ആധുനിക ലോകത്തിൽ ആവേശം നിറച്ചു വേണ്ടുവോളം ന്യൂജൻ തട്ടിപ്പുകൾ അരങ്ങേറുന്പോഴും കണ്കെട്ടുവിദ്യയിലൂടെ പണം തട്ടുന്ന സംഘവും ഏറെ. എങ്ങനെ പണമുണ്ടാക്കാമെന്ന് ആലോചിച്ചു തലപുകയ്ക്കുന്നവരുടെ മുന്നിൽ ഏതുവിധേനെയും അവരെത്താം. വെള്ളിമൂങ്ങ, ഇരുതല മൂരി, നക്ഷത്ര ആമ, മാണിക്യക്കല്ലും ഗജമുത്തും റൈസ് പുള്ളർ അങ്ങനയങ്ങനെ പോകുന്നു നമ്മളെ സമീപിക്കുന്നവരുടെ പക്കലുള്ള ’പണം കായ്ക്കുന്ന മരങ്ങൾ’.
ലക്ഷങ്ങളുടെയും കോടികളുടെയും തട്ടിപ്പുകൾ നടക്കുന്ന ഒരു മേഖലയാണു വെള്ളിമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ വ്യാപാരം. നാഗമാണിക്യത്തിനും പറയുന്ന പണമാണു ലഭിക്കുകയത്രേ.
തട്ടിപ്പ് മാർഗത്തിലൂടെ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവരെ കുടുക്കാൻ ഏറ്റവും എളുപ്പമുള്ള മേഖലയാണിതെന്നാണു പോലീസ് പറയുന്നത്. ഇതൊക്കെ കൈമാറ്റം ചെയ്യുന്നവർ സ്വന്തമായി സൂക്ഷിക്കാതെ മറ്റുള്ളവർക്കു ’തന്റെ സന്പാദ്യം’ നൽകുന്പോൾതന്നെ വ്യക്തമാണു തട്ടിപ്പ്. അന്താരാഷ്ട്രകള്ളക്കടത്ത് വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള ’ ബ്ലാക്ക് സാൻഡ് ബോ’ എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി കൊച്ചി നഗരത്തിൽനിന്നു മൂന്നുപേർ പിടിയിലായത് കഴിഞ്ഞമാസമാണ്. ഇതിനു പിന്നാലെ മാൻകൊന്പുമായി മറ്റൊരാളും പിടിയിലായിരുന്നു.
അന്വേഷണം വ്യാപിപിച്ചു വനംവകുപ്പ്
അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള ’ബ്ലാക്ക് സാൻഡ് ബോ’ എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി കൊച്ചി നഗരത്തിൽനിന്നു മൂന്നുപേർ പിടിയിലായ പശ്ചാത്തലത്തിലാണു വനംവകുപ്പ് കൂടുതൽ അന്വേഷണത്തിനു രംഗത്തിറങ്ങിയത്. ഇരുതലമൂരിക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന കണ്ണികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ച അധികൃതർ കോട്ടയം അടക്കമുള്ള ജില്ലകളിലേക്കാണ് അന്വേഷണം വ്യാപിപിച്ചത്. ഇൗ ജില്ലകളിലെ ചിലർക്ക് ഇരുതലമൂരി കടത്തുസംഘവുമായി ബന്ധമുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഇരുതലമൂരിയുമായി നേരത്തേ പിടിയിലായവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പറവൂർ സ്വദേശി അബ്ദുൾ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോൻ (33), കോട്ടയം കിടങ്ങൂർ സ്വദേശി കെ. കിഷോർ (36) എന്നിവരെയാണ് ഇളമക്കര സ്റ്റേഷൻ പരിധിയിൽനിന്നു സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയിൽനിന്നും വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾഡ് 4 ഇനത്തിൽ ചേർക്കപ്പെട്ട ആറു കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയെയാണു കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇടപാടുകാർ എന്ന വ്യാജേനെ സംഘത്തെ സമീപിച്ച ഷാഡോ സംഘം 10 കോടി രൂപ വിലയിട്ട് നടത്തിയ കച്ചവടത്തിലാണു പ്രതികൾ കുടുങ്ങിയത്. പിന്നീട് ഇവരെ വനം വകുപ്പ് കോടനാട് റേഞ്ച് ഓഫീസർക്കു കൈമാറുകയായിരുന്നു.
നേരത്തെ കന്നുകാലി കച്ചവടവുമായി നടന്ന ആസാദ്, ആന്ധ്രയിലുള്ള ബന്ധം ഉപയോഗിച്ച് അവിടെനിന്നുമാണ് ഇരുതലമൂരിയെ എത്തിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇവരുടെ കണ്ണികൾ ഉണ്ടെന്നുതന്നെയാണ് അധികൃതർ നൽകുന്ന വിവരം. പലയിടങ്ങളിലായി പ്രവർത്തിക്കുന്ന കണ്ണികളെ പിടികൂടിയാൽ മാത്രമേ കൂടുതൽ കടത്തുകൾ തടയാൻ സാധിക്കൂകയുള്ളൂവെങ്കിലും പലപ്പോഴും മുന്നോട്ടുകൊണ്ടുപോകാനാകാതെ അന്വേഷണം ഇഴയുന്നതാണു കാണാൻ കഴിയുക.
വിവിധ സവിശേഷ ഗുണങ്ങൾ പറഞ്ഞു വിദേശികളെ ഉൾപ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കുന്നതായാണു സൂചന. കേരളത്തിൽ ചെറിയ ഇനം ഇരുതലമൂരികളെയാണു സാധാരണ കാണാറുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് കൂടുതൽ തൂക്കമുള്ള ഇരുതലമൂരികളെ എത്തിക്കുന്നത്.
നക്ഷത്ര ആമയെ വാങ്ങൂ നക്ഷത്രമെണ്ണൂ!
വംശനാശം സംഭവിക്കുന്ന ഒരു ജീവിയാണു നക്ഷത്ര ആമ. ഇവയെ കടത്തും വ്യാപകമാണ്. ഇവയെ ഏറ്റവും കൂടുതൽ കടത്തുന്നതു മലേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിലേയ്ക്കാണെന്നാണ് അധികൃതർ പറയുന്നത്. മാരകരോഗങ്ങൾ ശമിപ്പിച്ചു ശരീരത്തിന് ഉത്തേജനം നൽകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു അദ്ഭുത മരുന്നു നിർമിക്കാനാണ് ഇവയെ കടത്തുന്നത്. ഒരു ആമയ്ക്ക് 10,000 മുതൽ ലക്ഷങ്ങൾ വരെ വിലവരും. ഇവയെ ഉപയോഗിച്ചുണ്ടാക്കുന്ന ഒൗഷധങ്ങൾ വൻ വിലയ്ക്കു വാങ്ങുന്നത് യൂറോപ്പിൽനിന്നു തായ് ലൻഡിലെത്തുന്ന വിനോദസഞ്ചാരികളാണ്. ഒരു വർഷം കോടികളുടെ ബിസിനസാണ് അവിടെ നടക്കുന്നതത്രേ.
അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മറ്റൊന്നാണു മാൻകൊന്പ്. സിങ്കപ്പൂരിലേക്കു കയറ്റി അയയ്ക്കാനായി എത്തിച്ച മാൻകൊന്പുമായി നോർത്ത് പറവൂർ എലഞ്ഞിക്കര സ്വദേശി ജോർളി ജോർജ് (47) കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത് ആഴ്ചകൾക്കുമുന്പാണ്. ഇയാളുടെ പക്കൽനിന്നും മ്ലാവ് ഇനത്തിൽപ്പെട്ട ’സാന്പർ’ മാനിന്റെ കൊന്പുകളാണു പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾഡ് നാലിൽപ്പെടുന്ന സാന്പർ മാനിന്റെ നാലടി നീളമുള്ള കൊന്പാണ് പിടികൂടിയത്. ചൈന, സിങ്കപ്പൂർ, തായ് ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മൃഗകള്ളക്കടത്ത് മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന മാൻ കൊന്പ് കൊച്ചിയിൽനിന്നു ബംഗളൂരുവിൽ എത്തിച്ച് അവിടെനിന്നു കാർഗോ മുഖേന സിങ്കപ്പൂരിലേക്കു കയറ്റി അയക്കാൻ ആയിരുന്നു പദ്ധതി. കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ട് സംഘത്തിന്റെ പക്കൽനിന്നാണത്രേ കൊന്പ് ലഭിച്ചത്. സംസ്ഥാനത്ത് പലരും ഇത്തരത്തിൽ കൊന്പുകൾ കടത്തുന്നുണ്ടെന്നുതന്നെയാണു അധികൃതർക്കു ലഭിച്ചിരിക്കുന്ന വിവരം.
ഒന്നുമറിയാത്ത വെള്ളിമൂങ്ങയും ഗജമുത്തും
സാത്താനെ ആകർഷിക്കാനും പണം സന്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന മറ്റൊരു ജീവിയാണത്രേ വെള്ളിമൂങ്ങ. വിവിധ മന്ത്രവാദങ്ങൾക്കു തട്ടിപ്പുകാർ രൂപം കൊടുത്തതോടെ ഇവ ഇപ്പോൾ വംശനാശത്തിന്റെ പിടിയിലാണ്. ദുഷ്ക്കർമങ്ങളുടെ ഒടുവിൽ വെള്ളിമൂങ്ങയെ കുരുതി കൊടുത്ത് അതിന്റെ രക്തം വീടിനു ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാവുമെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. ഇവർ എത്ര രൂപ മുടക്കിയും ഇവയെ വാങ്ങുവാൻ തയ്യാറാണെന്നാണു തട്ടിപ്പുകാരിൽനിന്ന് മനസിലാക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഇതിനെല്ലാം പുറമേ 20 രൂപ വിലയുള്ള തിളങ്ങുന്ന കല്ലുകൾ മാണിക്യമെന്നു പറഞ്ഞു കോടികൾ മുടക്കി വാങ്ങാൻ താത്പര്യമുള്ളവരുടെ നാടാണു കേരളം. മാണിക്യക്കല്ലുകൾ വീട്ടിൽ സൂക്ഷിച്ചാൽ വലിയ ഐശ്വര്യമുണ്ടാകുമെന്നാണു വിൽപനക്കാരുടെ വാദം. ഇതിൽ വിശ്വസിച്ചു പണം നഷ്ടമായവർ ഏറെയാണ്. മൂർഖൻ പാന്പിന്റെ വിഷം അതിന്റെ തലയിലിരുന്നു കട്ടപിടിക്കുന്പോൾ അതു മാണിക്യമാവും. പ്രായമായി ഇരപിടിക്കാൻ കഴിയാതാവുന്പോൾ പാന്പ് അതു പുറത്തേക്കു തുപ്പും. പ്രകാശം ചൊരിയുന്ന മാണിക്യത്തിന്റെ അടുത്തേക്കു പറന്നുവരുന്ന പ്രാണികളെ പാന്പു തിന്നും. വിശപ്പു മാറുന്പോൾ പാന്പു മാണിക്യം വീണ്ടും വിഴുങ്ങും.
വിശക്കുന്പോൾ പ്രാണികളെ പിടിക്കാൻ വീണ്ടും തുപ്പും. ഇങ്ങനെ തുപ്പുന്ന മാണിക്യം പാന്പ് അറിയാതെ കൈക്കലാക്കുന്നതാണത്രെ നാഗമാണിക്യമായി വിപണിയിൽ എത്തുന്നത്. ഗജമുത്ത് വീട്ടിൽവച്ചാൽ ഐശ്വര്യദായകമാണെന്നാണു പറച്ചിൽ.
10 ലക്ഷം മുതൽ ഒന്നരകോടി രൂപവരെ മുടക്കി റൈസ് പുള്ളർ വാങ്ങിയാൽ ഒരാപത്തും സംഭവിക്കില്ലെന്നും വർഷം മുഴുവൻ സന്തോഷം നിറയുമെന്നതും മറ്റൊരു തട്ടിപ്പ്. ഇറിഡിയം ലോഹത്തിൽ നിർമിച്ചതും ഇതിന്റെ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളർ. ഇവയ്ക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും.
ഇത്തരം കണ്കെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്. അരിമണികളിൽ ഇരുന്പുതരി പശ ചേർത്ത് ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് അടിച്ചാണ് തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇതിനൊപ്പം ശക്തിയേറിയ കാന്തവും ഉപയോഗിക്കും. പലപ്പോഴും തട്ടിപ്പുകാരുടെ കയ്യടക്കത്തിലാണ് ഇരകൾ വീഴുന്നത്.
കണ്കെട്ട് വിദ്യ: ഭാഗ്യവും പണവും പറന്നുവരുമോ!
02:47 PM Dec 17, 2018 | Deepika.com