മമ്മികള്‍ എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസിലേക്ക് എത്തുക ഈജിപ്തിലെ പഴയ ഭരണാധികാരികളുടെ കാര്യമാവും. മരണപ്പെട്ട അധികാരികളുടെ ശരീരം സുഗന്ധദ്രവ്യങ്ങളാല് അക്കാലത്തുള്ളവര്‍ സൂക്ഷിച്ചുവച്ചത് വലിയ കടങ്കഥതന്നെയാണ്.
പുതിയ കാലത്ത് മമ്മികളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മമ്മിയായി മാറിയ ഒരു കള്ളനാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ സംസാരവിഷയം.
സ്റ്റോണ്‍മാന്‍ വില്ലി എന്നാണ് ഈ മനുഷ്യന്റെ പേര്. ഒരു ചെറിയ മോഷ്ടാവും മദ്യപാനിയും ഒക്കെ ആയിരുന്നു വില്ലി. ഈ മോഷണങ്ങള്‍ക്കിടെ അദ്ദേഹം പിടിയിലാവുകയും പിന്നീട് ബെര്‍ക്സ് കൗണ്ടി ജയിലില്‍ അടയ്ക്കപ്പെടുകയുമുണ്ടായി.
എന്നാല്‍ അറസ്റ്റിലാകുന്ന സമയത്ത് സ്റ്റോണ്‍മാന്‍ വില്ലി തന്റെ പേര് ജെയിംസ് പെന്‍ എന്നാണ് മാറ്റി പറഞ്ഞിരുന്നത്. ഇദ്ദേഹം 1895 നവംബര്‍ 19-ന് പെന്‍സില്‍വാനിയയിലെ ഈ ജയിലില്‍ വെച്ച് മരണപ്പെടുകയുണ്ടായി. വൃക്ക തകരാറായതായിരുന്നു മരണകാരണം.
തെറ്റായ പേര് നല്കിയതിനാല് അന്നത്തെ അധികാരികള്‍ക്ക് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവര്‍ നിരവധി തവണ വില്ലിയുടെ വേണ്ടപ്പെട്ടവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഔമാന്സിലുള്ള മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഒരിടത്തേയ്ക്ക് വില്ലിയുടെ ശരീരം മാറ്റി. അക്കാലത്ത് മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നത് ഏറെ പരീക്ഷിക്കപ്പെടുമായിരുന്നു. ഫലത്തില്‍ ആരും അന്വേഷിച്ച് എത്താത്ത വില്ലയുടെ മൃതദേഹം ഒരു മോര്‍ട്ടീഷ്യന്‍ മമ്മിയാക്കി.
വളരെ ആകസ്മികമായി സംഭവിച്ചതായിരുന്നു ഇത്. എംബാമിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചുള്ള ഒരു പരീക്ഷണത്തിനിടെ അദ്ദേഹത്തിന്റെ ശരീരം അബദ്ധത്തില്‍ മമ്മി ചെയ്യപ്പെടുകയായിരുന്നു.
പിന്നീട്, അധികാരികളുടെ അനുമതിയോടെ എംബാമിംഗ് സാങ്കേതികതയുടെ ഫലങ്ങള്‍ നിരീക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ മമ്മി ചെയ്ത ശരീരം പ്രദര്‍ശനത്തില്‍ സൂക്ഷിച്ചു. ഒന്നും രണ്ടുമല്ല 128 വര്‍ഷമാണ് വില്ലിയുടെ ശരീരം ഔമാന്റെ ഫ്യൂണറല്‍ ഹോമില്‍ പ്രദര്‍ശിപ്പിച്ചത്.
ഫ്യൂണറല്‍ ഹോമില്‍ അദ്ദേഹം സ്യൂട്ട്, ടൈ എന്നിവ ധരിച്ച് സന്ദര്‍ശകര്‍ക്കായി കിടന്നു. അങ്ങനെ അദ്ദേഹം ഭൂതകാലത്തിന്റെ ഐക്കണായി മാറി.
സ്റ്റോണ്‍മാന്‍ വില്ലിയുടെ മരണത്തിന് 128 വര്‍ഷങ്ങള്‍ക്ക് ശേഷം, ആധുനിക സാങ്കേതികവിദ്യയും ചരിത്ര രേഖകളും ഉപയോഗിച്ച് അദ്ദേഹത്തെ തിരിച്ചറിയാന്‍ ഔമാന്‍ ഫ്യൂണറല്‍ ഹോമിന് കഴിഞ്ഞു. ഫലത്തിൽ അദ്ദേഹത്തിന്റെ കുടുംബവേര് അധികൃതര്‍ക്ക് കണ്ടെത്താനായി.
ഒടുവിൽ,128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒക്ടോബര്‍ ഏഴിന് അദ്ദേഹം സ്വന്തം ശവക്കുഴിയിലേക്ക് മടങ്ങുകയാണ്. ശനിയാഴ്ച ബന്ധുക്കളും അധികാരികളും വില്ലിയെ ഒരു പ്രാദേശിക സെമിത്തേരിയില്‍ അടക്കം ചെയ്യും.
അന്ത്യവിശ്രമം കൊള്ളുമ്പോഴും മമ്മിയായി മാറിയ വേറിട്ടയാള് എന്ന ഖ്യാതി വില്ലിക്കായി ചരിത്രത്തില്‍ അവശേഷിപ്പിച്ചിരിക്കുകയാണ്...
അബദ്ധത്തില്‍ മമ്മിയാക്കപ്പെട്ട കളളന്; 128 വര്‍ഷത്തിനുശേഷം സ്വന്തം കുഴിമാടത്തിലേക്ക്
02:36 PM Oct 06, 2023 | Deepika.com