അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-4/ റെജി ജോസഫ്
കർണാടകത്തിലെ നഞ്ചൻകോട്ട് ആറരയേക്കറിൽ വിസ്തൃതമായ തടിഡിപ്പോ കേരളത്തിനുണ്ട്. കോഴിക്കോട്ട് ദേശീയപാതയോടു ചേർന്നു കാടുകയറിയ ഡിപ്പോയും സ്ഥലവും കൈവശമാക്കാൻ കർണാടക സർക്കാർ കാലങ്ങളായി ശ്രമം നടത്തുകയാണ്.
കേരള വനംവകുപ്പിന്റെ കീഴിൽ മൈസൂരുവിൽ പ്രവർത്തിച്ചിരുന്ന രണ്ടു തടി ഡിപ്പോകളിലൊന്നാണ് നഞ്ചൻകോട്ടേത്. മൈസൂരു മാനന്തവാടി റോഡിൽ അശോകപുരത്തുണ്ടായിരുന്ന ആദ്യത്തെ ഡിപ്പോ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് കർണാടക സർക്കാർ അന്നേ സ്വന്തമാക്കിയിരുന്നു. വയനാട് തടി ഡിപ്പോ എന്ന പേരിൽ മാനന്തവാടി റോഡിൽ അഞ്ചരയേക്കറിലായിരുന്നു ആ ഡിപ്പോ പ്രവർത്തിച്ചിരുന്നത്. നഞ്ചൻകോട് ഡിപ്പോയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് 1905ലായിരുന്നു നഞ്ചൻകോട് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിനു കൈമാറിയ ഡിപ്പോയുടെ മേൽനോട്ടം മുത്തങ്ങ വൈൽഡ് ലൈഫ് ഡിവിഷനാണ് ഇപ്പോൾ നടത്തുന്നത്. മുൻപ് കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള മരങ്ങൾ ലേലത്തിനായി ഇവിടെയെത്തിയിരുന്നു. പ്രവർത്തനം നിലച്ചതോടെ സ്ഥലം വയനാട് വന്യജീവിസങ്കേതത്തിന് കൈമാറുകയായിരുന്നു. കേരള വനംവകുപ്പിന്റെ രണ്ടു വാച്ചർമാർ ഇവിടെ കാവലുണ്ട്. നഞ്ചൻകോട് ഡിപ്പോ 2006ൽ നിറുത്തിയതിനെ ത്തുടർന്ന് ഇവിടെ വിനോദസഞ്ചാരകേന്ദ്രം, വനം ഇൻഫർമേഷൻ കേന്ദ്രം എന്നിവ തുടങ്ങാൻ 2009 ൽ വനംവകുപ്പ് പദ്ധതിയിട്ടിരുന്നു. ഒൻപതു വർഷം കഴിഞ്ഞിട്ടും പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ലെന്നു വനം വകുപ്പ് വ്യക്തമാക്കി.
കണ്ണായ സ്ഥലത്തെ കൈയേറ്റം ചെറുക്കാൻ ചുറ്റുമതിൽ തീർത്തെങ്കിലും സുരക്ഷിതമല്ല. കൈവിട്ടുപോകാതിരിക്കാൻ ഡിപ്പോ ഏങ്ങനെയും പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സുൽത്താൻ ബത്തേരി വൈൽഡ്ലൈഫ് അധികൃതർ പറഞ്ഞു.
റോഡിൽനിന്ന് ഏതാനും അടി ദൂരം മാത്രം അകലെ സ്ഥിതിചെയ്യുന്ന ഡിപ്പോ വിലയ്ക്കുവാങ്ങാൻ കർണാടക ആർ.ടി.സിയാണ് ശ്രമം നടത്തുന്നത്. ഡിപ്പോയിൽ അതിഥിമന്ദിരം നിർമിച്ച് വാടകയ്ക്ക് നൽകിയാൽ മികച്ച വരുമാനം നേടാം. കെടിഡിസിയെ ഏൽപ്പിച്ചാലും വരുമാന സാധ്യതയുണ്ടാകും.
വനംവകുപ്പിന്റെ ഓഫീസ്, ക്വാർട്ടേഴ്സ് എന്നിവയാണ് ഇവിടെയുള്ളത്. നിലവിൽ കാടുപിടിച്ചു കിടക്കുകയാണ് ഡിപ്പോ.
50 ലക്ഷം രൂപ ചെലവിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനുള്ള രൂപരേഖ മുത്തങ്ങ വൈൽഡ് ലൈഫ് ഡിവിഷൻ സർക്കാറിനു സമർപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നു മറുപടിയൊന്നും ലഭിച്ചിട്ടില്ല.
കന്യാകുമാരി ഹൗസും കാടുകയറുന്നു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളും നിലവിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ ടൂറിസം വകുപ്പിന്റെ കൈവശമുള്ള കന്യാകുമാരി കേരള ഹൗസിന് പരിമിതികൾ ബാക്കി. കാലങ്ങളോളം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു കന്യാകുമാരി. കന്യാകുമാരി തമിഴ് നാടിന്റെ കൈവശത്തിലെത്തിയിട്ടും കന്യാകുമാരിയിൽ കേരളത്തിന് അവശേഷിച്ച ഇടം വേണ്ട വിധം പരിപാലിക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് കേരളീയർ ദിവസവും സന്ദർശനത്തിനെത്തുന്ന കന്യാകുമാരിയിൽ കേരള ഹൗസ് എന്ന പേരിൽ സംസ്ഥാന സർക്കാരിനുള്ള കെട്ടിടം ശോച്യാവസ്ഥയിലാണ്. മുറ്റവും പരിസരവും കാടുകയറിക്കിടക്കുന്നു. പുറം ഗേറ്റുകൾ കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. പത്തുപേർക്ക് താമസിക്കാനുള്ള സൗകര്യംപോലും ഒരുക്കാനായിട്ടില്ല. ഇങ്ങനെയൊരും സ്വത്ത് സംസ്ഥാനത്തിനുണ്ടെന്നു പോലും കേരളീയർക്ക് അറിയില്ലെന്നതാണ് വസ്തുത. ടൂറിസ്റ്റ് ആവശ്യമുള്ള യാതൊരു സൗകര്യവും ഏർപ്പെടുത്താൻ പറ്റിയിട്ടില്ല.
പൊള്ളാച്ചിയിൽ സംഭവിച്ചത്
പാലക്കാടിനുപ്പുറം തമിഴ്നാട്ടിലെ പൊള്ളാച്ചി റെയിൽവെ സ്റ്റേഷനടുത്ത് വെയർഹൗസ് റോഡിൽ 12 ഏക്കറോളം വിസ്തൃതമായ തടി ഡിപ്പോ കേരളത്തിനുണ്ടായിരുന്നു. പറന്പിക്കുളം വനത്തിലെ തടി ലേലത്തിനു വാങ്ങിയ സ്ഥലം കൈയേറ്റങ്ങളുടെ കാലം കഴിഞ്ഞപ്പോൾ 8.62 ഏക്കറായി ചുരുങ്ങി. ഡിപ്പോ നിലച്ചതോടെ ഇവിടെ പറന്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി. അടുത്തയിടെ വനംവകുപ്പ് ക്വാർട്ടേഴ്സും സെമിനാർ ഹാളും ഡോർമട്രിയും പണിത് ചുറ്റുമതിലും തീർത്തതോടെ കൈയേറ്റം അവസാനിച്ചു. കാടുകയറി കിടക്കുന്ന ഏഴ് ഏക്കർ ജൈവപാർക്കായി മാറ്റിയാൽ ടൂറിസ്റ്റുകൾ ഏറെ വരും. കെട്ടിടസമുച്ചയവും ഹോട്ടലും പണിത് വാടകയ്ക്ക് നൽകിയാലും വരുമാന സാധ്യതയേറെയാണ്.
(അവസാനിച്ചു)
വൈകുണ്ഠം എന്ന കേരള ഹൗസ്
ഡൽഹിയിൽ റിയൽ എസ്റ്റേറ്റു വ്യാപാരിയായിരുന്ന സുജൻ സിംഗ് എന്ന പഞ്ചാബി പണിതതാണ് ഇപ്പോഴത്തെ കേരള ഹൗസ് വളപ്പിലെ ആദ്യമന്ദിരം.
1911ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹിയെ പ്രഖ്യാപിച്ചപ്പോൾ സുജൻ സിംഗും മകൻ ശോഭാ സിംഗും ന്യൂഡൽഹിയിലെ നിർമാണ പ്രവർത്തനങ്ങളുടെ പ്രധാന കരാറുകാരായി മാറി. ഈ ആവശ്യങ്ങൾക്കായി 1911ൽ പണിത കെട്ടിടം വൈകുണ്ഠം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1920ൽ കൊച്ചിരാജാവായിരുന്ന രാജാ രാമവർമ്മ ഈ കെട്ടിടം ശോഭാസിംഗിൽ നിന്നും വാങ്ങി പുതുക്കിപ്പണിതു. മഹാരാജാവ് ന്യൂഡൽഹി സന്ദർശിക്കുന്പോൾ ഇവിടെയായിരുന്നു താമസം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ വൈകുണ്ഠം കേരളത്തിന്റെ കേരള ഹൗസായി.
നഞ്ചൻകോടിനു വിലപേശൽ
02:53 PM Dec 08, 2018 | Deepika.com