തോൽക്കാൻ മനസില്ലാത്തവർ -2/ റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം പിഎംജിയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാങ്കേതിക മ്യൂസിയം. പ്രവേശന കവാടം കഴിഞ്ഞ് അകത്തേക്കു കടക്കുന്പോൾ നമ്മെ സ്വീകരിക്കുന്നതു വിശാലമായ പൂന്തോട്ടമാണ്. പല നിറത്തിലും മണത്തിലുമുള്ള പൂക്കളും ചെടികളും തിങ്ങിനിറഞ്ഞ ഉദ്യാനത്തിൽ മുല്ലയും ജമന്തിയും മുതൽ വിദേശയിനങ്ങൾ വരെയുള്ളവ അടുക്കും ചിട്ടയുമായി നിൽക്കുന്നു. പൂന്തോട്ടം കാണുന്നവർക്കൊക്കെ മനസിൽ ഒരു ചോദ്യമുദിക്കും, ഇതൊക്കെ പരിപാലിക്കുന്നത് ആരാവാം? ഉദ്യാനത്തിലേക്ക് ഒന്ന് സൂക്ഷിച്ചു കണ്ണോടിച്ചാൽ അതിനുള്ള മറുപടി ലഭിക്കും. സാധാരണക്കാരല്ല... വ്യത്യസ്തമായ കഴിവുകളും ചിന്തകളുമുള്ളവരാണ് അവർ. ഭിന്നശേഷിക്കാരായ ഏതാനും യുവാക്കൾ. ഇവരാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഈ പൂന്തോട്ട പരിപാലകർ. പ്രധാന കവാടത്തിലെ പൂന്തോട്ടം മാത്രമല്ല, മ്യൂസിയത്തിലുള്ള ബട്ടർഫ്ളൈ പാർക്ക്, മുൾചെടി പാർക്ക് എന്നിവയെല്ലാം പരിപാലിക്കുന്നതും ഇവർ തന്നെ.
ഉത്തരവാദിത്വമുള്ള ജോലി
ഓരോ ചെടിയും നന്നായി ശുശ്രൂഷിക്കണം. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിനു വെള്ളവും വളവും നൽകണം. ഇല തിന്നാനെത്തുന്ന പുഴുക്കളെയും മറ്റും തുരത്തണം. വളർന്നു പൊങ്ങുന്നവ വെട്ടിയും മറ്റും ആകൃതി വരുത്തണം. ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഇവർക്കുള്ളത്. എന്നാൽ ചെടികൾ പരിപാലിക്കുക മാത്രമല്ല. ചെടി വളരുന്നതും പൂവിടുന്നതുമെല്ലാം കൗതുകത്തോടെ നോക്കി മനസിലാക്കുകയാണ് ഇവർ. ചെടിയിൽ ഓരോ ഇലയും മൊട്ടുകളുമുണ്ടാകുന്നത് ഇവർ ശ്രദ്ധാപൂർവം നോക്കുന്നു. മൊട്ടുകൾ വിരിഞ്ഞ് പൂക്കളാകുന്പോൾ ആ മുഖങ്ങളിൽ വിരിയുന്നത് യഥാർഥ സന്തോഷമാണ്. അനീഷ്, സജീവ്, ഷംനാദ്, അനീഷ് നായർ എന്നിവരാണ് വ്യത്യസ്തമായ ചിന്തയും പ്രവൃത്തികളുമുള്ള ഈ തോട്ടം സൂക്ഷിപ്പുകാർ. തിരുവനന്തപുരത്തിനടുത്തുള്ള പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഇവർ ഇവിടെയെത്തിയത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശിന്റെ പ്രത്യേക താത്പര്യത്തെത്തുടർന്നായിരുന്നു ഭിന്നശേഷിക്കാരയ ഈ വിദ്യാർഥികൾ ഇവിടെ ഉദ്യാനപാലകരായി എത്തിയത്. രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ മാത്രമാണ് മിക്കവരുടെയും വിദ്യാഭ്യാസം. അതും സ്പെഷൽ സ്കൂളിൽ. എഴുതാനോ വായിക്കാനോ ആർക്കും കഴിയില്ല. പൂന്തോട്ട പരിപാലനത്തിൽ ഒരു മാസത്തോളം പരിശീലനം നൽകിയതിനുശേഷമാണ് ഇവരെ ഇവിടെ നിയോഗിച്ചത്.
ഭിന്നശേഷിക്കാരോ
പൂന്തോട്ടം നോക്കുന്നത് ഭിന്നശേഷിക്കാരാണോ എന്ന് ഇവിടെയെത്തുന്ന പലരും ചോദിക്കാറുണ്ട്. എന്നാൽ ഭിന്നശേഷിക്കാർക്കും ഇതെല്ലാം സാധിക്കുമെന്ന സന്ദേശമാണ് ഈ ഉദ്യാനം നൽകുന്നത്. ഒരുപക്ഷേ ഭിന്നശേഷിക്കാർ പരിപാലിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു പൂന്തോട്ടമായിരിക്കും ഇത്. 2007-ൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറായി അരുൾ ജെറാൾഡ് ചാർജെടുത്തതിനുശേഷമാണ് പൂന്തോട്ടത്തിനു പുതിയൊരു മുഖം കൊടുക്കുന്നത്. കാടുപിടിച്ചു കിടന്ന പൂന്തോട്ടം നവീകരിക്കുന്നതിനായി അദ്ദേഹം പലരെയും പരീക്ഷിച്ചു. അതിനുശേഷമാണ് ഭിന്നശേഷിക്കാരെ ഈ ഉദ്യമം എൽപ്പിക്കാൻ തീരുമാനിച്ചത്. അതൊരു പരീക്ഷണം മാത്രമാണെന്ന് അന്ന് പലരും പറഞ്ഞു. എന്നാൽ അരുൾ ജെറാൾഡ് മുന്നോട്ടുപോയി. ഇന്നു പൂന്തോട്ടം കാണുന്പോൾ അറിയാം അന്നത്തെ അദ്ദേഹത്തിന്റെ പ്രതീക്ഷകൾ തെറ്റിയില്ലെന്ന്.
രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ഇവരുടെ തോട്ടത്തിലെ ജോലി. മിക്കവരും എട്ടുമണിയോടെ ജോലിക്കെത്തും 10.30 വരെ ജോലി. അതിനുശേഷം ഭക്ഷണം കഴിഞ്ഞ് 11ഓടെ വീണ്ടും ജോലി ആരംഭിക്കും. ചൂട് കുടുതലുള്ള സമയത്ത് ജോലി ചെയ്യിക്കില്ല. കരാർ അടിസ്ഥാനത്തിലുള്ള ജോലിയാണെങ്കിലും പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവർക്കുണ്ട്. മികച്ച ശന്പളവും.
അനീഷും ഷംനാദും
കൂട്ടത്തിൽ അനീഷും ഷംനാദുമാണ് ഉറ്റ ചങ്ങാതിമാർ. സ്പെഷൽ സ്കൂൾ പഠനകാലം മുതൽ ആരംഭിച്ചതാണ്. ഇപ്പോഴും അതു തുടരുന്നു. അനീഷ് അൽപം ദേഷ്യക്കാരനാണ്. ഷംനാദ് നാണക്കാരനും. പാങ്ങപ്പാറ സ്വദേശിയായ വേണുഗോപാലൻ -റീത്ത ദന്പതികളുടെ മകനാണ് അനീഷ് വി.നായർ എന്ന 28കാരൻ. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന അച്ഛൻ വേണുഗോപാലൻ ചെറുപ്പത്തിൽ അനീഷ് ഭിന്നശേഷിക്കാരനാണെന്നു മനസിലാക്കിയപ്പോഴും തളർന്നില്ല. എന്നാൽ പല സ്പെഷൽ സ്കൂളുകളിലും വിട്ടെങ്കിലും പഠനം അധികം തുടരാനായില്ല. ചെറുപ്പത്തിൽ നടക്കാനോ സംസാരിക്കാനോ ഒട്ടും സാധിക്കുമായിരുന്നില്ല. സ്പെഷൽ സ്കൂളിൽ ചേർന്നതിനുശേഷമാണ് നടക്കാനും കുറച്ചൊക്കെ സംസാരിക്കാനും പഠിച്ചത്.
ഓയൂർ സ്വദേശിയാണ് ഷംനാദ് എന്ന 30 കാരൻ. അഞ്ചാം ക്ലാസ് വരെ സ്പെഷൽ സ്കൂളിൽ പഠിച്ചിട്ടുള്ള ഷംനാദ് അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എന്നാൽ കൃത്യമായ ജോലി ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഓയൂർ സ്വദേശികളായ ഷാജഹാൻ-നജ്ലാ ബീവി ദന്പതികളുടെ മകനാണ് ഷംനാദ്. ഒരു സഹോദരൻ പത്താം ക്ലാസിൽ പഠിക്കുന്നു. വീട്ടിൽ പ്രാരാബ്ധങ്ങളുള്ളതിനാൽ തന്റെ വരുമാനവും കുടുംബത്തിനു കൂടിയേ തീരു എന്നു പറയുന്പോൾ ഷംനാദിന്റെ മുഖത്ത് ആത്മവിശ്വാസമുണ്ട്.
സജീവിന്റെ വിശേഷങ്ങൾ
അക്ഷരങ്ങൾ അറിയാമെങ്കിലും അവ കൂട്ടിവായിക്കുന്നതിന് സജീവിന് സാധിക്കില്ല. കടയ്ക്കാവൂർ സ്വദേശിയായ സജീവ് കടയ്ക്കാവൂരിൽ നിന്നും വർക്കലയിലെത്തി അവിടെ നിന്നും ട്രെയിനിലാണ് തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ അഞ്ചിന് എഴുന്നേൽക്കും. കടയ്ക്കാവൂരിൽ നിന്നും യാത്ര ആരംഭിക്കുന്ന സജീവ് ഏഴരയോടെ തന്പാനൂരിൽ എത്തും. അവിടെ നിന്നു ബസിൽ കയറി പിഎംജിയിൽ എത്തും. എന്നാൽ ബസിൽ കയറുന്നതിനൊന്നും സജീവ് തയ്യാറല്ല. ബസിൽ കയറിയാൽ 10 രൂപ പോകും. അതുകൊണ്ട് തന്പാനൂരിൽ എത്തിയാൽ അവിടെ നിന്നും നാലു കിലോമീറ്ററോളം നടന്നാണ് സജീവ് ജോലിക്കെത്തുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു തന്പാനൂരിലേക്കു പോകുന്നതും നടന്നു തന്നെ. തന്റെ പ്രയത്നം കൊണ്ട് കുടുംബം പുലർത്താൻ സാധിക്കുന്നതിൽ അതിയായ സന്തോഷവാനാണ് സജീവ്.
ചെടികൾ വെട്ടിയൊരുക്കുന്നതിൽ വിദഗ്ധൻ
കാട്ടാക്കട സ്വദേശിയായ അനീഷാണ് ഇക്കൂട്ടത്തിലെ നാലാമൻ. ചെടികൾ വെട്ടിയൊരുക്കുന്നതിൽ വിദഗ്ധനായ അനീഷ് കൂലിപ്പണിക്കാരായ വിജയൻ-ലില്ലി ദന്പതികളുടെ മകനാണ്. സ്പെഷൽ സ്കൂളിൽ രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അനീഷിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പൂന്തോട്ട പരിപാലനമെന്ന് അദ്ദേഹം തന്നെ പറയുന്നു. എഴുത്തും വായനയും അറിയാത്ത അനീഷിന് മുൻകോപം വലിയ പ്രശ്നമാണ്. എന്നാൽ ഇവിടെ വന്നതിനുശേഷം അതിനു കുറവു വന്നു. പൂന്തോട്ടത്തിലെ കളകൾ പറിക്കുക, നനയ്ക്കുക, മെഷീൻ ഉപയോഗിച്ചു പുല്ലുവെട്ടുക, പുതിയവ നട്ടുപിടിപ്പിക്കുകയെല്ലാം അനീഷ് കൃത്യമായി ചെയ്യുന്നു. നാലുപേരുടെയും ജോലികൾക്ക് നല്ല അടുക്കും ചിട്ടയുമുണ്ട്. ഇവർ പരിപാലിക്കുന്ന ഉദ്യാനത്തിനാകട്ടെ ഒരു പ്രത്യേക ഭംഗിയും.
ഇനിയും മുന്നോട്ട്
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഈ പൂന്തോട്ടം ഭിന്നശേഷിക്കാരുടെ കരങ്ങളിലെത്തിയിട്ട് 10 വർഷമാകുന്നു. ഭിന്നശേഷിക്കാരായ മറ്റു രണ്ടുപേരും ഇവരോടൊപ്പം ജോലി ചെയ്യുന്നുണ്ട്. സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് അധ്യാപികയായ സുമയാണ് ഇവരെ പുതിയ കാര്യങ്ങൾ പരിശീലിപ്പിക്കുന്നതും വേണ്ട നിർദേശങ്ങൾ നൽകുന്നതും. ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിന് ആരംഭത്തിൽ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സുമ പറയുന്നു. പെട്ടെന്നു ദേഷ്യം വരും. എന്നാൽ പറഞ്ഞു കൊടുത്താൽ ജോലികൾ ചെയ്യും. സുമയ്ക്കൊപ്പം മ്യൂസിയം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.
ഭിന്നശേഷിക്കാരെങ്കിലും സമൂഹത്തിനു മാതൃകയായി അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുകയാണ് ഇന്നിവർ. മാതാപിതാക്കൾക്ക് ഇവരേക്കുറിച്ചോർക്കുന്പോൾ ദുഃഖമില്ല. വാർധക്യത്തിലും മാതാപിതാക്കളെ ജോലി ചെയ്തു സംരക്ഷിക്കുന്നതിനു സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രചോദനമാകുകയാണ് ഇവരുടെ ജീവിതം.
പ്രത്യേക ഭംഗി
മറ്റു പൂന്തോട്ടങ്ങളെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്നു ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് പറയുന്നു. മുൻപ് പൂന്തോട്ടത്തിന് ഒരു അടുക്കും ചിട്ടയുമില്ലായിരുന്നു. ഇവർ വന്നതിനുശേഷം പുതിയ പുതിയ ചെടികൾ നട്ടുപിടിപ്പിച്ചു കൃത്യമായി അവ പരിപാലിക്കുന്നു. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. ഇവരെ സ്വയം പര്യാപ്തരാക്കുന്നതിനു സമൂഹത്തിനു ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ ആറു പേർക്കു ജോലി നൽകാൻ സാധിക്കുന്പോൾ ആറു കുടുംബങ്ങളെയാണ് സംരക്ഷിക്കാൻ കഴിയുന്നത്. ഇതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(തുടരും)
ഉദ്യാനപാലകരുടെ കഥ
02:32 PM Dec 19, 2018 | Deepika.com