ആ അമ്മ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പൂരപ്പറന്പുകളിലെ നിറവിസ്മയങ്ങളും തെയ്യങ്ങളുടെ വർണക്കാഴ്ചകളും കാട്ടിക്കൊടുത്തു. ആ കാഴ്ചകൾ ഗണേഷിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കാം ഗണേഷ് നിറങ്ങളുടെ ലോകത്തുതന്നെ എത്തിപ്പെട്ടത്. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ താൽപര്യം കാട്ടിയ ഗണേഷിനുവേണ്ട പ്രോത്സാഹനം നൽകിയതു മാതാപിതാക്കൾതന്നെയായിരുന്നു. ചുമരുകളിലും നിലത്തും വെറുതേ വരച്ചുകൊണ്ടിരുന്ന ഗണേഷിനു വർണപ്പെൻസിലുകൾ വാങ്ങിനൽകിയതും അവർതന്നെ. എട്ടു വയസുള്ളപ്പോഴായിരുന്നു ഗണേഷിന്റെ കൈകൾക്കും ചെറിയ തളർച്ച അനുഭവപ്പെട്ടത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൈകൾക്കു പെയിന്റിംഗ് ബ്രഷ് വഴങ്ങാതെയായി. ജീവിതത്തിനു പൂർണവിരാമമായി എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അതിനിടെയാണ് ചുണ്ടുകൾ കൊണ്ട് ചിത്രം വരയ്ക്കുന്നവർ വിദേശ രാജ്യങ്ങളിൽ ഉണ്ടെന്ന അറിവ് ഗണേഷിനു കിട്ടുന്നത്. എങ്കിലും തനിക്കത് കഴിയുമോ എന്ന കാര്യത്തിൽ സംശയമായിരുന്നു. പിന്നീട് പതുക്കെപ്പതുക്കെ ഛായത്തിൽ മുക്കി ചുണ്ടോടടുപ്പിച്ച ബ്രഷ് കാൻവാസിനോടു ചേർത്തു. ആദ്യചിത്രം പൂർത്തിയാക്കാൻ ആഴ്ചകളെടുത്തു.
ചിത്രം വരയ്ക്കുന്ന ചുണ്ടുകൾ
ഒരു സുഹൃത്തുവഴിയായിരുന്നു ഗണേഷ് ചുണ്ടുകൊണ്ടു ചിത്രം വരയ്ക്കുന്നവർ വിദേശങ്ങളിലുണ്ടെന്ന് അറിയുന്നത്. അസോസിയേഷൻ ഫോർ മൗത്ത് ആൻഡ് ഫുട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് (എഎംഎഫ്പി) എന്ന പേരിൽ അവർക്കു സംഘടനയുമുണ്ട്. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡിൽ ഓഫീസുള്ള ആ സംഘടനയിൽ ഗണേഷ് അംഗമായി. ഈ സംഘടനയിൽ അംഗത്വം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ചിത്രകാരനായിരുന്നു ഗണേഷ് കുമാർ. ഇപ്പോൾ സുനിതയ്ക്കും ഈ സംഘടനയിൽ അംഗത്വമുണ്ട്. അത്ര എളുപ്പമല്ലെങ്കിലും എല്ലാ കാര്യത്തിലും താൻ സഞ്ചരിച്ച വഴിയിൽ അനുജത്തിയെയും കൈപിടിച്ചു നടത്തുകയാണ് ഗണേഷ്. സ്കൂളിൽ പോകാതെ സ്വയം പഠിച്ചു പത്താക്ലാസ് പാസായ ഗണേഷ് പിന്നീട് മലയാള സാഹിത്യത്തിൽ ബിരുദവും നേടി.
സുനിതയുടെയും ജ്യേഷ്ഠൻ ഗണേഷിന്റെയും ഏറ്റവും വലിയ ശക്തി എന്താണെന്നു ചോദിച്ചാൽ മറുപടിക്കു കാത്തു നിൽക്കേണ്ടി വരില്ല, അമ്മ ജാനകി തന്നെ. തളർന്നു പോകുമായിരുന്ന ഘട്ടങ്ങളിലെല്ലാം കൈപിടിച്ചുയർത്തിയത് അമ്മയാണ്. നിഴലായി എന്നും അമ്മ കൂടെയുണ്ട്. പിന്നെ ഇവർക്കൊപ്പം എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്നതു സുഹൃത്തുക്കളാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താൽ നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് ചിത്രപ്രദർശനം നടത്തുന്നതിനും ഇവർക്കു സാധിച്ചു.
ചിറകുമുളച്ച ചിന്തകൾ
സുനിതയുടെയും ജ്യേഷ്ഠന്റെയും വാർത്തകൾ നാട്ടിൽ പരന്നതോടെ വീട്ടിലും തിരക്കായി. കൂട്ടുകാരും നാട്ടുകാരും സ്നേഹവും പ്രോത്സാഹനവുമായി വീട്ടിലേക്കൊഴുകി. ഒപ്പം തങ്ങളെപ്പോലെ തന്നെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രങ്ങൾ വരയ്ക്കുന്നവരും സർഗാത്മക രചനകൾ നടത്തുന്നവരുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് തങ്ങൾക്ക് ഒരു സംഘടന വേണമെന്ന ചിന്ത ഇവർക്കുണ്ടാകുന്നത്. അങ്ങനെ ഫ്ളൈ എന്ന സംഘടന രൂപം കൊണ്ടു. വീൽചെയറുകളിൽ നിന്നും മനക്കരുത്തിലൂടെ ഉയരങ്ങളിലെത്തിയവരായിരുന്നു അംഗങ്ങളെല്ലാം. കഥകളും കവിതകളുമൊക്കെ എഴുതുന്ന സംഘടനയിലുള്ളവർക്കായി ചിറക് എന്ന പ്രസിദ്ധീകരണവും ആരംഭിച്ചു. വർഷങ്ങളോളം സുനിത തന്നെയായിരുന്നു ഇതിന്റെ എഡിറ്റർ. പിന്നീട് ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ മറ്റൊരാൾ ഈ ചുമതല ഏറ്റെടുത്തു. ഇതിനു പുറമേ വീൽചെയറിൽ കഴിയുന്നവരെ അംഗങ്ങളാക്കിയുള്ള നാടകവും നൃത്തപരിപാടികളുടെ കോറിയോഗ്രാഫിയും നിർവഹിക്കുന്നുണ്ട്. അവധിക്കാലത്തു കുട്ടികളെ ചിത്രകല പഠിപ്പിക്കുന്ന സുനിത സങ്കടങ്ങളുമായി ഫോണിൽ വളിക്കുന്നവർക്കു പ്രത്യാശയുടെ ജീവിതപാഠങ്ങളും പറഞ്ഞു കൊടുക്കുന്നു.
സുവർണ നേട്ടങ്ങൾ
സുനിതയെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും ഒൗട്ട്സ്റ്റാൻഡിംഗ് ക്രിയേറ്റീവ് വുമണ് വിത് ഡിസെബിലിറ്റി പുരസ്കാരം ലഭിച്ച സുനിതയ്ക്ക് സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠവനിതാ പുരസ്കാരവും ലഭിച്ചു. 2016ൽ കേന്ദ്രസർക്കാരിന്റെ തന്പ് 16 അവാർഡും ലഭിച്ചു. ജനുവരിയിൽ ഗോവയിൽ നടക്കുന്ന മൗത്ത് പെയിന്റർമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുനിതയിപ്പോൾ.
മാടായിപ്പാറയും കാക്കപ്പൂക്കളും
സുനിതയുടെ വരകളിൽ തെളിയുന്നതിൽ അധികവും പ്രകൃതിയുടെ വർണ വിസ്മയങ്ങളാണ്. അതിൽ വീടിനു സമീപമുള്ള മാടായിപ്പാറയും അവിടത്തെ കാക്കപ്പൂക്കളുമുണ്ട്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള സംരക്ഷിത മേഖലയാണിത്. പാറയുടെ സൗന്ദര്യവും പൂക്കളുടെ മനോഹാരിതയുമെല്ലാം അതേപടി വിരിയുകയാണ് സുനിതയുടെ രചനകളിൽ. കൊത്തുപണിക്കാരനായിരുന്ന സുനിതയുടെ അച്ഛൻ കണ്ണൻ 15 വർഷം മുൻപാണ് മരിച്ചത്. സുനിതയും ഗണേഷും അടക്കം ആറു മക്കളാണ് കണ്ണൻ-ജാനകി ദന്പതികൾക്ക്. സഹോദരങ്ങളും ഇവർക്കു സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
കുഞ്ഞിമംഗലത്തെ കണ്ടംകുളങ്ങരയിൽ നിന്നും തിരിഞ്ഞുപോകുന്ന ചെറിയ ടാർവഴി ചെന്നവസാനിക്കുന്നത് നിറം എന്നുപേരിട്ട സുനിതയുടെ വീട്ടിലാണ്. ചുമരുകൾ നിറയെ ചിത്രങ്ങളും. ഇല്ലായ്മകളുടെ കഥപറയുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ ഇവർ ജീവനിൽ ചാലിക്കുന്ന ഈ വർണങ്ങൾ.
(അവസാനിച്ചു)
നിശ്വാസത്തിൽ നിറങ്ങൾ ചാലിച്ചവർ
03:49 PM Dec 21, 2018 | Deepika.com