അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-2/ റെജി ജോസഫ്
വിവിധ വകുപ്പുകൾക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 118.147 ഏക്കർ ഭൂമിയാണ് കേരളത്തിനിപ്പോൾ കൈവശമുള്ളത്. അൻപത് ഏക്കറോളം ഇതോടകം അന്യാധീനപ്പെട്ടുപോയിക്കഴിഞ്ഞു.
പൊതുമരാമത്ത്, ടൂറിസം, പുരാവസ്തു, വനം, കൊച്ചിൻ ദേവസ്വം ബോർഡ്, ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ വകുപ്പുകളുടെ അധീനതയിലുള്ള ഈ ഭൂമി ഏറെയും സ്വകാര്യ വ്യക്തികളും അതാത് സംസ്ഥാന സർക്കാരുകളുമാണ് കൈവശമാക്കിക്കൊണ്ടിരിക്കുന്നത്. കുറെയേറെ ഭൂമി നിയമക്കുരുക്കിൽപ്പെട്ട് വ്യവഹാരത്തിൽ കിടക്കുകയുമാണ്.
തമിഴ്നാട്, കർണാടകം, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായുള്ള സ്വത്തുക്കളിൽ തമിഴ്നാട്ടിലാണ് കൂടുതൽ ഭൂമി കൈമോശം സംഭവിച്ചത്. തിരുവിതാംകൂർ ഭരണാധികാരികളുടെ ഡൽഹിയിലെ താമസസ്ഥലമായിരുന്നു കൊച്ചിൻ ഹൗസ് അഥവാ ദില്ലി കൊച്ചിൻ ഹൗസ്. കൊച്ചിൻ സ്റ്റേറ്റ് പാലസ് എന്നും അറിയപ്പെട്ടിരുന്നു.
ഡൽഹിയിലെ കപൂർത്തല പ്ലോട്ട് റിയൽ എസ്റ്റേറ്റ് കന്പനികൾക്ക് കൈമാറാനും നീക്കമുണ്ടായിരുന്നു. രണ്ടായിരം കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വകാര്യ കന്പനികൾക്ക് പാട്ട വ്യവസ്ഥയിൽ കൈമാറാനായിരുന്നു നീക്കം.
സംരക്ഷിത സ്മാരകമായ പത്മനാഭപുരം കൊട്ടാരത്തോട് ചേർന്നുള്ള 6.30 ഏക്കറിൽ 12.5 സെന്റ് ഭൂമി കാണാനില്ലെന്നാണ് റവന്യൂ വകുപ്പിന്റെ രേഖ. 1974ലെ റീസർവേ പ്രകാരം ഇവിടെ 15 സെന്റ് സ്വകാര്യ വ്യക്തി കൈയേറി പട്ടയമുണ്ടാക്കി. ഇതിൽ യാതൊരു രേഖകളും ലഭ്യമല്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
കേരളത്തിനു പുറത്തുള്ള സ്വത്തുവകകൾ
1. കേരള ഹൗസ്, ന്യൂ ഡൽഹി - 2.496 ഏക്കർ - പൊതുഭരണവകുപ്പ്- 6867.33 മീ. സ്ക്വയർ
2.ട്രാവൻകൂർ ഹൗസ്, ന്യൂഡൽഹി- 8.075 ഏക്കർ- പൊതുഭരണവകുപ്പ്- 4424.00 മീ.സ്ക്വയർ
3.കപൂർത്തല പ്ലോട്ട്, ന്യൂഡൽഹി- 4.108 ഏക്കർ - പൊതുഭരണ വകുപ്പ്- 741.01 മീ. സ്ക്വയർ
4.കേരള പവലിയൻ, പ്രഗതി മൈതാൻ, ന്യൂഡൽഹി- 40 സെന്റ്- ഇന്ത്യൻ ട്രെയ്ഡ് പ്രൊമോഷൻ ഓർഗനൈസേഷൻ- 2020.00 മീ.സ്ക്വയർ
5.തുള്ളോക്ക് ഗാർഡൻ, ചെന്നൈ- എട്ട് ഏക്കർ- ടൂറിസം വകുപ്പ്
6.കേരള ഹൗസ,് കന്യാകുമാരി- 1.645 ഹെക്ടർ- ടൂറിസം വകുപ്പ്
7.കുറ്റാലം കൊട്ടാരം- 56.68 ഏക്കർ- പൊതുമരാമത്ത് വകുപ്പ്- കെട്ടിടം
8.പത്മനാഭപുരം കൊട്ടാരം- 6 ഏക്കർ 17 സെന്റ്- പുരാവസ്തുവകുപ്പ്- കെട്ടിടം
9.ടിന്പർ ഡിപ്പോ, ചെങ്കോട്ട- 5.823 ഹെക്ടർ- വനംവകുപ്പ്- 85.56 മീ.സ്ക്വയർ
10.ടിന്പർ ഡിപ്പോ, പൊള്ളാച്ചി- 3.49 ഹെക്ടർ- വനംവകുപ്പ്-
11.ടിന്പർ ഡിപ്പോ, നഞ്ചൻകോട്, കർണാടക- 2.40 ഹെക്ടർ- വനംവകുപ്പ്- 97.75 മീ.സ്ക്വയർ
12.സത്രം, ധർമശാല, വാരാണസി - 17 സെന്റ് -ദേവസ്വം ബോർഡ് - കെട്ടിടം
(അവലംബം 30.06.2014ൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്).
പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് 12.5 സെന്റ് കുറവുണ്ട്
കേരളത്തിന്റെ ഭൂമി അന്യാധീനപ്പെടുന്നതു സംബന്ധിച്ച് 2015 ജൂണ് ഒന്നിന് റവന്യൂ മന്ത്രി അടൂർ പ്രകാശ് നിയമസഭ ചോദ്യോത്തരവേളയിൽ വ്യക്തമാക്കിയത്:
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 6.30 ഏക്കർ സ്ഥലമുള്ള പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് 12.5 സെന്റ് കുറവുണ്ട്. ഇത് കണ്ടെത്തുന്നതിനായി കേരള-തമിഴ്നാട് സർക്കാറുകളുടെ പ്രതിനിധികൾ ജോയിന്റ് സർവേ നടത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ ഉത്തമ ഉദാഹരണമാണ് പത്മനാഭപുരം കൊട്ടാരം.
പൊതുമരാമത്ത് വകുപ്പിന്റെ തെങ്കാശിയിലെ കുറ്റാലം കൊട്ടാരത്തിന് കീഴിലുള്ള 55.60 ഏക്കർ ഒരു സംഘടന കയ്യേറിയിട്ടുണ്ട്.
ചെന്നൈ നുങ്കംപക്കം ഗ്രീൻസ് റോഡിലുണ്ടായിരുന്ന എട്ട് ഏക്കർ ഭൂമിയിൽ നിന്ന് 3.05 ഏക്കർ സ്ഥലം ആശാൻ മെമ്മോറിയലിനും മൂന്ന് ഏക്കർ സ്ഥലം അപ്പോളോ ആശുപത്രിക്കും നേരത്തെ വിട്ടുകൊടുത്തിരുന്നു.
ശേഷിച്ചിരുന്ന 1.40 ഏക്കർ സ്ഥലം തമിഴ്നാട് സർക്കാർ തന്നെ കൈയേറി. മൂന്ന് വശത്തെ റോഡ് വീതി കൂട്ടിയ ശേഷം ശേഷിക്കുന്ന സ്ഥലത്ത് തമിഴ്നാട് പോലീസിന് ക്വാർട്ടേഴ്സും പണിതു. അവശേഷിച്ച 0.55 ഏക്കർ ഭൂമി കെ ടി ഡി സിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.
1964ൽ ഡൽഹി കപൂർത്തല പ്ലോട്ടിൽനിന്നു രണ്ടേക്കർ സ്ഥലം കേരള എഡ്യൂക്കേഷൻ സൊസൈറ്റിക്ക് വിട്ടുനൽകിയിട്ടുണ്ട്. (തുടരും)
അതിരില്ല, ആധാരമില്ല
02:19 PM Dec 05, 2018 | Deepika.com