തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ ലോഡ്ജിൽ വച്ചു കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാനെത്തിയ പോലീസിന് നേരെ ബോംബേറ് നടത്തി രക്ഷപ്പെട്ട കേസിലെ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു.
ആനയറ, ബാലരാമപുരം സ്വദേശികളായ യുവാക്കളാണ് ഇവരെന്നു സ്ഥിരീകരിച്ചുവെന്നു പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട ഇരുവരെയും പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് റെയ്ഡ് തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്കാണ് കരമന കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ കഞ്ചാവ്, മയക്ക് മരുന്ന് കച്ചവടം നടക്കുന്നതായ വിവരം അറിഞ്ഞു നാർകോട്ടിക് സെൽ വിഭാഗവും പോലീസും പരിശോധനക്കെത്തിയത്.
പോലീസിനെ കണ്ട് മുറിയിലുണ്ടായിരുന്ന നാലു യുവാക്കളിൽ രണ്ടു പേർ പോലീസിനു നേരെ നാടൻ ബോംബെറിഞ്ഞ ശേഷം രണ്ടാം നിലയിലേക്കു ചാടി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. ബോംബേറിൽനിന്നു പോലീസുകാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആയുധങ്ങളും മറ്റും പ്രദർശിപ്പിച്ചായിരുന്നു പ്രതികളെ മയക്കുമരുന്നു കച്ചവടം.
മുറിയിൽ നിന്നും അഞ്ച് കിലോ കഞ്ചാവും മയക്ക് മരുന്നും നാല് തോക്കുകളും വെട്ടുകത്തികളും, അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. തോക്കുകൾ ജീവഹാനി വരുത്താൻ ശേഷിയുള്ളതല്ലെന്നു പോലീസ് പറഞ്ഞു. നെടുംകാട് യോഗീശ്വരാലയത്തിൽ രജീഷ് (22) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളൊടൊപ്പം ഉണ്ടായിരുന്ന നേമം സ്വദേശിയായ പതിനേഴുകാരനെയും പോലീസ് പിടികൂടിയിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവും മയക്ക് മരുന്നും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് രജീഷെന്ന് പോലീസ് പറഞ്ഞു. കോളജ് വിദ്യാർഥികളെയും കൗമാരക്കാരെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
ലോഡ്ജിൽ മയക്കുമരുന്ന്, പോലീസിനു ബോംബേറ്; രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞു
02:54 PM Oct 20, 2021 | Deepika.com