അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-3 /റെജി ജോസഫ്
തീർഥാടകരുടെ നിര മുറിയാത്ത വാരാണസി. പൗരാണികമായ ആത്മീയ നഗരം. പരന്നൊഴുകുന്ന ഗംഗയുടെ ഇടിഞ്ഞുപൊളിഞ്ഞ കൽപ്പടവുകൾ. അക്കരെയിക്കരെ സ്നാനഘട്ടങ്ങൾ. കൊത്തുപണികളുള്ള നൂറുകണക്കിനു ക്ഷേത്രങ്ങൾ. ഇടയ്ക്കിടെ സത്രങ്ങൾ. അന്നദാനപ്പുരകൾ. വാരാണസി ഓരോ ഭാരതീയനും വിശ്വാസവും വികാരവുമാണ്. വരുണ നദിയുടെയും അസി നദിയുടെയും നടുവിലുള്ള പ്രദേശം എന്ന അർത്ഥത്തിലാണ് കാശിക്കു വാരാണസി എന്നു പേരുവന്നത്.
ഗംഗയെ തഴുകുന്ന വാരാണസിയിലുമുണ്ട് കേരളത്തിന് രണ്ട് ഇടങ്ങൾ. കേദാർഘട്ടിലാണ് കേരളത്തിന്റെ സത്രവും ധർമശാലയും. കാഴ്ചയിലും നിർമിതിയിലും കൊട്ടാരസദൃശ്യമാണ് സത്രം. ഗംഗയിലേക്ക് മുഖം നോക്കുന്ന വശ്യമായ മന്ദിരങ്ങളും എടുപ്പുകളും. പക്ഷെ ഇവിടെ എത്തിപ്പെടണമെങ്കിൽ ഹിന്ദിക്കാരായ ഗൈഡുകളുടെ സഹായമുണ്ടായേ തീരു. കേരളത്തിന് അന്വേഷണ ഓഫീസോ മലയാളികളോ ഗൈഡുമാരോ ഒന്നും വാരാണസിയിലില്ല.
കാശിയിൽ പുണ്യയാത്ര നടത്തുന്നവർക്ക് താമസിക്കാനും ഭക്ഷിക്കാനുമായി കേരളത്തിലെ നാട്ടുരാജാക്കൻമാർ ഒൗദാര്യത്തോടെ പണിതീർത്തതാണ് സത്രവും ധർമശാലയും. കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ ചുമതലയിലാണ് ഇപ്പോൾ സത്രങ്ങൾ. കേരളത്തിന് എത്ര സ്ഥലം ഇവിടെ ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ല. കാലങ്ങളോളം ഇടിഞ്ഞും പൊളിഞ്ഞും തകർന്നും കിടന്ന കൊച്ചി ദേവസ്വം വക സത്രം പതിനൊന്നു മുറികളോടെ അടുത്തയിടെ പുനരുദ്ധരിച്ചിട്ടുണ്ട്. എന്നാൽ തീർഥാടകർക്ക് പാർക്കാന് പറ്റും വിധം വെള്ളവും വെളിച്ചവും ഇവിടെയില്ല. കൊച്ചിൻ സത്രം എന്നെഴുതിയ ഫലകം ഇവിടെ കണ്ടെത്തുകതന്നെ ദുഷ്കരം. ഏറെക്കാലമായി ഹിന്ദിക്കാരാണ് സത്രത്തിന്റെ നടത്തിപ്പുകാർ. വർഷവും ഇത് വാരാണസിയിൽ തന്നെയുള്ളയാൾക്ക് പാട്ടത്തിന് കൊടുക്കുകയാണ് പതിവ്. ഇത് കേരളത്തിന്റെ ഇടമാണോ എന്നു ചോദിച്ചാൽ ഉത്തരമില്ലാത്ത സാഹചര്യം. കിട്ടുന്നതോ തുച്ഛ വരുമാനവും.
ട്രാവൻകൂർ സത്രത്തിന്റെ സ്ഥിതിയാണ് ഏറെ ദയനീയം. ഇടിഞ്ഞുവീഴാറായ സത്രത്തിൽ ബംഗാളികളും മറ്റും സ്ഥിരതാമസമാക്കിയിരിക്കുന്നു.
ട്രാവൻകൂർ സത്രംകൊണ്ട് മലയാളികൾക്ക് പ്രയോജനവുമില്ല. കേരളത്തിൽ നിന്ന് മൂവായിരത്തിലേറെ കിലോമീറ്ററുകൾക്കപ്പുറം കാശിയിൽ തീർത്ഥാടനത്തിനെത്തിയിരുന്നവർക്ക് കുറഞ്ഞ ചെലവിൽ പാർക്കാൻ രാജാക്കന്മാർ കാണിച്ച ശ്രദ്ധയുടെ ബാക്കിപത്രം ഇന്ന് കടുത്ത അവഗണനയിലാണ്.
കരിങ്കല്ലിൽ പണി തീർത്തതാണ് ട്രാവൻകൂർ സത്രം. ഇഷ്ടികയിലാണ് ധർമ്മശാല നിർമിച്ചിരിക്കുന്നത്. വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ വിച്ഛേദിക്കാത്തതിനാൽ ഭീമമായ സംഖ്യ കുടിശികയും. ബംഗാളികളും ഉത്തർപ്രദേശുകാരുമൊക്കെയാണ് ഇവിടെ വാടക കൊടുത്തും കൊടുക്കാതെയും കഴിയുന്നതെന്ന് വാരാണസിയിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പറഞ്ഞു.
ഒരു മാനേജരും പൂജാരിയും കാവൽക്കാരനും അടങ്ങുന്ന തസ്തികകൾ ദേവസ്വം ബോർഡിന്റെ വകയായി ഇവിടെയുണ്ട്. മലയാളികളായി ആരുമില്ലെന്നു മാത്രം. ഉപയോഗയോഗ്യമായ മുപ്പത്തഞ്ചിലേറെ മുറികളും ഇവിടെയുണ്ട്. 1942 വരെ സത്രത്തിൽ സ്ഥിരമായി അന്നദാനം നടത്തിയിരുന്നു. രാജഭരണം തീർന്നതോടെ എല്ലാം അനാഥമായി.
ട്രാവൻകൂർ സത്രത്തിനു മുകളിലെ ഹാളിൽ തന്നെ അറുപതു പേർക്ക് കഴിയാം. പക്ഷെ ഇവിടെ കുളിമുറിയോ വെളിച്ചമോ സജ്ജീകരണങ്ങളോ വെള്ളമോ ഇല്ല. ഇടിഞ്ഞുപൊളിഞ്ഞ് പൊടിപുരണ്ട് ചുക്കിലി കെട്ടിയ ഇടത്തേക്ക് കടന്നുചെല്ലുക ദുഷ്കരം. ഇടയ്ക്ക് പന്ത്രണ്ടുലക്ഷം രൂപയ്ക്ക് സത്രം വിൽക്കാൻ അടുത്തയിടെ ശ്രമങ്ങൾ നടന്നിരുന്നു.
തമിഴ് നാടിനും കർണാടകത്തിനുമൊക്കെയുണ്ട് കാശിയിൽ സത്രങ്ങളും ഉൗട്ടുപുരകളും. അതാത് സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന സത്രങ്ങളിൽ നിറയെ അവിടത്തുകാർക്ക് തുച്ഛമായ നിരക്കിൽ താമസവും ഭക്ഷണവുമുണ്ട്. അവരുടെ സംസ്ഥാനത്തു നിന്നുള്ളവരാണ് ജീവനക്കാരും. കാശിയിലെത്തി കേരളത്തിന്റെ ഇടം ചോദിച്ചാൽ ടൂറിസ്റ്റുകൾ കാണിച്ചുതരും കേദാർഘട്ടിൽ ഇടിഞ്ഞുവീണ ഒന്നു രണ്ടു കെട്ടിടങ്ങളും അതിൽ മാഞ്ഞുകൊണ്ടിരിക്കുന്ന ബോർഡുകളും. അതല്ലാതെ കേരളത്തിന്റേതായി കാശിയിൽ ഒന്നുമില്ല. എന്തിനേറെ മലയാളം പറഞ്ഞാൽപോലും മനസിലാകുന്നവർ സത്രത്തിലില്ല.
(തുടരും)
ചെങ്കോട്ടയിലെ മയിലാട്ടം
ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കേരളം വക വനത്തിലേക്കു നടക്കാൻ അഞ്ചു മിനിറ്റുമതി. ഇവിടെ അനാഥമായി കിടക്കുന്ന സ്വത്തുക്കൾ ദിവസവും കാടുകയറിക്കൊണ്ടിരിക്കുന്നു. കടയനല്ലൂർ പാതയ്ക്കരികിൽ ചെങ്കോട്ട വിശ്വനാഥപുരത്താണ് 5.823 ഏക്കർ കേരളത്തിനുള്ളത്. തിരുവിതാംകൂർ രാജ്യം ചെങ്കോട്ട വരെ വിസ്തൃതമായിരുന്ന കാലത്ത് വനത്തിലെ തടി സംഭരിച്ചിരുന്നത് ഇവിടെയാണ്. തടി ഡിപ്പോ അനാഥമായപ്പോൾ സ്ഥലം കാടുകയറി മയിലുകളുടെ വാസകേന്ദ്രമായിമാറി. ഒന്നോ രണ്ടോ അല്ല നൂറുകണക്കിന് മയിലുകൾ. ഒപ്പം കുരങ്ങൻമാരും. പാന്പുകളും കുറുക്കനും നരിയും ഏറെയുണ്ട്. അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ ഡിപ്പോകളേക്കാൾ തടിവിൽപനയുണ്ടായിരുന്ന ചെങ്കോട്ട ഡിപ്പോ പ്രവർത്തനം നിലച്ചിട്ട് 50 വർഷമായി. തമിഴ്നാട്ടിലെ വ്യവസായികൾക്ക് അച്ചൻകോവിൽ വനത്തിൽനിന്നുള്ള തടി ലേലം ചെയ്ത് നൽകാനുള്ള സൗകര്യത്തിനാണ് കേരളം തെങ്കാശിയിൽ ഡിപ്പോ തുടങ്ങിയത്. അതിർത്തി പ്രദേശങ്ങളിൽ പിൽക്കാലത്ത് മറ്റു ഡിപ്പോകൾ വന്നതോടെ ചെങ്കോട്ട ഡിപ്പോ വേണ്ടെന്നുവച്ചു.
കാടുകയറി അനാഥമായ സ്ഥലം പലരും കൈയേറിത്തുടങ്ങി. വനംവകുപ്പ് ഇതിനു ചുറ്റും മതിൽ കെട്ടി ഗേറ്റു സ്ഥാപിച്ചെങ്കിലും സർക്കാരിനു നേട്ടമൊന്നുമില്ല. ഇവിടത്തെ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പിന് ആരെയെങ്കിലും നിയോഗിക്കാറുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം. ലക്ഷങ്ങളുടെ നേട്ടം ഇടനിലക്കാർ കൈവശമാക്കുന്നു.
വിനോദസഞ്ചാരത്തിന് തെങ്കാശിയിലെ സ്ഥലം കേരളം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായപ്പോൾ പത്തുവർഷം മുൻപ് ഇക്കോ ടൂറിസം ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചു. വനംമന്ത്രിയായിരുന്ന ബിനോയി വിശ്വം ഇതിനായി ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. ശില കാടുകയറിയതല്ലാതെ പിന്നീടൊന്നും സംഭവിച്ചില്ല.
കരാർ അടിസ്ഥാനത്തിൽ ഒരു തമിഴ്നാട്ടുകാരൻ മാത്രമാണ് ഇവിടത്തെ സ്വത്തിന് കാവൽക്കാരൻ. പകൽ മാത്രമാണ് കാവലുള്ളത്. ഒരു നല്ല കാവൽപ്പുരയുണ്ടാക്കി കൂടുതൽ പേരെ നിയമിക്കാൻപോലും കേരളത്തിനായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ അപൂർവമായി ഇവിടെ എത്താറുണ്ടെന്നതല്ലാതെ സംസ്ഥാനത്തിനു ബന്ധമൊന്നുമില്ല. പാലരുവി, കുറ്റാലം, അച്ചൻകോവിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇവിടെ റിസോർട്ടുകളും ഹോട്ടലുകളും ജൈവപാർക്കുമുണ്ടാക്കിയാൽ വൻ വരുമാനം കിട്ടും.തെങ്കാശിയിലെത്തുന്ന സഞ്ചാരികൾ കേരളത്തിന്റെ സ്ഥലം തേടിയെത്തിയാൽ കാണാനാവുക ഒരു ചുറ്റുമതിലും അതിനുള്ളിലൊരു കുട്ടിവനവും മാത്രം. തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട താലൂക്കിൽപ്പെട്ട കോടികൾ വിലമതിക്കുന്ന കുറ്റാലം കേന്ദ്രീകരിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒരുപാടു കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ ആ വഴിക്കൊന്നും കേരളം ഇതുവരെ ചിന്തിച്ചു തുടങ്ങിയിട്ടില്ല.
അളവിൽ നഷ്ടം 3.68 കോടി
ഡൽഹി ട്രാവൻകൂർ ഹൗസിൽ പ്രവർത്തിച്ചിരുന്ന ബാങ്കിനു വാടക നിശ്ചയിച്ചതിലെ പിശകു കാരണം സംസ്ഥാന സർക്കാരിന് 3.68 കോടി രൂപ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. തറ വിസ്തീർണത്തിനു പകരം കാർപ്പറ്റ് ഏരിയ കണക്കാക്കി വാടക നിശ്ചയിച്ചതുവഴിയാണ് കോടികൾ നഷ്ടപ്പെട്ടത്. പി.ഡബ്ല്യു.ഡി. മാനദണ്ഡപ്രകാരം കെട്ടിടം പാട്ടത്തിനു നൽകുന്പോൾ തറ വിസ്തീർണം കണക്കാക്കിയായിരിക്കണം വാടക. 3,370 ചതുരശ്രയടിയുടെ വാടകയാണ് ബാങ്ക് നൽകിയിരുന്നത്. മാനദണ്ഡമനുസരിച്ച് 4808.47 ചതുരശ്രയടിക്ക് വാടക നൽകേണ്ടതായിരുന്നു.
21 വർഷത്തിനുള്ളിൽ രണ്ടുതവണമാത്രമാണ് പാട്ടക്കരാർ പുതുക്കിയതെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു. 2013 ഓഗസ്റ്റിൽ സ്ഥലം അളന്നപ്പോൾ വിസ്തൃതി 4808.47 ചതുരശ്രയടിയാണെന്ന് കണ്ടെത്തുകയും ഇതനുസരിച്ചുള്ള വാടക നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കരാർ പ്രകാരമുള്ള വാടക നൽകിക്കഴിഞ്ഞതിനാൽ കുടിശ്ശിക നൽകാനാവില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
ട്രാവൻകൂർ ഹൗസ് സാംസ്കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയുർവേദ കേന്ദ്രം സ്ഥാപിക്കാനുമുള്ള 200 കോടിയുടെ പദ്ധതിയും ഇഴയുകയാണ്.
വാരാണസിയിലെ നഷ്്ടപ്രതാപം
02:16 PM Dec 06, 2018 | Deepika.com